അസ്തമയക്കാഴ്ച കഴിഞ്ഞ് അർക്കൻ സാവധാനം കടലിൽ മുങ്ങാംകുഴിയിടിയാനുള്ള ഒരുക്കം തുടങ്ങി; സന്ദർശകർ സാവധാനം കടൽത്തീരത്തു നിന്നൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു.. പ്രകൃതി ക്യാൻവാസിൽ നിന്ന് ബ്രഷ് കുടഞ്ഞെന്ന വണ്ണം ചക്രവാളം തുടുത്തു നിന്നു.. മറ്റാരവങ്ങൾ തെല്ല് ശമിച്ചതു കൊണ്ടാവണം, കടലിന്റെ ശബ്ദം ഗർജനമായി കാതിൽ വന്ന് മുഴങ്ങി.. കടലിൽ നിന്ന് പുറത്താക്കപ്പെട്ടെന്ന വണ്ണം തിരകൾ ആർത്തലച്ച് വന്ന് തീരത്തെ വന്യമായി പുൽകി മടങ്ങിപ്പോവുന്നുണ്ട്… ഉപ്പുരസം മുഖത്ത് തളിച്ചു കൊണ്ട്.. അഞ്ജുവിൻ്റെ മനസും ആലയിൽ പഴുത്ത ഇരുമ്പിൻ ചീള് പോലെ ചുവന്നു പഴുത്ത് പടിഞ്ഞാറേ ചക്രവാളത്തോട് താദാത്മ്യം പ്രാപിക്കുന്നുണ്ടായിരുന്നു.. ദേവാ.. നീയിതു കാണുന്നുണ്ടാവില്ലേ ? നിനക്കായിരുന്നു കടലിനെ ഏറെയിഷ്ടം ഇവിടെ വന്നു കൺചിമ്മിയാൽ എനിക്ക് നിന്നെ കാണാം.. ആർത്തു വരുന്ന തിരയെ മുറിച്ച് അതിനും മീതെ കടലിനെ ചുംബിക്കുന്ന നിന്നെ.. കടലിനോട് വർത്തമാനം പറയുന്ന.. രാത്രികളിൽ കടലിനെ കൂടുതൽ പ്രണയിച്ച നിന്നെ.. നിന്നെ കൂട്ടാതിരിക്കാൻ കടലിന്നാവുന്നതെങ്ങനെ? ആർത്തലയ്ക്കുന്ന എന്നെ, അലയടിക്കുന്ന എന്റെ ഹൃദയത്തെ, നീയും കടലും…
Author: Ajith Raj
ആൾക്കൂട്ട വിചാരണയിലൂടെ “നമ്മൾ” തല്ലിക്കൊന്ന മധുവിനെ ഓർമ്മയില്ലേ? ആ മധു “നമുക്ക് ” ആരായിരുന്നു ? എന്നോട് മധു ചോദിക്കുകയാണ് .. “നിനക്ക് ഞാൻ ആരായിരുന്നു കൂട്ടുകാരാ ” എന്ന് ? കാനേഷുമാരിയിലോ, അഗ്രസന്ധാനിയിൽ പോലുമോ പേരേതുമില്ലാത്ത അങ്ങനെ ചില നായാടികൾ .. ആരായിരുന്നു ഞാൻ – അജിത് ആരായിരുന്നു ഞാൻ ആവർത്തനങ്ങളാൽ ആദ്യന്തമില്ലാത്തൊരപ്രസക്തൻ .. ഭരണഗേഹങ്ങളിൽ മരണചക്രങ്ങളിൽ വരിതെറ്റി നിൽക്കുന്ന ശരണാഗതൻ .. ആരായിരുന്നു ഞാൻ ആവർത്തനങ്ങളാൽ ആദ്യന്തമില്ലാത്തൊരപ്രസക്തൻ .. നീരും വിയർപ്പുമെൻ ശ്വാസനിശ്വാസവും ജീവനെത്തന്നെയും തീറു വാങ്ങി .. എന്റെയീ മണ്ണും എന്റെയീ കാറ്റും