“ചൂഡീ ലേ ലോ ചൂഡീ”
വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിലെ ബിക്കനീറെന്ന സ്ഥലത്ത് താമസിച്ചപ്പോഴാണ് ആദ്യമായി ഈ വിളികേട്ടത്. ഉന്തു വണ്ടിയിൽ പല നിറത്തിലുള്ള കുപ്പിവളകൾ. ആ കാഴ്ച തന്നെ ഒരു കുപ്പിവളപ്രേമിക്ക് നയനാന്ദകരമായിരുന്നു. ഉന്തുവണ്ടി മറയുന്നതു വരെ അതിലിരിക്കുന്ന പല നിറത്തിലുള്ള വളകൾ നോക്കി നിൽക്കും. പിന്നീടെപ്പോഴോ പതിയെ, കൈയിൽ കരുതിയ അഞ്ചു രൂപ.. പത്തു രൂപകൾ കൊണ്ട് കുപ്പിവളകൾ വാങ്ങി സൂക്ഷിച്ചു. ഒരു ഡസൻ വാങ്ങിയാലും കുറച്ചേ അണിയൂ.ബാക്കി വളസ്റ്റാന്റിൽ തൂക്കിയിട്ട് കണ്ടു രസിക്കാനായിരുന്നു ഇഷ്ടം.
മറ്റുള്ളവർ കൈനിറയെ അണിയുന്നതു കാണുന്നതും സന്തോഷമായിരുന്നു. കുപ്പിവളയ്ക്കെന്നും പ്രണയത്തിനൊപ്പമായിരുന്നു മനസ്സിലെ സ്ഥാനം.. പല്ലവി ദീദിയെ കണ്ടുമുട്ടും വരെ.
ഉത്തർപ്രദേശിലെ ബബീനയിൽ താമസിച്ചപ്പോഴാണ്, ഡിസംബറിലെ അസഹനീയമായ തണുപ്പം, രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴുള്ള ആരോഗ്യപ്രശ്നങ്ങളും കാരണം വീട്ടിലൊരു സഹായത്തിന് പല്ലവി ദീദി വന്നത്. പാത്രം കഴുകുക, നിലം തുടയ്ക്കുക തുടങ്ങിയ ജോലികൾ. ആദ്യം വന്നപ്പോഴേ കൈയ്യിലെ കുപ്പിവളകളാണ് ശ്രദ്ധിച്ചത്.രണ്ടു കൈകളിലും നിറയെ അടുക്കിയിട്ട ചുവന്ന കുപ്പിവളകൾ. കുറച്ചു ദിവസം കഴിഞ്ഞപ്പോ വളകളുടെ എണ്ണം കുറഞ്ഞു. കൈയ്യിൽ അവിടവിടെ മുറിവേറ്റ പാടുകൾ. എന്താണെന്ന് അന്വേഷിച്ചപ്പോൾ ആദ്യം പറയാൻ മടിച്ചു. ആവർത്തിച്ചു കണ്ടപ്പോൾ.. ചോദിക്കാതിരിക്കാനായില്ല.
“യേ ക്യാ ഹേ ദീദി…രോസ് രോസ് ഹാഥ് മേ ഐസാ ചോട്ട്?”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവർ പറഞ്ഞത്. ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ കുറിച്ചായിരുന്നു. കൈ പിടിച്ചു ഞെരിക്കുമ്പോൾ പൊട്ടിപ്പോയ വളകൾ കുത്തിയാണ് മുറിവുകളുണ്ടായത്. അതു കേട്ടനേരം നെഞ്ചിലൊരു നീറ്റൽ. അന്നുവരെ മനോഹരമായ കുപ്പിവളകിലുക്കം ഒരുമിച്ച് വീണുടയുന്ന ശബ്ദം കാതുകളിൽ..
എത്ര മുറിഞ്ഞാലും അടുത്ത ദിവസം. മുറിവേൽപ്പിച്ച ഭർത്താവിന്റെ ആയുസിനായി പിന്നെയും വാങ്ങി അണിയുന്ന കുപ്പിവളകൾ. എന്തിനാ ഇങ്ങനെ സഹിക്കുന്നതെന്നു ചോദിച്ചപ്പോൾ…
പെൺമക്കൾക്ക് അച്ഛനെ വേണമല്ലോയെന്ന മറുപടി. അന്ന് പെൺമക്കൾ ശാപമായി കണക്കാക്കിയിരുന്ന ഒരുപറ്റം ആളുകളെ കുറിച്ചറിഞ്ഞു. ഒന്നും മറുപടിയില്ലാതെ നെഞ്ചു പുകഞ്ഞു കേട്ടു നിന്നു.
അടുത്ത വീട്ടിൽ ജോലിക്ക് വരുന്ന വയസ്സായ ഒരമ്മയും കൈനിറയെ കുപ്പിവളകണിഞ്ഞിരുന്നു. ശയ്യാവലംബിയായിട്ടും ഭർത്താവിന്റെ ആയുസിനായി നെറ്റിയിൽ സിന്ദൂരവും കൈനിറയെ കുപ്പിവളകളും അണിഞ്ഞിരുന്നു ആ അമ്മ. കുപ്പിവളയ്ക്കെത്രയെത്ര ഭേദങ്ങളാണ് മനുഷ്യരുടെ ഉള്ളിൽ.
പഞ്ചാബിൽ താമസിച്ച വേളയിൽ ലക്ഷ്മീ പൂജയ്ക്ക് ശേഷം അയൽവക്കത്തെ ഒരു ദീദി ചുവന്ന കുപ്പിവളയും സിന്ദൂരവും പൊട്ടും കൊണ്ടു തന്നത് അത്ഭുതത്തോടെയും സന്തോഷത്തോടെയുമാണ് സ്വീകരിച്ചത്. പിന്നെയും നിറയെ കുപ്പിവളയണിഞ്ഞ ഒരുപാട് പേരെ കണ്ടു. ചിലത് സന്തോഷത്തോടെ കിലുങ്ങി ചിരിച്ചു. മറ്റു ചിലത് ദുഃഖം പുറത്തറിയാതിരിക്കാനായ് കിലുങ്ങി, നീറ്റൽ മറച്ചു. കാഴ്ചകളിലെ കുപ്പിവളക്കിലുക്കങ്ങളെല്ലാം ഒന്നല്ലെന്ന പാഠം ഞാനും പഠിച്ചു.
പല തരം വളകൾ കണ്ടു. പഞ്ചാബി ചൂട, ബംഗാളിലെ ശംഖു വളകൾ, കല്ലും മുത്തും പതിപ്പിച്ച വളകൾ.. പക്ഷേ അവയിലൊന്നും തിളങ്ങുന്ന കുപ്പിവളയോളം ഭംഗി കാണാനെനിക്കു കഴിഞ്ഞില്ല.. മനോഹരമായ കുപ്പിവളകിലുക്കം കേൾക്കാനും.
സരിത സുനിൽ
2 Comments
🥰🥰🥰🥰
Thank you 😊