” നമുക്ക് പോകാം ചേച്ചീ?”, കാർ സ്റ്റാർട്ട് ചെയ്ത് അജയ് ചോദിച്ചു. ” പോകാം അജയ് ” മറുപടി പറഞ്ഞുകൊണ്ട് അഭിരാമി സീറ്റിലേക്ക് ചാരിയിരുന്നു. കണ്ണുകൾ ചേർത്തടച്ചു. ഒരിയ്ക്കലും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങനൊരു യാത്ര. മറ്റാരോടും പറഞ്ഞിട്ടില്ല. വെറുതേ ഓരോന്ന് ചികയാൻ ഇടയാക്കണ്ട. ഭർത്താവു ശ്രീനാഥും മകനും മുംബൈയിലാണ്. നാട്ടിലെ അടച്ചിട്ട വീട്ടിലേക്ക് നോവലെഴുത്തിനായി, അഭിരാമി ഇടയ്ക്ക് വരാറുണ്ട്. ചിന്തകളെല്ലാം അവനിലേക്കെത്തുന്നു. അവനെനിക്ക് ആരായിരുന്നു? മുൻവിധികളില്ലാതെ എന്നെ കേട്ടിരിക്കുന്നയാൾ. പഴികളും പരിഭവങ്ങളുമില്ലാതെ വല്ലപ്പോഴും മാത്രമാണവൻ സംസാരിക്കുക. വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മകൾ മനസ്സിലേക്കൊഴുകി വരുന്നു. വിവാഹത്തിനു മുമ്പ് രണ്ടു മൂന്നു വർഷം ശ്രീയുമായി പ്രണയത്തിന്റെ ലോകത്തായിരുന്നു. പക്ഷേ പോകപ്പോകെ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. തന്റെ തീരുമാനം തെറ്റായിപ്പോയൊ എന്ന ആശങ്കയും വീട്ടിലെ കുറ്റപ്പെടുത്തലും കൂടെയായപ്പോൾ വിഷാദത്തിലേക്ക് കൂപ്പുകുത്തി വീഴവേയാണ്, പെട്ടന്നൊരു വെളിച്ചം പോലെ എന്നെ കേൾക്കാൻ അവനെത്തിയത്. ” അലോക് ” മഞ്ഞയിൽ കറുത്ത പുള്ളിയുള്ള എന്റെ ചുരിദാറു കണ്ടിട്ട്, ” ഇതെന്താ പുലിക്കളി…
Author: Saritha Sunil
നാട്ടിൻപുറത്തെ ഒരു ചെറിയ ചായപ്പീടികയിലെ രുചികരമായ ചായയ്ക്ക് സഹായിക്കുന്ന സമോവറാണ് ഞാൻ. ഞാൻ മാത്രമല്ല ഇടതു വശത്തായി കണ്ണാടി അലമാരയ്ക്കുള്ളിൽ വാഴയിലയിൽ നിരത്തിയ പഴംപൊരിയും, ഉഴുന്നുവടയും കാരവടയുമൊക്കെ നിരന്നിരിപ്പുണ്ട്. അവർക്കൊക്കെ സ്ഥാനഭ്രംശം സംഭവിച്ച് ആരുടെയെങ്കിലും വയറ്റിലെത്തും. പക്ഷേ ഞാനിവിടെ തിളച്ചു പതം വന്ന ചായകൾക്കായി.. ചൂടായി ചൂടായിങ്ങനെ ഇരിക്കുന്നു. ഇവിടുത്തെ ബഞ്ചിലിരുന്ന് ചായ കുടിച്ച് വർത്തമാനം പറയുന്ന, എത്രയെത്ര മനുഷ്യരെയാണ് ദിവസവും ഞാൻ കാണുന്നത് എന്നറിയാമോ ? ചിലരുടെ നന്മ, മറ്റു ചിലരുടെ അസൂയ, ഇനി ചിലരുടെ പരിഹാസം. ഇതൊക്കെ കേട്ടാലും ഒരക്ഷരം പോലും തിരികെ മിണ്ടാതെ, ചിരിയോടെ ഭക്ഷണം വിളമ്പുന്ന പാവം രാഘവേട്ടനെ സമ്മതിക്കണം. ചിലരുടെ സംസാരം കേൾക്കുമ്പോൾ എനിക്കു തന്നെ പ്രതികരിക്കാൻ തോന്നിപ്പോകും. “ഭക്ഷണം കഴിക്കാൻ വരുന്നവരുടെ വയറും മനസ്സും നിറയണം. അതിനിടയിൽ അനാവശ്യ കാര്യങ്ങളിൽ തലയിട്ട് പ്രശ്നമുണ്ടാക്കാനൊന്നും ഞാനില്ല”. ഇതാണ് രാഘവേട്ടന്റെ നയം. ഭക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല രാഘവേട്ടൻ. അദ്ദേഹത്തിന്റെ ഭാര്യ നളിനിയേടത്തിയും മറ്റൊരു…
അമ്മ പോയ ശേഷം വല്ലപ്പോഴും മാത്രമേ കൃഷ്ണ തന്റെ വീട്ടിലേക്കെത്താറുള്ളു. പുഴയ്ക്ക് സമീപമൊരു വീട്. പുഴയിലേക്ക് കാഴ്ചയെത്തുന്ന ജനാലകൾ. മുന്നിലെ ചെടികളുടെ വർണ്ണാഭ. ഒക്കെയും അമ്മയുടെ ആഗ്രഹങ്ങളായിരുന്നു. അമ്മയും താനുമായി ഈ വീടൊരു കുഞ്ഞു സ്വർഗ്ഗമായിരുന്നു. അമ്മയുടെ എഴുത്തുകൾ, പുസ്തകങ്ങൾ അടുക്കി വച്ച അലമാര. അവിടേക്ക് കയറിയപ്പോൾ തന്നെ അമ്മ മണം. അവൻ മൂക്കു വിടർത്തി ശ്വാസമെടുത്തു. തണുത്ത കൈത്തലം കൊണ്ട് അമ്മയൊന്നു തലോടിയോ.. ഓർമ്മകൾ !! പുഴയരികിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്ന അമ്മയ്ക്കരികിലെത്തി. പുഴയിൽ കാലിട്ട് അനക്കി ഓളങ്ങളുണ്ടാക്കി അമ്മയോട് വർത്തമാനം പറഞ്ഞിരിക്കുന്ന തന്നെ, കൃഷ്ണയവിടെ കണ്ടു. ” ഇങ്ങനെ ഇവിടെ ഇരിക്കാൻ എന്ത് രസമാ അല്ലേ അമ്മേ “. അമ്മയൊന്നു വാത്സല്യത്തോടെ പുഞ്ചിരിച്ചു. തണുത്ത കൈത്തലം കൊണ്ട് തന്റെ കവിളിൽ തലോടി. വേനൽക്കാലത്ത് പുഴയിലെ വെള്ളം കുറയുമ്പോൾ അമ്മ പരിതപിക്കും. മഴക്കാലത്ത് വെള്ളമങ്ങനെ നിറഞ്ഞൊഴുകുമ്പോൾ അമ്മ കൊച്ചു കുട്ടികളെപ്പോലെ സന്തോഷിക്കും. ചിലപ്പോൾ അമ്മയുടെ മടിയിൽ തലവച്ച് കിടക്കുമ്പോൾ അമ്മ പഴയ…
