ദുഃഖത്തിന്റെ ഇരുൾ കൊണ്ട് മറക്കപ്പെട്ട ചില മനസ്സുകളിലേക്ക് സാന്ത്വനത്തിന്റെ ദൈവദൂതനെ പോൽ ചിലർ കടന്നുവരും. തരിശായ് വരണ്ട ഭൂമിയിലേക്ക് കാരുണ്യത്തിന്റെ നീരുറവയായ് വരുന്ന ദൈവം പോലുള്ള മനുഷ്യർ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഏറേ അനുഗ്രഹീതർ. റംസീന നാസർ
Author: ramzeena nasar
വീഞ്ഞ് പോലെ ലഹരി നൽകുന്നതാണ് ചില സ്നേഹ ബന്ധങ്ങൾ. പഴക്കം ചെല്ലുംതോറും വീര്യം കൂടുന്ന പകരുംതോറും സിരകളെ മത്തുപിടിപ്പിക്കുന്ന അവരുടെ ഇല്ലായ്മയിൽ മനസ്സിനെ ഉന്മാദത്തിലെത്തിക്കുന്ന ഒടുവിൽ പ്രണയത്തിന്റെ പാരമ്യതയിൽ പരസ്പരം അലിഞ്ഞു ചേർന്ന് ഒന്നാകുന്ന വീഞ്ഞിനേക്കാൾ മധുരിതമാകുന്നു അത്തരം മനുഷ്യ ബന്ധങ്ങൾ. റംസീന നാസർ
ചാണകം മെഴുകി പൊട്ടിപ്പൊളിഞ്ഞ തറയും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള ആ വീട് തൊഴുത്തിനേക്കാൾ പരിതാപകരമായിരുന്നു. സന്ധിവാദം വന്നു കിടപ്പിലായ അച്ഛനെയും പറക്കമുറ്റാത്ത തന്റെ അനുജത്തിമാരേയും സംരക്ഷിക്കാൻ അവൾ കിലോമീറ്ററോളം കാൽനടയായ് നടന്ന് ജോലിയെടുത്ത് കിട്ടുന്ന സമ്പാദ്യമായിരുന്നു. അന്ന് പതിവില്ലാതെ ആരും എത്തിനോക്കാത്ത ആ വീട്ടിൽ മാധ്യമ പ്രവർത്തകരെയും വാർത്താ റിപ്പോർട്ടർമാരെയും കണ്ടപ്പോളാണ് തിരിച്ചറിഞ്ഞത്. നടത്ത മത്സരത്തിൽ അവൾ രാജ്യത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയെടുത്തത് അവളുടെയാ തൊഴുത്ത് പോലുള്ള വീട്ടിൽ നിന്നാണെന്ന്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു അവൾ നേടിയെടുത്ത വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമായിരുന്നു . റംസീന നാസർ
വാനിലെ പൂർണ്ണചന്ദ്രനോടൊപ്പം പൂത്തിറങ്ങി നിൽക്കുന്ന താരങ്ങളെ ഇമ ചിമ്മാതെ കൗതുകത്തോടെ നോക്കിനിൽക്കുന്ന ഒരു ബാല്യമുണ്ടായിരുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവർ നക്ഷത്രമായ് മാനത്തുദിക്കുമെന്ന്. കൂട്ടുകാരി പറഞ്ഞപ്പോൾ അകാലത്തിൽ പിരിഞ്ഞുപോയ കളിത്തോഴി നക്ഷത്രമായ് മിന്നിതിളങ്ങുമെന്നോർത് ഉറങ്ങാതെ കാത്തു നിന്ന ദിനങ്ങൾ. ഡിസംബർ മാസം പിറവിയെടുക്കാൻ കാത്തുനിൽക്കും. വീടുകളും പട്ടണങ്ങളും നക്ഷത്രങ്ങൾകൊണ്ട് അലങ്കരിച്ചു വർണ്ണ വിസ്മയങ്ങൾതീർത്തു നിൽക്കുന്നത് കാണാൻ. ഡിസംബറിലെ നക്ഷത്രങ്ങൾക്ക് തിളക്കവും പ്രകാശവും കൂടുതലുണ്ടെന്ന് എന്നും തോന്നുമായിരുന്നു . മണ്ണും വിണ്ണും നക്ഷത്രത്താൽ അലങ്കരിതമായതു കൊണ്ടാണോ എന്തോ ??. ഡിസംബർ നക്ഷത്രങ്ങളുടെ മാസമാണോ എന്നുവരേ സംശയിച്ചൊരു കുട്ടിക്കാലമുണ്ടായിരുന്നു എന്നിൽ. റംസീന നാസർ