എന്റെയീ മണവും അതിർത്തി കെട്ടീ .. ഞാൻ കൊണ്ട മഴയും ഞാനേറ്റ വെയിലും ഞങ്ങളെത്തന്നെയും വേർപെടുത്തീ .. വേർപാട് നോവല്ല, വേരറ്റൊടുങ്ങലെ ന്നോരോ ദിനവും നിജപ്പെടുത്തീ .. ആരായിരുന്നു ഞാൻ പേരറ്റു പോയൊരാ താരാപഥത്തിന്റെ കൂട്ടുകാരൻ .. കാനേഷുമാരിയിൽ അഗ്രസന്ധാനിയിൽ പേരേതുമില്ലാത്ത നായാടികൾ .. ആരായിരുന്നു ഞാൻ ആരായിരുന്നു ഞാൻ . ആരായിരുന്നു…
കണ്ണുനീരാറ്റിയുണക്കീ, അകലെ നിൻ അമ്മയിരിപ്പൂ തനിയേ.. നെഞ്ചിലെ പാലമൃതൂട്ടി, മകനേ.. ഈ ജന്മവും നിൻ തണലാക്കീ. ആ വ്യഥ കേൾപ്പതിനാമോ, കരളിൻ വിങ്ങലുകൾ എളുതാമോ? ജീവിതമാകണമെന്നും, മകനേ സിരകളിൽ നുരയുമാ ലഹരി.. നിൻ്റെ വാനങ്ങളെ പുൽകാൻ, ഞാനെൻ സ്വപ്നത്താൽ തൂവൽ ചിറകു തീർത്തൂ… അരുതരുതെൻ മകനേ നിൻ, പഥിയിൽ തിന്മയെ പുൽകാനുതകും ലഹരി.. നിണമൊഴുകുന്നൊരു ചാലിൽ മകനേ, പതിയാതെ നിൻ വിരൽപ്പാടവിടെ.. എന്തിനു മകനേ, അന്ധത മൂടി നീ പെറ്റൊരു ഗർഭ പാത്രത്തിനെ വിറ്റു ? അരുതരുതെൻ മകനേ നിൻ, പഥിയിൽ വന്യത നിറയും പതയും ലഹരി.. ____________ “ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി” എന്ന ആപ്തവാക്യം മനസാവരിച്ച തലമുറയെവിടെ? മക്കൾ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരിയിൽ ജീവോന്മാദം തേടുന്നതിൻ്റെ വേദനയും നിരാശയും, അമ്മയിൽ ഒരു നിശ്ശബ്ദമായ തേങ്ങലായും ചുട്ടെരിക്കുന്ന അഗ്നിയായും നിലകൊള്ളുന്നു.. മകന്റെ ജീവിതം തിരിച്ചുകിട്ടാനുള്ള അവളുടെ പ്രാർത്ഥനകൾ, ഓർമ്മകളിൽ നനഞ്ഞുനിൽക്കുന്നു. ജീവിതത്തെ മാത്രം ലഹരിയായി കാണാൻ ഉദ്ഘോഷിക്കുന്ന അമ്മയുടെ വിലാപം…
ചെറിയ വിഹ്വലതകളും, കൊച്ചു കൊച്ചു സന്തോഷങ്ങളും പകർന്ന്, ഇമ്പമുള്ള സംഗീതത്തിൻ്റെ അകമ്പടിയിൽ ക്ലൈമാക്സിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ഒരു സാധാരണ സിനിമയെ ഒരു ക്ലാസിക്കിലേക്ക് കറക്കിയെറിഞ്ഞു കൊണ്ടാണ് വെളുത്ത അംബാസഡർ കാറിൽ മല കയറി അയാൾ വരുന്നത്, ഡോ. നരേന്ദ്രൻ ! തൻ്റെ പ്രിയ പത്നിയായ ഗൗരിയെ അന്വേഷിച്ചാണയാൾ ആ നാട്ടിലെത്തുന്നത്. എന്തൊരു പാത്രസൃഷ്ടിയായിരുന്നു അത്…സിനിമ കണ്ടിറങ്ങിയതിനു ശേഷവും പിന്നീടും മനസിനെ സ്നേഹചൂണ്ടലെറിഞ്ഞ് കൊളുത്തി വലിക്കുന്ന നരേന്ദ്രൻ! അദ്ദേഹം അന്വേഷിച്ചു വന്ന ഗൗരി തൻ്റെ പ്രണയഭാജനമായ മായ അല്ലല്ലോ എന്ന് ആശങ്ക കലർന്ന പ്രതീക്ഷയോടെ ചോദിക്കുന്ന ശരത്തിനോട് എന്തു പറയണമെന്നറിയാതെ നിസ്സഹായനായി പോകുന്നുണ്ട് നരേന്ദ്രൻ. സ്നേഹമെന്നാൽ, അതിൻ്റെ പരകോടിയിൽ , സ്വന്തമാക്കലും അടക്കി വയ്ക്കലുകളുമല്ലായെന്നും ; അത് ദീപ്തമാവുന്നത് മനസറിഞ്ഞുള്ള വിട്ടു കൊടുക്കലുകളുമാണെന്നറിയുണ്ടയാൾ… അറിയിക്കുന്നുണ്ടയാൾ… ഗൗരിയുടെ കണ്ണുകളിൽ തെളിയുന്ന അപരിചിത ഭാവങ്ങളിൽ, ഓർമ്മയുടെ പിന്നാമ്പുറങ്ങളിലെങ്ങും താൻ അവശേഷിക്കുന്നില്ലെന്ന തിരിച്ചറിവിൽ, അവൾ ഏറ്റവും സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകളിലാണെന്ന ബോധ്യത്തിൽ, അയാൾ തൻ്റെ സ്വാർത്ഥതകളും അവകാശങ്ങളും…
ഏറെ മിഴിവുള്ള, രസകരമായ ഓർമകൾ സ്കൂൾ കാലഘട്ടവുമായി ചേർന്ന് കിടക്കുന്നു. ഏഴിലോ, എട്ടിലോ മറ്റോ ആയിരുന്നിരിക്കണം. അന്ന് മൊബൈൽ ഫോൺ പോയിട്ട് കമ്പ്യൂട്ടർ പോലും അത്ര വ്യാപകമായിട്ടില്ല. വായിനോട്ട കാലഘട്ടം ശക്തി പ്രാപിക്കുന്നതിന് മുമ്പ് ഞങ്ങൾ ആമ്പിള്ളാരുടെ പ്രധാന വിനോദങ്ങൾ ക്രിക്കറ്റ് കളിയും കാരംസ് കളിയുമൊക്കെയായിരുന്നു. പിന്നെ പെൻഫൈറ്റ് എന്ന പേരിൽ വീട്ടീന്ന് ചീത്ത കേക്കാൻ പാകത്തിന് പേന നശിപ്പിക്കുന്ന ഒരു കളിയും. അന്ന് കൂട്ടുകാരുടെ മുന്നിൽ ഹീറോ ആവുന്നത് മാങ്ങാക്കൊത്ത് ബൗൾ ചെയ്യുന്നവൻ ഗൂഗ്ലിയിലേക്ക് മാറിയും, കാരംസ് കളിയിൽ ബേസിലിരിക്കുന്ന കോയിൻ ആംഗിളടിച്ച് പോക്കറ്റ് ചെയ്തും, ക്രിക്കറ്റ് കളിയിൽ മതിലിനപ്പുറത്ത് പോയ പന്ത് മതിലു ചാടി അപ്പുറത്തെ വീട്ടിലെ അമ്മച്ചിയുടെ തെറി കേക്കാതെ തിരിച്ചെടുത്തു കൊണ്ട് വരികയും ചെയ്യുക വഴി ഒക്കെയായിരുന്നു. ഞാനാണെങ്കിലോ, ശാരീരികവും മാനസികവുമായുള്ള പ്രത്യേകതകൾ (മടി, തടി) കാരണം കാരംസിലെ ആംഗിൾ ഷോട്ട് മാത്രം പഠിച്ചാണ് ഒരു കുട്ടി ഹീറോ ഇമേജ് നിലനിർത്തി പോന്നത്. പുതിയ ട്രിക്കുകളുടെയും…
