എന്റെ നഴ്സിംഗ് പഠനകാലത്ത് ഞങ്ങൾ അഞ്ചു കൂട്ടുകാരായിരുന്നു ഒരു ഗ്യാങ്. ‘ദ് പാക്കീസ് ‘എന്നൊക്കെ ഞങ്ങൾക്ക് വിളിപ്പേർ ഉണ്ടായിരുന്നു. ആശയായിരുന്നു ഞങ്ങളുടെ ഗ്യാങ്ങിന്റെ പവർ ബോക്സ്. ചിരികളി തമാശകൾ ഒക്കെയായി ഉല്ലാസഭരിതമായ ആറു വർഷങ്ങൾ. അഞ്ചുപേരും കൂടി സായാഹ്ന സവാരിക്ക് ഇറങ്ങും. എന്തെങ്കിലുമൊക്കെ കുസൃതികൾ ഒപ്പിക്കും. പൊട്ടിച്ചിരിക്കും. അപ്പോഴാവും ആകാശത്തുനിന്നും ഒരു ഇരമ്പൽ കേൾക്കുക. 10 കണ്ണുകളും പിന്നെ ആകാശത്താണ്. ‘എന്നാടീ നമ്മൾ അതുപോലൊന്നു പറക്കുക!`എന്ന പ്രതീക്ഷയുടെ തൊങ്ങല് തൂക്കിയ ഗദ്ഗദവും!!
എന്തായാലും ഞങ്ങളുടെ മേൽപ്പോട്ടുള്ള ‘വായിനോട്ടം’ വെറുതെയായില്ല. പഠനവും രണ്ടുവർഷത്തെ ബോണ്ടും കഴിഞ്ഞ ഉടൻ തന്നെ എല്ലാവർക്കും വിദേശ ദശ തരപ്പെട്ടു. ഞാൻ കയറിയ വിമാനം സൗദിയിലേക്കാണ് പറന്നത്. അവിടെ ഇറങ്ങിയപ്പോൾ അനുഭവപ്പെട്ട തീക്കാറ്റ് തീർച്ചയായും വിമാനം വമിപ്പിച്ചതാണെന്നാണ് ഞാൻ കരുതിയത്. അങ്ങനെ ആദ്യ നിമിഷം മുതൽ അനുഭവ വൈവിധ്യങ്ങളുടെ കലവറയായിരുന്നു അഞ്ചുവർഷം നീണ്ട എന്റെ ആ പ്രവാസം. മരുഭൂമിയിൽ സ്വർഗം തീർക്കുന്ന മാജിക് ഗൾഫ് നാടുകളുടെ പ്രത്യേകതയാണ്. കുഞ്ഞുനാളിൽ ഞാൻ ഉറക്കിലും ഉണർവിലും പലപ്പോഴും കണ്ട ഒരു സ്വപ്നം ഉണ്ടായിരുന്നു — നിലത്ത് സ്വർണ്ണനിറമുള്ള പരവതാനിയും ഭിത്തികളിൽ സ്വർണ്ണ കടലാസ് പതിച്ചതുമായ തിളങ്ങുന്ന മുറി. പതുപതുത്ത തൂവെള്ള മെത്ത, കറങ്ങുന്ന കസേര, വീടിന്റെ വാതിൽ തുറന്ന് കാൽ പുറത്തേക്കു വയ്ക്കുന്നത് തന്നെ ഒരു സ്വർണ്ണനിറമുള്ള കാറിൽ. പരിമിതികളുടെ രാജ്യത്തെ രാജകുമാരിയായിരുന്ന എനിക്ക് അതിലപ്പുറമൊന്നും സ്വപ്നം കാണാനുള്ള (ബോധത്തിലും അബോധത്തിലും) അറിവും പരിചയവും ഒന്നുമില്ലായിരുന്നു. പതുപതുത്ത പരവതാനിയുള്ള, പതുപതുത്ത മെത്തയും സോഫയുമുള്ള, സ്വന്തമായി അടുക്കളയും, ഫ്രിഡ്ജും, വാഷിംഗ് മെഷീനും, കിച്ചൻ യൂട്ടൺസിൽസും ഫർണിച്ചറും ബാത്ത്റൂമും എന്തിനേറെ എസി വരെ ഉള്ള ഒരു കൊച്ചു ഫ്ലാറ്റ്. സ്വർഗം ഞാൻ ആദ്യമായി കാണുകയായിരുന്നു.. അനുഭവിക്കുകയായിരുന്നു…
