ആദ്യഭാഗം ജനുവരിയിൽ പെണ്ണ് കണ്ട്, ജനുവരിയിൽ തന്നെ മനസമ്മതവും കല്യാണവും കഴിഞ്ഞ് കല്യാണിയായ പെൺകുട്ടി കെട്ടുകല്യാണത്തിന് ശേഷം വിരുന്നു കല്യാണത്തിന് (ഇന്നൊക്ക റിസപ്ഷൻ ന്നാണ് പറയാ… ) ആദ്യമായി പയ്യന്റെ കൂടെ റോസപ്പൂവൊക്കെ ഒട്ടിച്ചു അലങ്കരിച്ച ടാറ്റാ സുമോയിൽ ഡ്രൈവറിനടുത്തുള്ള സീറ്റിൽ ഞെങ്ങി ഞെരുങ്ങിയിരുന്ന് ജീവിതയാത്ര തുടങ്ങുകയാണ്. വിൻഡോ സീറ്റിനോട് ചേർന്നിരിക്കുന്ന പെൺകുട്ടിയോട് കൂടുതൽ ഞെങ്ങി ഞെരുങ്ങുന്നത് പയ്യൻ ആസ്വദിക്കുന്നുണ്ട് എന്ന് ശരീര ഭാഷയിൽ നിന്നും വ്യക്തമാണ്. എന്നാൽ, അതാസ്വദിക്കാൻ പെൺകുട്ടിയുടെ ശരീരത്തിനും മനസ്സിനും ഒട്ടും കെൽപില്ലായിരുന്നു. വിശപ്പ് സഹിക്കാനാകാതെയും കെട്ട്യോന്റെ ഞെരുക്കൽ ഒതുക്കാനാകാതെയും വിന്ഡോ ഗ്ലാസിലൂടെ പുറത്തേക്കു തെറിച്ചു പോകുമോ എന്നവൾ പലതവണ ഭയന്നു. പന്തലിൽ വച്ചു അവളുടെ ചേട്ടൻ ചൂടുള്ള മലബാർ ചിക്കൻ ദം ബിരിയാണി വിളമ്പിക്കൊടുത്തെങ്കിലും സഭാകമ്പവും കെട്ടിയോൻ തൊട്ടടുത്തുണ്ട് എന്ന നാണവും ഒരുമിച്ചു മുക്രയിട്ട് വന്നതിനാൽ ഒരു വറ്റു പോലും അവൾക്ക് ഇറങ്ങിയില്ല. രാവിലെ മുതൽ വായു മാത്രം കുടിയിരിക്കുന്ന വയറുമായി കുടിയിരിപ്പിനു പോകുന്ന അവൾക്ക്…
Author: SHYNI CELIN THOMAS
മ്മേ… ഉം… മ്മാ…. ഉം……… മ്മോ… ഉം…………. …………. എത്ര നേരായി അമ്മേനെ വിളിക്കുണു… മൂളിക്കൊണ്ടിരുന്നോ… ഞാൻ പറയണത് കേക്കാൻ പോലും അമ്മക്ക് നേരല്ല്യ. തോണ്ടൽ തന്നെ തോണ്ടൽ… നാശം പിടിച്ച ഫോൺ.. ഒരു ദിവസം ഞാനത് എറിഞ്ഞു പൊട്ടിക്കും. പറഞ്ഞില്ലാന്നു വേണ്ടാ… ഏഴു വയസുകാരന്റെ സങ്കടം ചിലമ്പിയ ശബ്ദത്തിൽ ഭീഷണിയുടെ ഘനം കൂടി ചേർന്നപ്പോൾ കഥയെഴുതിക്കൊണ്ടിരുന്ന അവൾ പൊടുന്നനെ കഥയില്ലാത്തവളാകുകയും തേങ്ങൽ ചീളുകളെ നെഞ്ചോടു ചേർത്ത് കിടത്തി കഥ പറയുന്നവളായി രൂപാന്തരം പ്രാപിക്കുകയും ചെയ്തു.….
