ആകാശം മേഘാവൃതം ആയിട്ടുണ്ട്, ചെറിയ കാറ്റിനനുസരിച്ചു മെല്ലെ ചലിക്കുന്ന കാർമേഘങ്ങൾ പെയ്യാൻ വെമ്പി നിൽക്കുന്നു. പ്രപഞ്ച നാഥന്റെ ഒരേ ഒരു അനുവാദത്തിനായി കാത്തു നിൽക്കുമ്പോലെ തോന്നി. ആകാശ കാഴ്ചകളിൽ നിന്ന് മുഖം തിരിച്ചു ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു. എന്നെ കാത്തു നിൽക്കുന്ന അവരെ മറക്കാൻ പാടില്ലാലോ.ക്ലാസ്സിലേക്ക് കയറി എല്ലാവരെയും നോക്കി. എന്റെ മനസിന്റെ മണിചെപ്പിൽ നിന്നും ഞാൻ പുറത്തു കൊണ്ടു വന്ന കുറച്ചു പേർ. ഞാൻ ഓരോരുത്തരുടെയും മുഖത്തേക്ക് നോക്കി. ആ ദിവസം ചില മുഖങ്ങൾ പ്രസന്നവും ചില മുഖങ്ങൾ ഇരുണ്ടതും ആയിരിക്കും എന്ന വേദവാക്യം ആണ് എന്റെ മനസിലേക്ക് വന്നത്. എല്ലാവരുടെ മുഖത്തും ആകാംഷ ഉണ്ട്. എന്തിനാണ് ഞങ്ങളെ ഒരുമിച്ചു കൂട്ടിയത്, ചിലരുടെ ചിരിയോടെയുള്ള കാത്തിരിപ്പ് ആണെങ്കിൽ കൂടുതൽ പേരും ഇരുണ്ട മുഖത്തോടെ എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന മട്ടിൽ കാലിനടിയിൽ തീ പിടിച്ച പോലെയാണ് ഇരിപ്പ്. ആ ഇരിപ്പ് എന്നെ കൂടുതൽ സന്തോഷിപ്പിച്ചതെ ഉള്ളു.
നമ്മുടെ ഓർമകൾക്ക് ഒരു പ്രശ്നമുണ്ട്. സന്തോഷിപ്പിച്ച, സ്നേഹിച്ച മനുഷ്യരേക്കാൾ നാം ഓർത്തു വെക്കുക നമ്മെ അപമാനിച്ച, ഉള്ളിൽ ഉണങ്ങാത്ത മുറിവ് സമ്മാനിച്ചവരെ ആണ്. എന്റെ ഉള്ളിൽ അപമാനം നിറച്ചവരാണ് എന്റെ മുന്നിൽ ഇങ്ങനെ മുഖം കറുപ്പിച്ചു ഇരിക്കുന്നത്.ഇവരൊക്കെ ആരാന്നറിയോ… എന്റെ ഗുരുക്കന്മാർ.. ഇന്ന് അധ്യാപക ദിനമല്ലേ അപ്പൊ ഇവരെ ഒക്കെ ആദരിക്കണ്ടേ.. അതിനാണ് ഞാനിവിടെ വിളിച്ചിരുത്തിയത്.
മൂന്ന് സ്ഥലങ്ങളിലായി അഞ്ചു സ്കൂളിൽ പഠിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്. അങ്ങനെ ഒരു പാട് അധ്യാപകർ. നിങ്ങൾ വിചാരിക്കുന്നുണ്ടോ ഞാൻ ഇത്രയും പേരെ ഓർത്തു വെക്കുന്നുണ്ടെന്നു? സത്യമായിട്ടും ഇല്ല വളരെ കുറച്ചു പേരെ എനിക്കൊർമ്മയുള്ളൂ. അവരാണ് ഇവര്. ഇവരെ വിചാരണ ചെയ്യാനാണോ എന്റെ ഉദ്ദേശം എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഒരിക്കലും ഇല്ല ജസ്റ്റ് നിങ്ങൾക്ക് പരിചയപെടുത്തിയേക്കാം.