വേനലവധികളിൽ പാട വരമ്പിലൂടോടി, പാടത്തു മറിഞ്ഞു വീണു പെറ്റിക്കോട്ടു നിറയെ ചെളിയുമായി ഓടി വരുമ്പോഴും,കൈയ്യിലൊരു പിടി മഷിത്തണ്ടുകളവൾ കൂട്ടിപ്പിടിച്ചിരുന്നു. സ്ലേറ്റിൽ എഴുതിയും മഷിത്തണ്ടാൽ മായ്ച്ചും പിന്നെയും എഴുതിയും കൂട്ടുകാരിയോടൊപ്പം കളിക്കുമ്പോൾ,സൗഹൃദത്തിനു മഷിത്തണ്ടിൻ തെളിമയായിരുന്നു. പിന്നൊരു വേനലവധിയിൽ മുല്ലപ്പൂവും നന്ദ്യാർ വട്ടവുമിറുത്ത് വാഴയിലയിൽ പൊതിഞ്ഞ് കുട്ടിക്കൂട്ടങ്ങളോടൊപ്പം വീട്ടിലേക്കു വന്നപ്പോൾ, പെറ്റിക്കോട്ടിലിറ്റിയ ചോരക്കറ കണ്ട് അമ്മയാണു പറഞ്ഞത്, മോളു, വലിയ കുട്ടിയായീന്ന്. അന്ന് അമ്മയുടെ കണ്ണിൽ കണ്ടത് സന്തോഷമാണോ, പേടിയാണോ ആവോ,ഒന്നുമറിയില്ല. ആരോടും കൂട്ടുകൂടാതെ ഇരുത്തിയ പന്ത്രണ്ടു ദിനങ്ങൾ, മരം കയറി പെണ്ണിന് തടവറയായിരുന്നു അത്. പക്ഷേ പന്ത്രണ്ടാം ദിനം സ്വർണ്ണവും പട്ടു പാവാടയുമായി ബന്ധുക്കളെത്തിയപ്പോൾ സന്തോഷമായി. തലയിലൂടെ തീർത്ഥം കമിഴ്ത്തി ശുദ്ധിയാക്കിയതാണത്രേ. പിന്നെയുമെത്ര അശുദ്ധികൾ വന്നു പോയി. മുതിർന്നപ്പോഴവൾക്കു മനസ്സിലായി, തീണ്ടാരിപ്പുരയിൽ മാറ്റിയിരുത്തപ്പെടേണ്ട, അശുദ്ധിയായിരുന്നില്ലെന്ന്, വേദന നിറഞ്ഞ ദിവസങ്ങളാണെന്നാകിലും, അതൊരു സാധാരണ ശാരീരിക പ്രക്രിയയാണെന്ന്.
നൊന്തു പെറ്റ വയറിന്റെ നോവുകളെത്രയോ, പാടിപ്പുകഴ്ത്തിയ നാട്ടിലത്രേ, ഗർഭത്തിലുരുവായ കുഞ്ഞിനെപ്പെറ്റ്, മറ്റാരും കാണാതെ പറമ്പിൽ കുഴിച്ചിട്ടതും, പാറക്കല്ലിലെറിഞ്ഞ് നിഷ്ഠൂരം കൊന്നതും. പിന്നെയുമെത്രയോ അമ്മക്ക്രൂരതകൾ കേട്ടു മടുത്തു. പേറ്റു നോവറിഞ്ഞീടുന്ന പെൺകൊടികൾ, പാൽപ്പുഞ്ചിരികൾ കണ്ടുള്ളം തുടിക്കേണ്ടവർ, ജീവാമൃതം നുകർന്നു വളരേണ്ട, തരാട്ടിന്നീരടികൾ പാടി- തൊട്ടിലാട്ടിയുറക്കേണ്ട പൈതങ്ങളെ, ലോഭമോഹങ്ങൾക്കടിപ്പെട്ട് സ്വത്വം മറന്ന്, നിഷ്ഠൂരമായ് തച്ചുടച്ചീടുന്ന ചിലർ. അമ്മയെന്ന പവിത്രപദത്തിന് അർഹരല്ലാത്തവർ, കുഞ്ഞിപ്പുഞ്ചിരിക്കു പകരമൊന്നും നേടാൻ കഴിഞ്ഞീടാതെ, ചെയ്തു കൂട്ടിയ പാപകർമ്മത്തിൻ ഫലം അനുഭവിച്ചീടുന്ന വേളയിൽ, സ്വന്തം ക്രൂരത തിരിച്ചറിഞ്ഞ് പശ്ചാത്തപിച്ചീടും നിശ്ചയമെന്നാകിലും, മാപ്പില്ലൊരിക്കലുമാ ക്രൂരതകൾക്ക്. വീണ്ടുവിചാരമില്ലാതെ ചെയ്തീടും, ദുഷ്ടതയേറിയ പ്രവർത്തികൾ തൻ, പരിണിതഫലം നീറി നീറി പുകഞ്ഞനുഭവിച്ചീടണം. സരിത സുനിൽ ✍️
