ലിറ്റി (കഥ)
സന്ധ്യയോടുകൂടിയാണ് ലിറ്റിയും കുടുംബവും കല്യാണവീട്ടിൽ എത്തിയത്. ചെറിയ വാനിൽ നിന്നും ഇറങ്ങിയ കുട്ടികൾ, സന്തോഷം കൊണ്ടും അമ്പരപ്പ് കൊണ്ടും ഭംഗിയിൽ അലങ്കരിച്ച കല്യാണപന്തൽ നോക്കി കുറച്ചുനേരം ഒതുങ്ങി നിന്നു.
കുറേ മാസങ്ങൾക്കു ശേഷമാണ് ലിറ്റി സ്വന്തം വീട്ടിലേക്കു വരുന്നത്. ഓരോ വിശേഷങ്ങൾക്കും വരണമെന്ന് അതിയായി ആഗ്രഹിച്ചാലും, എന്തെങ്കിലും തടസ്സങ്ങൾ ആഗ്രഹം തച്ചുടക്കും. നാളെ ലിറ്റിയുടെ സഹോദരന്റെ മകളുടെ വിവാഹമാണ്. തന്റെ വിരലിൽ തൂങ്ങിനടന്നിരുന്ന കുസൃതികുടുക്ക. എത്ര വേഗമാണ് കാലം കടന്നുപോകുന്നത്, ലിറ്റി ഓർത്തു.
മുറ്റത്തെ ചുവന്നതെച്ചി നല്ല ഉയരത്തിൽ വളർന്നിരിക്കുന്നു. ചുവന്ന പൂക്കൾ ചിരട്ട കമിഴ്ത്തിയപ്പോലെ ചെടിയാകെ ചൂടിനിൽക്കുന്നു. മുറ്റത്തിന്റെ അതിരിൽ നിൽക്കുന്ന ആര്യവേപ്പിൽ പടർന്നു കയറിയ മുല്ലച്ചെടിയുടെ ഭാഗത്തേക്ക്, അവളുടെ കണ്ണുകൾ അറിയാതെ പാഞ്ഞുപ്പോയി. വിടരാൻ വെമ്പി നിൽക്കുന്ന തൂവെള്ള പൂമൊട്ടുകളുടെ കൂട്ടം ആര്യവേപ്പിനെ മൂടുന്നുണ്ട്.
തന്റെ ആറാം ക്ലാസ്സ് ആരംഭിച്ച, ഒരു മഴക്കാലത്തു വെച്ചുപിടിപ്പിച്ചതാണിത്, അവൾ ഓർത്തു. ഇപ്പോൾ വള്ളികൾ ഏറെ കനം വെച്ചിരിക്കുന്നു. ഇതിലെ പൂമൊട്ടുകളെ തഴുകി അവയുടെ സുഗന്ധം ആവാഹിച്ചെടുത്ത കാലം, അതെത്ര മനോഹരമായിരുന്നു.
കൊച്ച് ഓടുന്ന കണ്ടില്ലേ? ഭർത്താവിന്റെ കർക്കശസ്വരമാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.
“അതിനു എങ്ങിനെയാ, ഇവിടെ വന്നാൽ നിനക്ക് പിന്നെ ഒന്നും ഓർമയില്ലല്ലോ,” അയാൾ കൂട്ടിച്ചേർത്തു.
അവൾ പിടിവിട്ടുപ്പോയ കുഞ്ഞിനെ എത്തിപ്പിടിക്കാനാഞ്ഞു. നട്ടെല്ലിലൊരു വേദനയുടെ കൊള്ളിയാൻ മിന്നി.
വേദനയുടെ ഉൾപെരുക്കത്തിലും ഉമ്മറത്തെത്തിയ അമ്മയെ കണ്ട് ലിറ്റിയുടെ മുഖം പ്രസന്നമായി. ഇളം നിറമുള്ള സാരിയിൽ അമ്മക്ക് കൂടുതൽ പ്രായം തോന്നുന്നു എന്നു തോന്നി. നടക്കാൻ അല്പം ബുദ്ധിമുട്ടുന്ന അവർ ലിറ്റിയുടെ കയ്യിലെ കുഞ്ഞിനു നേരെ കൈ നീട്ടി, മകളോട് സൂക്ഷിച്ചു ചവിട്ടുപ്പടികൾ കയറാൻ പറഞ്ഞു.
അകത്തു കുടുംബക്കാരെ എല്ലാവരെയും നോക്കി ചിരിച്ചും, കുശലം പറഞ്ഞും ലിറ്റി അമ്മയുടെ കട്ടിലിൽ ചെന്നിരുന്നു.
“ഇതു നാലാം മാസം അല്ലെ?”
ഉം.. അവൾ അലക്ഷ്യമായി മൂളി.
