കുളിച്ചൊരുങ്ങി യൂണിഫോമിട്ട് സ്കൂളിലേക്ക് പോകാനിറങ്ങിയ അവളുടെ നീണ്ട മുടിയിഴകളിൽ നിന്നും പെയ്തുകൊണ്ടിരുന്ന നീർകണങ്ങൾ കണ്ട് അച്ഛമ്മ വിലപിച്ചുകൊണ്ടിരുന്നു.
“മുടീന്ന് വെള്ളം തോരാത്ത പെണ്ണിന്റെ കണ്ണീര് തോരില്ലെന്നാണല്ലോ ഭാഗവാനേ….”
അച്ഛമ്മ മരിച്ചു പതിനഞ്ചു വർഷങ്ങൾക്ക്ശേഷവും ഉറക്കമില്ലാത്ത ഓരോ രാത്രികളിലും പെയ്തു തോരാത്ത കണ്ണുകൾ തിരുമ്മി തുടച്ചും മൂക്ക് പിഴിഞ്ഞും പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളെ നെഞ്ചത്തടുക്കി അവൾ അച്ഛമ്മയുടെ വിലാപം ഓർത്തു കൊണ്ടിരുന്നു.