ഞാൻ വൈകുന്നേരം ജോലി സ്ഥലത്തു നിന്നും മടങ്ങി എത്തുമ്പോഴേക്കും, മോന്റെ മേലുവേദന ചെറിയ ചൂടായി പരിണമിച്ചിരുന്നു.
“മോനെ എഴുന്നേറ്റു റെഡിയാക്ക് ഡോക്ടറെ കാണാൻ പോകാം.”
“ഓ അതിനും വേണ്ടിയൊന്നും ഇല്ലമ്മാ. മനു മാമനോട് പറഞ്ഞ് രണ്ട് ഡോളോ വാങ്ങിയാൽ മതി. അത് കഴിക്കുമ്പോഴേക്കും ചൂട് പമ്പ കടക്കും.”
“എന്നാൽ നിനക്ക് വിളിച്ചു പറഞ്ഞ് വാങ്ങിക്കൂടാരുന്നോ?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ഓ അമ്മ വിളിക്ക്.”
ഞാൻ മൊബൈലിൽ അയൽവാസിയും കുടുംബ സുഹൃത്തും മെഡിക്കൽ സ്റ്റോർ ഉടമയുമായ മനുവിന്റെ നമ്പർ ഡയൽ ചെയ്തു. ഫുൾ റിങ് കേട്ടിട്ടും കക്ഷി കാൾ എടുത്തില്ല. ആൾ തിരക്കിലാകും. കുറച്ചു കഴിഞ്ഞു വീണ്ടും വിളിക്കാം എന്ന് കരുതി ഞാൻ ജോലികളിലേക്ക് മടങ്ങി.
രാത്രി ഏഴു മണിയോടെ വീണ്ടും മനുവിന്റെ നമ്പറിൽ വിളിച്ചു നോക്കി. ഭാഗ്യം കാൾ എടുത്തു.
“ഹലോ, ഞാൻ മഞ്ജുവാണ്.”
“മ്മ് പറഞ്ഞോ.”
“ഒരു സ്ട്രിപ് ഡോളോ കൊണ്ട് തരുമോ? മോന് പനി.”
“അയ്യോ ഞാൻ കുറച്ചു ദൂരെയാണ്. വരാൻ ലേറ്റാകും.”
“സാരമില്ല, വരുമ്പോൾ കൊണ്ടുതന്നാൽ മതി.”
“ഞാൻ വരാൻ പാതിരാത്രി എങ്കിലും ആകും.”
“ഓക്കേ, എന്നാൽ വേണ്ട. ഞാൻ മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങാം.”
“മ്മ് അതാകും നല്ലത്.”
“എന്നാ ശരി.” ഞാൻ കാൾ കട്ട് ചെയ്തു.
ഞാൻ ആലോചിച്ചു നിൽക്കുന്നത് കണ്ട് മോൻ ചോദിച്ചു, “മനു മാമൻ എന്ത് പറഞ്ഞു?”
“മനു ദൂരെയെങ്ങോ നിൽക്കുവാ, വരാൻ ലേറ്റ് ആകുമെന്ന് പറഞ്ഞു. നീ കിടന്നോ ഞാൻ പോയി ടാബ്ലറ്റ്സ് വാങ്ങി വരാം.”
ഇരുട്ട് വീണു തുടങ്ങി. ജംഗ്ഷനിലേക്ക് നടന്നു പോകാൻ ഭയം തോന്നിയില്ല. ഒരു മൂന്ന് മിനിറ്റ് നടക്കേണ്ട ദൂരമേയുള്ളൂ.
ആദ്യമായാണ് മനു ഇങ്ങനെ പറയുന്നത്. ടാബ്ലറ്റ്സ് വാങ്ങി മടങ്ങി വരുമ്പോഴും ഞാൻ അത് തന്നെ ആലോചിച്ചു.
രാത്രി ഒരു ഗുളിക കഴിച്ചതോടെ മോന്റെ മേലുവേദന മാറി.
പിറ്റേന്ന് രാവിലെ, ഞാൻ ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോൾ വീടിന്റെ മുൻവശത്തു നിന്ന മനു എന്നെക്കണ്ടതും വേഗം അകത്തേക്ക് നടന്നു. എനിക്ക് എന്തോ വല്ലായ്മ തോന്നി.
