നിസ്കരിച്ചു കഴിഞ്ഞു മുസല്ല * മടക്കി വെക്കുമ്പോളാ അവളത് കണ്ടത്. അവൾ ഒന്നുടെ സൂക്ഷിച്ചു നോക്കി. വാതിലിനടുത്തു ഒരു കുഞ്ഞു മൺപുറ്റ്, അതിലൂടെ കയറി വരുന്ന കുഞ്ഞനുറുമ്പുകൾ. ഞാൻ രണ്ട് മണിക്കൂർ മുമ്പ് അടിച്ചു തുടച്ചു പോയ സ്ഥലം. ഇത്ര പെട്ടെന്ന് ഇവറ്റകൾ വീണ്ടും വന്നോ? എത്രയൊക്കെ വൃത്തിയാക്കിട്ടും ഈ മാർബിളിനുള്ളിലൂടെ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്ന ഉറുമ്പ് കൂട്ടത്തെ കണ്ട് അവൾ അത്ഭുതം കൂറി. പുറത്തു മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ ആയത് കൊണ്ടാവാം ഉറുമ്പ് വീട്ടിനകത്തേക്ക് താമസം മാറ്റിയത്. അവൾ അവയുടെ പരിശ്രമത്തെക്കുറിച്ചോർത്തു. ഒന്ന് നഷ്ടപെടുമ്പോൾ മറ്റൊന്ന് തേടി പോകുന്നവർ. ആരുടെയെങ്കിലും കാലിനടിയിൽപെട്ടു ഞെരിഞ്ഞു തീരുന്ന ജന്മം ആയിട്ടും നിരാശ ഒട്ടുമില്ലാതെ പണിയെടുക്കുന്നവർ,കിട്ടുന്നതിൽ അല്പ സ്വൽപ്പം നാളേക്ക് കരുതി വെക്കുന്നവർ. നോക്കി കൊണ്ടിരിക്കെ അവൾക്ക് ആ കുഞ്ഞുറുമ്പുകളോട് ബഹുമാനം തോന്നി. തന്നെ പോലുള്ള മനുഷ്യരുടെ കാര്യമോ?
ഒന്നാംതി വീട് ജപ്തി ചെയ്യാൻ ബാങ്കിൽ നിന്നും ആള് വരും. എങ്ങോട്ട് പോകും, മൂന്നു ചെറിയ മക്കളെയും കൊണ്ട്? എല്ലാ വഴികളും അടഞ്ഞു കിടക്കുവല്ലേ. ബിസിനസ് പൊട്ടി കുത്തു പാളയെടുത്ത ശേഷം ഇക്ക പുറത്തിറങ്ങാറില്ല. എപ്പോഴും ആളും ബഹളവും നിറഞ്ഞ വീട്ടിൽ ഇപ്പൊ ക്ഷേമമന്വേഷിച്ചു ആരും വരാറില്ല. ബന്ധുക്കൾക്ക് പോലും മടുത്തിരിക്കുന്നു. ബാധ്യത ആയാലോ എന്ന പേടി, എന്റെ വീട്ടുകാർക്ക് ആവട്ടെ ഇനിയും താങ്ങാൻ വയ്യ.
