അതിരുകൾ കെട്ടി പടവുകളേറി പലകുറി നമ്മൾ പാഞ്ഞു നടന്നൂ പതിരുകളില്ലാ കതിരുകൾ തേടും ലോഭിതരൊപ്പം മതിവരുവോളം .. അതിമോദം, കുതികാൽ വെട്ടും മതിഭ്രമവും ചതിയും മതഭിന്നതയും മതിവരുവോളം പരതി നടന്നൂ അധികാരക്കൊതി സിരകളിലേറി … ചുറ്റും കണ്ണോടിച്ചില്ല, നിൽക്കും മണ്ണുമതോർത്തില്ലാ മുന്തിയ പന്തിയിലേറും നേരം സിമ്പതിയെന്നതുമൊട്ടില്ല .. സ്വന്തം സന്തതി ചന്തമെഴുന്നൊരു വണ്ടിയിലേറിപ്പോകുമ്പോൾ; അന്ധതയേറി ആന്തൽ കത്തും നെഞ്ചകമൊന്നും കണ്ടില്ലാ ആറ്റംബോംബുണ്ടൂറ്റം കൊള്ളും ഏറ്റം മുറ്റിയ കൂറ്റനു മുന്നിൽ ഐറ്റം നമ്പരുമായി വരുന്നൊരു മധുര പത്തൊമ്പതുകാരൻ , ഒരു കോവിഡ് 19 കാരൻ വേണം പണമെന്നൊറ്റ മനത്താൽ നാണം വിറ്റ മനുഷ്യ കുലത്തെ തൃണഗുണമാക്കി മരണം പെയ്തോ – രണുവിന് പേര് കൊറോണയതത്രേ.. അതിരുകളില്ലാ, പകയില്ലാ ആറ്റം ബോംബും കാണാനില്ല ധനികനുമില്ല ദരിദ്രനുമില്ല, ആഢംബരവും ആർത്തിയുമില്ലാ ! അരുതരുതിവിടൊരു മാറ്റം കാണാൻ ഇനിയും നമ്മൾ കാക്കരുതെന്നാ പുഴുവും പുഴയും മലയും മർത്യനുമൊരുപോൽ വാഴുക കൈകോർത്തിനിമേൽ അതിരുകളില്ലാ പടവുകളേറി ഇനിയും നമ്മൾ ചേർന്നു…
Author: Ajith Raj
കുള്ളൻ തൈകൾ വിൽപനയ്ക്ക് ! ഏതോ കൃഷിയിടത്തിലെ ദത്തു തൈകൾ .. രാസമണ്ണിന്റെ ടെസ്റ്റ്യൂബ് പൈതങ്ങൾ .. മണ്ണിലേക്കോ മനസിലേക്കോ വേരിറങ്ങില്ലത്രേ .. നേരത്തിന് വളവും വെള്ളവും .. തണൽ തൈകൾ വിൽക്കാനുണ്ടോ ? ഫലമൊന്നും നൽകാത്തവ .. വസന്തത്തിൽ വർണ്ണം തൂകുന്നവ .. വേനലിൽ തണലാകുന്നവ .. കിളികൾക്ക് കൂടാകുന്നവ .. ശിശിരത്തിൽ കൂട്ടുതേടുന്നവ .. ചങ്കിലേക്ക് വേരുകളാഴ്ത്തുന്നവ .. തണൽ മരങ്ങൾക്ക് വെള്ളം തേവുന്ന വിഡ്ഢിയെന്ന പരിഹാസം എനിക്കൊരു വിഷയമേയല്ല.. വാൽക്കഷ്ണം : നിഷ്കാമകർമ്മം എന്ന് കേൾക്കുമ്പോൾ ചിരിച്ചു തള്ളുന്ന, unconditional love എന്നത് മിത്തായി സങ്കൽപിക്കുന്ന നമ്മൾ ഒന്നു തലയുയർത്തി നോക്കണം .. നാമിരിക്കുന്ന തണൽ ആര് നട്ടതാണെന്ന് .. ഏത് ഫലേച്ഛയിലാണെന്ന് ..
ഒരുത്തിയുടെ പുകയില്ലാത്ത സ്വപ്നങ്ങൾ അടുക്കളപ്പുറത്ത് പുകയൂതിയൂതിയൊരാൾ .. ഇടയ്ക്ക് ചുമയ്ക്കുന്നുണ്ട്.. തെക്കേ ചായ്പിലിരുന്നു പുക വലിച്ചുവലിച്ചൊരാൾ .. ഇരുന്നു ചുമയ്ക്കുന്നുണ്ട് രണ്ടിലും പ്രതി പുകയത്രേ …
തെക്കേതിലേ വറീത് മാപ്ള വെള്ളമടിച്ചാലും ഡീസന്റായിരുന്നു. വെള്ളമടിച്ച് ചീത്ത പറയുമ്പോഴും അന്നാമ്മച്ചേട്ടത്തിയോട് വല്ലാത്ത പ്രേമം. അടിക്കു പിടിച്ച കറിച്ചട്ടി മോറുന്ന ചേടത്തിയുടെ മുടിക്ക് പിടിച്ച് മാപ്ള പഴേ ഹിന്ദി പാട്ട് പാടും. പൊടിക്ക് നാണത്തോടെ ചേട്ടത്തി കയ്യിൽ പറ്റിയ ചാരം മാപ്ളയുടെ കവിളിൽ പകർത്തും. കള്ളുമോന്തുന്നേരം ബാലൻസ് കൂടുന്ന ദൈവത്തിന്റെ ചക്രോം ചവിട്ടി മാപ്ള ബെല്ലടിച്ച് പൊടീം പറത്തിയങ്ങനെ പോകും.. മാപ്ള ഒരു സഹായിയാണെന്നേ.. വല്ലാത്ത കൗതുകക്കാരനും.. വടക്കേതിനപ്പുറത്തെ പശു പെറ്റാലും രമണി ചേച്ചീടെ മോള് വയസറിയിച്ചാലും.. അബൂക്കാന്റെ മയ്യത്തെടുക്കുമ്പോഴും.. മാപ്ള ചുമ്മാ ഓടി നടക്കുന്നത് കാണാം.. നാട്ടിലെ കുഞ്ഞുങ്ങൾ ചിത്രം വര തുടങ്ങുമ്പോൾ മലകളും ഉദയസൂര്യനും കുളവും വരയ്ക്കുന്നേരം മേമ്പൊടിയ്ക്ക് ആകാശത്ത് നാലു പറവകളും താഴെ പറമ്പിൽ മേയുന്ന പശുവിനെ ചുമ്മാനോക്കി നിൽക്കുന്ന മാപ്ളയേയും വരച്ചു ചേർത്തു.. മാപ്ളേടെ പെണ്ണിന്റെ കല്യാണത്തിന് പോലും ആരും മാപ്ളേനെ മെയിൽ ഫ്രെയിമില് കണ്ടില്ല.. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാപ്ള സൈക്കിൾ കറക്കിക്കൊണ്ടിരുന്നു.. ഗൂഗിൾ മാപ്പിന്…