സഞ്ചയനം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞിട്ടും പിണ്ഡചോറുണ്ണാൻ വന്നിരുന്ന കാക്ക തൊടിയിൽ നിന്ന് പോയില്ല. വീട്ടിലെ എഴുവയസ്സുകാരൻ മിണ്ടാനാരുമില്ലാതെ തൊടിയിൽ കറങ്ങിനടക്കുമ്പോഴും ആ കാക്ക അവന്റെ ചുറ്റും ചിക്കി ചികഞ്ഞു നടന്നു. അച്ഛമ്മ കാണാതെ അവൻ എറിഞ്ഞുകൊടുത്ത ചോറുരുളകൾ കാക്ക കൊത്തിപെറുക്കി, അവനെ ഇടം കണ്ണാൽ ചരിഞ്ഞു നോക്കി. മൂന്നുമാസത്തിനുള്ളിലെ അവന്റെ ശൂന്യതയിലെല്ലാം കാക്ക കരഞ്ഞും കുറുകിയും അവന്റെ ചുറ്റും നടന്നു. അച്ഛൻ പുതിയ അമ്മയുടെ കൈപിടിച്ച് കയറിവന്ന ദിവസം കാക്ക തല തല്ലി കരഞ്ഞുകൊണ്ടിരുന്നത് അവൻ മാത്രമേ കേട്ടുള്ളു. അവന്റെ ഉള്ളും കാക്കയുടെ കണ്ണുകളും അന്ന് പതിവിലേറെ കലങ്ങിയിരുന്നു. രാത്രിയിൽ ജനൽപടിയിൽ കാക്ക അവനു കൂട്ടിരിക്കുകയും കുറുകി കുറുകി ഉറക്കുകയും ചെയ്തു.. രാവിലെ തൊടിയിൽ കാക്കയെ കാണാഞ്ഞു അവൻ വിമ്മിഷ്ടപ്പെട്ടു. അമ്മാവന്റെ കൂടെ അമ്മവീട്ടിലേക്ക് ഇറങ്ങിയപ്പോൾ വഴിയിലെ കറന്റ് കമ്പിയിൽ കാക്ക വിറങ്ങലിച്ചു കിടക്കുന്നത് പെയ്തിരമ്പുന്ന കണ്ണുകൾക്കിടയിലൂടെ കണ്ട് അവൻ വീണ്ടും ശൂന്യനായി.