അയാൾ അവളോട് പറഞ്ഞു, ‘ഞാൻ എന്നും നിന്റെ വിശ്വസ്തനായ സുഹൃത്തായി നിനക്ക് കൂട്ടായി ഉണ്ടാകും. നിന്റെ ഏത് ദുഃഖവും സന്തോഷവും എന്നോട് പങ്കുവെക്കാം.’
അതുകേട്ട് അവൾ പ്രതീക്ഷയോടെ അയാളെ നോക്കി.
സങ്കടങ്ങൾ പങ്കിടാനും സന്തോഷങ്ങൾ പകരാനും ഒരു മികച്ച കേൾവിക്കാരൻ അല്ലെങ്കിൽ കേൾവിക്കാരി ഉണ്ടാവുക തന്റെ ഭാഗ്യം തന്നെ. അവൾ കരുതി.
കാലം കടന്നു പോകെ അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഒരു വൈകുന്നേരം, ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ അവളുടെ സ്കൂട്ടർ ഒരു ചെറിയ അപകടത്തിൽ പെട്ടു.
സഹായത്തിനായ് അവൾ ആദ്യം വിളിച്ചത് അയാളെ ആയിരുന്നു. അയാൾ ഫോൺ എടുത്തില്ല. അവൾ അയാളോട് സഹായം അഭ്യർത്ഥിച്ച് മെസ്സേജ് ചെയ്ത ശേഷം, കുറച്ചു നേരം കാത്തു നിന്നെങ്കിലും മറുപടി കണ്ടില്ല. അതോടെ മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തി വണ്ടി ഏല്പിച്ച്, ഓട്ടോയിൽ യാത്ര തുടർന്നു.
വീട്ടിലെത്തി, അത്താഴം കഴിഞ്ഞു, ആദ്യ മെസ്സേജിന്റെ മറുപടി വന്നു. ” അയ്യോ മോളു, ആക്സിഡന്റ് പറ്റിയോ? പോട്ടെ സാരമില്ല. എല്ലാം ശരിയാകും. ”
അവളാകെ അന്തം വിട്ട് പണ്ടാരമടങ്ങി. സ്കൂട്ടർ സ്കിഡ് ആയി, ലൈറ്റ് പൊട്ടി, കണ്ണാടി പൊട്ടി, പോരാഞ്ഞ് കൈമുട്ടിലെയും കാലിലെയും തൊലിയും പൊളിഞ്ഞു പോയി. വണ്ടി വർക്ക് ഷോപ്പിൽ കൊടുക്കാതെ ഒന്നും ശരിയാകില്ല. മുറിവുകളിൽ മരുന്ന് പുരട്ടാതെ അതും ഉണങ്ങില്ല. പിന്നെ എന്ത് തേങ്ങാ ശരിയാകും എന്നാ അയാൾ ഉദേശിച്ചത്?
പിന്നെയും ദിവസങ്ങൾ കടന്നുപോയി. ഒരു ദിവസം ഓഫീസിലെ തിരക്കിട്ട ജോലികൾക്കിടയിൽ അച്ഛന്, സ്ട്രോക്ക് ബാധിച്ച്, ഹോസ്പിറ്റലിലേക്ക് മാറ്റുന്നു എന്നൊരു ഫോൺ കാളിനെ തുടർന്ന് അവൾ വെപ്രാളപ്പെട്ട് ആശുപത്രിയിലേക്ക് തിരിച്ചു. അച്ഛനെ കൊണ്ടു പോയ ആശുപത്രി, സുഹൃത്തിന്റെ വീടിന് വളരെ അടുത്താണ്. ഇറങ്ങും മുൻപേ അവൾ അയാൾക്ക് ഒരു മെസ്സേജ് ഇട്ടു. “ഹായ് എന്റെ അച്ഛന് സ്ട്രോക്ക് ബാധിച്ച്, അവിടെ ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. ഞാൻ ഉടനെ എത്തും.”
മെസ്സേജ് കണ്ടിട്ടുണ്ടെങ്കിൽ അയാൾ ഉറപ്പായും ഹോസ്പിറ്റലിൽ പോയിട്ടുണ്ടാകും. യാത്രയിൽ ഉടനീളം അവൾ ചിന്തിച്ചു.