ഒന്നാം ക്ലാസ്സ് എന്റെ ഓർമയിലെ ഇല്ല, രണ്ടാം ക്ലാസ്സിലെ ഒരേ ഒരു സാറിനെ മാത്രമേ ഓര്മയുള്ളു. എന്റെ മനസിന്റെ വടക്ക് കിഴക്കെ അറ്റത്തു അയാൾ അങ്ങനെ ഇരിപ്പുണ്ട് എത്രയോ കാലമായി. എല്ലാ അധ്യാപക ദിനത്തിലും ഞാൻ അയാളെ ഓർക്കും. അപ്പോയൊക്കെ എന്റെ പാവാടക്ക് മുകളിൽ ചൂരൽ വടിയുടെ സ്പർശനം എനിക്കനുഭവിക്കാം.വലിയ വായിൽ കരയുന്ന ഒരു കുഞ്ഞു മോളെ നിങ്ങൾക്ക് കാണാൻ പറ്റുന്നുണ്ടോ? രണ്ടാം ക്ലാസ്സിലെ മലയാളം ബുക്ക് നിവർത്തി പിടിച്ചു വിക്കി വിക്കി വായിക്കുന്നവളെ, ഓരൊ തെറ്റിനും കണംകാലിൽ പതിയുന്ന ചൂരൽ വടിയെ തടുക്കാൻ സാധിക്കാത്ത ബാലികയെ… എനിക്ക് കാണാം.ഞാൻ എന്ന 6വയസ്സ് കാരിയെ,എന്റെ തെറ്റുകൾക്ക് ചിരിക്കുന്ന സഹപാഠികളെ..എന്റെ കണ്ണിൽ നിന്ന് വീണ മിഴിനീർ വേദനയുടെ മാത്രമായിരുന്നില്ല, അപമാനത്തിന്റ, നിസ്സഹായതയുടെ കണ്ണ് നീർ. അതിപ്പോഴും എനിക്ക് കാണാം എന്റെ മനതാരിൽ..
ഈ സാറ് എന്നെ പഠിപ്പിച്ച ഒരു പാഠമുണ്ട്. ഏതൊരു കൊച്ചു കുഞ്ഞിനും ആത്മാഭിമാനം എന്നൊന്ന് ഉണ്ടെന്നു. ശരീര വേദന മറന്നാലും മനസിന് കൊണ്ട വേദന കൊല്ലം പത്തു നാല്പത് കഴിഞ്ഞാലും മറക്കാനാവില്ലെന്നു. Lp സ്കൂളിൽ പഠിപ്പിച്ച സാറാന്മാരിൽ ആകെ ശരിക്കും ഓർമ്മയുള്ളത് ഇദ്ദേഹത്തെ മാത്രമാണ്.ഇവിടെ ഇരിക്കുന്നവരിൽ ഇദ്ദേഹത്തിന്റെ മുഖം ആണ് ഏറ്റവും ഇരുണ്ടിരിക്കുന്നത്. നോക്കു അദ്ദേഹം എന്തോ പറയാൻ ശ്രമിക്കുന്നുണ്ടോ.. എന്തായാലും ഞാൻ പറഞ്ഞില്ലേ ഇതൊരു വിചാരണ അല്ലെന്ന്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഈശ്വരൻ കേൾക്കട്ടെ. നമുക്ക് അടുത്ത ആളെ കാണാം.
