“മോൾക്ക്, കുസാറ്റ് എൻട്രൻസ് അപ്ലൈ ചെയ്തോ? ലാസ്റ്റ് ഡേറ്റ് ഇന്നാണ്.”
ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ആളിനെ ഞാൻ പ്രതീക്ഷയോടെ നോക്കി.
“അപ്ലൈ ചെയ്തോ? ഇല്ലെങ്കിൽ ഞാൻ ചെയ്യാം. ഇന്ന് വരെയേ സമയം ഉള്ളൂ..”
ആഹാരം ചവച്ചിറക്കുന്ന ഒച്ചയല്ലാതെ മറ്റൊരു ശബ്ദവും ആ തൊണ്ട ഭേദിച്ചു പുറത്ത് വന്നില്ല.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഞാൻ അടുക്കളയിലേക്ക് മടങ്ങി. സിങ്കിൽ കിടന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി. “വാ തുറന്നാൽ മുത്ത് പൊഴിയുമോ? ഹും..” ദേഷ്യം അടക്കാൻ വയ്യാതെ ഞാൻ പിറുപിറുത്തു.
ഇതിപ്പോ മൗനവ്രതം തുടങ്ങിയിട്ട് എത്ര നാളായി. എനിക്ക് കോവിഡ് വരുന്നതിനും മുൻപാണ്. കോവിഡ് വന്നത് എന്നായിരുന്നു? ഏപ്രിലിൽ ആണ് എനിക്ക് കോവിഡ് പിടിപെട്ടത്. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ രണ്ടാം തീയതി, ഞാൻ കോവിഡ് പോസിറ്റീവ് ആയി.
അതിന്റെ തലേ ദിവസം തുടങ്ങിയ മൗനവ്രതം ഈ ജൂലൈ മാസത്തിൽ മൂന്ന് മാസം പിന്നിട്ട് വിജയകരമായ നാലാം മാസത്തിലേക്കു പ്രവേശിച്ചിരിക്കുന്നു!
കടുത്ത പനിയായി, നിവർന്നു നിൽക്കാൻ കഴിയാതെ, ആ രാത്രിയിൽ ‘എന്നെ ആശുപത്രിയിൽ കൊണ്ട് പോകാമോ’ എന്ന് ചോദിച്ചതിലെ അഹമ്മതി സഹിക്കാൻ കഴിയുമോ? ഇല്ല! അന്നുമുതൽ കോലൊടിച്ചിട്ട്, നേരിട്ട് മൗനവ്രതത്തിലേക്ക് പ്രവേശിച്ചു.
മാതൃകാദമ്പതികൾ ആണ് ഞങ്ങൾ! അനാവശ്യ വഴക്കുകളോ ഒച്ചയനക്കങ്ങളോ ഇല്ല. നായകൻ മധ്യവയസ്കൻ, സുമുഖൻ, ആരോഗ്യവാൻ, ആരോടും അപ്രിയകരമായ ഒരു വാക്ക് പോലും ഉരിയാടില്ല.. സദാ പ്രസന്നവാൻ. ആരും ആഗ്രഹിച്ചു പോകും ഇത്തരം ഒരാളിന്റെ സാന്നിധ്യവും സൗഹൃദവും. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ എന്നെയൊരു ഭാഗ്യവതിയായാണ് കണക്കാക്കുന്നത്. ഇത്തരം ഒരു അഭൗമവ്യക്തിത്വത്തിന് ഉടമയായ ഒരാളിന് ഒപ്പം ജീവിതം പങ്കിടണമെങ്കിൽ അതിഭാഗ്യം സിദ്ധിച്ചവർക്കേ കഴിയൂ! കഷ്ടം.
മിന്നുന്നതെല്ലാം പൊന്നല്ലെന്നു അത് നിത്യവും കണ്ടും കൈകാര്യം ചെയ്തും ശീലിച്ചവനെ മനസ്സിലാകൂ…
ഒരു ബന്ധത്തിലെ ഏറ്റവും ഹീനമായ കാര്യമെന്താണ്? താരതമ്യം.. മറ്റൊരു സ്ത്രീയുമായോ പുരുഷനുമായോ നമ്മുടെ പങ്കാളി നമ്മളെ നിരന്തരം താരതമ്യം ചെയ്യുക.. അതാണ് ഏറ്റവും ഹീനം.