അങ്ങനെ കാത്തു കാത്തിരുന്ന ലോങ് വീക്കെൻഡു പോലോരെണ്ണം വന്നെത്തി. സ്വാതന്ത്ര്യ ദിനം വ്യാഴാഴ്ചയായോണ്ട് കിട്ടിയ മെച്ചം. മക്കൾക്കൊക്കെ വെള്ളിയാഴ്ച വരമഹാലക്ഷ്മി പൂജ എന്നും പറഞ്ഞ് അവധിയുണ്ട്, പിന്നെ ശനിയും ഞായറും ചേർത്ത് നാലു ദിവസത്തെ നീണ്ട അവധി.. ഞങ്ങൾ വലിയോർക്ക് വെള്ളിയാഴ്ച working day ആണ്. എങ്കിലും വെള്ളി ലീവെടുത്ത് Bangalore ൻ്റെ പകുതി ജനങ്ങളും നാടു ചുറ്റാൻ വേണ്ടി വണ്ടിയുമെടുത്ത് ബുധനാഴ്ച വൈകീട്ട് തന്നെ ഇറങ്ങിയിട്ടുണ്ട് .. നേരത്തെ ഹോട്ടലും ടിക്കറ്റുമൊന്നും book ചെയ്യാതിരുന്നത് കൊണ്ട് പതിവു പോലെ ഇത്തവണയും ഞങ്ങൾ Bangalore പോസ്റ്റ് ആയേക്കുന്നു. എല്ലാ അവധി ദിവസവും പോലെ അതി രാവിലെ എഴുന്നേൽക്കണമെന്ന പ്ലാൻ പ്രകാരം വെളുപ്പിനെ 10 മണിക്ക് തന്നെ ഉണർന്നു. പുട്ടും കടലയും തട്ടിക്കൊണ്ടിരുന്നപ്പോഴാണ് പച്ചക്കറി മീനാദികളുടെ ലിസ്റ്റും കൊണ്ട് ഭാര്യ വന്നത്. ഞങ്ങൾ എർണാളത്തുകാർക്ക് മീനില്ലാതെ ചോറിറങ്ങാൻ പാടായതു കൊണ്ടും, അവധി ദിവസമായതു കൊണ്ടും, വലിയ മീൻ കിട്ടാനുള്ള സാധ്യത വിലയിരുത്തിയും ലുലുവിൽ…
അക്ഷരങ്ങളോട് കൂട്ടുകൂടാനും അക്ഷരങ്ങൾ വഴി കൂട്ടുകൂടാനും പരസ്പര സംവേദനങ്ങൾക്കും ആരോഗ്യപരമായ സംവാദങ്ങൾക്കും; അതുവഴി കടന്നുവന്ന വഴികളിലെവിടെയോ കളഞ്ഞു പോയതും മാറ്റിവയ്ക്കപ്പെട്ടതുമായ ഭാഷാസ്നേഹത്തെ പൊടിതട്ടിയെടുക്കാനും കുറേ നല്ല സുഹൃത്തുക്കളുമായി ചേർന്ന് ഒരു വിഹായസ്സൊരുക്കുകയാണ് കൂട്ടക്ഷരങ്ങൾ ചെയ്തത്… തിരക്കുപിടിച്ച് റീലുകളിൽ നിന്ന് റീലുകളിലേക്ക് വിരൽ ഞൊടിച്ചു പോയ്ക്കൊണ്ടിരുന്ന ഒരു കൂട്ടത്തെ, കൂട്ടുകൂടാനും ഒപ്പം അക്ഷരങ്ങളിലേക്കും പാട്ടുകളിലേക്കും സിനിമകളിലേക്കും ഇഷ്ടമുള്ള മറ്റൊരുപാട് വിനോദങ്ങളിലേക്കും കൂടി