സദാ തെളിഞ്ഞ ആകാശം. പുറത്തിറക്കം രാവിലെയും വൈകുന്നേരവും മാത്രമായിരുന്നതുകൊണ്ടും, അല്ലാതെയുള്ള സമയം മുഴുവൻ അത് വീട്ടിലായാലും ജോലി സ്ഥലത്തായാലും ഷോപ്പിങ്ങിലായാലും ശീതീകരിച്ച കെട്ടിടങ്ങളിൽ ആയിരുന്നതുകൊണ്ടും മരുഭൂമിയുടെ ചൂട് എന്നെ പൊള്ളിച്ചില്ല. കനമുള്ള ശമ്പളവും തീരെ കനമില്ലാത്ത സാധനവിലയും ചേരുമ്പോൾ അങ്ങനെയും ഒരു പൊള്ളലേറ്റില്ല. താമസത്തിനും അനുബന്ധ സൗകര്യങ്ങൾക്കും ഏർപ്പെടുത്തിയിരുന്നത് നാമമാത്ര വാടകയും. ജോലി തരപ്പെട്ടത് ഒരു അമേരിക്കൻ കമ്പനിയിലായിരുന്നതിനാൽ വേഷവിധാനത്തിലും തികഞ്ഞ സ്വാതന്ത്ര്യം. ഇനി മരുഭൂമിയുടെ വന്യതയും ഗ്രാമ ജീവിതങ്ങളുടെ ലാവണ്യതയും അറിയണമെങ്കിൽ മാസത്തിൽ ഒരു വ്യാഴാഴ്ച അതിനും സൗകര്യം. ‘ആനന്ദലബ്ധിക്കിനി എന്തുവേണം!
എന്നിട്ടും മനസ്സുനിറയെ നാടായിരുന്നു. അഞ്ചുവർഷത്തെ ഗ്ലാമറസ് ലൈഫിന് ശേഷം ഞാൻ നാട്ടിൽ മടങ്ങിയെത്തി. ഇതിനിടയിൽ എന്റെ വിവാഹം നടന്നിരുന്നു. താമസിയാതെ കുഞ്ഞുമുണ്ടായി. ജോലി വിട്ടു നാട്ടിലേക്ക് പോരുമ്പോൾ ഞാൻ ഒന്ന് ഉറപ്പിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം എടുക്കുക!!
( മലയാളത്തെ പേടിയായിരുന്നു!! അതിന് അനന്യമായ പ്രതിഭ വേണമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ആ ചിന്തയ്ക്ക് മാറ്റമില്ല താനും!!) പതിയെ അധ്യാപനത്തിലേക്ക് കടക്കുക, അതായിരുന്നു സ്വപ്നം. നാട്ടിലെത്തിയ ഉടൻതന്നെ ഞാൻ അതിനുവേണ്ട ഏർപ്പാടുകൾ തുടങ്ങി. എന്നാൽ അതിനിടയിലാണ് എന്റെ പ്രസവവും cleft lip സംബന്ധമായ കുഞ്ഞിന്റെ അരുതായ്കകളും ഒക്കെ സംഭവിച്ചത്. എന്നിട്ടും ഞാനെന്റെ സ്വപ്നത്തെ മുറുകെപ്പിടിച്ചു. ആദ്യവർഷത്തെ പരീക്ഷയെഴുതി. പക്ഷേ ‘ മനുഷ്യൻ ഇച്ഛിക്കുന്നു, ദൈവം പ്രവർത്തിക്കുന്നു’ എന്നാണല്ലോ. സർവ്വകലാശാലയുടെ ചട്ടങ്ങളെക്കുറിച്ചുള്ള എന്റെ അജ്ഞതയും എന്നെ ഗൈഡ് ചെയ്യാൻ ഞാൻ സമീപിച്ചവർ എന്റെ ചോദ്യങ്ങളെയും സാഹചര്യങ്ങളെയും മനസ്സിലാക്കാതെ പോയതും ഒക്കെ ച്ചേർന്ന് അധ്യാപനം എന്ന എന്റെ സ്വപ്നം കശക്കിയെറിയപ്പെട്ടു. ഞാൻ സങ്കടപ്പെട്ടു, ഒത്തിരിയൊത്തിരി സങ്കടപ്പെട്ടു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അപ്പോഴാണ് അയർലൻഡിൽ നിന്നൊരു കോൾ. എന്റെ പ്രിയ കൂട്ടുകാരി. കൂടപ്പിറപ്പിനെ പോലെയുള്ളവൾ.’ ഇങ്ങോട്ട് വാ ചേച്ചീ, വെറുതെ സങ്കടപ്പെട്ടിരിക്കേണ്ട’ എന്ന്!!.
തീരുമാനം എനിക്ക് അത്ര എളുപ്പമായിരുന്നില്ല ഭർത്താവിന് ബിസിനസ് വിട്ട് എന്നോടൊപ്പം അങ്ങോട്ടേക്ക് വരാൻ പറ്റില്ല. അതുകൊണ്ടുതന്നെ കുഞ്ഞും എന്നിൽ നിന്ന് അകറ്റപ്പെടും. നീണ്ട പകലുകളുടെയും രാത്രികളുടെയും കൂട്ടിക്കിഴിക്കലിനൊടുവിൽ ഞാൻ ആ സാഹസത്തിനു മുതിർന്നു.
അയർലന്റിന് പോകുന്നു…
2005ലെ ഒരു ഒക്ടോബർ പുലരിയിലാണ് ഞാൻ ഇറ്റലിയിൽ കാലുകുത്തുന്നത്. 9 മണിക്കൂർ നീണ്ട ആ യാത്ര തീർത്തും വിരസമായിരുന്നു എനിക്ക്. ഭക്ഷണമാകട്ടെ തണുത്ത സാൻവിച്ചുകളും മറ്റും മാത്രം. ഇടയ്ക്ക് എപ്പോഴൊക്കെയോ സേർവ് ചെയ്യപ്പെട്ട ബിസ്ക്കറ്റിലും കട്ടൻചായയിലും മാത്രമായി എന്റെ ഭക്ഷണം ഒതുങ്ങി. ‘ആർത്തിപ്പെണ്ണിനെ ദൈവം തക്ക തോഴിമാരോടൊത്തേ അയക്കൂ’ എന്ന നളചരിതകാരന്റെ തത്വം ഞാൻ വെറുതെ ഓർത്തുപോയി! കുഞ്ഞിനെ പിരിഞ്ഞതിന്റെ ദുഃഖം മിഴിനീരായി പെയ്തു. സങ്കടം മാത്രം കൂട്ടിനുണ്ടായിരുന്ന എന്റെ ആദ്യ യൂറോപ്പ് യാത്ര.
ഉച്ചയോടെ ഞാൻ അയർലന്റിലെത്തി. എന്തുച്ച??? നമ്മുടെ രാവിലെകൾക്ക് അതിലും എത്ര തെളിമയാണ്! ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. മഴയ്ക്ക് പോലും ഒന്ന് മാന്യമായി പെയ്യാൻ അറിയില്ല. ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ. നമ്മുടെ ചാറ്റൽ മഴകൾക്ക് പോലും എന്തൊരു ഭംഗിയാ അതുമായി തട്ടിക്കുമ്പോൾ!!!
ആദ്യത്തെ ഒന്നരമാസം ഒരു ഹോസ്റ്റലിൽ ആയിരുന്നു താമസം. നാലു പേരുള്ള മുറി. ഊഴം വച്ചുള്ള കുളി. പൈസ, ഐ മീൻ യൂറോ, ഇട്ടുള്ള അലക്ക്. ക്യൂ നിന്നുള്ള പാചകം. കോമൺ ഫ്രിഡ്ജിലെ പരിമിതമായ സ്ഥലസൗകര്യം. സഞ്ചിയും തൂക്കിപ്പിടിച്ച് ബസ്സിൽ ഞാന്നുള്ള ഷോപ്പിങ്ങിനു പോക്ക്. ഞാൻ വെറുതെ സൗദിയെ ഓർത്തുപോയി. സ്വർഗത്തിൽ നിന്ന് അറിഞ്ഞുകൊണ്ട് ചാടിപ്പോന്ന ഒരു തോന്നൽ!