എന്റെ കഥാനായകന് ഒരു പെൺ സുഹൃത്ത് ഉണ്ട്. ഞങ്ങളുടെ വിവാഹത്തിന് അഞ്ച് വർഷം മുൻപ് തുടങ്ങിയ സൗഹൃദം. ജാതീയമായി ഉന്നത ശ്രേണിയിൽ നിൽക്കുന്ന യുവതി. പട്ടണത്തിൽ ജനിച്ചു വളർന്ന്, പല ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്നവൾ. കേരളത്തിന് പുറത്ത് എവിടേക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ധൈര്യവും പ്രാപ്തിയുമുള്ള യുവതി.
അങ്ങനെയുള്ള ഒരാളിനോട് എന്നെപ്പോലെ അല്പം ഇൻട്രോവേർട്ട് ആയൊരാളെ താരതമ്യം ചെയ്യുന്നതിലെ യുക്തിയില്ലായ്മ തിരിച്ചറിയാൻ ബുദ്ധിയില്ലാതെ പോയാൽ ഞാൻ എന്ത് ചെയ്യും?
“അവളെപ്പോലെ സ്മാർട്ട് ആയിക്കൂടെ? അവളെപ്പോലെ ധൈര്യം കാണിക്ക്.. അവളെപ്പോലെ ഡ്രസ്സ് ചെയ്യൂ.. അവളെപ്പോലെ പെരുമാറൂ..നിന്നെ എന്തിന് കൊള്ളാം.. വെറുതെ വീട്ടിൽ ഇരുന്നു തിന്നാൻ അല്ലാതെ?”
ഇപ്പറയുന്ന ഓരോ വാചകത്തിനിടയിലും ഒളിഞ്ഞിരിക്കുന്ന ഒരു ധ്വനിയുണ്ട്.. “എന്റെ ദുർവിധി.. ഇവളെപ്പോലെ ഒരു പഴഞ്ചൻ പട്ടിക്കാട്ടുകാരിയെ കെട്ടിയത്..”
പുണ്ണിൽ കുത്തി രസിക്കും പോലെ നിത്യം നൂറ്റൊന്നാവർത്തി ചൊല്ലുമ്പോൾ നൊന്തു മുറിയുന്നൊരു മനസ്സ് കാണാൻ കഴിയാത്തയാളെ നോക്കി, ഇളിഞ്ഞ ചിരിയോടെ ഞാൻ നിൽക്കും.. തിരിച്ചൊന്നും പറയാൻ പാടില്ല. പറഞ്ഞാൽ കോലൊടിച്ചിടും. മൗനവ്രതത്തിലേക്ക് പ്രവേശിക്കും.. ഈ വ്രതം ഒരു മണ്ഡലകാലം വരെയൊക്കെ ആയിരുന്നെങ്കിൽ സഹിക്കാമായിരുന്നു. മൂന്ന് നാല് മാസം വരെയൊക്കെ നീളും!
എന്നോട് മാത്രമല്ല മക്കളോടും വ്രതം നീളും. കുട്ടികൾക്ക് വേദന നൽകുന്ന അനുഭവം ആയത് കൊണ്ട് മാത്രം ഞാൻ അങ്ങോട്ട് ഒന്നും ഉരിയാടി പ്രകോപിപ്പിക്കില്ല.
