ക്രിസ്മസ്ക്കാലം അയർലണ്ടിൽ എല്ലാം standstill ആകുന്ന ഒരു സമയമാണ്. സർക്കാർ ഓഫീസുകളിലെല്ലാം ജീവനക്കാർ കുറവായിരിക്കും. അടിയന്തിര പ്രാധാന്യമർഹിക്കുന്ന ജോലികൾ ഒഴികെ മറ്റെല്ലാം ഒരു മെല്ലെപ്പോക്ക് രീതിയിലാവും മുന്നോട്ടുപോവുക. എന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി വരാൻ അതുകൊണ്ടുതന്നെ സമയമെടുത്തു. ഏതാണ്ട് ജനുവരി മധ്യത്തോടെ ഞാൻ ഒരു ഫുൾ fledged R N ആയി ABA രജിസ്റ്ററിൽ ഇടം പിടിച്ചു. അതിനുശേഷം ആണ് ഫാമിലി മെമ്പേഴ്സിനുള്ള ആശ്രിത വിസയ്ക്ക് അപേക്ഷിക്കേണ്ടത്. എത്രയും വേഗം കടലാസ്സുകൾ നീങ്ങത്തക്ക വിധത്തിൽ ഞാൻ അവിടെ നിന്ന് വേണ്ട രേഖകൾ എല്ലാം നാട്ടിലേക്ക് അയച്ചുകൊടുത്തു. എറണാകുളത്തുള്ള ഒരു ഏജൻസിയെയാണ് വിസക്കാര്യങ്ങൾ ഏൽപ്പിച്ചത്. ഇതിനിടയിൽ നാട്ടിലേക്ക് പോരുവാനുള്ള ലീവിനായും ഞാൻ അപേക്ഷിച്ചു. ഏഴാഴ്ചത്തെ ലീവാണ് ഞങ്ങളുടെ ഗ്രേഡിൽ ഉള്ള ജോലിക്കാർക്ക് അവിടെ ലഭിക്കുക. അത് വേണമെങ്കിൽ ഒരുമിച്ചോ അല്ലെങ്കിൽ ഘട്ടം ഘട്ടമായോ നമുക്കെടുക്കാം. 2006 ന്റെ രണ്ടാം പകുതി ഒക്കെ ആയപ്പോഴേക്കും ഞങ്ങളുടെ ആശുപത്രിയിൽ ആ നിയമം മാറി. വിദേശികളുടെ എണ്ണം കൂടിയതുകൊണ്ടും പീക്ക് ടൈംസിലെ (ക്രിസ്മസ്, സ്കൂൾ അവധിക്കാലങ്ങൾ )കശപിശ ഒഴിവാക്കുന്നതിന് വേണ്ടിയും കൂടിയാണ് ഒരേസമയം ഏറിയാൽ മൂന്ന് അല്ലെങ്കിൽ നാല് ആഴ്ചകൾ എന്ന് നിജപ്പെടുത്തിയത്. ലീവിന് നാട്ടിലേക്ക് ആണ് പോരുന്നതെങ്കിൽ മിക്കവാറും 4 ആഴ്ചകൾ അനുവദിച്ചു കിട്ടും.
എന്തായാലും ഞാൻ മാർച്ചിലേക്ക് മൂന്ന് ആഴ്ചത്തെ അവധിയാണ് എടുത്തത്. തിരികെ വരുമ്പോൾ മോളെയും കൂട്ടി വേണം വരാൻ.. ഒരു സുഹൃത്തിനോടും കുടുംബത്തോടുമൊപ്പം വീട് ഷെയർ ചെയ്യാം. അവരുടെ കുഞ്ഞുങ്ങളോടൊപ്പം എന്റെ മോളെയും നിർത്താം എന്നതായിരുന്നു പദ്ധതി. എന്നാൽ ഞാൻ നാട്ടിലേക്ക് പോരുന്ന സമയമായപ്പോഴേക്കും ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും മോളെ കൊണ്ടുവരാൻ പറ്റിയ സാഹചര്യമല്ല എന്ന് ദുഃഖപൂർവ്വം ഞാൻ മനസ്സിലാക്കുകയും ചെയ്തു..
