എന്തിനെന്നറിയാതെ കലമ്പി കൊണ്ടിരുന്ന എന്നെ, കണ്ണുകളിൽ സഹതാപവും അധരങ്ങളിൽ പുഞ്ചിരിയും നിറച്ച് അവൾ കേട്ടുകൊണ്ടിരുന്നു. കലമ്പലും പിറുപിറുക്കലും കഴിഞ്ഞ് ഉയർന്ന എന്റെ ഗദ്ഗദങ്ങളിൽ അവൾ എന്നെ തിരഞ്ഞു. തിരച്ചിലിനൊടുവിൽ അവളെന്നെ കണ്ടെത്തുമ്പോൾ…..
രാവിലെ കറിചട്ടി അടിയിൽ പിടിച്ചതിനും, ഒരുമിച്ച് കഴുകിയ തുണികളുടെ കൂട്ടത്തിൽ അടിപ്പാവാടയുടെ നിറം ഷർട്ടിൽ പറ്റിയതിനും, ഫാനിട്ടപ്പോൾ കട്ടിലിനടിയിൽനിന്ന് മുടി ചുരുളുകൾ പറന്നുവന്നതിനും , ടേം പരീക്ഷയിൽ മകൾക്ക് മാർക്ക് കുറഞ്ഞതിനും, മരുന്നും ഭക്ഷണവും കൃത്യ സമയത്തിന് കൊടുത്തിട്ടും അവളെനിക്കൊന്നും തന്നില്ലെന്ന് അമ്മായിയമ്മയുടെ പരാതി കേട്ടതിനും മേലുദ്യോഗസ്ഥന്റെ പക്കൽ നിന്നും ശകാരം കേട്ടതിനും പകരമായി പല്ലുകടിച്ചു, മുഷ്ടി ചുരുട്ടി, എനിക്ക് നേരെ പാഞ്ഞുവന്ന അയാളുടെ കാൽപത്തിയിൽ ഞെരിഞ്ഞമർന്ന അടിമയായിരുന്നു ഞാൻ.
അടക്കിപ്പിടിച്ച കരച്ചിൽ ചീളുകൾക്കുള്ളിൽ കുടുങ്ങിപ്പോയ എന്നെ അവൾ കണ്ടെത്തി പുറത്തേക്ക് വലിച്ചെടുക്കുമ്പോഴും എന്തിനെന്നറിയാതെ ഞാൻ തേങ്ങിക്കൊണ്ടേയിരുന്നു.