കഥാനായകൻ എത്രയൊക്കെ സൗഹൃദത്തിന്റെ വർണം ചാലിച്ച്, ചമയിച്ച് ഒരുക്കിയാലും സൗഹൃദ വർണ്ണനയ്ക്കും അപ്പുറം അന്ധമായ പ്രണയമാണെന്ന് മനസ്സിലാക്കാൻ ഞാൻ ഷെർലക്ക് ഹോംസോ, സിഗ്മണ്ട് ഫ്രോയ്ഡോ ഒന്നും ആകണ്ട. “ഞാനിതാ വീണു കിടക്കുന്നു നിൻ കാൽച്ചുവട്ടിൽ..” എന്ന് വിളിച്ചു പറയുന്ന, ആ കണ്ണുകളിലെ തിളക്കം.. ആരാധന.. അത് മാത്രം മതി!
ആദ്യ കുറച്ചു നാളുകളിൽ, കുറെയൊക്കെ ഞാനും അവളെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയെങ്കിലും ഞാൻ അവളെപ്പോലെ മിടുക്കിയാണെന്ന് തെളിയിക്കണം എന്ന് തോന്നിയിട്ട്. എന്റെ വിവരക്കേട്. എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ആന മണ്ടത്തരം.. എങ്കിലും വളരെ വേഗത്തിൽ ഞാനാ മണ്ടത്തരം തിരുത്തി എന്റെ സ്വത്വം വീണ്ടെടുത്തു.
ചിലർക്കെങ്കിലും ഇങ്ങനെ കുറെ പെൺ കൂട്ടുകാരികൾ കാണും. ടോക്സിക് ആയ ഒരു സൗഹൃദംവിഷമായി മാറുന്നത് അറിയാതെ പോകുന്നവർ.. മറ്റു പുരുഷൻമാർക്ക് മുന്നിൽ സ്വയം ഒരു മാതൃകാബിംബം ആയി ചമഞ്ഞ്, “എന്നെ കണ്ട് പഠിക്കാൻ ഭാര്യയോട് പറയൂ..” എന്ന് ചില ദുർബല കൊഞ്ഞാണന്മാരെ പ്രലോഭിപ്പിക്കുന്നവർ. “ചാടിക്കളിയെടാ കുഞ്ഞിരാമാ..” എന്ന് വട്ടം ചുറ്റി കളിപ്പിക്കുകയാണെന്ന് ആ കൊഞ്ഞാണൻമാർ ഒരിക്കലും തിരിച്ചറിയില്ല! (ഈ സത്യം നായകനെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയാതെ പോയ എന്റെ പരാജയം ഞാൻ സമ്മതിക്കുന്നു…)
ചോര പൊടിയാതെ ചതക്കാനും ഉരുട്ടാനും കഴിവുള്ള പോലീസുകാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിലും ഭീകരമായ പീഡനമുറയാണ്.. നീ വെറും തൃണം.. എന്ന രീതിയിൽ അവഗണിച്ചു രസിക്കുന്നത്. എല്ലാ ആവശ്യങ്ങളെയും അപേക്ഷകളെയും മൗനം കൊണ്ട് പ്രതിരോധിക്കുന്നത്.
കുടുംബത്തെ ബാധിക്കുന്ന ഓരോ തീരുമാനം എടുക്കുമ്പോഴും, വെറുതെയെങ്കിലും ഒരു അഭിപ്രായം ചോദിക്കാനുള്ള ഔദാര്യമെങ്കിലും കാണിക്കണം.. കഥാനായിക ഡബിൾ എം എയും ബി എഡും ഒക്കെയുള്ള, ഉദ്യോഗസ്ഥ ആകുമ്പോൾ പ്രത്യേകിച്ചും!
ശാരീരികമായ പരിക്ക് ഏൽപ്പിക്കൽ മാത്രമല്ല വേദന ഉണ്ടാക്കുന്നത്. വാക്കുകൾ കൊണ്ടുള്ള മുറിവുകൾ.. അധിക്ഷേപങ്ങൾ.. അതേൽപ്പിക്കുന്ന അപമാനം .. ഇതൊക്കെ പട്ടടയിൽ എരിഞ്ഞു തീരും വരെ ഉമിത്തീ പോലെ നീറ്റും തീർച്ച. എനിക്കറിയാം.. നൊന്ത് നൊന്ത്.. ഒടുവിൽ..ഞാൻ ഇല്ലാതാകും.