എന്തോ കുഴപ്പമുണ്ട്. സാധാരണ മനു ഒരിക്കലും ഇങ്ങനെ പെരുമാറാറില്ല. ഞാൻ കോളേജിൽ എത്തി, ക്ലാസ്സ് എടുക്കുമ്പോഴും ഇത് തന്നെ ചിന്തിച്ചു കൊണ്ടേയിരുന്നു. വൈകുന്നേരം വീട്ടിൽ എത്തിയ പാടെ ഞാൻ മോനോട് പറഞ്ഞു, “ഡാ മോനു, മനുവിന് എന്തോ പറ്റി, ഇന്നലെ എന്നോട് കള്ളം പറഞ്ഞു. ദൂരെ നിൽക്കുവാ വരാൻ വൈകുമെന്ന്. ഇന്ന് എന്നെ കണ്ടതേ, വീടിനകത്തു കയറിപ്പോയി. എന്ത് പറ്റിയോ എന്തോ?”
“ഇന്നലെ കള്ളം പറഞ്ഞു എന്നെങ്ങനെ മനസ്സിലായി?”
“രാത്രി എട്ടരയ്ക്ക് മനുവിന്റെ ബൈക്ക് അവരുടെ മതിൽക്കെട്ടിന്റെ ഉള്ളിലേക്ക് പോകുന്നത് ഞാൻ കണ്ടു.”
“പിന്നെന്തിനാ കള്ളം പറഞ്ഞത്?”
“അറിയില്ലെടാ..”
അതും പറഞ്ഞ് ഞാൻ ചായ തയ്യാറാക്കാൻ പോയി.
“അമ്മാ, കാര്യം ഞാൻ കണ്ടു പിടിച്ചു.” വിജയി ഭാവത്തിൽ മോൻ എന്റെ പിന്നിൽ ചിരിച്ചു നിൽക്കുന്നു.
“പറയെടാ, എന്താ കാര്യം?”
“അല്ല നീയെങ്ങനെ കണ്ടു പിടിച്ചു? വല്ല പുളുവും ആയിരിക്കും..”
“കേട്ടിട്ട് പറ, പുളു ആണോ പുളിങ്കുരു ആണോന്ന്.”
“മ്മ് എന്നാൽ പറയ്.”
“ടീച്ചർ ആണെന്ന് പറഞ്ഞു നടന്നാൽ മതിയോ? ആവശ്യക്കാർക്ക് ചില്ലറ ട്യൂഷൻ ഒക്കെ എടുത്തു കൊടുക്കണ്ടേ?”
ഗൂഡമായ ചിരിയോടെ മോൻ പറഞ്ഞു നിർത്തി.
“എടാ…ആണോ? ആയിരിക്കുമോ? ഏയ്.. ഇല്ല.” എന്റെ അത്ഭുതം അടക്കി ഞാൻ എന്നോടും അവനോടുമായി പറഞ്ഞു
“ആയിരിക്കുമോ എന്നല്ല, ആണ്. അത് മാത്രം ആണ് കാരണം.” മോൻ അസന്നിഗ്ധമായി പറഞ്ഞു.
ഞാൻ വീണ്ടും ചിന്തയിലായി. എന്നാലും അതാകുമോ കാരണം? ഇത്രയ്ക്കു ചീപ്പ് പ്രതികാരം കാണിക്കാൻ മാത്രം വലിയ അപരാധം ആണോ ഞാൻ ചെയ്തത്?
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ കുറച്ചു മാസങ്ങൾക്ക് മുൻപുള്ള ഒരു സംഭവം ഞാൻ വീണ്ടും ഓർത്തു.
കൃത്യമായി പറഞ്ഞാൽ ഏപ്രിൽ ഒന്നാം തീയതി, രാവിലെ എട്ടേമുക്കാൽ കഴിഞ്ഞ നേരം. ആ സമയത്ത് ഞാൻ കൊല്ലം, എസ് എൻ വനിത കോളേജിലെ ഒരു ക്ലാസ്സ് മുറിക്കുള്ളിൽ ഇരുന്ന്, വാല്യൂയേഷൻ നടത്താനായി എനിക്ക് കിട്ടിയ പേപ്പർ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു.