മകരന്ദം പോലാർദ്രമാം- പ്രണയമായൊരിക്കൽ, ചേലിൽ അണിഞ്ഞിരുന്ന, കിലുകിലേ കിലുങ്ങി കിന്നാരം ചൊല്ലിയ, കുപ്പിവളകളേ, നിങ്ങളൊരു- നേർത്ത നൊമ്പരമായിന്നെൻ, സ്മൃതിയിൽ വീണുടഞ്ഞ കൗതുകങ്ങളായ് മാറീടവേ, പലവർണ്ണമോലുന്ന ഉടഞ്ഞ ചില്ലുകളിൽ, ഞാൻ കാണുന്നുവെൻ ബാല്യകൗമാര കുതൂഹലങ്ങൾ. മഞ്ചാടിമണികളും കുപ്പിവളപ്പൊട്ടുകളും, ചെപ്പിനുള്ളിലടച്ചു സൂക്ഷിച്ചൊരാ, കൗമാരക്കാരിയായ്, ഞാൻ മാറീടുന്നീവേള.. നിലാവു പൊഴിയുന്ന യാമങ്ങളിൽ, മുല്ലമൊട്ടിൻ നറുമണം വിരിയുന്ന, നിശാഗന്ധികൾ മിഴിതുറക്കുന്ന ഇരവുകളിൽ, കുപ്പിവള കിലുക്കത്താൽ കിലുങ്ങി ചിരിച്ചൊരു പെൺമണിയുടെ, കിന്നാരങ്ങൾക്ക് സങ്കടമോലുന്ന കാഠിന്യമാണ്. കുടിച്ചു വറ്റിച്ച കണ്ണുനീരിന്റെ നീറ്റലാണ്, മുറിഞ്ഞ കൈത്തണ്ടയുടെ വേദനയാണെന്നാകിലും, ഇടയ്ക്കിടെ അണിഞ്ഞാസ്വദിക്കുന്ന, കുപ്പിവളകളോടവൾക്കെന്നും പ്രണയമാണ്, കടും ചുവപ്പേറിയ പ്രണയം. സരിത സുനിൽ ✍️
“തേരെ ആനേ കീ ജബ് ഖബർ മെഹകീ, തെരി ഖുശ്ബൂ സെ സാരാ ഘർ മെഹകീ” ജഗ്ജീത് സിംഗിന്റെ പാട്ട് കേട്ട്, പുറത്തെ ചാറ്റൽ മഴ നോക്കിയിരിക്കവേ.. അമൻ…. അവന്റെ മണം അവിടെങ്ങും പരക്കുന്നതായി വൈദേഹിക്കു തോന്നി. അടുത്ത നിമിഷം ആ ചിന്തയെ തല്ലിക്കെടുത്തി വന്ന ഫോൺകോൾ ആരാണെന്ന് നോക്കാൻ പോലും അവൾക്കു തോന്നിയില്ല. “ആരായിരുന്നു തനിക്ക് അമൻ?” “എന്തിനാണവൻ തന്റെ ജീവിതത്തിലേക്ക് എത്തി നോക്കിയത്”? ഓണത്തുമ്പികളെ പോലെ ചിലർ വന്ന് വസന്തം വിടർത്തി അതേ വേഗത്തിൽ അവസാനിച്ചു നമ്മെ വിട്ടകലുന്നു. അവയുടെ മനോഹാരിത നമ്മൾ ആസ്വദിച്ചു കഴിയും മുമ്പേ അതിന്റെ കാലയളവും അവസാനിക്കുന്നു, ചിലർ ഒഴിഞ്ഞു പോകുന്നയിടങ്ങളിലെ വിടവ് നികത്താൻ എങ്ങിനെയാണു കഴിയുക… ചിന്തകൾ കാടുകയറവേ, ചില്ലുഭരണിക്കുള്ളിലെ വെള്ളത്തിൽ നിന്തിത്തുടിക്കുന്ന മീനുകളെ കണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. “വൈദേഹീ, ആ മീനുകളെ കണ്ടോ, അതിനെ പുറത്തെടുത്താൽ അതു ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും. നിന്റെ ഓർമ്മകളെന്നിൽ ഇല്ലാതെയാകുന്ന നിമിഷം…
