“നിനക്കെന്താ ഇത്ര ഈഗോ”
ഇതു കേൾക്കാൻ തുടങ്ങിയിട്ട് വർഷം അഞ്ചു കഴിഞ്ഞു. കല്യാണം കഴിഞ്ഞ അന്നു മുതലിന്നോളം ഓരോ സന്ദർഭങ്ങളിലും ഈഗോ എന്ന വാക്ക് കടന്നു വരും. അച്ഛനമ്മമാരുടെ തണലിൽ വളർന്ന ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം കുറ്റം ചെയ്യാതെ ശിക്ഷയനുഭവിക്കുകയാണ്. പഠിച്ചു നല്ലൊരു ജോലി നേടി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്ന എന്റെ കഴുത്തിൽ കുരുങ്ങിയ കുരുക്കായിരുന്നു അനിയേട്ടന്റെ താലി.
പഠനവും ജോലിയുമൊക്കെയായി വയസ്സ് ഇരുപത്തിയെട്ടായത് ഞാൻ അറിഞ്ഞില്ല. അല്ലെങ്കിലും എനിക്കതൊരു വിഷയമായിരുന്നില്ല. പക്ഷേ നാട്ടുകാർക്കും വീട്ടുകാർക്കും അതൊരു ആഗോളപ്രശ്നമായി. അധ്യാപകദമ്പതികളായിരുന്നിട്ടും ഒറ്റമകളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്ക അച്ഛനമ്മമാരെ വിഷമവൃത്തത്തിലാക്കി. തിരക്കിട്ട കല്യാണാലോചനകളിൽ എന്റെ ഒഴിവുദിനങ്ങൾ സംഘർഷഭരിതമായി. അങ്ങനെയാണ് അച്ഛന്റെ സുഹൃത്തിന്റെ മകന്റെ ആലോചന വന്നത്. സുമുഖൻ, സുന്ദരൻ, നല്ലൊരു ജോലിയുണ്ട്. കുടുംബവും കൊള്ളാം. സാമ്പത്തികമായും സാമൂഹികവുമായി നല്ല ചുറ്റുപാട്. എനിക്കും ഇഷ്ടക്കേടുണ്ടായില്ല. ജീവിതത്തിൽ എന്നായാലും വിവാഹം നടക്കേണ്ടതല്ലേയെന്ന ചിന്തയായിരുന്നു. പിന്നെ അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പ് തെറ്റില്ലെന്ന അടിയുറച്ച വിശ്വാസവും.
അങ്ങനെ വിവാഹം കഴിഞ്ഞു. വിശ്വാസത്തകർച്ച ആദ്യദിവസം മുതൽ തന്നെ തുടങ്ങി. ഇട്ടു വന്ന സ്വർണ്ണത്തിന്റെ മാറ്റും വന്നു കയറിയ പെണ്ണിന്റെ സ്വഭാവവും വലിയ രീതിയിൽ ചർച്ചാവിഷയമായി. ഒരു നോക്കുകുത്തിയായി അവർക്കു മുന്നിൽ നിന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
റിസപ്ഷനുവേണ്ടി ഒരുക്കാൻ വേണ്ടി വന്നവർ പൂവും ആഭരണങ്ങളും അഴിച്ചു കഴിഞ്ഞപ്പോൾ വസ്ത്രം ഞാൻ തനിയെ മാറ്റിവരാമെന്നു പറഞ്ഞതു വലിയ അപരാധമായി. പരാതി പോയപ്പോൾ താലികെട്ടിയവൻ ആദ്യം പറഞ്ഞ വാചകം “നിനക്കെന്താ ഇത്ര ഈഗോ. വലിയ ശമ്പളക്കാരിയായതിന്റെയാണോ.” അന്നു തൊട്ടിന്നോളം അകറ്റിനിർത്തലിന്റെ കാരണങ്ങൾ ചികഞ്ഞുകൊണ്ടേയിരുന്നു. ബന്ധങ്ങളുടെ കെട്ടുപ്പാടുകളിൽപ്പെട്ടുഴറിപ്പോയ ഞാൻ സമചിത്തത വീണ്ടെടുക്കുമ്പോഴേക്കും മറ്റൊരു ദുരന്തം സംഭവിച്ചിരുന്നു. അവിചാരിതമായാണ് അച്ഛന്റെ മരണവാർത്ത എന്നെ തേടിയെത്തിയത്. പ്രമേഹരോഗിയായ അച്ഛൻ സൈലന്റ് അറ്റാക്കിലൂടെ ഞങ്ങളെ വിട്ടു പിരിയുകയായിരുന്നു. പിന്നീട് ഒറ്റയായ അമ്മയുടെ ചുറ്റും അദൃശ്യമായ വേലികൾ ഉയർന്നു. നിസ്സഹായതയുടെ മുതലെടുപ്പാണതെന്നു തിരിച്ചറിയപ്പെടാതെ പോയി. പതിയെ കൂച്ചുവിലങ്ങുകൾ എന്നേയും ബാധിച്ചു തുടങ്ങി. ജോലിക്ക് പോവുന്നതിനും വരുന്നതിനും നിയന്ത്രണം വന്നു. ഒറ്റയ്ക്കുള്ള യാത്രകൾ വിലക്കി. സാമ്പത്തികവിനിമയങ്ങൾക്ക് തെളിവുകൾ, ഫോണുപയോഗങ്ങളിൽ കടുത്തരീതിയിൽ ചോദ്യം ചെയ്യലുകൾ എല്ലാം കൂടി ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്ന അവസ്ഥ. വീട്ടിലെ അമിതജോലിഭാരം കാരണം ജോലിസ്ഥലത്തെ പ്രകടനനിലവാരം ചോദ്യം ചെയ്യലുകൾക്ക് വിധേയമായി. വിശ്രമമെന്നത് കിട്ടാക്കനിയായി.
