ഉണ്ണിക്കുട്ടൻ നാട്ടിലേക്കു വരുന്നു എന്നു വിളിച്ചു പറഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ജാനകി. ഒരുപാട് ചിന്തകളിൽ അങ്ങനെ ഉമ്മറത്തിരുന്നപ്പോൾ രാവിലെ ടെലിവിഷനിൽ കണ്ട വാർത്തയിലൂടെ അവളുടെ മനസ്സ് സഞ്ചരിച്ചു. പൂച്ചക്കുഞ്ഞുങ്ങൾക്ക് പോറ്റമ്മയാവുന്ന കോഴിയുടെ ദൃശ്യങ്ങളായിരുന്നു കൗതുകത്തോടെയവർ റിപ്പോർട്ട് ചെയ്തത്. അമ്മപ്പൂച്ച പാൽ കൊടുക്കുന്ന സമയത്തൊഴികെ എല്ലായ്പ്പോഴും കോഴിയുടെ ചിറകിനടിയിലെ ചൂടിൽ സുരക്ഷിതരാവുന്ന കുഞ്ഞു പൂച്ചകൾ. തന്റേതല്ല എന്ന പൂർണ്ണമായ തിരിച്ചറിവിൽനിന്നുളവായ നിരുപാധികനിസ്വാർത്ഥസ്നേഹം തന്നെയാണത്. മാതൃസ്നേഹത്തിന്റെ രഹസ്യം ഉത്തരമില്ലാത്ത കടങ്കഥ പോലെ മനസ്സിനെ ആർദ്രമാക്കുന്നു.
തന്റെ ജീവിതവും കടന്നു പോയത് അങ്ങനെയൊരു ആകസ്മികതയിലൂടെയല്ലേ. ഇരുപതു വർഷമായിട്ടും തോരാത്ത മിഴികളിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടം ബാക്കിയാവുന്നു. ജാനകിയുടെ ചിന്തകൾ ഓർമ്മകളുടെ വേരു തിരഞ്ഞുകൊണ്ടിരുന്നു.
ജാനകിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ വീണ്ടും ഗർഭിണിയാവുന്നത്. രണ്ടു മൂന്നു തവണ ഗർഭമലസിയതിനു ശേഷം കിട്ടിയതായതു കൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ആ സന്തോഷത്തെ വരവേറ്റത്. എന്നാൽ മാസങ്ങൾ നീണ്ട ആയുസ്സേ ആ സന്തോഷത്തിനുണ്ടായുള്ളൂ. പ്രസവത്തോടെ അമ്മയുടെ ശരീരത്തിന്റെ ഒരു വശം തളർന്നു കിടപ്പിലായി. പിന്നീട് ജാനകിയുടെ ചുമലിലായി കുഞ്ഞിന്റെ ചുമതലയെല്ലാം. സോന എന്ന പേരാണ് കുഞ്ഞിനു നൽകിയത്. ഒന്നരവർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. താമസിയാതെ അച്ഛന്റെ ജീവനും ഒരപകടത്തിൽ പൊലിഞ്ഞു. ആഴക്കടലിൽ തുഴ നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും സോനയെ ചേർത്തു പിടിച്ചു ജാനകി ജീവിതത്തിലേക്ക് നീന്തിക്കയറി. സോനയ്ക്ക് നാലു വയസ്സുള്ളപ്പോഴാണ് വിജയൻ ജാനകിയുടെ ജീവന്റെ പാതിയാവുന്നത്. പിന്നീട് സോനയുടെ വളർച്ചയിൽ മനം നിറച്ചു സ്വന്തം ജീവിതം അവർ മറന്നു. സോന പഠിച്ചു എംബിബിഎസ് കഴിഞ്ഞു ഡോക്ടറായി. പിന്നീട് ബിരുദാനന്തരബിരുദവുമെല്ലാം കഴിഞ്ഞു ഗൈനക്കോളജിസ്റ്റായി പ്രാക്ടീസ് തുടങ്ങി.