U. P (അപ്പർ പ്രൈമറി )മൂന്ന് സ്കൂളിലായിട്ടാണ് പഠിച്ചത്. വീട് മാറലോട് മാറൽ ആയിരുന്നു ആ സമയം അതിനനുസരിച്ചു സ്കൂളും. അഞ്ചിലും ആറിലും ഏഴിലുംഒക്കെ പഠിക്കാൻ നല്ല ഇഷ്ടായിരുന്നു. അപ്പോഴാ അക്ഷരങ്ങളോട് ഇണങ്ങിയത്. വായനയുടെ ലോകത്തു എത്തിയത്, കപ്പലണ്ടി പൊതിഞ്ഞ കടലാസ് വരെ വായിക്കാൻ തുടങ്ങി.ആ ഇരിക്കുന്ന ടീച്ചറെ കണ്ടില്ലേ.. അതാണ് ഞങ്ങളുടെ ലക്ഷ്മി ടീച്ചർ പേര് പോലെ തന്നെ നല്ല സ്വഭാവവും, എന്നെ എന്തിഷ്ടമെന്നറിയോ.. പക്ഷെ ഒരു പ്രശനമുള്ളത് മുഴുവൻ പാഠവും പഠിപ്പിക്കത്തില്ല.23പാഠങ്ങൾ ഉണ്ടെങ്കിൽ പതിമൂന്ന് പതിനാല് പാഠങ്ങളെ എടുക്കു. അതിന്റ കേടു അനുഭവിച്ചത് എട്ടാം ക്ലാസ്സിൽ എത്തിയപ്പോ ആണ്. ഇതിന്റെ ഒക്കെ ബാക്കിയാണല്ലോ അവിടെ എടുക്കുന്നത്. അതു പോട്ടെ നമുക്ക് ഇവരുടെ അടുത്ത് വരാം. ലക്ഷ്മി ടീച്ചറെ അടുത്തിരുന്നു സംസാരിക്കുന്നത് കണ്ടില്ലേ സരസ്വതി ടീച്ചറാ. ഞങ്ങളുടെ ഹിന്ദി ടീച്ചർ. കൊല്ലം പകുതി ആയപ്പോ ഞങ്ങളെ വിട്ടു പോയി.. ഞങ്ങളെ മാത്രമല്ല എല്ലാവരെയും വിട്ടു ഈ ലോകം വെടിഞ്ഞു… പിന്നെ ഹിന്ദി ക്ലാസ്സിലൊരു ശൂന്യത ആയിരുന്നു. പകരം പലരും വന്നിട്ടും തീർക്കാനാവാത്ത ശൂന്യത.
ഏഴാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ഉണ്ടല്ലോ ഒരു സാർ ആണ്. ഈ കൂട്ടത്തിൽ ഉണ്ട്. ഞാൻ പേർ പറയുന്നില്ല. പുള്ളിടെ മോളും ഞാനും നല്ല കൂട്ട് ആയിരുന്നു. പക്ഷെ സാറിന് എന്നോടൊന്തോ ചതുർതി ഉണ്ട്, ശരിക്കും അനുഭവിച്ചതാ.സോഷ്യൽ സയൻസ് ക്വിസിൽ എനിക്കായിരുന്നു സ്കൂളിൽ ഫസ്റ്റ്. അതു കുട്ടികൾ സാറിനോട് പറഞ്ഞപ്പോ സർ പറയുവാ. അതാ ഞാൻ ഇന്ന് കാക്ക മലർന്നു പറക്കുന്നത് കണ്ടത് എന്ന്.എനിക്ക് സങ്കടം വന്നു. ഇത് മാത്രല്ല ട്ടോ. ഞാൻ ആയിരുന്നു ക്ലാസ്സ് ലീഡർ. ഒരു ദിവസം സർ ക്ലാസ്സ് എടുത്തോണ്ട് നിക്കുമ്പോ ഹെഡ് മാഷ് വന്നു. അവർ രണ്ട് പേരും സംസാരിക്കുമ്പോ ക്ലാസ്സിലെ രണ്ട് പേര് സംസാരിച്ചു. അതിനു പുറത്തു ആക്കിയതോ എന്നെ..അതൊക്കെ പോട്ടെ മാത്സ് ക്ലാസ്സ് ഉണ്ടല്ലോ ടെക്സ്റ്റ് ബുക്കിൽ ഉള്ള എക്സാമ്പിൾ ബോർഡിൽ എഴുതി തന്നാൽ പുള്ളിടെ പണി കഴിഞ്ഞു. അതാ എനിക്ക് ഒട്ടും പിടിക്കാത്തത്. അദ്ദേഹത്തിന്റെ അടുത്തുണ്ടല്ലോ ഒരാൾ നമ്മളെ നോക്കി തെളിഞ്ഞു ചിരിക്കുന്നത് കണ്ടോ. അതാണ് അഹമ്മദ് മാഷ്. ഞങ്ങളുടെ അറബിക് സർ. സാറിന് കുട്ടികളെയും കുട്ടികൾക്ക് സാറിനെയും ഭയങ്കര ഇഷ്ടായിരുന്നു. എല്ലാ കുട്ടികളുടെയും വീട്ടുകാരുമായും നല്ല ബന്ധം ഉണ്ടാക്കിയത് അദ്ദേഹം മാത്രം ആയിരിക്കണം.ഇന്നും ആ ബന്ധം തുടരുന്നു.