“ഇഷ്ടം പോലെ തന്നു. എല്ലാം കൊണ്ടോയി കളഞ്ഞതല്ലേ, എനിക്ക് നീ മാത്രമല്ലല്ലോ ഉള്ളത്, അത് കൊണ്ട് ഈ കാര്യത്തിന് വിളിക്കരുത്. പിന്നെ നീ ഇവിടെ വന്നു നിൽക്കുവാണേൽ നിനക്കും കുട്ടികൾക്കും ഭക്ഷണത്തിനു മുട്ട് ഉണ്ടാവില്ല, നിനക്കും കുട്ടികൾക്കും മാത്രം”
ഉപ്പയുടെ വാക്കുകൾ അവളുടെ ഉള്ളിൽ പലയാവർത്തി മുഴങ്ങി. ഇല്ല, ഈ സമയത്ത് ഇക്കാനെ വിട്ടു എങ്ങോട്ടും ഇല്ല. തെറ്റ് പുള്ളിടെ ഭാഗത്തു തന്നെ ആണ്. തനിക്കത് അറിയാഞ്ഞിട്ടല്ല. പക്ഷെ അതിനു മാത്രം അദ്ദേഹം വെള്ളം കുടിച്ചു കഴിഞ്ഞു. എത്രയോ തവണ വിലക്കിയതാണ്, ഞാൻ മാത്രമല്ല എല്ലാവരും. വീട് പണയം വെച്ച് ബിസിനസ് ചെയ്യല്ലേ എന്ന്, കേട്ടില്ല. കൂട്ടുകാരൻ പറഞ്ഞ ലാഭത്തിൽ മാത്രമായിരുന്നു കണ്ണ്. പല തരത്തിലുള്ള കണക്ക് കൂട്ടലുകൾ, എങ്ങനെ കൂട്ടിയാലും ലാഭം മാത്രം കാണിക്കുന്ന കണക്കുകൾ. അവന്റെ വാചകകസർത്തിൽ ഇക്ക വീണു പോയി
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“എനിക്കും ഇല്ലെടി ആഗ്രഹങ്ങൾ, നീ നോക്ക് ഇക്കാക്കമാരൊക്കെ സെറ്റിലായി. നിന്റെ വീട്ടിലും എല്ലാവരടുത്തും പൂത്ത പണമുണ്ട്. അവരെ പോലെ നമുക്കും വേണ്ടേ.. നമ്മള് മാത്രം ഇങ്ങനെ, അവൻ പറഞ്ഞു വെച്ചത് നോക്കുവാണേൽ ഒരു വർഷം കൊണ്ട് തന്നെ വീട് തിരിച്ചെടുക്കാം. കട അയാൾ ഇട്ട് തരും, അതിനുള്ള എല്ലാ അറേഞ്ച്മെന്റ്സും ചെയ്തു തരും ഒന്നും അറിയണ്ട. ഞാൻ വിറ്റ് കൊടുത്താൽ മതി. ബിൽഡിംഗ് മെറ്റീരിയൽസ് ആയത് കൊണ്ട് നല്ലോണം ചിലവാകും.”
ആ കണ്ണുകളിലെ തിളക്കവും വാക്കുകളിലെ പ്രതീക്ഷയും കണ്ടപ്പോൾ വിലക്കാൻ ആയില്ല. പക്ഷെ വിചാരിച്ചത് പോലെ തുടങ്ങാൻ പറ്റിയതല്ല ഇവിടുത്തെ അന്തരീക്ഷം എന്ന് പിന്നെയാണ് മനസിലായത്. എല്ലാം കൂടെ സെറ്റ് ആയി വരുമ്പോളേക്കും 6 മാസം എടുത്തു. ചിലവാണേൽ വിചാരിച്ചതിന്റെ ഇരട്ടിയായി. തന്റെ സ്വർണമെല്ലാം വിറ്റു. എന്നിട്ടും മുന്നോട്ട് പോവാൻ വീണ്ടും വീണ്ടും പൈസ ഇറക്കേണ്ടി വന്നു. നാട് മുഴുവൻ കടം. ഒരു തരത്തിൽ കട തുറന്ന് പ്രവർത്തനം ആരംഭിച്ചപ്പോളാ മനസിലായത് നാട്ടിൽ ഇപ്പൊ ഏറ്റവും കൂടുതൽ രണ്ട് ടൈപ്പ് കടകളാണെന്ന് ഒന്ന് ഹോട്ടൽ രണ്ടാമത്തെ ബിൽഡിങ് മെറ്റീരിയൽ. വലിയ കൺസ്ട്രക്ഷൻ ടീമിന് സാധനം കൊടുത്ത വകയിൽ ഇനിയും പണം തിരികെ കിട്ടാനുണ്ട്. കടം കൊടുത്തെങ്കിലും കച്ചവടം നടക്കട്ടെ എന്ന് കരുതി. അവരുടെ ഒക്കെ തിരിച്ചടവ് പറ്റെ മോശമായിരുന്നു. എല്ലാം കൊണ്ടും കഷ്ടകാലം. ആ സമയത്താണ് കൊറോണയുടെ വരവ്. അതോടെ എല്ലാറ്റിനും തീരുമാനം ആയി. കച്ചവടവും ഇല്ല, കൊടുത്ത കാശും ഇല്ല. ബാങ്കിലെ തിരിച്ചടവ് മുടങ്ങി. കട അതെ പോലെ ലേലത്തിൽ പോയി. ഇപ്പൊ ഇതാ വീടും…
“റസിയാ…”
ഇക്കയുടെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും തിരികെ വിളിച്ചത്. കവിളിൽ ഒലിച്ചിറങ്ങിയ കണ്ണ്നീരിന്റെ പാടുകൾ തുടച്ചു കളഞ്ഞു അവൾ അവന്റെ അടുത്തേക്ക് ചെന്നു, ചോദ്യഭാവത്തിൽ നോക്കി.
“എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കൊരു പിടുത്തവും ഇല്ല ഞാൻ വിചാരിക്കുന്നത്…എനിക്ക് ഇങ്ങനെ ചത്തു ജീവിക്കാൻ വയ്യ.. നമുക്ക് എല്ലാം അവസാനിപ്പിച്ചാലോ… ഞാൻ.. എനിക്ക്..”
“നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത്?”
ഉച്ചത്തിലുള്ള അവളുടെ ചോദ്യം കേട്ട് അവനൊന്നു പതറി. നിരാശ കയറി നരച്ചു പോയ അവന്റ കണ്ണുകളിൽ നീർ പൊടിഞ്ഞു. രണ്ട് മാസത്തിലധികമായി വെട്ടി ഒതുക്കാത്ത താടിയിൽ തടവികൊണ്ട് അവൻ പറഞ്ഞു.
“ഭൂമിക്ക് ഭാരമായ നമ്മൾ ഇനി വേണ്ട റസി… നമ്മുടെ മക്കളെയും കൂടെ കൂട്ടാം. അവർ ആർക്കും ഭാരമാകേണ്ട.”
അന്യഗ്രഹജീവിയെ കണ്ട പോലെ അവളവനെ തുറിച്ചു നോക്കി. ഇത് വരെ സ്നേഹത്തോടെ ഊട്ടിയവനെ പേടിയോടെ നോക്കി. തന്നെയും മക്കളെയും കൊന്നു ആത്മഹത്യ ചെയ്യാനുള്ള ത്വര അയാളുടെ കണ്ണിൽ കണ്ടു. എന്ത് പറയണം എന്നറിയാതെ ഒരു വേള ഹൃദയം നിശ്ചലമായി. ശരീരത്തിലെ ഓരോ കോശങ്ങളും പേടി കൊണ്ട് വിറക്കുന്നത് അവളറിഞ്ഞു. അവൻ തന്റെ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു അവൾ പിറകോട്ടു പോയികൊണ്ടിരുന്നു. ഒരു നിമിഷം സ്വബോധം വീണ്ടെടുത്തു അവളവനെ നോക്കി.