അവിടെ വച്ചാണ് സീനിയർ ഡോക്ടറായ സന്ദീപുമായി പ്രണയത്തിലാവുന്നത്. ജാനകി അവളുടെ വിവാഹം നടത്തിക്കൊടുത്തു. സോനയും സന്ദീപും ചേർന്നു ‘സാന്ത്വന’എന്നപേരിൽ ഇൻഫേർട്ടിലിറ്റി ക്ലിനിക്ക് തുടങ്ങി. സോന അവളുടെ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയതോടെ ജാനകിയുടേയും വിജയന്റേയും ജീവിതം ശൂന്യമാവാൻ തുടങ്ങി. അവർ വൈകിയവേളയിൽ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു. ഒടുവിൽ ആ ആഗ്രഹം സോനയോട് പറഞ്ഞപ്പോൾ അവൾ ആദ്യം അത്ര താല്പര്യം കാണിച്ചില്ല. പിന്നീട് ഏറെ സ്നേഹത്തോടെ അതിനു സമ്മതിക്കുകയും ചികിത്സയ്ക്കുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രായം കടന്നു പോയതുകൊണ്ട് നേരെ തന്നെ ഐവിഎഫ്(IVF) ലേക്ക് പോകാമെന്നു തീരുമാനിക്കുകയും ചെയ്തു. അങ്ങനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും അമ്മയാവാൻ ജാനകിയൊരുങ്ങി. ദീർഘനാളത്തെ ശ്രമത്തിനൊടുവിൽ ഫലം കണ്ടു. കുറേയേറെ വൈഷമ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും സന്തോഷകരമായി ഗർഭകാലം കടന്നു പോയി.
പക്ഷേ പ്രസവത്തോടെ ജാനകിയുടെ ശരീരം അരയ്ക്കുതാഴെ തളർന്നു പോയി. ആൺകുഞ്ഞായിരുന്നു. കുഞ്ഞിനെ പരിചരിച്ചത് സോനയായിരുന്നു. മുലയൂട്ടാൻ മാത്രം ജാനകിക്കരികിൽ കൊണ്ട് വരും. വിജയനെപ്പോലും കൂടുതൽ അടുപ്പിക്കാതെ സോനയുടെ സംരക്ഷണയിൽ അവൻ വളർന്നു. അയാൻ എന്നാണ് അവനു പേരിട്ടത്. ഉണ്ണിക്കുട്ടൻ എന്ന ചെല്ലപ്പേരിൽ എല്ലാവരും അവനെ വിളിച്ചു. ഒന്നരവർഷം കഴിഞ്ഞപ്പോൾ ജാനകി പതിയെ ചുവടുകൾ വച്ചു തുടങ്ങി. അതൊരു പ്രതീക്ഷയുടെ സമാരംഭമായിരുന്നു.
കാര്യങ്ങൾ കീഴ്മേൽ മറഞ്ഞതു പെട്ടെന്നായിരുന്നു. സോനയും സന്ദീപും അമേരിക്കയിലേക്ക് പോവാൻ തീരുമാനിച്ചു. ഒപ്പം ഉണ്ണിക്കുട്ടനേയും കൊണ്ടു പോവുന്നു എന്നു പറഞ്ഞപ്പോൾ ജാനകിയും വിജയനും അസ്തപ്രജ്ഞരായി. കാരണം മനസ്സിലാവാതെയവർ വിറങ്ങലിച്ചു നിന്നു.
