ഹേ..മനുഷ്യാ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്..
വീട്ടുമുറ്റത്ത് പനമ്പിൽ നീ ഉണക്കാനിട്ട നെന്മണികളിൽ കുറച്ച്, വിശപ്പിന്റെ വിളിയാൽ ഞാൻ കൊത്തി തിന്നപ്പോൾ നീയെന്നെ നിഷ്ക്കരുണം കല്ലെറിഞ്ഞും കൈക്കൊട്ടിയും തുരത്തി ഓടിച്ചു. എന്നിട്ട് നെല്ല് കുത്തി അരിയാക്കിട്ട് ആ ചോറുരുളകൾ മുറ്റത്ത് വച്ച നാക്കിലയിൽ എള്ള് തൂവി വിളമ്പി നിന്റെ ആരുടെ ഒക്കെയോ ശ്രാദ്ധദിനത്തിൽ എന്നെ കൈകൊട്ടി വിളിച്ചു.ഞാൻ വന്ന് അത് കൊത്തി തിന്നുന്നതും കാത്ത് നീ അക്ഷമയോടെ ഈറനുടുത്ത് നിന്നു! നിന്റെ സ്വാർത്ഥമനസ്സിനോളം കറുപ്പ് എനിക്കുണ്ടോ? മുറ്റത്തെ മരക്കൊമ്പിലിരുന്ന് ഞാനൊന്ന് കരഞ്ഞാൽ നീ പറയും വിരുന്ന് വിളിച്ചെന്ന്, കുറുകിയാൽ നീ പറയും കലഹം ഉണ്ടാവുമെന്ന്. അവനവന്റെ കയ്യിലിരുപ്പിനെ പഴിക്കാതെ കുറ്റം എന്നിലേക്ക് ചാരുന്ന നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ അന്യന്റെ കുഞ്ഞിനെ പറക്കമുറ്റുവോളം സ്വന്തം കുഞ്ഞായി തീറ്റി പോറ്റി വളർത്തുന്ന എനിക്ക് ചേരുന്നതല്ല നിന്റെ ഈ വക പഴി പറച്ചിലെന്ന്?
(>സുജാത നായർ<)