പ്രകൃതി ശൈത്യത്തിൽ നിന്ന് അതിശൈത്യത്തിലേക്ക് പതിയെ മാറിക്കൊണ്ടിരുന്നു.. മൈനസ് നാലു മുതൽ മൈനസ് ഏഴു ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവ് താഴ്ന്നു വന്നു. ക്രിസ്മസ് സമയത്ത് ഏതാണ്ട് lukewarm അവസ്ഥയിലായിരുന്ന എന്റെ മനസ്സും, പതിയെ ഉടലെടുത്തുകൊണ്ടിരുന്ന അനിഷ്ട സാഹചര്യങ്ങളുടെ ഒഴുക്കിനൊത്ത് അതിശൈത്യത്തിലേക്ക് വഴുതി വീണു തുടങ്ങി!
പ്രകൃതി തണുത്തുവിറങ്ങലിച്ചിരുന്നു എങ്കിലും മഞ്ഞിന്റെ വെൺമ എന്ന ‘ഏകതാനത’ മനുഷ്യ ജീവിതത്തിന് അത്ര ഹിതകരമല്ല എന്ന് സ്വയം തീരുമാനിച്ചിട്ടെന്നപോലെ വർണ്ണങ്ങൾ വാരി വിതറിത്തുടങ്ങി. പൊതുവേ മാർച്ച് മുതൽ ജൂൺ വരെയാണ് യൂറോപ്പിലെ വസന്തമെങ്കിലും അയർലൻഡ് ഫെബ്രുവരി ഒന്നാം തീയതി തന്നെ ഔദ്യോഗികമായി gaelic കലണ്ടർ അനുസരിച്ച് അതിനെ വരവേൽക്കും. എങ്ങും പുതുപ്പൂക്കളുടെ പൊടിപ്പുകൾ ആണ്.. തലസ്ഥാന നഗരം ആയ ഡബ്ലിനിൽ ആയിരുന്നു എന്റെ ഹോസ്പിറ്റൽ. Liffy നദിയുടെ ഇരുവശങ്ങളിലായി ജീവൻ അണിഞ്ഞു നിൽക്കുന്ന നഗരം.. എങ്ങോട്ട് തിരിഞ്ഞാലും പൂക്കൾ നിറഞ്ഞ തെരുവുകളും ഇല കാണാത്ത വിധം പുഷ്പ സമൃദ്ധമായ ചതുരങ്ങളും ആണ്. National botanic Garden,Phoenix പാർക്ക്, Iveagh Gardens തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലായി ശൈത്യത്തിന്റെ കാഠിന്യത്തിൽ മൺ പുതപ്പിനു കീഴിൽ ഉണരാൻ മടിച്ചു കിടന്നിരുന്ന പൂക്കൾക്കെല്ലാം വിടർന്ന് പരിലസിക്കാൻ ഒട്ടേറെ പൂന്തോട്ടങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട്.. തണുപ്പിന്റെ കടുപ്പം മെല്ലെക്കുറഞ്ഞ് കൂനിക്കൂടിയിരിക്കുന്ന പകലിന്റെ നടുവ് പതിയെ നിവരാൻ തുടങ്ങും ഈ സമയത്ത്!!