ആ നേരത്താണ് മനുവിന്റെ ചേച്ചി മീന എന്റെ മൊബൈലിൽ വിളിക്കുന്നത്. പേപ്പറിന്റെ എണ്ണം തെറ്റി എങ്കിലും ഞാൻ കാൾ എടുത്തു.
“ഹലോ, ചേച്ചി, എന്താണ്?”
“മഞ്ജു വീട്ടിൽ ഉണ്ടോ?”
“ഇല്ല.”
“വെക്കേഷൻ തുടങ്ങിയ ഉടനെ കറങ്ങാൻ പോയോ?”
“കറങ്ങാൻ പോയതൊന്നും അല്ല ചേച്ചി, ഞാൻ വാല്യൂയേഷൻ ക്യാമ്പിൽ ആണ്.”
“അതെയോ. എന്ന് തീരും?”
“ഡിഗ്രി ഫൈനൽ ഇയറിന്റെ പേപ്പർ ആണ്. ഒരാഴ്ചയിൽ കൂടുതൽ എടുക്കും. എന്ത് പറ്റി? ചേച്ചി എന്താ വിളിച്ചത്?”
” ഓ അത് ഒരു കാര്യം പറയാൻ ആയിരുന്നു. ഞാൻ വീട്ടിൽ വരുമ്പോൾ പറയാം. ”
“അഹ്, ശരി ചേച്ചി.”
പിന്നെ പിടിപ്പത് ജോലി ഉള്ളത് കൊണ്ട് ഞാനത് മറന്നു.
പക്ഷേ, ആവശ്യം അവർക്ക് ആയതുകൊണ്ട് അവരത് മറന്നില്ല. രണ്ടാം ശനിയാഴ്ചയുടെ തലേദിവസം വൈകുന്നേരം മീന ചേച്ചി വീട്ടിൽ വന്നു.
ഞാനും മോനും അവരോട് വിശേഷങ്ങൾ തിരക്കുന്നതിനിടെ അവർ കാര്യം പറഞ്ഞു.
“മഞ്ജു, മോൾക്ക് അക്കൗണ്ടൻസിയിൽ കുറച്ചു ഡൗട്ട് ഉണ്ട്. മഞ്ജു ഇപ്പൊ ഫ്രീയല്ലേ? അതൊക്കെ ഒന്ന് പറഞ്ഞു കൊടുക്ക്. ഞാൻ നാളെ രാവിലെ മോളെ ഇങ്ങോട്ട് വിടാം. ഉച്ച വരെയോ വേണേൽ വൈകുന്നേരം വരെയോ ഇരുന്നോട്ടെ.”
എനിക്ക് അവർ പറഞ്ഞത് കേട്ട് അസഹ്യത തോന്നി. സമനില വീണ്ടെടുത്ത് ഞാൻ പറഞ്ഞു, “അയ്യോ ചേച്ചി, ഞാൻ ട്യൂഷൻ എടുക്കാറില്ല.”
“അയ്യേ ട്യൂഷൻ ആയിട്ട് വേണ്ട, ഡൌട്ട്സ് പറഞ്ഞു കൊടുത്താൽ മതി.”
“സ്കൂളിൽ പ്ലസ് ടു ക്ലാസ്സ് തുടങ്ങിയോ?”
ഏത് പോർഷൻ എന്നറിയാൻ വേണ്ടി ഞാൻ ചോദിച്ചു.
“ഇല്ല മഞ്ജു. തുടങ്ങിയില്ല. ഫെബ്രുവരിയിൽ പ്ലസ് വൺ പരീക്ഷകൾ കഴിഞ്ഞതാ. ഒരു മാസമായി മോൾ വെറുതെ മൊബൈലും കുത്തി ഗെയിമും കളിച്ചു ഇരിക്കുന്നു. മോൾടെ അച്ഛൻ ലീവിന് നാട്ടിലുണ്ട്. ഏത് നേരവും മൊബൈൽ പിടിച്ചു ഇരിക്കുന്നത് അച്ഛന് ഇഷ്ടപ്പെടുന്നില്ല.. എനിക്കാണ് അതിന്റെ പേരിൽ വഴക്കു മുഴുവൻ കിട്ടുന്നത്.”