“നിങ്ങള് പടച്ചോന് നിരക്കാത്ത കാര്യമാ ഇക്കാ പറയുന്നത്. ജീവൻ നൽകിയവനെ അത് തിരിച്ചെടുക്കാനുമുള്ള അവകാശമുള്ളൂ. ദുനിയാവും ആഹിറവും*കൂടി കളയാനുള്ള തീരുമാനമാ ഇത്. ഞാൻ സമ്മയ്ക്കൂല. ഇക്ക ഇത് ങ്ങളെ പിടിപ്പ് കേടിനു പടച്ചോന്റെ ഒരു ശിക്ഷയാ..അതു മനസിലാക്കി ഇവിടുന്ന് അങ്ങോട്ട് എങ്ങനെ ജീവിക്കും എന്ന് ആലോചിക്ക്. ഇത് ഒരു പരീക്ഷണമാ ഇക്കാ. ഒന്നിച്ചു നിന്നാൽ നമുക്ക് ജയിക്കാം. നമ്മുടെ കുഞ്ഞുങ്ങളെ കൊല്ലണ്ട ഇക്കാ.. നമുക്ക് മരിക്കണ്ട. ഒരു വഴി അടഞ്ഞാൽ പല വഴി തുറക്കുമെന്നാണ്.. പ്ളീസ്…’
അവളവനെ മുറുക്കി കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. കരച്ചിലിൽ കുട്ടികളും കൂടി ചേർന്നതോടെ കൂട്ട കരച്ചിലായി. അവൻ എല്ലാവരെയും ചേർത്ത് പിടിച്ചു. മനസിൽ തോന്നിയ ദുഷ്ചിന്തകൾക്ക് പടച്ചോനോട് മാപ്പ് ചോദിച്ചു. അപ്പോളും ഇനി എന്ത് എന്ന ചോദ്യം അവന്റെ മുമ്പിൽ നെഞ്ചിൽ കുത്തിയിറക്കിയ വാള് പോലെ തറച്ചു നിന്നു.
ഇക്കാ…
അവൾ പതുക്കെ വിളിച്ചു. എന്നിട്ട് എഴുന്നേറ്റു അവനെയും കുട്ടികളെയും കൂട്ടി വാതിലിനടുത്തേക്ക് നീങ്ങി. ആ ഉറുമ്പ് കൂട്ടത്തേ കാണിച്ചു കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.
“ഇക്കാ ഈ ഉറുമ്പ്കളെ കണ്ടോ. രാവിലെ ഞാൻ അടിച്ചു തുടച്ചു മുഴുവൻ വൃത്തിയാക്കിയതാണ്. ഇത്ര നേരം കൊണ്ട് ഇവർ വീണ്ടും വീട് വെച്ചു. അവരുടെ പരിശ്രമം കണ്ടില്ലേ. ഒന്ന് പോയാൽ മറ്റൊന്ന് തേടിപിടിക്കും, ഗ്രൂപ്പായി ഡിസ്കസ് ചെയ്തു കൊണ്ട്. നമുക്ക് മരിക്കണ്ട. അത് എപ്പോൾ ആണ് പടച്ചോൻ നിശ്ചയിച്ചത് അപ്പൊ നമ്മെ തേടി വരട്ടെ.. നമുക്ക് വാടക വീട് എടുത്തു മാറാം.കുറച്ചു പൈസ കുടുംബ ശ്രീ യിലുണ്ട്. എന്റെ പലഹാരങ്ങൾക്ക് നല്ല ടേസ്റ്റ് ആണെന്ന് ഇക്ക പറയാറില്ലേ. ഇക്ക ബേക്കറിയിൽ പോയി ഓർഡർ പിടിച്ചോ. നമുക്ക് ഒന്നിച്ചു ചെറുതായി തുടങ്ങാം. ആർത്തിയും കുശുമ്പും മാറ്റി നിർത്തിയാൽ നമുക്ക് ജീവിക്കാനുള്ളത് കിട്ടും. അല്ലാഹു അനുഗ്രഹിച്ചാൽ പോയത് ഒക്കെ തിരിച്ചു പിടിക്കാം… “
” നിന്നെ പോലെ ഒരു പെണ്ണ് എനിക്കുള്ളപ്പോൾ ഞാൻ എന്തിനാ മരിക്കുന്നത്. നമുക്ക് ഒരു കൈ നോക്കാം…”
അതും പറഞ്ഞു അവളെ ഒരു ചിരിയോടെ ചേർത്ത് നിർത്തി. അവളപ്പോൾ ആ ഉറുമ്പുകളോട് മനസാൽ നന്ദി പറഞ്ഞു. ഉറുമ്പുകൾ അപ്പോളും തങ്ങളുടെ പണികളിൽ വ്യാപൃതരായിരുന്നു.
*മുസല്ല =നമസ്കാര പായ
ദുനിയാവ് = ഈ ലോകം
ആഹിറം =പരലോകം (മരണ ശേഷമുള്ള )
31 Comments
Beautiful dear , പ്രതീക്ഷകളാണ്, ശുഭാപ്തി വിശ്വാസമാണ് എപ്പോഴും ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.