പകലിന് നീളം വച്ച് തുടങ്ങുന്നത് വസന്തത്തിൽ ആണ്. 14 മുതൽ 15, 16 മണിക്കൂർ വരെ നീളമുണ്ടാകും പകലുകൾക്ക്, വസന്തത്തിലും,തുടർന്നു വരുന്ന വേനലിലും. അതുകൊണ്ടുതന്നെ രസകരമായ ഒരു’ ടൈം അഡ്ജസ്റ്റ്മെന്റും ‘ പാശ്ചാത്യ ലോകത്ത് നിലവിലുണ്ട്. മാർച്ചിലെ അവസാന ഞായറാഴ്ച തുടങ്ങുന്നത് ഒരു മണിക്കൂർ താമസിച്ചാണ്. അതായത് ശനിയാഴ്ച രാത്രി 12 അടിക്കുമ്പോൾ എല്ലാ ക്ളോക്കുകളും വീണ്ടും 11ലേക്ക് തിരികെ കൊണ്ടുവന്നു വയ്ക്കും. ഉറങ്ങുന്നവർക്ക് ഒരു മണിക്കൂർ നഷ്ടം!!! എന്നാൽ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് അന്ന് ഒരു ചെറിയ ആശ്വാസത്തിന്റെ രാത്രിയാണ് ഒരു മണിക്കൂർ നേരത്തെ വീട്ടിൽ പോകാം.
നമുക്ക് പൂക്കാലത്തിലേക്ക് മടങ്ങാം. ഷാമ്റോക്ക് ആണ് ‘അനൗദ്യോഗിക’മായി അയർലൻഡിന്റെ പുഷ്പം. എങ്കിലും നമ്മെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നതും ആഹ്ലാദിപ്പിക്കുന്നതും ട്യൂലിപ്പും നിറംകൊണ്ടും വലിപ്പം കൊണ്ടും നമ്മെ അതിശയിപ്പിക്കുന്ന വിവിധ വർണങ്ങളിലുള്ള റോസാപ്പൂക്കൾ, ബ്ലൂബെൽസ്, ഈസ്റ്റർ ലില്ലി, പിന്നെ പേരറിയാവുന്നതും അറിയാൻ പാടില്ലാത്തതുമായ ഒരുപിടി പൂക്കൾ ഒക്കെയാണ്.. മഞ്ഞ,വയലറ്റ്, പിങ്ക്, നീല തുടങ്ങി ഏതു നിറത്തിലും എവിടെയും പൂക്കൾ.. വീടുകളുടെ ബാൽക്കണിയും ചുറ്റുവട്ടങ്ങളും മുതൽ നമ്മുടെ നീലക്കുറിഞ്ഞി ക്കാലത്തെ ഓർമിപ്പിക്കും പോലെ വഴിയോരങ്ങളും മലനിരകളും വരെ എല്ലാം ആകെ പൂത്തുലഞ്ഞ് തണുത്തു വരണ്ട മാനസങ്ങളെപ്പോലും ഒരു പുനർജനിയിലേക്ക് മാടിവിളിക്കും.
അങ്ങനെ വസന്താഗമം എന്നിലും പ്രതീക്ഷയുടെ പുതുതുരുത്തുകൾ സൃഷ്ടിച്ചു തുടങ്ങി. മാർച്ച് അഞ്ചിന് ഞാൻ വീട്ടിലേക്ക് വണ്ടി കയറുമ്പോൾ തിരികെ എന്റെ യാത്രയിൽ മോളും ഉണ്ടായിരിക്കും എന്ന മോഹിപ്പിക്കുന്ന സ്വപ്നം ഏതാണ്ട് അസ്തമിച്ചിരുന്നു. ഒരു വാതിൽ അടയുമ്പോൾ വേറെ എവിടെയെങ്കിലും നമുക്കായി ഒരു ജനൽപ്പാളി തുറക്കപ്പെട്ടിരിക്കും എന്ന പ്രതീക്ഷ, അല്ല വാസ്തവം എന്നിൽ നിറച്ചത് വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ട സൗണ്ട് ഓഫ് മ്യൂസിക് എന്ന മൂവി ആണ്. ഇവിടെ ഒരു ദശാബ്ദത്തിന് ഇപ്പുറം അത്തരമൊരു ജനാലയ്ക്കായി ഞാൻ മെല്ലെ പരതിത്തുടങ്ങി…
തുടരും..
1 Comment
ഒപ്പം നടത്തിക്കുന്ന കൺകെട്ടുവിദ്യ അപാരം👏👏👏👌👌