“അപ്പൊ ഏത് പോർഷൻ ആണ് ഡൌട്ട്?”
” പ്ലസ് വണ്ണിന്റെയാ ഡൌട്ട്.”
പ്ലസ് വൺ എക്സാം കഴിഞ്ഞു. ഇനിയെന്ത് ഡൌട്ട്? ഞാൻ ആലോചിച്ചു.
“എക്സാം കഴിഞ്ഞിട്ട് ഇനിയിപ്പോ ഡൌട്ട് തീർക്കേണ്ട കാര്യമുണ്ടോ? മാത്രവുമല്ല, പ്ലസ് വണ്ണിന്റെ തുടർച്ചയല്ല പ്ലസ് ടു പോർഷൻ.”
“അത്, ചുമ്മാ നിൽക്കുന്ന നേരത്ത് പ്ലസ് വൺ അക്കൗണ്ടിങ് അങ്ങ് ‘തറൗ’ ആക്കാം എന്ന് വിചാരിച്ചു. അതുകൊണ്ടാ മോളെ ഇങ്ങോട്ട് പറഞ്ഞു വിടാം എന്ന് വെച്ചത്. നിങ്ങൾ രണ്ടാളും എന്തായാലും വെറുതെ ഇരിക്കുവല്ലേ.”
(മോള് വെറുതെ ഇരിക്കുവാണേൽ ഒരു കന്ന് കുട്ടിയെയോ രണ്ട് ആട്ടിൻ കുട്ടികളെയോ വാങ്ങിക്കൊടുക്ക് സ്ത്രീയെ.. മോൾക്ക് ഒരു ടൈം പാസ്സും ആകും. അതുങ്ങൾക്ക് ഒരു ജീവിതവും ആകും. ഇനി മൊബൈൽ ആണ് പ്രശ്നമെങ്കിൽ അത് തല്ലിപ്പൊട്ടിച്ചു കിണറ്റിൽ ഇട്ടാൽ പോരെ.. പിന്നെ ഞാൻ വെറുതെ ഇരിക്കുന്നോ അതോ എന്തെങ്കിലും ചുമന്നോണ്ട് ഇരിക്കുക ആണോ എന്നുള്ളത് നിങ്ങളുടെ വിഷയം അല്ലല്ലോ…തുടങ്ങിയ ആർഗുമെന്റ്സ് എന്റെ തൊണ്ടക്കുഴിയിൽ തിക്കിതിരക്കി വന്നതിനെ അവിടെ വെച്ചു തന്നെ ഞെരിച്ചു ഞാൻ വിഴുങ്ങി.)
“ചേച്ചി, ഡൌട്ട് ഞാൻ പറഞ്ഞു കൊടുക്കാം. പക്ഷേ ഉടനെ പറ്റില്ല. എനിക്ക് വാല്യൂയേഷൻ കഴിഞ്ഞിട്ടില്ല. പിന്നെ ഇടയ്ക്കൊക്കെ കോളേജിലും പോകണം.”
എന്റെ സ്വസ്ഥതയെ കരുതി, അവരുടെ മുഖം മങ്ങിയത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. തത്കാലം അവർ പോയി.
എന്നാലും എന്തടിസ്ഥാനത്തിലാണ് ഞാൻ വെറുതെ ഇരിക്കുന്നു എന്നവർ പലവട്ടം പറഞ്ഞത്? എനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നി.
തത്കാലം ഒഴിവാക്കിയല്ലോ എന്നാലോചിച്ച് ഞാനത് വിട്ടു.
പക്ഷേ അവർക്ക് അത് കഴിയില്ലല്ലോ!
വിഷുവിന്റെ അവധി വന്നു. രാവിലെ കണി കാണുന്നത്, അമ്മയേം മോളെയും!
“മഞ്ജു ഞാൻ രാവിലെ മോളെയും കൊണ്ടിങ്ങു പോന്നു. പോരുമ്പോൾ ഇവിടെ കാണുമോന്നു സംശയിച്ചു.”