ഒരു പുരുഷനോ സ്ത്രീയോ, ഉള്ളിൽ ഒരു വിഗ്രഹം സൂക്ഷിച്ചു കൊണ്ട്, സ്വന്തം പങ്കാളിയെ, സദാ ആ വിഗ്രഹത്തോട് താരതമ്യം ചെയ്യരുത്.
അതിനുള്ള വിവേകം ഉണ്ടാകണം. ഇല്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ടെന്തു പ്രയോജനം?
ഭാര്യയും ഭർത്താവും തട്ടിയും മുട്ടിയുമൊക്കെ ജീവിച്ചു പോകുകയായിരിക്കും. അതിനിടയിൽ, ലവൾ വീണ്ടും ആദർശത്തിന്റെ നിറകുടമായി ഇടയ്ക്ക് അവതരിക്കും..
പണ്ടുള്ളവർ പറയും പോലെ കാര്യപ്രാപ്തിയും മിടുക്കുമുള്ള ലവൾ അവതരിച്ചു കഴിഞ്ഞാൽ അതുവരെ കെട്ടിപ്പൊക്കി കൊണ്ടു വന്നതൊക്കെ തകർന്ന് തരിപ്പണമാകും.
“സഹോദരൻ ഇല്ലാത്ത ദുഃഖം തീരുന്നത് അണ്ണനെ കാണുമ്പോഴാണ്..” എന്ന പഞ്ച് ഡയലോഗിൽ, വെണ്ണ അലിയും പോലെ നായകൻ അലിഞ്ഞു വീണു സാഷ്ടാംഗം പ്രണമിക്കും.
കാലം പോകെ, മൗനവ്രതം അടുത്ത പടിയിലേക്ക് കടക്കും. ചോരയും നീരും ആരോഗ്യവുമുള്ള പെണ്ണൊരുത്തിയോട് ശാരീരികമായ അകൽച്ച പാലിക്കുക..ഒരു ബെഡിന്റെ രണ്ടറ്റങ്ങളിൽ ഉറങ്ങിയുണർന്ന്, ഒടുവിൽ രണ്ടു മുറികളിലേക്ക് സ്വയം ചുരുങ്ങുമ്പോൾ എന്ത് തൃപ്തിയാകും ഉദ്ദേശിക്കുക?
പലരും ചോദിച്ചേക്കാം, എന്തിനിങ്ങനെ സഹിക്കണം? ഉപേക്ഷിച്ചു, മറ്റൊരു ജീവിതം തേടാമല്ലോ?
ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ അഴിക്കാൻ പറ്റാത്ത ഒരു കുരുക്കുണ്ട്. എന്റെ വാക്കുകൾ ആരും വിശ്വസിക്കില്ല.. വീടിനു വെളിയിൽ ഉറുമ്പിനെ പോലും ചവിട്ടി നോവിക്കാത്ത സാത്വികൻ ആണ്. സർവ്വ സമ്മതൻ! വാക്കുകളെ പോലും നോവിക്കാതെ അതി സൂക്ഷ്മതയോടെ ഉരുവിടുന്നയാൾ! തൻമയത്വത്തോടെ അഭിനയിക്കാൻ അറിയുന്ന ഇരട്ട മുഖമുള്ളയാൾ!
എന്റെ അച്ഛനമ്മമാർ ഉൾപ്പെടെ എല്ലാ ബന്ധുക്കളുടെയും സ്നേഹഭാജനം! ഞാനല്ല ദൈവം തമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല. ഇട്ടെറിഞ്ഞു പോയാൽ എന്റെ അഹങ്കാരം എന്നേ വ്യാഖ്യാനിക്കൂ. അപ്പൊ പിന്നെ കുട്ടികൾക്ക് നല്ലൊരു അച്ഛനെങ്കിലും ആയിക്കോട്ടെ അല്ലെ?