ഇതിലൊക്കെ അപ്പുറമായിരുന്നു അവിടുത്തെ തണുപ്പ്. വെറുതെ ഒന്ന് പുറത്തിറങ്ങണമെങ്കിൽ കൂടി രണ്ടും മൂന്നും പാളി തണുപ്പുകാല വസ്ത്രങ്ങൾ ധരിക്കണം. കുട കരുതണം. ഏറ്റവും അസഹ്യം ‘പട്ടിക്കാട്ടം ‘നിറഞ്ഞ വഴികൾ ആയിരുന്നു. താഴെ നോക്കി നടന്നില്ലെങ്കിൽ പ്രസാദത്തിൽ ചവിട്ടും, ഉറപ്പ്…..ഞാൻ ഖിന്നയായി .
ജോലിസ്ഥലവും അത്ര സ്വാഗതം തരുന്നതായിരുന്നില്ല. എന്റെ ഗൾഫ് എക്സ്പീരിയൻസിന്റെ മേന്മ കാരണവും എന്റെ പ്രകൃതത്തിന്റെ പ്രത്യേകത കാരണവും ആദ്യകാലങ്ങൾ എനിക്ക് അത്ര ബുദ്ധിമുട്ടേറിയതായിരുന്നില്ല. (ആദ്യവർഷത്തിന്റെ രണ്ടാം പാതി അത്ര മെച്ചമായിരുന്നില്ല കേട്ടോ) . എന്റെ ഇന്ത്യൻ കൂട്ടുകാർ ദിവസേന മുറിയിൽ വന്ന് കരഞ്ഞു. നമ്മുടെ ഒതുങ്ങിയ പ്രകൃതത്തെ, ലീഡർഷിപ്പ് എടുക്കാനുള്ള വിമുഖതയെ, അവർ തെറ്റായി വ്യാഖ്യാനിച്ചു എന്നതാണ് വാസ്തവം!!!(പഴിക്കേണ്ടത് നമ്മുടെ പഴഞ്ചൻ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ) പണിയിൽ ഞങ്ങൾ മിടുക്കർ ആയിരുന്നുവെങ്കിൽ കൂടി അതിനെ പറഞ്ഞു പൊലിപ്പിക്കാൻ ഉള്ള ഒരു കഴിവ് കൂടി അവർ ഞങ്ങളിൽനിന്ന് പ്രതീക്ഷിച്ചു. ഫലമോ? ജീവിതം പലർക്കും നരകതുല്യമായി തീർന്നു!!! നാട്ടിലേക്കൊരു തിരിച്ചുവരവ് ധനനഷ്ടവും മാനനഷ്ടവും ഉണ്ടാക്കും എന്ന ഒറ്റക്കാരണത്താൽ എല്ലാവരും അവിടെ കടിച്ചു തൂങ്ങി. ജോലി നഷ്ടപ്പെട്ടേക്കുമെന്ന ഭയത്തിൽ ചിലർ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു!
എന്റെ സ്ഥിതി അതൊക്കെയായി തട്ടിച്ചു നോക്കുമ്പോൾ പരിതാപകരമേ ആയിരുന്നില്ല. എന്നിട്ടും,വിരഹവും തണുപ്പും പന്ന മഴയും ഒപ്പം പട്ടിക്കാട്ടവും ഒക്കെ ചേർന്ന് നാട്ടിലുള്ളവർക്ക് ഞാൻ ‘കാലക്കേടിന്റെ ഒരു കവിത’ പോലെ കാണപ്പെട്ടു.
തുടരും…
4 Comments
Pingback: അയർലൻഡ് ഡയറി പാർട്ട് 5 - By Silvy Michael - കൂട്ടക്ഷരങ്ങൾ
Pingback: അയർലൻഡ് ഡയറി പാർട്ട് 4 - By Silvy Michael - കൂട്ടക്ഷരങ്ങൾ
❤️❤️
ജീവിതത്തിൽ നേരിട്ട കയ്പുകളൊക്കെയും നർമ്മത്തിന്റെ അലക്കിയ കുപ്പായം ഇട്ട് മനോഹരമാക്കിയിരിക്കുന്നു. അസൂയ ഈ എഴുത്ത്😘😘😘