ടീ… മിനീ.. നീയറിഞ്ഞാ? ന്ത്…? നമ്മടെ സന്തോഷില്ലേ… ആ… സന്തോഷെന്നു കേട്ടതും ഡെസ്കിൽ ചാഞ്ഞു കിടന്നിരുന്ന ദീപ പിടഞ്ഞുണർന്നു. “അവനേ… X A യിലെ ബിന്ദുവുമായി ലവാണത്രേ.” നേരാണോടീ? “ആന്നേ… അമ്മയാണെ സത്യം. ന്നോട് സോഫി പറഞ്ഞതാ.” കലങ്ങിയ കണ്ണുകളോടെ ഡെസ്കിലേക്ക് വീണ്ടും ചാഞ്ഞു കിടന്ന ദീപയെ മിനി ഇടംകണ്ണാൽ തഴുകി. ചുമ്മാതായിരിക്കുമെന്ന് മിനി പലതവണ ആശ്വസിപ്പിക്കാൻ പറഞ്ഞെങ്കിലും നാലുമണിക്ക് സ്കൂൾ വിട്ടപ്പോൾ വരാന്തയിലെ തൂണിനപ്പുറം ഒരുമിച്ച് നിൽക്കുന്ന സന്തോഷിനെയും ബിന്ദുവിനെയും ആദ്യം കണ്ടത് ദീപയായിരുന്നു. കേട്ടതെല്ലാം നേരു തന്നെയെന്നുറപ്പിച്ച ദീപയുടെ കാലുകൾക്ക് അന്ന് വീട്ടിൽ എത്തുന്നത് വരെ ഭാരം കൂടുകയും കാഴ്ചയ്ക്ക് മങ്ങലേൽക്കുകയും ചെയ്തു. വിശന്നില്ല… അമ്മയുടെ വിളികൾക്ക് കാത് കൊടുത്തുമില്ല. രാവിലെ നേരത്തെ ക്ലാസ്സിൽ എത്തിയ അവൾ സന്തോഷ് വരാൻ കാത്തിരുന്നു. അവനെ കണ്ട ഉടനെ മുന്നിലേക്ക് ചെന്ന് കൈനീട്ടി.🫱 “എന്റെ കണക്ക് ബുക്കിങ്ങു താ…” സന്തോഷ് തിരിച്ചു കൊടുത്ത കണക്ക് പുസ്തകത്തിൽ നിന്നും നാലാക്കിമടക്കിയ കടലാസിനുള്ളിൽ അവൾ വെച്ചു…
രാവിലെ അടുക്കള ജോലികളെല്ലാം ധൃതിയിൽ തീർത്ത് മക്കളെ സ്കൂളിലേക്ക് വിട്ടു, ഒരു കാക്ക കുളിയും കഴിഞ്ഞുവന്ന് സാരി ഞൊറിഞ്ഞുടുക്കുമ്പോൾ അവൾ അയാളെ വീണ്ടും വിളിച്ചുണർത്താൻ ശ്രമിച്ചു. “ദാസേട്ടാ.. ണീക്കുന്നില്ലേ… ദേ… മേശമേൽ വെച്ച ചായയും പുട്ടും എല്ലാം തണുത്തു. ഇങ്ങനെ കിടന്നാലോ. എണീറ്റ് എന്നെയാ കവല വരെയെങ്കിലും ഒന്നെത്തിച്ചു തന്നൂടെ… എന്തൊരു കിടപ്പാ ഇത്… ഇങ്ങനെ സുഖിയനായാ കൊള്ളൂല…ട്ടോ..” ദാസേട്ടാ….