വഴി കാണിച്ചു എന്ന രീതിയിൽ കൂട്ടക്ഷരങ്ങൾ ചെലുത്തിയ സ്വാധീനത്തെ ഒട്ടും കുറച്ചു കാണാനാവില്ല ; അതു തന്നെയാണ് കൂട്ടക്ഷരങ്ങളുടെ ഇന്നത്തെ പ്രസക്തിയും.. ആഴ്ചകളോളം തുടർച്ചയായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളും അതിലെ രസകരവും വാശിയേറിയതുമായ പങ്കെടുക്കലുകളും വലിയ ചില കുഞ്ഞു കാര്യങ്ങളും പല വിഷയങ്ങളിലൂന്നിയ ബ്ലോഗെഴുത്തുകളുമെല്ലാമായി തിരക്കേറിയ ഒരു വർഷമായിരുന്നു കൂട്ടക്ഷരങ്ങൾക്ക് കടന്നുപോയത്.. എന്നെ സംബന്ധിച്ചാണെങ്കിൽ അഭിമാനത്തോടെയും സ്വൽപം അഹങ്കാരത്തോടെയും പറയാനാവും, കൂട്ടക്ഷരങ്ങളുടെ വിജയത്തിൻ്റെ പിന്നിൽ ഉറച്ച നങ്കൂരവുമായി നിൽക്കുന്ന അതിൻ്റെ സൃഷ്ടാക്കൾ, നമ്മുടെയെല്ലാം സ്വന്തം ജയശ്രീ ജോണും പവിത്ര ഉണ്ണിയും…
എൻ്റെ ഇടത്തെ തൈറോയ്ഡ് ഗ്ലാൻഡിൽ വന്ന ഒരു മുഴ വലുപ്പം കൂടുന്ന പ്രതിഭാസം കണ്ടിട്ടാണ് എൻഡോക്രിനോളജിസ്റ്റ് ആയ അനീസ് ഡോക്ടർ ചില സ്കാനുകൾക്കും ടെസ്റ്റുകൾക്കും ശേഷം തൈറോയിഡ് സർജന് അടുത്തേയ്ക്ക് റെഫർ ചെയ്യുന്നത്.. ആ പ്രതിഭാസത്തിനൊപ്പം ഒരു ആഭാസമെന്ന പോലെ വലത്തെ ഗ്ലാൻഡിലും അതിനെ കൊണ്ടാവുന്ന പോലൊരു കുഞ്ഞുമുഴ തള്ളിത്തുള്ളി വരുന്നുണ്ടത്രേ.. ഇനി ബ്രയിൻ സെൽസ് എല്ലാം നിറഞ്ഞിട്ട് ബുദ്ധി തൈറോയിഡ് വഴി ഓവർഫ്ലോ ചെയ്യുന്നതാണോ എന്ന സംശയം എനിക്ക് ന്യായമായും ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ആസ്റ്ററിലെ ഓൺകോളജി വിഭാഗം ഹെഡ് ആൻ്റ് നെക്ക് സർജൻ മിസ്റ്റർ കൂൾ ചില്ലാക്സ് ഡോക്ടർ സന്തോഷ് കുമാറിന് അടുത്തെത്തുന്നത്.. ബാംഗ്ലൂരിൽ ഐടി മേഖലയിൽ ആണെന്നറിഞ്ഞപ്പോൾ ഡോക്ടർ അസുഖത്തെക്കുറിച്ചും ട്രീറ്റ്മെൻ്റിനെക്കുറിച്ചും കുറച്ച് ടെക്നിക്കലായി തന്നെ അവഗാഹം തരാൻ ശ്രമിച്ചു .. ബാംഗ്ലൂർ ഐ ടി ഇൻഡസ്ട്രീക്ക് തന്നെ നാണക്കേടാവണ്ടല്ലോ എന്നോർത്ത് ഒരു കുന്തവും മനസിലായില്ലെങ്കിലും ഞാനെല്ലാം തല കുലുക്കി എല്ലാമറിയുന്ന പോലെ സമ്മതിച്ചു.. ഐസോടോപിക് അയഡിൻ്റെ…