പ്രചോദനം പകരുന്ന കഥ ♥️.
👌❤️
❤️💚
👍❤️
❤️❤️
മനോഹരം. ഹൃദ്യമായ അവതരണം. അതേ ,ഒരു വഴിയടയുമ്പോൾ പലവഴി തുറക്കും. അതു കാണാനുള്ള ഉൾക്കാഴ്ചയും ധൈര്യവും വേണമെന്നു മാത്രം. മരിക്കുന്നതിനെടുക്കുന്ന ധൈര്യത്തിന്റെ നൂറിലൊന്നു മതി ജീവിക്കാൻ. നല്ല സന്ദേശം. നന്നായി എഴുതി
താങ്ക്സ് നിഷി… ❤️❤️
ഇന്നത്തെ കാലത്തെ ഒരുപാട്പേരുടെ അവസ്ഥ. ജീവിതം വഴിമുട്ടിനിൽക്കുന്ന ഒരുപാടുപേർക്ക് പ്രചോദനം നൽകുന്ന കഥ. സൂപ്പർ dear👍
❤️❤️❤️❤️
നല്ല അവതരണം, നല്ല message. വളരെ ഇഷ്ടപ്പെട്ടു.
സ്നേഹം ❤️❤️
വളരെ നന്നായിട്ടുണ്ട്. എഴുത്ത് തുടരണം
സന്തോഷായി കമന്റ് കണ്ടപ്പോൾ
ജീവിതം വഴി മുട്ടുമ്പോൾ പലരും ചിന്തിക്കും ആത്മഹത്യ യെ കുറിച്ച്.
മാനസികമായി ബുദ്ധിമുട്ടുമ്പോൾ വീണ്ടു വിചാരമില്ലാതെ ചെയ്തു പോകുന്നത്.ഒരു വഴിയും ഇല്ലെന്ന് ഓർത്ത് ചെയ്യുന്നത്..
ഒന്ന് ചിന്തിച്ചാൽ..ഒരിക്കൽ കൂടി ചിന്തിച്ചാൽ പലതിനും സൊല്യൂഷൻ ഉണ്ട്.
അതൊന്നും ഓർക്കാതെ പെട്ടെന്ന് പോയോർക്ക് ജീവിതം പോയി.അത്രന്നെ.
നല്ലതായി എഴുതി.
ഉറുമ്പുകളെ കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി.
ലോകത്ത് ഒന്നിനെയും വെറുതെ പടച്ചോൻ പടയ്ക്കുന്നില്ലല്ലോ
അഞ്ചു…. റിവ്യൂ ഒത്തിരി ഇഷ്ട്ടായി. താങ്ക്സ് ഡാ
👍👍❤️good story
നല്ല message
👌❤️
ഒരുപാട് ഇഷ്ടമായി സാബി…
ഓരോ ജീവികളിൽ നിന്നും ഓരോ പാഠങ്ങൾ പഠിക്കാനുണ്ട്..
കണ്ണും കാതും തുറന്നു ശ്രദ്ധിക്കണം..
ആശംസകൾ
എഴുതുക ഇനിയും
താങ്ക്സ് ബിന്ദു… ❤️❤️
ഉറുമ്പുകൾ പഠിപ്പിക്കുന്ന മഹത്തായ പാഠം 💞
😊😊
കേട്ടിട്ടുണ്ട് ഉറുമ്പുകളുടെ അല്ലെങ്കിൽ മറ്റു കുഞ്ഞു ജീവികളുടെ കഠിന പരിശ്രമങ്ങളെ പറ്റി. ചിലന്തി വല നെയ്യുന്നത് പോലെ. തേനീച്ച തേൻ കാക്കുന്നത് പോലെ. നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.
നല്ല കഥ 🥰
സ്നേഹം ❤️❤️
രണ്ടു മില്ലിമീറ്റർപോലും വലിപ്പമില്ലാത്ത ദുർബലനായ ഉറുമ്പിനെ ദൈവം സൃഷ്ടിച്ചത് മനുഷ്യർക്കു് വ്യക്തമായിട്ടുള്ള ഒരു ദൃഷ്ടാന്തമായിട്ടാണ്. അവയുടെ ആസൂത്രണപാടവവും സൂക്ഷ്മമായ കണക്കുകൂട്ടാനുള്ള സിദ്ധിയും വ്യവസ്ഥാപിതത്വവും മനുഷ്യൻ കണ്ടുപഠിക്കേണ്ടതുണ്ട്. എന്നിട്ടും മനുഷ്യന് ഉറുമ്പ് ഒരു നിസ്സാരജീവിമാത്രമാണ്.
കടക്കണിയും വർദ്ധിച്ചുവരുന്ന കൂട്ടയാത്മഹത്യയും വാർത്തയാകുന്ന ഇന്നത്തെക്കാലത്ത് വളരെ പ്രസക്തമായ ഒരു എഴുത്ത്. അതും വളരെ നന്നായി , ഉറുമ്പിനോടു ചേർത്തെഴുതി. അഭിനന്ദനങ്ങൾ👏👏👏👏👏
ഒരുപാട് സ്നേഹം ഡിയർ ❤️
❤️❤️❤️
സ്നേഹം, സന്തോഷം ❤️
കഥ വായിച്ചപ്പോൾ കഥയ്ക്ക് പറ്റിയ ഹെഡിങ് ആണോ എന്തൊരു സംശയം ഉണ്ടായിരുന്നു. വായിച്ചു തുടങ്ങിയപ്പോൾ ആണ്മനസ്സിലായത് ഈ കഥ ക്ക് ചേർന്നത് ആണെന്ന്. ദിവസവും കാണുന്ന കാഴ്ച പോലെ ആയി ആത്മഹത്യ യും ടിവി യിലും പത്രത്തിലും നിറഞ്ഞു നിൽക്കുകയാണ്. മുന്നോട്ട് വഴി ഇല്ലെന്ന് ചിന്തിച്ചു സ്വയം ഹത്യ ചെയ്യുന്നു. ദൈവം എവിടെ എങ്കിലും ചെറിയ ഒരു തുമ്പ് തരും അത് കയറി വന്നാൽ മാത്രം മതി. നമ്മളുടെ ജീവിതമായി ഉറുമ്പിനെ വച്ചു നോക്കുമ്പോൾ നമ്മളാണ് ഭീരു തന്നെയാണ്. ഉറുമ്പുകൾ ഓരോ തിരിച്ചടി കളിൽ മുന്നേറി കൊണ്ടിരിക്കുന്നു. ആരോടും പരാതിയോ ഒന്നും പറയാതെ. ഉള്ളത് കൊണ്ട് പ്രയത്നം ചെയ്യുന്ന ഇവരെ കണ്ട് അല്ലെ നമ്മൾ പഠിക്കുന്നത് ഈ എഴുത്തിനു ആശംസകൾ 💪🏼🫂
കണ്ണ് നിറഞ്ഞു ഇത്രയും വലിയ റിവ്യൂ ആദ്യമായിട്ട കിട്ടുന്നത്. ഒരുപാട് സന്തോഷം, സ്നേഹം ഡിയർ
നല്ലെഴുത്ത് 🥰🥰🥰പ്രതിസന്ധികൾ തരണം ചെയ്യാൻ മനുഷ്യർ ഉറുമ്പുകളിൽ നിന്നുമാത്രമല്ല സകല ജീവജാലങ്ങളിൽ നിന്നും ഇനിയും പലതും പഠിക്കേണ്ടിയിരിക്കുന്നു 👌👌
💚💚സന്തോഷം അനു…
ആരല്ലൻ ഗുരുനാഥർ
ആരല്ലൻ ഗുരുനാഥർ
പാരിതിലെല്ലാമെന്നേ
പഠിപ്പിക്കുന്നടേന്തോ
ഇങ്ങനെയല്ലേ കവി പറഞ്ഞത് 🤭