ലോകം മുഴുവൻ അവഗണിച്ച് പിന്തിരിഞ്ഞു നടന്നാലും നമ്മളെ പരിഗണിക്കേണ്ടവർ നാം തന്നെയാണെന്ന തിരിച്ചറിവുണ്ടായാൽ പിന്നെ അവഗണനയുടെ കയ്പും മാധുര്യമേറിയതായി മാറും. അവഗണനയിടങ്ങളെ നോക്കി പുഞ്ചിരിച്ച് മുന്നേറാൻ പഠിച്ചാൽ സ്വയം സ്നേഹിക്കാനും പരിഗണിക്കാനുമുള്ള സമയവും കാരണവും നമ്മെ തേടിയെത്തും. ✍️രതി രമേഷ്
Author: Rathi Ramesh
ചെറുകഥ അവധിക്കാലം ആനന്ദമാക്കി തിരിച്ചു പോരുമ്പോൾ ചുരുട്ടിപ്പിടിച്ച കുറച്ച് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നന്ദിനി അവിടുത്തെ അമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു. മകന്റെ വിഹിതം കിട്ടിയാലും പതിവ് തെറ്റിക്കാത്ത ഈയൊരു വിഹിതത്തിനും കാത്തിരിക്കുമെന്നറിയാം. “എനിക്കെന്തിനാപ്പാ പൈസ,” എന്ന പറച്ചിലിനൊടുവിൽ ഉള്ളം കൈയ്യിൽ വെച്ചു കൊടുത്ത പണം മുണ്ടിന്റെ മടിക്കുത്തിൽ ഭദ്രമായി ചുരുട്ടി വെക്കുമ്പോൾ ചുണ്ടിലൊരു ചിരിയുണ്ടാകും. ആരും പറഞ്ഞോ അമ്മായിഅമ്മ ആവശ്യപ്പെട്ടതു കൊണ്ടോ തുടങ്ങി വെച്ച ശീലമായിരുന്നില്ല. ഒരു സ്ഥിര വരുമാനം ആയതു മുതൽ അങ്ങനെ തുടങ്ങി വെച്ചു. ഒരു മധുരമായ പ്രതികാരം വീട്ടലാണെന്ന് വേണമെങ്കിൽ പറയാം. ആരോടും പങ്കു വെച്ചിട്ടില്ലാത്ത അത്രമേൽ നോവേൽപ്പിച്ച മുറിവിനേകുന്ന സാന്ത്വനം, അല്ലെങ്കിൽ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന അടവ്. കല്ല്യാണം കഴിഞ്ഞ ആദ്യ വർഷങ്ങളിൽ വീട്ടിലൊന്ന് പോയി വരണമെങ്കിൽ തന്റെ ഭർത്താവിന്റെ പണം ആണെങ്കിൽ പോലും അവരുടെ ഔദാര്യമെന്ന പോലെ നീട്ടിയിരുന്ന, എണ്ണം പറഞ്ഞ പത്തോ അമ്പതിന്റെയോ നോട്ടു തുണ്ടുകൾക്ക് പകരമാണോ എന്ന് ചോദിച്ചാൽ…