ജാനകിക്കും സോനയ്ക്കും ഒരേ പ്രശ്നം തന്നെയായിരുന്നു. ഒരു കുഞ്ഞിനെ താങ്ങാൻ ഗർഭപാത്രത്തിനു ശേഷിയില്ല. അതിനു ശ്രമിച്ചാൽ ഒരു ജീവന്മരണപോരാട്ടം തന്നെയാവും. രക്ഷപ്പെട്ടാലും ജീവിതകാലം മുഴുവൻ അതിന്റെ വേദനകൾ പേറി ജീവിക്കേണ്ടി വരും. ഒരു കുഞ്ഞ് എന്ന സ്വപ്നം സോനയും സന്ദീപും മനസ്സിൽ നിശബ്ദമായി താലോലിക്കുന്നതിനിടയിലാണ് ജാനകി അമ്മയാവാനുള്ള ആഗ്രഹം പറയുന്നത്. ആദ്യം എതിർത്തെങ്കിലും ഒരു കുഞ്ഞിനുവേണ്ടി ബന്ധത്തിന്റെ മൂല്യം മറന്നു , തൊഴിൽ ധാർമ്മികതയേയും വഞ്ചിച്ച് ഒരു ചതിപ്രയോഗത്തിനു തയ്യാറായി. ജാനകിയുടേയും വിജയന്റേയും അണ്ഡവും ബീജവും ചേർന്ന ഭ്രൂണത്തിനു പകരം സ്വന്തം കുഞ്ഞിന്റെ ഭ്രൂണം ജാനകിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. നിയമപരമായ രീതിയിൽ വാടകഗർഭധാരണമാണെന്നു വരുത്തിത്തീർക്കാൻ രേഖകളുണ്ടാക്കി രണ്ടു പേരുടേയും ഒപ്പോടുകൂടി സമ്മതപത്രം രജിസ്റ്റർ ചെയ്തു. ജാനകിയുടെ മരണം പ്രതീക്ഷിച്ചയിടത്ത് അവൾ ഉയിർത്തെഴുന്നേറ്റപ്പോൾ കാര്യങ്ങൾ കുഴയുന്നതറിഞ്ഞ് അവിടെനിന്നും കുഞ്ഞുമായി രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. എല്ലാ രീതിയിലും ശ്രമിച്ചിട്ടും, നിയമപരമായി പോയിട്ടും ജാനകിക്ക് കുഞ്ഞിന്റെ അവകാശം കിട്ടിയില്ല. കാരണം തെളിവുകളെല്ലാം എതിരായിരുന്നു. സോനയും സന്ദീപും കുഞ്ഞുമായി പോയ അന്നു തന്നെ വിജയൻ ഹൃദയം തകർന്നു തളർന്നു വീണു. പതിയെ മരണത്തിനു കീഴടങ്ങി. അവസാനപ്രതീക്ഷയും അസ്തമിച്ചിട്ടും പാതി തളർന്ന മനസ്സും ശരീരവുമായി ജാനകി കാത്തിരുന്നു തന്റെ ഉണ്ണിക്കുട്ടനായി.
ഇന്നവന്റെ വരവിൽ മനസ്സ് തുടിക്കുന്നുണ്ടെങ്കിലും ഒരു നാൾ മകളായി പോറ്റിവളർത്തിയവളും അവളുടെ ഭർത്താവും ഒരു പിടി ചാരമായെന്നറിയുമ്പോൾ ഉള്ളം തേങ്ങുകയാണ്. ഒരു ആക്സിഡന്റിൽ അവരില്ലാതായപ്പോൾ അനാഥനായിപ്പോയ അയാൻ അവന്റെ വേരുകൾ തേടി, അസ്ഥികലശത്തിന്റെ നിമഞ്ജനത്തിനായി മടങ്ങിയെത്തുന്നു. മരണമൊഴിയിലൂടെയറിഞ്ഞ സത്യത്തിന്റെ നിജസ്ഥിതി തേടി, അമ്മയുടെ മടിത്തട്ടിലേക്ക്.
****നിഷിബ എം നിഷി ****
NB:ഐ.വി.എഫ്.(IVF)
സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃത്രിമമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്). അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.
7 Comments
കൊള്ളാം 👏
ഹൃദ്യം..
മനോഹരം 💜
മനോഹരം 👏👏
മനോഹരമായ കഥ. ഹൃദയമായ അവതരണം. ആശംസകൾ ❤❤
സ്നേഹം സന്തോഷം
ഏറെ സ്നേഹം സന്തോഷം