എന്റെ അനുഭവത്തിൽ നിന്നൊരു സത്യം ഞാൻ പഠിച്ചു. ഒരു പുരുഷന്റെ യഥാർത്ഥ സ്വഭാവം അറിയാൻ കഴിയുന്ന ഒരേയൊരു സ്ത്രീ ഭാര്യ മാത്രമാണ്. ഇരട്ട മുഖങ്ങൾ ഉള്ളവരിൽ പ്രത്യേകിച്ചും.
ദുസഹമാണ് ജീവിതം. നിരാശ പൂർണമാണ് ജീവിതം. ആരെയും ഒന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ ഞാൻ എന്നേ തോറ്റ് കീഴടങ്ങിക്കഴിഞ്ഞു.
ഒരു അമ്മ എന്ന നിലയിൽ മക്കൾക്ക് മുന്നിലും സൂക്ഷ്മതയോടെ അഭിനയിച്ചു നിൽക്കണം. പഠിക്കുന്ന കുഞ്ഞുങ്ങൾ ആണ്. ഒരു തരത്തിലും അവരുടെ മനസ്സിൽ സംശയത്തിനിട കൊടുക്കരുത്. അവരുടെ പഠനത്തെ ബാധിക്കരുത്. നിറമുള്ള ദിവസങ്ങൾ അവർക്ക് നൽകാനായി കണ്ണീരിനെ ഒളിപ്പിച്ചു ചിരിച്ചു നിൽക്കണം.
ചെന്നുകയറാൻ ഒരിടമില്ലാത്തവൾക്കു ഇട്ടെറിഞ്ഞു പോകാൻ കഴിയില്ലല്ലോ. സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കാൻ, ഊഷ്മളതയോടെ ചേർത്ത് പിടിച്ചു, “നീയിങ്ങു പോരെ.. ” എന്ന് പറയാൻ ആരുമില്ലാത്തവൾക്കു വേറെന്തു വഴി?
അഭയ സ്ഥാനങ്ങൾ അപ്രാപ്യമായവർക്ക് ദുരനുഭവങ്ങളെ മനസ്സിൽ ഒതുക്കാനേ കഴിയൂ.
എന്റെ സങ്കൽപത്തിൽ ഏറ്റവും മനോഹരമായ ബന്ധമാണ് ദാമ്പത്യം. സ്നേഹത്തിന്റെ നേർത്ത നൂലിഴകളാൽ നെയ്ത മനോഹര കാവ്യം. ഇനിയൊരു ജന്മമുണ്ടോ എന്നറിയില്ല.. ഉണ്ടെങ്കിൽ.. മറ്റൊരു സൗഭാഗ്യവും നൽകി ദൈവം അനുഗ്രഹിച്ചില്ലെങ്കിലും സ്നേഹമുള്ളൊരു പങ്കാളിയെ വേണം. ഉയിരിലും ഉണ്മയിലും സ്നേഹം കൊണ്ടെന്നെ ആഞ്ഞു പുൽകുന്നൊരു പങ്കാളി!
കഴിഞ്ഞ എത്രയോ വർഷങ്ങളായി ഒരേ മടുപ്പിന്റെ മുഖം മൂടിയണിഞ്ഞു ഞാൻ മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കാൻ ശ്രമിക്കുന്നു. പലപ്പോഴും വികൃതമായ ഒരു ചിറികോടൽ മാത്രമായി അതു മാറുന്നുവെന്ന് എനിക്കറിയാമെങ്കിലും..
<!–more
ചിലരങ്ങനെയാണ്, അരക്കില്ലമാണെന്നറിയാതെ പെട്ടു പോകും. കൂതറാൻ കഴിയാതെ, ഒറ്റയ്ക്കൊരു രക്ഷപ്പെടൽ സാധ്യമാകാതെ, അതിനുള്ളിൽ ശ്വാസം മുട്ടി, ഒടുവിൽ അഗ്നി വിഴുങ്ങുന്നതും കാത്ത് കാത്ത്..
5 Comments
❤️❤️❤️
❤️❤️❤️
❤️❤️❤️
♥️♥️♥️
❤️❤️👌