“ചൂഡീ ലേ ലോ ചൂഡീ” വർഷങ്ങൾക്കു മുമ്പ് രാജസ്ഥാനിലെ ബിക്കനീറെന്ന സ്ഥലത്ത് താമസിച്ചപ്പോഴാണ് ആദ്യമായി ഈ വിളികേട്ടത്. ഉന്തു വണ്ടിയിൽ പല നിറത്തിലുള്ള കുപ്പിവളകൾ. ആ കാഴ്ച തന്നെ ഒരു കുപ്പിവളപ്രേമിക്ക് നയനാന്ദകരമായിരുന്നു. ഉന്തുവണ്ടി മറയുന്നതു വരെ അതിലിരിക്കുന്ന പല നിറത്തിലുള്ള വളകൾ നോക്കി നിൽക്കും. പിന്നീടെപ്പോഴോ പതിയെ, കൈയിൽ കരുതിയ അഞ്ചു രൂപ.. പത്തു രൂപകൾ കൊണ്ട് കുപ്പിവളകൾ വാങ്ങി സൂക്ഷിച്ചു. ഒരു ഡസൻ വാങ്ങിയാലും കുറച്ചേ അണിയൂ.ബാക്കി വളസ്റ്റാന്റിൽ തൂക്കിയിട്ട് കണ്ടു രസിക്കാനായിരുന്നു ഇഷ്ടം. മറ്റുള്ളവർ കൈനിറയെ അണിയുന്നതു കാണുന്നതും സന്തോഷമായിരുന്നു. കുപ്പിവളയ്ക്കെന്നും പ്രണയത്തിനൊപ്പമായിരുന്നു മനസ്സിലെ സ്ഥാനം.. പല്ലവി ദീദിയെ കണ്ടുമുട്ടും വരെ. ഉത്തർപ്രദേശിലെ ബബീനയിൽ താമസിച്ചപ്പോഴാണ്, ഡിസംബറിലെ അസഹനീയമായ തണുപ്പം, രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോഴുള്ള ആരോഗ്യപ്രശ്നങ്ങളും കാരണം വീട്ടിലൊരു സഹായത്തിന് പല്ലവി ദീദി വന്നത്. പാത്രം കഴുകുക, നിലം തുടയ്ക്കുക തുടങ്ങിയ ജോലികൾ. ആദ്യം വന്നപ്പോഴേ കൈയ്യിലെ കുപ്പിവളകളാണ് ശ്രദ്ധിച്ചത്.രണ്ടു കൈകളിലും നിറയെ അടുക്കിയിട്ട ചുവന്ന…
അലച്ചു തല്ലി വരുന്ന തിരമാലകളെ നോക്കി നിൽക്കവേ, മീരയുടെ ഹൃദയം വല്ലാതെ തേങ്ങി. തൊട്ടടുത്തു നിൽക്കുന്ന അഖിൽ മറ്റെവിടെയോ ദൃഷ്ടിയൂന്നി നിൽക്കുന്നു. പരസ്പരം ഒരുപാട് അടുത്തിട്ടും, അകലാൻ തയ്യാറെടുത്തു നിൽക്കുന്നവർ. ഉപ്പു കാറ്റേറ്റ് മീരയുടെ കൈകൾ ചൊറിയാൻ തുടങ്ങി. “എന്തു പറ്റി മീര” ? അഖിലിന്റെ ചോദ്യം മീര കേട്ടതായി ഭാവിച്ചില്ല. അഖിലിന്റെ മനസ്സ് കുറച്ചു വർഷങ്ങൾ പിറകിലേക്കു പോയി. “ദേ….അഖിലേട്ടാ, കൈ നോക്കിക്കേ…ആ മുക്കുറ്റി പെണ്ണിനെ ഇറുത്തെടുക്കാൻ നോക്കിയതാ. തൊട്ടാവാടീടെ മുള്ളു കൊണ്ടു”. മുള്ളു കൊണ്ടു കൈ നീറിയപ്പോഴേക്കും ചുവന്നു പോയ, തന്റെ മുക്കുറ്റി പൂവിന്റെ കവിൾ തലോടി, അഖിൽ. പിന്നെ അവൾക്കാവശ്യമുള്ള പൂവിറുത്തു കൊടുത്തു. വർഷങ്ങൾക്കു ശേഷം, വാശികളുടെ പേരിൽ പരസ്പരം മിണ്ടാതെ വഴിപിരിയാൻ നിൽക്കവേ, രണ്ടു പേരുടെയും മനസ്സ് വല്ലാതെ വീർപ്പുമുട്ടി. അത്രമേൽ സ്നേഹിച്ചിട്ടും പിരിയാനെടുത്ത തീരുമാനം ആരുടേതായിരുന്നു, മീരയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. എല്ലാം ഇഷ്ടക്കേടുകളായപ്പോൾ വാശികളായിരുന്നു. അഖിലിനു കാനഡയിൽ നല്ല ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ…
പുസ്തകം..ചെറിയമ്മ എഴുതിയത്..സജ്ന ഷാജഹാൻ ********************* ഞാവൽപ്പഴ മധുരങ്ങളിലൂടെ വായനക്കാർക്കു മുന്നിലെത്തിയ കുരുവിയെന്ന കുട്ടി. പിന്നെയും ഓർമ്മയെഴുത്തുകളുമായി നറുനിലാപ്പൂക്കളിലൂടെയും, ഒഴിവുകാലത്തിലൂടെയും അക്ഷരങ്ങളെ ഒഴുക്കി വിട്ട് സുഖദമായ വായന സമ്മാനിച്ചു.ഇപ്പോഴിതാ ചെറിയമ്മയെന്ന പുതിയ ഓർമ്മക്കുറിപ്പുകളിലൂടെ വീണ്ടും……. ജീവിതത്തിലെ ദുരിതപർവ്വം താണ്ടി വാർദ്ധക്യത്തിലെത്തി നിൽക്കുന്ന ചെറിയമ്മയോടൊപ്പം കുട്ടിക്കൂട്ടങ്ങളും കുസൃതിയുമായിയെത്തിയ ഈ പുസ്തകം അത്രമേൽ ഹൃദയംഗമമായ വായന സമ്മാനിക്കുന്നു.ഓർമ്മച്ചിരാതിന്റെ വെട്ടത്താൽ തന്റെ നൈർമ്മല്യമുള്ള അക്ഷരങ്ങളിൽ കുട്ടിയെഴുതുമ്പോൾ ആ വായന മനോഹരമായ അനുഭവമാകുന്നു. ശിവരാത്രിയോർമ്മകൾ എന്ന അദ്ധ്യായത്തിൽ ജാതിമത വേർതിരിവുകൾ കണികാണാൻ പോലുമില്ലാത്തൊരു സുന്ദരകാലമാണ് കുറിക്കപ്പെട്ടിരിക്കുന്നത്.കൽമഷമില്ലാത്ത സ്നേഹങ്ങൾ കാണവേ കുട്ടിയനുഭവിച്ച ആ സ്നേഹത്തണലുകളോർത്ത് സന്തോഷം തോന്നി.ഇത്ര നിഷ്കളങ്കരായ മനുഷ്യരുള്ള ചുറ്റുപാടിൽ വളരാൻ സാധിച്ചതിനാലാവാം കുട്ടിയുടെ ഓർമ്മയെഴുത്തിന് അത്രമേൽ മാധുര്യം.കുട്ടിക്ക് സർവ്വൈശ്വര്യങ്ങളും നേരുന്ന മുരളിയേട്ടനെന്ന സ്നേഹമഞ്ഞിനെ ഓർക്കാതെ ഒരദ്ധ്യായം പൂർത്തിയാക്കാനാവില്ല.എല്ലാ ഓർമ്മയെഴുത്തിലും വായിച്ചറിഞ്ഞ വാത്സല്യക്കടലായിരുന്നല്ലോ മുരളിയേട്ടൻ. ശിവയെന്ന കുഞ്ഞിന്റെ വർത്തമാനം പോലും അതേപടി ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ക്രിസ്മസ് ഓർമ്മകളെന്ന അദ്ധ്യായം.മതഭേദങ്ങൾ തൊട്ടു തീണ്ടാതെ,ലാസറേട്ടന്റെ ക്രിസ്മസ് നക്ഷത്രങ്ങൾ എല്ലാ വീടുകളിലും…
