അന്നും പതിവ് പോലെ കല്യാണിയമ്മ, ഉണ്ണിയപ്പവും പപ്പടവും ശർക്കര ഉപ്പേരിയും കൊടുന്ന് കയ്യിൽ കൊടുത്തിട്ട് ഉമ്മുമ്മയോട് പറഞ്ഞു “നാളെ മക്കളെ ഊണു കഴിക്കാൻ വീട്ടിലേക്ക് പറഞ്ഞയക്കണംട്ടോ പാത്തുമ്മേ” കൊടുന്ന സാധനങ്ങൾ എല്ലാം വാങ്ങി വെച്ച് ഉമ്മുമ്മ അകത്തു പോയി ഒരു കവറിൽ എന്തോ കൊണ്ടുന്നു കൊടുക്കും കല്യാണിയമ്മക്ക്.. എനിക്കും കാണണം എന്ന് വാശി പിടിച്ചാൽ ഉമ്മുമ്മ പറയും അത് കല്യാണിയമ്മക്കുള്ള ഓണക്കോടി ആണെന്ന് . ഓണം എന്താണെന്നോ അതിന്റെ പ്രസക്തി എന്താണെന്നോ അറിയാത്ത ചെറുപ്പം ഞാൻ കരുതും കല്യാണി ‘അമ്മ തരുന്ന ഉണ്ണിയപ്പത്തിനും ശർക്കര ഉപ്പേരിക്കും പപ്പടത്തിനും പകരം കൊടുക്കുന്ന സാധനം ആവും ഈ ഓണക്കോടി എന്ന്. കാലം കടന്നു പോയി കല്യാണിയമ്മയുടെ ഉണ്ണിയപ്പവും ഉമ്മുമ്മാടെ ഓണക്കോടിയും കൊടുക്കൽ തുടർന്നു പോന്നിരുന്നു. ഉമ്മുമ്മ പ്രായം ആയി കിടപ്പിൽ ആയി കല്യാണിയമ്മക്കും പ്രായമായി എന്നാലും പതിവ് ചടങ്ങുകൾ കല്യാണിയമ്മയുടെ മകളും എന്റെ ഉമ്മയും ഏറ്റെടുത്തു. ഞാൻ ആണേൽ സ്കൂൾ ജീവിതവും ആരംഭിച്ചു. അങ്ങനെ…