വിശ്വാസത്തകർച്ചയുടെ മറ്റൊരു ഘട്ടമായിരുന്നു ചില തിരിച്ചറിവുകൾ. വിവാഹത്തിനു കാണിച്ച പല രേഖകളും തെളിവുകളും വ്യാജമായിരുന്നു. വയസ്സ് മുപ്പത്തിമൂന്നിൽ നിന്നും മുപ്പത്തിയേഴായി. ഗൾഫിലെ ജോലി ജലരേഖയായി. ദുഃശ്ശീലങ്ങളോരോന്നും തലപ്പൊക്കിത്തുടങ്ങി. സഹനത്തിന്റെ നെല്ലിപ്പടിയോളം താണ്ടി മച്ചിയെന്ന വിളിപ്പേരിനെ അലങ്കാരമാക്കി ഒറ്റപ്പെട്ട അമ്മയ്ക്ക് മറ്റൊരു വേദനയാവാതിരിക്കാൻ. അച്ഛന്റെ സ്വത്തപഹരിക്കാനുള്ള അനിയേട്ടന്റെ ശ്രമങ്ങൾക്ക് തടയിട്ടപ്പോൾ അഹന്ത തലയിലേറ്റിയവളായി. പലപ്പോഴും പ്രതികാരം വൈകൃതങ്ങളായി ഇരവുകളിൽ കൊല്ലാതെ കൊന്നപ്പോഴും പ്രതീക്ഷയുടെ ഒരു തിരി മനസ്സിൽ കൊളുത്തിയിരുന്നു. ഒരു കുഞ്ഞ് എന്ന സ്വപ്നം. പക്ഷേ ഇന്നലെ രാത്രി കൊണ്ട് എല്ലാമവസാനിച്ചു. ഭാര്യയൊടൊത്ത് കിടപ്പറ പങ്കിടാൻ ആത്മസുഹൃത്തിനു മൗനാനുവാദം നൽകിയപ്പോൾ അനിയേട്ടൻ അറിഞ്ഞില്ല, ഒരു സ്വയംപതനത്തിന്റെ ആരംഭമായിരുന്നുവെന്ന്. ആ സാഹചര്യത്തിൽ സ്തബ്ധരായിപ്പോയ ആ സുഹൃത്തിനും എനിക്കുമിടയിൽ വ്യക്തമായത് ചില യാഥാർത്ഥ്യങ്ങളായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ നടന്ന ഒരു അപകടത്തിൽ ബീജോല്പാദനശേഷി അനിയേട്ടന് നഷ്ടമായിരുന്നു. അതു കുടുംബത്തിൽ എല്ലാവർക്കുമറിയാം. അതുമറച്ചുവെച്ചു ഒരു വിവാഹത്തിലൂടെ എന്റെ അച്ഛന്റെ സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള ശ്രമമായിരുന്നു. ജീവിതത്തിൽ കഠിനാദ്ധ്വാനത്തിലൂടെ മുന്നേറിയ അച്ഛനോട് അനിയേട്ടന്റെ അച്ഛനു തോന്നിയ അസൂയയിൽ നിന്നുമുരുവായ പഴയ പ്രതികാരത്തിന്റെ ബാക്കിപത്രം. പക്ഷേ അവസാനമറിഞ്ഞ രണ്ടു സത്യങ്ങൾ എന്നെ അടിമുടിയുലച്ചു. ഇത്രയും സത്യങ്ങൾ തിരിച്ചറിഞ്ഞ രാത്രിയിൽ സമ്മർദ്ദം താങ്ങാനാവാതെയാണ് അച്ഛന്റെ ജീവൻ നഷ്ടപ്പെട്ടത്. ഈ രാത്രിയിൽ സ്വന്തം ബലഹീനത മറച്ചു വെച്ചു , ഭാര്യയുടെ ഗർഭപാത്രത്തിൽ സ്വന്തമെന്ന പേരിൽ കുഞ്ഞിനു ജന്മമേകാൻ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു . പക്ഷേ മയക്കുമരുന്ന് കലർത്തിയ ഭക്ഷണം എന്തുകൊണ്ടോ കഴിക്കാൻ തോന്നാതിരുന്നതിനാൽ വലിയൊരു ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു. ക്ഷമ പറഞ്ഞു അയാളിറങ്ങിപ്പോയപ്പോഴും ചിന്തയിൽ മുഴുകി ശില പോലെ ഞാനിരുന്നു.
അധീരനും ലോലമനസ്ക്കനുമായ ആത്മസുഹൃത്തിന്റെ മനസ്സിന്റെ നിലവറ തുറന്നപ്പോൾ ലഭിച്ച രഹസ്യങ്ങളുടെ താക്കോൽ എന്റെ കൈയിൽ കിട്ടിയ തുറുപ്പുചീട്ടായി. ഒപ്പം പുതിയ ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയും. ഇതുവരെയനുഭവിച്ച വേദനയെ ഇല്ലാതാക്കാനുള്ള ഔഷധമായതു മാറി. എന്റേതായ സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങും മുൻപ് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന ചിന്ത എന്നിൽ പുതിയ ഊർജ്ജമായി.
****നിഷിബ എം നിഷി ****
7 Comments
നന്നായി എഴുതി 👌
Nice one 😍
നന്നായി എഴുതി 😍🤣
നന്നായിട്ടെഴുതി🥰🥰
സ്നേഹം ❤️
👍🏻👍🏻
സ്നേഹം ❤️