ഏകാന്തതയുടെ ഇരുൾ തളംകെട്ടിയ ആ മുറിയിലെ ജാലകത്തിനപ്പുറം മറ്റൊരുലോകമുണ്ടെന്നറിയാതെ അവളുടെ ഹൃദയം നോവുകൊണ്ടു പിടഞ്ഞു. ആശ്വാസത്തിന്റെ ചെറുതിരിനാളം തേടിയലഞ്ഞപ്പോൾ ഏതോ ഉൾപ്രേരണകൊണ്ടാണവൾ ആ ജാലകവാതിൽപ്പാളികൾ തുറന്നിട്ടത്. അന്നുവരെയനുഭവിക്കാത്ത സുഗന്ധവും പ്രകാശവും ജാലകത്തിലൂടെ അവളെത്തേടിയെത്തി. വെളിച്ചത്തിന്റെ മറ്റൊരുലോകം ആ ചില്ലുജാലകത്തിനപ്പുറമുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നുവത്. “മരണം നൃത്തംവെക്കുന്ന സമയത്ത് നാമജപം നടത്തി വീട്ടിലിരിക്കണം അപ്പോഴാണ് സ്വന്തത്തെ തേടിയുള്ള യാത്ര”. സമൂഹം അവളെനോക്കി പരിഹസിച്ചു തന്റെ ഏകാന്തതയിൽ ഒരു നോട്ടംകൊണ്ടുപോലും തനിക്കാശ്വാസമാവാത്ത ആ സമൂഹത്തെനോക്കി അവൾ സഹതാപത്തോടെ പുഞ്ചിരിതൂകി . അവരുടെ കരാളഹസ്തങ്ങൾക്ക് അവളെ ചങ്ങലയ്ക്കിടാൻ കഴിഞ്ഞില്ല . തിരിച്ചറിയാൻ വൈകിയ പുതുലോകത്തിലേക്ക് അവൾ യാത്രതുടർന്നു. അപ്പോഴും അവൾക്കു തുണയായി ആ ജാലകപ്പാളികൾ തുറന്നുതന്നെ കിടന്നിരുന്നു. റംസീന നാസർ
Author: ramzeena nasar
തുടക്കം നന്നായാൽ ഒടുക്കം വരേനന്നായിടും. നല്ല ചിന്തകളും പ്രവർത്തികളും കൊണ്ട് സമ്പന്നമാവട്ടെ പുതുവത്സരം. ശുഭപ്രതീക്ഷയും ശുഭകാര്യങ്ങളും വന്നു ചേരട്ടെ ജീവിതത്തിൽ. മാറ്റങ്ങൾ അനിവാര്യമായിടത്തെല്ലാം മാറ്റത്തിൻ കാറ്റൊലി വീശിടട്ടെ. സ്നേഹത്തിന്റെ വെളിച്ചംകൊണ്ട് പ്രകാശിച്ചിടട്ടെ പുതുവത്സരം. റംസീന നാസർ
ആഘോഷങ്ങൾ ഏതായാലും അതിന്റെ തലേന്നുള്ള ഒരുക്കവും തയ്യാറെടുപ്പുമാണ് അതിന്റെ മാറ്റുകൂട്ടുന്നത്. പണ്ടുകാലത്ത് കല്യാണത്തലേന്നുകളായിരുന്നു കല്യാണ ദിനത്തേക്കാൾ ആഘോഷിക്കപ്പെട്ടിരുന്നത്. ഇന്നത്തെപ്പോലെ ഇവന്റ്മാനേജ്മെന്റും കാറ്ററിങ് സർവീസുകളും ഇല്ലാത്തകാലം. മുളയും മുടഞ്ഞെടുത്ത ഓലയുംകൊണ്ട് പണിതപന്തൽ വാഴക്കുലയും കുരുത്തോലയും വർണക്കടലാസുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടാകും, അയൽവാസി ചേച്ചിമാരുടെ സാരികൾകൊണ്ടാണ് പന്തൽചുറ്റും മറക്കുന്നത്. പന്തൽകെട്ടൽതന്നെ ഒരുത്സവമായിരുന്നു നാട്ടുകാരും അയൽവാസികളും ചേർന്നു നടത്തുന്ന ഉത്സവം. അടുത്തരസം പണ്ടാരിപ്പണിയിലാണ്. നാട്ടിലുള്ള അമ്മിയും ചിരവയും മുഴുവൻ കല്യാണത്തലേന്ന് കല്യാണവീട്ടിലുണ്ടാകും. നിരനിരയായിരുന്ന് തേങ്ങചിരവിയെടുക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും. ശേഷം തേങ്ങ നീട്ടിയരക്കുന്ന പെണ്ണുങ്ങളുടെ കലാവിരുത് എത്രവർണ്ണിച്ചാലും തീരുന്നതല്ല അത്രയും ഐക്യമായാണവർ ആ അരക്കല്‍ കർമ്മം നിർവഹിക്കുന്നത്. പായസത്തിനുള്ള തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്നമുതൽ സദ്യവിളമ്പാനുള്ള ഇലവരേ മുറിച്ചുതുടച്ചു വെക്കുന്നത് അയൽവാസികളൊന്നിച്ചു കല്യാണത്തലേന്നു തന്നെ. അക്കാലത്ത് പന്തൽപണിമുതൽ താലികെട്ടുവരേയുള്ള ചടങ്ങുകളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തവും അവകാശവും അയൽവാസികൾ തങ്ങളുടെ കടമകളാണെന്ന് കരുതി ആകോഷിക്കുമായിരുന്നു. പരസ്പരമുള്ള സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഇത്തരം ആഘോഷങ്ങളുടെ തലേന്നുള്ള ഒത്തുചേരൽ ഏറെ സഹായകമായിരുന്നു. റംസീന നാസർ
കാലമേ ഞാൻ വിടചൊല്ലിടട്ടേ . എനിക്കുചിതമല്ലാത്ത ഇടങ്ങളിൽനിന്ന്. കൂടെനിന്ന് കുതികാൽ വെട്ടിയ ബന്ധങ്ങളിൽനിന്ന്. മനശ്ശാന്തി നൽകാത്ത ഓർമ്മകളിൽനിന്ന്. എന്റെ വ്യക്തിത്വം പണയപ്പെടുത്തി അഭിനയിക്കേണ്ടിവന്ന വേഷങ്ങളിൽനിന്ന്. കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിച്ച ജീവിതമേ നിന്നോടും വിട ചൊല്ലിടുന്നു. പകരം ഇനിയൊരു യാത്രയാണ് എന്റെ സ്വപ്നങ്ങളെയും മോഹങ്ങളെയും സഫലമാക്കുന്ന മറ്റൊരിടം തേടി. അതേ എനിക്ക് സന്തോഷവും സംതൃപ്തിയും പകരുന്ന പുതിയൊരിടം. റംസീന നാസർ