ഹോസ്പിറ്റലിൽ എത്തി, കാഷ്വൽടിയ്ക്ക് നേരെ ഓടുമ്പോൾ അവൾ മൊബൈൽ എടുത്തു മെസ്സേജ് ചെക്ക് ചെയ്തു.
“അയ്യോ, മോളു, അച്ഛന് സ്ട്രോക്ക് ബാധിച്ചോ? മോളു വിഷമിക്കണ്ട, എല്ലാം ശരിയാകും.”
ഇയാൾ എന്തു പണ്ടാരം ആണ് ഉദ്ദേശിക്കുന്നത്? മൊബൈൽ വലിച്ച് ചുവരിലേക്കെറിയാൻ അവളുടെ കൈകൾ തരിച്ചു. സ്വന്തം കാശിന് വാങ്ങിയത് കൊണ്ടും ഉടനെ പുതിയത് ഒരെണ്ണം വാങ്ങാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തത് കൊണ്ടും സംയമനം പാലിച്ച്, അവൾ ഡോക്ടറെ കണ്ട് അച്ഛന്റെ വിവരങ്ങൾ ആരാഞ്ഞു.
അവൾ അയാളെ വിശ്വസ്തനായ സുഹൃത്തായി കണ്ടിരുന്നു. എന്നാലും എന്താണിങ്ങനെ? അവൾ ആകെ കൺഫ്യൂസ്ഡ് ആയി.
അത്രയും വിസ്വസ്തനായ സുഹൃത്തിൽ നിന്നും ദുർഘടസന്ധികളിൽ, ആശ്വാസ വാക്കുകൾ എങ്കിലും പ്രതീക്ഷിച്ചിരുന്നു.
ഒരുപക്ഷേ അയാൾ അയാളുടേതായ തിരക്കിൽ പെട്ടത് കൊണ്ടാകും. പോട്ടെ സാരമില്ല.
പിന്നെയും ഞാൻ നിന്റെ മികച്ച സുഹൃത്താണെന്ന് അയാൾ അവളോട് അവകാശപ്പെട്ടു കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെ കാലവർഷം കലിതുള്ളിയെത്തി. തോരാതെ പെയ്തു നിന്ന മഴ വിതച്ച ദുരിതത്തിൽ, അയൽവീട്ടിലെ തെങ്ങ്, അവളുടെ വീടിന്റെ മുകളിലേക്കു വീണ്, വീടിന് സാരമായ കേടുപാട് സംഭവിച്ചു.
മഴ ദുരിതം വിതച്ച് താണ്ഡവ നൃത്തം ചെയ്ത ആ രാത്രിയിൽ, അവൾ അയാളെ ഫോൺ ചെയ്തു. അയാൾ കാൾ എടുത്തില്ല. ” എന്റെ വീടിന്റെ മേലെ മരം വീണു നശിച്ചു. ഞാൻ ആകെ ടെൻഷനിൽ ആണ്. ഇനിയെന്താ ചെയ്യുക?” വേവലാതിയോടെ അവൾ അയാൾക്ക് മെസ്സേജ് ചെയ്തു.
ഭാഗ്യം അയാൾ ആ മെസ്സേജ് തത്ക്ഷണം കണ്ടു.
അയാളുടെ മറുപടി കണ്ട് അവൾ വിജ്രംഭിച്ചു. മറുപടി കൊടുക്കാനായി കൈ തരിച്ചു.
“അയ്യോ, മോളു, വീടിന് മേലെ മരം വീണോ? വീട് നശിച്ചല്ലോ? പോട്ടെ മോളു, സാരമില്ല. എല്ലാം ശരിയാകും.”
“എടോ, അലവലാതി മൈ… മൈ#@*#¥€@# മൈത്താണ്ടി.. മേലിൽ എന്റെ നമ്പറിൽ നീ നോക്കിയാൽ നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..”
വിശ്വസ്തനും സത്യസന്ധനുമായ സുഹൃത്ത് എന്ന് നിരന്തരം അവകാശപ്പെട്ടത് കൊണ്ട് മാത്രം അവളുടെ മറുപടിയും അത്രകണ്ട് സത്യസന്ധമായിരുന്നു!
2 Comments
👍👍
ഇങ്ങനെയും ബന്ധങ്ങൾ ഉണ്ടാവാം അല്ലേ