“ചേച്ചി, ഞാൻ രാവിലെ ഇവിടെ അടുത്തൊക്കെയുള്ള അമ്പലങ്ങളിൽ പോകാനായി തയ്യാറെടുക്കുവാ. ഞാൻ പറഞ്ഞിരുന്നല്ലോ ഈ മാസം എനിക്ക് കുറച്ചു തിരക്കുകൾ ഉണ്ട്. നമുക്ക് മെയ് മാസത്തിൽ നോക്കാം.”
“ഓ ഇന്ന് മുതൽ നടക്കും എന്ന് വിചാരിച്ചാ വന്നത്.. എന്നാ പിന്നെ ഇനി അടുത്ത മാസം വരാം.” അതൃപ്തിയോടെ അവർ പോയി.
അവരെ പറഞ്ഞു വിട്ട്, ഞാൻ അകത്തു കയറുമ്പോൾ എന്റെ ഭർത്താവ് എന്നെ കലിപ്പിച്ചു നോക്കുന്നു.
“നിനക്ക് പറ്റില്ല എങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ. അവരെ ഇങ്ങനെ നടത്തിക്കണോ?”
“അതിന് ഞാൻ പറഞ്ഞോ അവരോട് വരാൻ? ഞാൻ പറഞ്ഞൊഴിയാൻ നോക്കിയതാ. ഞാൻ ഫ്രീ അല്ലാന്നു പറഞ്ഞു. ട്യൂഷൻ എടുക്കുന്നവരുടെ നമ്പർ കൊടുത്തു. എന്നിട്ടും അവർ എന്നെ വിടുന്നില്ല. ഉടുമ്പ് പിടിച്ച പോലെ പിടിച്ചേക്കുവാ..”
എനിക്ക് ദേഷ്യവും സങ്കടവും തോന്നി.
വെറുതെ അവരെ മുഷിപ്പിക്കണ്ട എന്ന് കരുതി അന്ന് വൈകുന്നേരം ഞാൻ മീന ചേച്ചിയ്ക്ക് മെസ്സേജ് ഇട്ടു. “ഡൌട്ട് ഉള്ള പോർഷൻ അയക്ക്. അടുത്ത ശനിയാഴ്ച മോളോട് വരാൻ കൂടി പറഞ്ഞേക്കു.” രണ്ട് ദിവസം ഈ രണ്ട് മണിക്കൂർ വീതം പറഞ്ഞു കൊടുക്കാം എന്ന് മനസ്സിൽ കരുതി.
മെസ്സേജ് കണ്ട ഉടനെ തന്നെ മീന ചേച്ചി റിപ്ലൈ തന്നു. മെസ്സേജ് വായിച്ച് എന്റെ കിളി പറന്നു. സി ബി എസ് സി പ്ലസ് വൺ പോർഷനിൽ ഉള്ള ഏറ്റവും വലിയ ആറു മോഡ്യൂൾസ്!
മറുപടി അപ്പൊ തന്നെ ഞാൻ കൊടുത്തു. “സോറി, ഇത്രയും പോർഷൻ ഡൌട്ട് തീർക്കാൻ ചുരുങ്ങിയത് നാല് മാസം വേണം. ചേച്ചി, ഞാൻ തന്ന ട്യൂഷൻ സാറുമാരിൽ ആരെയെങ്കിലും വിളിച്ചു അന്വേഷിക്കൂ. അവർ എടുത്തു തരും. എനിക്ക് ഇത്രയും സമയം ചെലവഴിക്കാനില്ല.”
“ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ മഞ്ജു ഈ ഞാൻ…” ചങ്ങമ്പുഴയുടെ വരികൾ അല്പം ഭേദഗതി വരുത്തി, മീന ചേച്ചി നിത്യവും നൂറ്റിയെട്ടു ആവർത്തി ഉരുക്കഴിച്ചു എന്ന് തോന്നുന്നു!
ആ പ്രതികാരത്തിന്റെ ബഹിർസ്ഫൂരണമാണ് അനിയൻ മനുവിന്റെ പ്രതികരണത്തിൽ കണ്ടത്. ഇതൊക്കെ പോരാഞ്ഞ്, മീന ചേച്ചിയും കുടുംബവും എന്റെ വീടിന്റെ മുന്നേ വഴി നടക്കാറില്ല. കാറിൽ പോകുകയാണെങ്കിൽ ഈ വശത്തേക്ക് നോക്കാറില്ല!