ദാ.. അവൾ മുഴുമിച്ചില്ല… അതിനു മുൻപേ അയാൾ ദേഷ്യത്തോടെയൊന്ന് മുരണ്ട് തിരിഞ്ഞു കിടന്നു. ഇനി വിളിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായപ്പോൾ ബാഗിൽ ടിഫിനും തിരുകി ഫോണുമെടുത്ത് അവൾ ഇറങ്ങി. മുറ്റത്ത് ഹീറോ ഹോണ്ട വിശ്രമിക്കുന്നുണ്ട്. അത് അവളുടെ ദാസേട്ടന് കൂട്ടുകാരുമൊത്തു കറങ്ങാനും സഭ കൂടാൻ പോകാനുമുള്ളതാണ്. വിയർത്തൊഴുകി കവലയിലേക്ക് എത്തുമ്പോഴേക്കും അവളുടെ ബസ് പോയി കഴിഞ്ഞിരുന്നു. മുനിസിപ്പാലിറ്റിയിൽ എൽഡി ക്ലർക്ക് ആണവൾ. അവളുടെ ഏക വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. പ്രായപരിധി അവസാനിക്കാറായപ്പോൾ എന്തോ ഭാഗ്യത്തിന് കിട്ടിയതാണാ ജോലി. അവൾക്ക് ജോലി കിട്ടിയ…
ആദ്യഭാഗം പയ്യന് പെൺകുട്ടിയെ ഇഷ്ടപ്പെട്ടത്രെ… എന്ത് കണ്ടിട്ടാണോ എന്തോ…🤔 പയ്യനാരാ മോൻ… പെങ്ങളെയും അളിയനെയും പെൺകുട്ടിയെ കാണിക്കാനെന്നു പറഞ്ഞു ഒരിക്കൽ കൂടി പെണ്ണ് കാണാൻ എത്തി. പെങ്ങളെ പെൺകുട്ടിയുടെ അടുത്തേക്ക് വിട്ടത് മൊത്തത്തിൽ ഒരു അളവെടുപ്പിനായിരുന്നു. തോളളവു നോക്കിയും, സാരി പൊക്കി നോക്കി ഉയരം തോന്നാൻ ചെരുപ്പേൽ ആണോ കയറി നിൽക്കുന്നത് എന്നു കൗശലപൂർവ്വം നിരീക്ഷിച്ചും പാൽചായയും കുടിച്ച് “മറുപടി പറയാം” എന്ന് പറഞ്ഞ് വന്നവർ തിരിച്ചു പോയി. രണ്ടുദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും കിട്ടാതിരുന്ന അമ്മയ്ക്ക് പ്രതീക്ഷയറ്റു. വഴിപാടുകളുടെ എണ്ണം കൂടി. സ്വർണ്ണത്തിലാണോ പണത്തിലാണോ അതോ വഴിപാടിലാണോ കുടുങ്ങിപോയതെന്നറിയില്ല, ഒടുവിൽ കല്യാണം ഉറപ്പിക്കപ്പെട്ടു. വെളുവെളുത്ത വെള്ളപ്പാറ്റ പോലെ ഇരിക്കുന്ന പയ്യനെ വേണ്ടാന്ന് പറഞ്ഞിട്ടും “നിന്റെ കുട്ട്യോളെങ്കിലും ത്തിരി നെറണ്ടാവട്ടെ…” എന്നും പറഞ്ഞ് അമ്മ നടത്തിയ പ്രഹസന പ്രതിഷേധത്തിൽ മനമിടിഞ്ഞ് പെൺകുട്ടി അവസാനം കല്യാണ കച്ചേരിക്ക് തയ്യാറായി. ഒരാങ്ങള, നേരത്തെ തന്നെ പയ്യന്റെ കട്ടൻചായയിൽ ഫ്ലാറ്റായി കിടക്കുകയാണല്ലോ…”ഇത്തിരി നിറം കൂടിയാൽ എന്താ… സാധാരണ…