അതിരുകൾ കെട്ടി പടവുകളേറി പലകുറി നമ്മൾ പാഞ്ഞു നടന്നൂ പതിരുകളില്ലാ കതിരുകൾ തേടും ലോഭിതരൊപ്പം മതിവരുവോളം .. അതിമോദം, കുതികാൽ വെട്ടും മതിഭ്രമവും ചതിയും മതഭിന്നതയും മതിവരുവോളം പരതി നടന്നൂ അധികാരക്കൊതി സിരകളിലേറി … ചുറ്റും കണ്ണോടിച്ചില്ല, നിൽക്കും മണ്ണുമതോർത്തില്ലാ മുന്തിയ പന്തിയിലേറും നേരം സിമ്പതിയെന്നതുമൊട്ടില്ല .. സ്വന്തം സന്തതി ചന്തമെഴുന്നൊരു വണ്ടിയിലേറിപ്പോകുമ്പോൾ; അന്ധതയേറി ആന്തൽ കത്തും നെഞ്ചകമൊന്നും കണ്ടില്ലാ ആറ്റംബോംബുണ്ടൂറ്റം കൊള്ളും ഏറ്റം മുറ്റിയ കൂറ്റനു മുന്നിൽ ഐറ്റം നമ്പരുമായി വരുന്നൊരു മധുര പത്തൊമ്പതുകാരൻ , ഒരു കോവിഡ് 19 കാരൻ വേണം പണമെന്നൊറ്റ മനത്താൽ നാണം വിറ്റ മനുഷ്യ കുലത്തെ തൃണഗുണമാക്കി മരണം പെയ്തോ – രണുവിന് പേര് കൊറോണയതത്രേ.. അതിരുകളില്ലാ, പകയില്ലാ ആറ്റം ബോംബും കാണാനില്ല ധനികനുമില്ല ദരിദ്രനുമില്ല, ആഢംബരവും ആർത്തിയുമില്ലാ ! അരുതരുതിവിടൊരു മാറ്റം കാണാൻ ഇനിയും നമ്മൾ കാക്കരുതെന്നാ പുഴുവും പുഴയും മലയും മർത്യനുമൊരുപോൽ വാഴുക കൈകോർത്തിനിമേൽ അതിരുകളില്ലാ പടവുകളേറി ഇനിയും നമ്മൾ ചേർന്നു…
കുള്ളൻ തൈകൾ വിൽപനയ്ക്ക് ! ഏതോ കൃഷിയിടത്തിലെ ദത്തു തൈകൾ .. രാസമണ്ണിന്റെ ടെസ്റ്റ്യൂബ് പൈതങ്ങൾ .. മണ്ണിലേക്കോ മനസിലേക്കോ വേരിറങ്ങില്ലത്രേ .. നേരത്തിന് വളവും വെള്ളവും .. തണൽ തൈകൾ വിൽക്കാനുണ്ടോ ? ഫലമൊന്നും നൽകാത്തവ .. വസന്തത്തിൽ വർണ്ണം തൂകുന്നവ .. വേനലിൽ തണലാകുന്നവ .. കിളികൾക്ക് കൂടാകുന്നവ .. ശിശിരത്തിൽ കൂട്ടുതേടുന്നവ .. ചങ്കിലേക്ക് വേരുകളാഴ്ത്തുന്നവ .. തണൽ മരങ്ങൾക്ക് വെള്ളം തേവുന്ന വിഡ്ഢിയെന്ന പരിഹാസം എനിക്കൊരു വിഷയമേയല്ല.. വാൽക്കഷ്ണം : നിഷ്കാമകർമ്മം എന്ന് കേൾക്കുമ്പോൾ ചിരിച്ചു തള്ളുന്ന, unconditional love എന്നത് മിത്തായി സങ്കൽപിക്കുന്ന നമ്മൾ ഒന്നു തലയുയർത്തി നോക്കണം .. നാമിരിക്കുന്ന തണൽ ആര് നട്ടതാണെന്ന് .. ഏത് ഫലേച്ഛയിലാണെന്ന് ..