മുണ്ടക്കൽഗ്രാമം മുഴുവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു രാമൻനായരുടെ മകൾക്ക് ലോട്ടറിയടിച്ചൂന്ന്. അല്ലെങ്കിൽ കറുത്ത മെലിഞ്ഞ ആ പെണ്ണിന് എവിടെനിന്നു കിട്ടാനാ എംഡികഴിഞ്ഞ ഒരുഡോക്ടറെ. ചിലരതു ശരിവെച്ചു , എന്നാൽ മറ്റുചിലർ “കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടെ അപ്പോളറിയാം ലോട്ടറി ആണോന്ന് ” “നായരുടെ സ്വത്ത് കണ്ടാണ് ആ ചെറുക്കൻ ഈ കല്യാണത്തിനു സമ്മതിച്ചെതെന്ന ഒരു പറച്ചിലും കേൾക്കുന്നുണ്ടേ ” ആളുകളുടെപക്ഷം ചേർന്നുള്ള സംസാരം അവിടെയാകേ അലയടിച്ചു . അമ്മയെ കൊന്നാലും രണ്ടു പക്ഷംപറയാൻ ആളുണ്ടാവുമല്ലോ . അല്ലെങ്കിലും ആ ഗ്രാമത്തിനു കിട്ടിയ ലോട്ടറി തന്നെയായിരുന്നു ആ ഡോക്ടർ !രാമൻനായർക്കും മകൾക്കുംമാത്രമായിരുന്നില്ല . രോഗം വന്നാൽ നാട്ടുവൈദ്യമല്ലാതെ വേറെ പോംവഴിയില്ലാത്ത ആ ഗ്രാമത്തിലേക്കാണ് എംഡി കഴിഞ്ഞ ഒരു ഡോക്ടർ വരുന്നത്. രാമൻനായർ മരുമകനുവേണ്ടി ആശുപത്രിതന്നെ പണിതു. ഗ്രാമത്തിലുള്ള നിർദ്ധനകുടുംബങ്ങൾക്ക് സൗജന്യചികിത്സാ സഹായം ഏർപ്പെടുത്തി. വിദ്യാഭ്യാസമുള്ള ഒരാൾ ആ ഗ്രാമത്തിൽ വന്നത്തിന്റെ മാറ്റം ഗ്രാമീണരിലും കണ്ടു. യഥാർത്ഥത്തിൽ ലോട്ടറി അടിച്ചത് രാമൻനായർക്കും മകൾക്കുമല്ല മറിച്ചു മുണ്ടക്കൽഗ്രാമത്തിനായിരുന്നു .…
കാലത്തിന്റെ വിധി സമ്മാനിച്ച ഇന്നലെകളുടെ നോവോർമ്മകളെ മറന്നിടാം. പകരം ഇന്നിന്റെ സന്തോഷങ്ങൾക്കായി ജീവിതത്തെ പരിഗണിക്കാം. കാരണം ഇന്നിന്റെ സന്തോഷങ്ങൾക്ക് മാത്രമേ, നാളെയുടെ ഓർമ്മകൾക്ക് സുഗന്ധം പകരാനാകു. റംസീന നാസർ
വേനലും വർഷവും ശിശിരവും താണ്ടി വർഷങ്ങൾ ഒരുപാട് കടന്നു പോയി. ചുമരിലെ കലണ്ടർ ഓരോ വർഷവും മാറ്റിയിടുമ്പോഴും അറിഞ്ഞില്ല. സ്വന്തത്തിനു വേണ്ടി ഒന്നും നേടിടാതെ പൊഴിഞ്ഞു വീണത് ആയുസ്സിന്റെ മുക്കാൽ പങ്കുമാണെന്ന്. നിഷ്ക്രിയമായ് പൊഴിഞ്ഞു വീണ വർഷങ്ങളോര്‍ത്ത് വിലപിച്ചിടാതെ, സ്വന്തം ആത്മാവിന്റെ ആഹ്ളാദത്തിനുതകും വിധം പ്രവർത്തി മണ്ഡലങ്ങളെ സജീവമാക്കാൻ ശ്രമിച്ചിടാം വരും വർഷങ്ങളെങ്കിലും. റംസീന നാസർ