ഈ പറഞ്ഞ മീന ചേച്ചി, വലിയ ലോക വിവരം ഇല്ലാത്ത വീട്ടമ്മയാണെന്ന് തെറ്റിദ്ധരിക്കരുത്. റവന്യൂ ഡിപ്പാർട്മെന്റിൽ ഉയർന്ന സ്ഥാനം വഹിക്കുന്ന ഉദ്യോഗസ്ഥയാണ്!
അവകാശം എന്ന മട്ടിൽ എന്നോട്, മകൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കാൻ പറയുമ്പോൾ അവർ മറന്നു പോയ ഒന്നുണ്ട്. ഞാൻ അവരുടെ കുടികിടപ്പുകാരിയോ അടിയാളത്തിയോ അല്ല. മുഖത്തു നോക്കാനോ സംസാരിക്കാനോ തോന്നാത്ത വിധം ഇത്രയും വൈരാഗ്യ ബുദ്ധിയോടെ പെരുമാറാൻ, എന്നെ പഠിപ്പിച്ച് അധ്യാപികയാക്കിയത് അവരല്ല.
ഒരാവശ്യവും ചോദിച്ച് ഞാനവരെ ബുദ്ധിമുട്ടിച്ചിട്ടില്ല. വർഷത്തിൽ ഒരിക്കലോ മറ്റോ, ഒന്നോ രണ്ട് സ്ട്രിപ് ഡോളോ, മനുവിൽ നിന്ന് വാങ്ങുന്നതൊഴികെ. അതുതന്നെ പല പ്രാവശ്യം, മനുവിന്റെ മെഡിക്കൽ സ്റ്റോറിൽ, ഞാൻ എന്തെങ്കിലും മെഡിസിൻ വാങ്ങാൻ ചെല്ലുമ്പോൾ, ” ഞാൻ കൊണ്ട് തരാം” എന്ന് പറഞ്ഞിട്ടുള്ളത് കൊണ്ട് മാത്രം.
ഏതെങ്കിലും വിധത്തിൽ ഒരു നന്ദി വാക്കെങ്കിലും പ്രതീക്ഷിക്കേണ്ടത് എന്റെ വീട്ടുകാർ ആയിരുന്നു. നെല്ലായും തേങ്ങയായും കൃഷി ആവശ്യത്തിന് ചാണകമായും വർഷങ്ങൾ നീണ്ട സഹായം അച്ഛനിൽ നിന്നും അവർ സ്വീകരിച്ചിട്ടുണ്ട്.
എന്നാണ് മനുഷ്യരുടെ ഇത്തരം മനോഭാവത്തിൽ മാറ്റമുണ്ടാകുക? എതിരെ നിൽക്കുന്നവനിൽ നിന്ന് കേൾക്കേണ്ടി വരുന്ന ഇല്ല/കഴിയില്ല തുടങ്ങിയ അപ്രതീക്ഷിത മറുപടികളെ നിസാരമായി സ്വീകരിക്കാൻ കഴിയണം. മറ്റൊരാളിന്റെ അസൗകര്യങ്ങളെ മാന്യമായി ഉൾക്കൊള്ളാനുള്ള സഹിഷ്ണുതയുണ്ടാകണം. ഇല്ലെങ്കിൽ വിദ്യാസമ്പന്നർ എന്ന് മേനി നടിച്ചിട്ടെന്തു കാര്യം?
4 Comments
പൊതുവെ പലരിലും കാണുന്ന സ്വഭാവ സവിശേഷതയായി തോന്നിയിട്ടുണ്ട് ഈ സ്വഭാവം. കിട്ടുന്നിടത്തോളം പോരട്ടെ, അവസാനം എപ്പോഴെങ്കിലും ഒരു ‘NO’ പറഞ്ഞാൽ പിന്നെ അതു വരെ ചെയ്തതുമില്ല, ശത്രുതയും ബാക്കിയാവും.
സത്യം 👍
അതേ,സത്യം
👍👍