എഫ്ബി യിലെ മാതൃദിനതള്ളലുകൾ( ചിലത് ശരിക്കും തള്ളൽ ആണെന്ന് അറിയാവുന്നത് കൊണ്ടാ…) വായിച്ചു കൊണ്ടിരുന്നപ്പോഴാണ് അവളുടെ വാട്സ്ആപ്പ് മെസ്സേജ് തെളിഞ്ഞത്. ” അമ്മ ദിനത്തിൽ ഞാൻ അമ്മയായിരിക്കുന്നു.. ഒരു രാജകുമാരിയുടെ അമ്മ” ഒരു പെൺകുട്ടികൂടി ഭൂമിയിൽ ജനിച്ചിരിക്കുന്നു എന്നു കേൾക്കുമ്പോഴെല്ലാം എന്റെ മനസ്സ് തുള്ളിച്ചാടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് ഇപ്പോൾ ഊഹിക്കാം. എന്റെ ക്ലാസ്സിൽ പഠിച്ചു കൊണ്ടിരിക്കുന്നതും പഠിച്ചിറങ്ങി പോയതുമായ കുട്ടികൾ പെൺകുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തിരിക്കുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഞാൻ എന്റെ മനസ്സിൽ നീണ്ട കരഘോഷം നടത്താറുണ്ട്. അതുപോലെയായിരുന്നു ഇന്നലെയും. പക്ഷേ തൊട്ടടുത്ത നിമിഷം എന്റെ സന്തോഷം ബ്രേക്കിട്ട് നിന്നു. ‘അവളുടെ’ ഇന്നലെകളിൽ ഞാനെന്ന അമ്മ. .ഞാനെന്ന അധ്യാപിക വെന്തുരുകാൻ തുടങ്ങി. ആറു വർഷം മുൻപാണ് ഞാൻ അവളെ കണ്ടുമുട്ടുന്നത്. അമ്മയുടെ കൂടെ അഡ്മിഷൻ എടുക്കാൻ വന്ന, കണ്ണിൽ നക്ഷത്ര തിളക്കമുള്ള.. പഠനത്തിൽ തൽപരയായ… പ്രസരിപ്പോടെ ഓടിനടക്കുന്ന പതിനേഴുകാരി. എന്റെ അടുത്തേക്ക് വന്നു ക്ലാസിലെ ലീഡർ സ്ഥാനം ചോദിച്ചു വാങ്ങിയ പെൺകുട്ടി. അത്ഭുതമായിരുന്നു…
പുലരാറായപ്പോഴാണ് അവൾ ഒന്നു മയങ്ങിയത്. മയക്കത്തിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്ന ഇടവഴിയിൽ വെച്ചാണ് അവളുടെ ഭർത്താവ് കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി വീട്ടിലേക്ക് കയറി വരുന്നത് അവൾ കണ്ടത്. പതിവുപോലെ, അവൾ കാൺകെ റൂമിന്റെ വാതിൽ അടഞ്ഞപ്പോൾ പത്തുവയസ്സുകാരിയായ മകളെയും കൊണ്ട് അവൾ അടുക്കളയിലേക്ക് വലിഞ്ഞു. അടുക്കളത്തിണ്ണയിലിരുന്ന് മകൾക്ക് എന്തൊക്കെയോ പഠിപ്പിച്ചു കൊടുക്കാൻ വൃഥാ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് അവൾ തല കുടഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് മകൾ ചോദിച്ച നരഭോജിയെ കുറിച്ചുള്ള ചോദ്യത്തിൽ അവളുടെ മനസ്സുടക്കി. ആ ചോദ്യത്തിന് ഉത്തരം വാക്കാൽ പറഞ്ഞു കൊടുക്കാതെ അച്ഛന്റെ മാംസളമായ ശരീര ഭാഗങ്ങൾ അത്താഴത്തിന് നല്ല രുചിയുള്ള ഫ്രൈ ആയി മോൾക്ക് വിളമ്പുമ്പോൾ ഗൂഢ സംതൃപ്തിയോടെ അവൾ മനസ്സിൽ പറഞ്ഞു…. “ കൊന്ന പാപം തിന്നാൽ തീരുമെന്നാ”…. “അമ്മാ.. ഇതെന്തൊരു ഉറക്കമാ.. ഏഴരയായി… എണീക്കുന്നില്ലേ… എനിക്ക് സ്കൂളിൽ പോകണ്ടേ… അച്ഛൻ ഇന്നലെ രാത്രിയിലും വന്നില്ലല്ലേ… വാതിൽ തുറന്നിട്ടാണോ അമ്മ ഉറങ്ങിയത്..? മകൾ കുലുക്കി വിളിച്ചപ്പോൾ അവളുടെ…
അടുക്കളയിലെ കുക്കറിനോടൊപ്പം പതിവില്ലാതെ അവളുടെ ഫോണിലെ മെസഞ്ചറും നിലവിളിക്കാൻ തുടങ്ങിയപ്പോഴാണ് സ്റ്റൗ ഓഫ് ചെയ്തു വെച്ച് അവൾ ഫോൺ തുറന്നത്. തൃശ്ശൂർ പൂരം തേക്കിൻകാട്ടിൽ സ്ഥലം തികയാതെ മെസഞ്ചറിലേക്ക് മാറ്റിവെച്ചോ എന്ന് ഒരുവേള സംശയിക്കുമാറ് നോട്ടിഫിക്കേഷനുകളുടെ പച്ചവെളിച്ചം അവളുടെ കണ്ണുമിഴിപ്പിച്ചു. പരിചയം പോലുമില്ലാത്ത പേരുകൾ.. “ ആഞ്ഞിലി മരത്തിൽ തൂങ്ങിമരിച്ച കോണകം” “വള്ളി നിക്കറിട്ട ചങ്ങായി” എന്നൊക്കെയുള്ള അശ്ലീല പേരുകൾ ഒന്നും കണ്ടില്ലല്ലോ എന്ന് ആശ്വസിച്ചു അവൾ ഓരോ മെസ്സേജും തുറന്നു നോക്കി. ചിലത് “ഹായ്” മാത്രമേ ഉള്ളൂ… “പോരാ… പോരാ” എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു. ചിലത് “ഹലോ”യിൽ ഒതുങ്ങി. ആരാണോ.. എന്തോ.. മറുപടി കൊടുക്കണോ.. 🤔 വേണ്ട പുലിവാൽ ആയാലോ… തുരുതുരാ ആരുടെയൊക്കെയോ ടൈപ്പിംഗ് നടക്കുന്നുമുണ്ട്. അൺഇൻസ്റ്റാൾ ചെയ്തു വെച്ച മെസഞ്ചർ വളരെ കാലങ്ങൾക്ക് ശേഷം താൻ പഠിപ്പിച്ച.. ഫേസ്ബുക്കിൽ തന്നെ ഫോളോ ചെയ്യുന്ന വിദ്യാർത്ഥിനികളെ പൂർവ്വ വിദ്യാർത്ഥിനി സംഗമത്തിന് നേരിട്ട് ക്ഷണിക്കാൻ തുറന്നതായിരുന്നു. തലങ്ങും വിലങ്ങും നോട്ടിഫിക്കേഷനുകളുടെ…
ദൈവത്തിന്റെ വികൃതികൾ തുടർഭാഗം ഒരു ന്യൂ ഇയർ പ്രഭാതത്തിലാണ് പയ്യൻ പെൺകുട്ടിയെ കാണാൻ എത്തിയത്. ഞായറാഴ്ചയിലെ പലഹാരവും പാൽ ചായയും കിട്ടാനുള്ള യോഗം പയ്യന് ഉണ്ടായിരുന്നില്ല. ഗൾഫുകാരനായ ഓൻ ലീവ് അധികമില്ലാത്തത് കൊണ്ട് ഒന്നാം തീയതി രാവിലെ തന്നെ കുട്ടപ്പനായി വന്നിറങ്ങി. പയ്യനെ വഴിയിൽ നിർത്തി ബ്രോക്കർ മുറ്റത്തേക്ക് കയറി വന്നു. ന്യൂ ഇയറിന്റെ പാതിരാകുർബാനയ്ക്ക് ശേഷം ഏഴുമണിക്ക് ഉറക്ക പിച്ചിലെണീറ്റ പെൺകുട്ടി പല്ലുപോലും തേക്കാതെ കുറ്റി ചൂല് കൊണ്ട് മുറ്റമടിച്ചോണ്ട് നിൽക്കുമ്പോളായിരുന്നു പയ്യൻ കാണാൻ വന്നിട്ടുള്ള വിവരം ബ്രോക്കർ പെൺകുട്ടിയെ അറിയിച്ചത്. കേട്ടപാടെ കേൾക്കാത്ത പാടെ കയ്യിലിരുന്ന ചൂല് വെളുത്ത പൂക്കൾ പൊഴിച്ചു നിന്ന ബോഗൈൻ വില്ലയുടെ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞു പെൺകുട്ടി പിന്നാമ്പുറത്തൂടെ ഓടി അടുക്കളയിൽ കയറി. അടുക്കളയോട് ചേർന്നുള്ള കുളിമുറിയിൽ കയറി, പുതുവർഷം ആയിട്ടും പല്ല് തേച്ചു.. തേച്ചില്ല… കുളിച്ചു.. കുളിച്ചില്ല എന്ന മട്ടിൽ നനച്ചിറങ്ങി. ഒന്നാം തീയതിയായിട്ട് ഈ കുരിപ്പ് ബ്രോക്കറെ ആണല്ലോ കണി കണ്ടതെന്ന് സ്വയം…
ജാലകങ്ങൾക്കപ്പുറത്തെ വെയിലേറ്റ് നരച്ച കാഴ്ചകൾ അവൾക്ക് മടുത്തു തുടങ്ങിയിരുന്നു. നരച്ച കാഴ്ചകളിൽ നിന്ന് കണ്ണെടുത്തു അവൾ വലത് കാൽമുട്ടിന് കീഴിലെ ശൂന്യതയിലേക്ക് കണ്ണുഴിഞ്ഞു. മനസ്സ് ശൂന്യമാവുകയും ഹൃദയം വേദനിക്കുകയും ചെയ്തപ്പോൾ അത് നെടുവീർപ്പുകളായി അവളിൽ നിന്നും പുറത്തേക്കൊഴുകി. വെളിച്ചം മുറിവുകളിൽ കുത്തി വേദനിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ അവൾ ജാലക വിരികൾ ചേർത്തുവലിച്ചിട്ടു. കൈ തട്ടി താഴെ വീണ ചുമരിൽ ചാരി വെച്ചിരുന്ന ക്രചസ് അവളുടെ വീട്ടുകാരെ പോലെ അവളെ നോക്കി കണ്ണ് തുടച്ചു. ഉറക്കമില്ലാത്ത രാത്രികളിൽ നട്ടെല്ലിലൂടെ പായുന്ന അസഹ്യമായ വേദന തടുക്കാൻ അവൾ വീണ്ടും ജാലകങ്ങൾ തുറന്നു പുറത്തേ ഇരുട്ടിലേക്ക് പതറി പതറി നോക്കിയിരുന്നു. ജാലകത്തിലൂടെ അകത്തേക്ക് വന്ന ഡിസംബറിലെ തണുത്ത പാതിരാകാറ്റ് അവളുടെയുള്ളത്തെയും വേദനകളെയും തണുപ്പിക്കാനാവാതെ പുറത്തെ ഇരുട്ടിലേക്ക് തന്നെ നിസ്സഹായതയോടെ നിശബ്ദം മറഞ്ഞു. 🖋️ഷൈനി സെലിൻ തോമസ്