പ്രതീക്ഷയെന്ന കച്ചിതുരുമ്പാണ് ഏതൊരാളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം. അസ്തമയത്തിന് ഉദയമുണ്ടെന്ന പ്രതീക്ഷ. രാത്രിക്ക് പകൽവരുമെന്ന പ്രതീക്ഷ. ഇരുളിന് വെളിച്ചമുണ്ടെന്ന പ്രതീക്ഷ. ദുഃഖത്തിന് ഒരുനാൾ സുഖം വരുമെന്ന പ്രതീക്ഷ. പരാജയം വിജയത്തിന്റെ പടികളാണെന്ന പ്രതീക്ഷ. ആയുസ്സില്ലെന്ന് ഡോക്ടർ വിധിയെഴുതിയ രോഗിപോലും, തന്റെ അവസാന ശ്വാസം വരേ രക്ഷപ്പെടുമെന്ന പ്രതീക്ഷയിൽ വിടചൊല്ലിടും. ഒരു ഇറക്കത്തിന് ഒരുനാൾ കയറ്റമുണ്ടാകുമെന്ന ശുഭപ്രതീക്ഷയിൽ ജീവിച്ചിടുകിൽ ലഭിച്ചിടും സുഖം മനമതിൽ ജീവിച്ചിടും കാലമത്രയും. റംസീന നാസർ
നാരിയായ് പിറന്നതിന്റെ പേരിൽ പിറവിയിൽ തന്നേ വിവേചനം അനുഭവിക്കേണ്ടി വന്നവള്‍. പിന്നീട് അവൾക്ക് പിറന്നത് മൂന്നും പെണ്മക്കൾ ആയതിന്റെ പേരിൽ വീണ്ടും പരിഹാസം ഏറ്റുവാങ്ങിയപ്പോൾ അവൾ മനസ്സ് കൊണ്ട് പ്രതിജ്ഞയെടുത്തു. ഇനിയൊരു കുഞ്ഞും പിറവിയുടെ പേരിൽ അനീതി നേരിടരുതെന്ന്. തന്റെ മൂന്ന് പെൺമക്കളെയും പഠിപ്പിച്ചു പ്രാപ്തരാക്കി. സ്വന്തം നിലപാടുകൾക്കും അഭിപ്രായങ്ങൾക്കും പ്രാധാന്യം നൽകുന്ന വ്യക്തികളാക്കി. വിവാഹ പ്രായംകഴിഞ്ഞ അവരേ കെട്ടിക്കാതെ അഴിഞ്ഞാടാൻ വിടുന്നവളെന്ന് പറഞ്ഞു വീണ്ടും സമൂഹം അവളെ വേട്ടയാടിയപ്പോൾ അവൾ തല ഉയർത്തി നിന്ന് പ്രതികരിച്ചു. തന്റെ മക്കളേ വേട്ടയാടാൻ വന്ന സമൂഹത്തോട് അവൾ ഉറക്കേ വിളിച്ചു പറഞ്ഞു. “അവർ ഞാൻ നിതിപോൽ കാത്തു സൂക്ഷിച്ച മാണിക്യങ്ങൾ ഒരു കരിനാഗത്തിന്റെയും ദംഷ്ട്രക്കുള്ളിലും കുരുങ്ങി അവസാനിക്കാൻ ഉള്ളവരല്ല”. മക്കളെ സ്ത്രീധനം വാങ്ങാതെ കെട്ടുന്നവർക്ക് മാത്രം വിവാഹം ചെയ്തു കൊടുക്കൂ എന്ന തന്റെ പ്രതിജ്ഞയിൽ നിന്നും തെല്ല് പോലും തെന്നിമാറാതെ , മൂന്ന് പെൺപിറവികളോടൊപ്പം അവൾ സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കുന്നു.…
കോഴി കുഞ്ഞുങ്ങളെ വളർത്തുന്ന പോലെ കാക്കക്കും പൂച്ചക്കും കൊടുക്കാതെ തന്റെ ചിറകിനടിയിൽ ഒളിപ്പിച്ചു വളർത്തിയ കുഞ്ഞുങ്ങളാണ്. പിന്നീട് സ്ത്രീധനമെന്ന മഹാവിപത്ത് മൂലം ഭർതൃവീട്ടിലെ പീഡനം താങ്ങാനാവാതെ ഒരുമുഴം കയറിലോ ഒരുതുള്ളി വിഷത്തിലോ പിടഞ്ഞു മരിക്കുന്ന ഓരോ പെൺജീവനുകളും . റംസീന നാസർ