ജീവിതം പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ മനസ്സ് നേടിയെടുക്കുന്ന ആർജ്ജവമുണ്ട് . കാരിരുമ്പിന്റെ കരുത്താണതിന്. ആ കരുത്തിന്റെ പിൻബലം മാത്രംമതി ജീവിതത്തിലെ ഏതു ദുർഘടാവസ്ഥയെയും അതിജീവിച്ചു മുന്നോട്ട് കുതിക്കാൻ. റംസീന നാസർ
അവന്റെ മനസ്സിന്റെ ശ്രികോവിലിൽ മാത്രമല്ല മറിച്ച് ഊണിലും ഉറക്കിലും എന്തിനു ജീവന്റെ ചെറുസ്പന്ദനത്തിൽ പോലും അവളുടെ ഓർമ്മകളിലായിരുന്നു അവന്റെ വാസം. അവന്റെ മുറിയുടെ ഓരോ കോണിലും അവളുടെ ചിത്രങ്ങളും കുറിപ്പുകളും നിറഞ്ഞു നിന്നു. അവന്റെ ആത്മ മിത്രങ്ങൾ പോലും അവനെ മുഴുഭ്രാന്തൻ എന്നു വിളിച്ചു കളിയാക്കി. ആരാധനയല്ല ഇത് കടുത്ത പ്രണയമാണെന്നുവരേ തെറ്റിദ്ധരിച്ചു ചിലർ. എന്നിട്ടും ഒരു നോക്കുപോലും നേരിൽ കാണാത്ത അവളുടെ എഴുത്തിനെയും ചിത്രത്തെയും ആരാധിച്ചു. അവളുടെ അപ്രതീക്ഷിത വേർപ്പാടിന്റെ പ്രഹരം അവന്റെ മനോനിലയെ ബാധിച്ചു. മാസങ്ങൾ വേണ്ടി വന്നു അവൻ സാധാരണ നിലയിൽ എത്തിച്ചേരാൻ. അത്രയും കടുത്ത ആരാധനയായിരുന്നു ആ എഴുത്തുകാരിയോട്. ഇന്നും അവളുടെ പുസ്തകങ്ങളെ പൂജിച്ചു ജീവിക്കുന്നു അവൻ. റംസീന നാസർ
സുഖത്തിലും ദുഃഖത്തിലുമെന്നല്ല എല്ലാ തരികിടയിലും കൂട്ടായി കൂടെ നിൽക്കുന്ന ചില കൂട്ടുകാരുണ്ടാവും എല്ലാവർക്കും. അങ്ങനെയുള്ളവരെ കൂട്ടായ് കിട്ടുന്നവർ ഭാഗ്യം ചെയ്തവർ. റംസീന നാസർ
കലക്കി കലക്കി ഒടുവിൽ എല്ലാം കൂട്ടിക്കലാക്കാൻ വരുന്ന ചില ബന്ധു ജനങ്ങളുണ്ടാവും എല്ലാ കുടുംബത്തിലും. കലക്ക വെള്ളത്തിൽ മീൻപിടിച്ചു രസിക്കുന്നവർ. ഇത്തിൾക്കണ്ണി പോലെ മറ്റുള്ളവരുടെ നീരൂറ്റിക്കുടിച്ചു ജീവിക്കുന്നവർ. അത്തരം ആളുകളാണ് എന്നും സമൂഹത്തിന്റെ ശാപം. റംസീന നാസർ
ജീവിതം മടുപ്പിലേക്കു വഴിതെറ്റിയപ്പോളും മനസ്സ് ഭ്രാന്തൻ ചിന്തകൾകൊണ്ട് അലട്ടിയപ്പോളും ഏകാന്തതയെന്ന ഇരുൾ വീണ ഇടനാഴിയിൽ…. സൂര്യന്റെ ചെറുനാളമായ് എനിക്കു കൂട്ടായ് നിന്നത്…. എന്റെ നൊമ്പരങ്ങളെ കടലാസിലേക്കു പകർത്താൻ എന്നെ തുണച്ചത്…. എന്റെ നീലമഷിയുള്ള പേനകളായിരുന്നു. ഇനിയും എഴുതിത്തീരാത്ത എന്റെ ആത്മകഥയ്ക്കായ് കൂട്ടായ് എന്റെയാ പേനകൾ. റംസീന നാസർ
ചില നേരങ്ങളിൽ സ്വച്ഛ ശാന്തമായി കരയെ പുൽകുന്ന കാമുകൻ. ചില നേരങ്ങളിൽ സംഹാര താണ്ഡവമാടി കരയെ പ്രകമ്പനം കൊള്ളിക്കും രാക്ഷസൻ. പക്ഷേ ആഴങ്ങളിലേക്ക് പതിക്കും തോറും ആകാംക്ഷയും അത്ഭുതവും പകരുന്ന അമൂല്യങ്ങളായ നിധികളുടെ അക്ഷയ ഖനി. നീലവർണ്ണം ചാലിച്ച കണ്ണുനീരിന്റെ ഉപ്പുരസം കലർന്ന മനുശ്യമനസ്സിനെ വിസ്മയിപ്പിക്കുന്ന അത്ഭുത ലോകം. റംസീന നാസർ