ഹൈ സ്കൂളിൽ ഉള്ള ഒട്ട് മിക്ക ടീച്ചേർസ് ആയിട്ടും നല്ല ബന്ധം ആയിരുന്നു.അന്ന് ഒരു വിധം എല്ലാ ടീച്ചേഴ്സിനും ഇരട്ട പേർ ഉണ്ട്.ആദ്യം ഓർമ വരിക ആ പേര് ആണ്. എന്നാലും ആ പേരൊന്നും ഞാൻ പറഞ്ഞു തരില്ല.എനിക്ക് ഒട്ടും മറക്കാൻ പറ്റാത്ത എന്റെ പത്തിലെ ക്ലാസ്സ് ടീച്ചറെ കാണിച്ചു തരാട്ടോ.ജയലക്ഷ്മി ടീച്ചർ, ഒരിക്കൽ സ്കൂളിൽ വച്ചു എനിക്ക് പീരീഡ്സ് ആയപ്പോ ടീച്ചർ വീട്ടിൽ പോയി ഫ്ലാസ്കിൽ കട്ടൻ കാപ്പി കൊണ്ടു തന്നു. ടീച്ചറുടെ വീട് സ്കൂളിന് അടുത്തായിരുന്നു.റിട്ടയർ ആയതിനു ശേഷം ടീച്ചറിന് ഒരിക്കൽ കുക്കർ പൊട്ടി തെറിച്ചു പരിക്ക് പറ്റിയപ്പോൾ ഞാൻ കാണാൻ പോയിരുന്നു.ഞാൻ പഠിപ്പിച്ച ഒരു കുട്ടി പോലും കാണാൻ വന്നില്ല എന്ന സങ്കടം പറഞ്ഞു കരഞ്ഞു. എന്നെ കണ്ടപ്പോ ഉള്ള സന്തോഷവും പങ്ക് വെച്ചു. കണക്കു പറഞ്ഞു തരാൻ അറിയാത്ത മാത്സ് ടീച്ചേഴ്സിനെ ആണ് വലിയ ക്ലാസ്സിൽ കിട്ടിയതൊക്കെയും. അതിന്റ കണക്കൊന്നും ഇപ്പൊ പറയുന്നില്ല. എന്നെ പോലെ ട്യൂഷനു പോവാത്ത കുട്ടികൾക്കൊക്കെയും മാത്സ് ഒരു ബാലീ കേറാമല ആയിരുന്നു.
നിങ്ങൾക്ക് ബോറടിച്ചു തുടങ്ങി ക്കാണും ലെ. ദേ നിർത്തി. എന്റെ ഓർമയുടെ മണിച്ചെപ്പ് അടച്ചു പൂട്ടി. ബാക്കി അടുത്ത കൊല്ലം ആവാം..
ആരോ ഇങ്ങോട്ട് വരുന്നുണ്ടല്ലോ. പടച്ചവനെ… ഞാൻ പഠിപ്പിച്ച ( ഒമാനിലെ മലയാളി മദ്രസയിൽ 9വർഷം പഠിപ്പിച്ചിരുന്നു) കുട്ടികൾ ആണല്ലോ. അവർക്കെനി എന്നെ പറ്റി ഇങ്ങനത്തെ ഓർമ്മകൾ വല്ലതും ഉണ്ടാവുമോ.. ഏയ് ഞാൻ അത്തരക്കാരിയല്ല. എന്നാലും.. ഏതെങ്കിലും കുട്ടിയെ ഞാൻ വിഷമിപ്പിച്ചു കാണുമോ. ഉണ്ടെങ്കിൽ എല്ലാം അവരുടെ നന്മക്കു വേണ്ടിയാണെന്ന് അവർക്ക് മനസിലാവുമോ.. തോമസ് കുട്ടി വിട്ടോടാ എന്ന മനസ് പറയുന്നത്. എന്നാ പിന്നെ കാണാം.
#എന്റെരചന