“ലിറ്റിയാന്റി… “, എന്നുറക്കെ വിളിച്ച് സഹോദരന്റെ മകൾ സ്നേഹ ഓടിവന്നു. കല്യാണപെണ്ണ്, തന്നെ ചേർന്നു നടന്നിരുന്ന ആ ചെറിയ കുട്ടി നാളെ വിവാഹിതയാകുന്നു.
എന്തൊക്കെയാണ് മോളെ നിന്റെ വിവാഹസ്വപ്നങ്ങൾ?
ശബ്ദമായി പുറത്തുവരാത്ത ചോദ്യം ഒരു ഉത്തരത്തിനായി കാത്തുനിന്നില്ല. അതവളുടെ തൊണ്ടകുഴിയിൽ ചുറ്റിത്തിരിഞ്ഞു.
തിരയടിക്കുന്ന ചിന്തകൾ അവളെ തന്റെ വിവാഹനാളുകളെ ഓർമിപ്പിച്ചു. ലിറ്റി അവളെ സാകൂതം നോക്കി. നീണ്ട മുടി മുന്നിലേക്കിട്ട്, കൈകൾ എളിയിൽ കുത്തി അല്പം ചെരിഞ്ഞുനിന്ന് അവൾ ചോദിച്ചു.
“ഞാൻ സുന്ദരി ആയിട്ടില്ലേ? എന്താ ആന്റി ഒന്നും പറയാത്തെ? ” അവൾ പൊട്ടിച്ചിരിച്ചു.
“കുറേ കാലമായില്ലേ ഇങ്ങോട്ടൊന്നു വന്നിട്ട്?”
“അതിനു അവൾ എങ്ങിനെ വരാനാ, എല്ലാ ഒന്നരക്കൊല്ലം തോറും പ്രസവമല്ലേ? ” ലിറ്റിയുടെ ചേച്ചിയാണ് മറുപടി പറഞ്ഞത്.
അസുഖകരമായ മൗനം മുറിക്കുള്ളിൽ വന്നു നിറഞ്ഞു.
നന്നായി വേഷം ധരിച്ച പ്രൗഢയായ ആ സ്ത്രീ ലിറ്റിയുടെ അടുത്തുവന്നിരുന്നു. ലിറ്റി തന്റെ ചുരുക്കുകൾ വിടർന്നു വാരിചുറ്റിയ സാരിയിലേക്കും, നിറം മങ്ങി അയഞ്ഞുത്തൂങ്ങിയ ബ്ലൗസിലേക്കും നോക്കി.
തന്നെ ചാരിനിൽക്കുന്ന രണ്ടരവയസ്സുകാരനേയും മടിയിൽ കിടക്കുന്ന ഒരു വയസ്സുകാരിയേയും മാറി മാറി നോക്കി അവർ പറഞ്ഞു.
“എന്നാലും ഇതു കുറേ കടുപ്പം തന്നെ, ഒമ്പതു കുട്ടികൾ പോരാതെയാണോ, പത്താമത്തെ ഈ ഗർഭം?
എന്താ നിന്റെ കോലം, ലിറ്റി?”, അവർ സഹതാപത്തോടെ വിളറി വെളുത്ത അവളുടെ മുഖത്തു നോക്കി.
അമ്മയുടെ കണ്ണുകൾ നിറയുന്നത്, ലിറ്റി കാണാതിരിക്കാൻ, അമ്മ മുഖം തിരിച്ചു ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.
“ഇനിയെങ്കിലും പറ്റില്ല എന്നു പറഞ്ഞൂടെ, നിനക്ക് ?”
“പറയാതെ അല്ല ചേച്ചി, സമ്മതിക്കേണ്ടേ?”, അവളിൽ നിസ്സഹായത നിഴലിട്ടു.
അപ്പോഴും അവളുടെ വിരലുകൾ അരുമയോടെ കുഞ്ഞുങ്ങളുടെ തലമുടിയിൽ തഴുകി. പാദത്തിന്റെ ഉള്ളടികളിൽ ഇക്കിളിയിട്ടപ്പോൾ കുഞ്ഞ് ആർത്തുചിരിച്ചു.
“പിള്ളേരെ നോക്കി എന്റെ മോൾ ഒരു വഴിക്കായി”, അമ്മ ആത്മഗതം ചെയ്തു.
“പിള്ളേർ എന്തു പിഴച്ചു അമ്മേ? “, ലിറ്റി മറുചോദ്യം ചോദിച്ചു.
“അപ്പച്ചൻ ഏറ്റവും ഓമനിച്ചത് ഇവളെയാ,” അവർ ഒരുനിമിഷം ആ നല്ല ഓർമ്മകളിൽ ഊളിയിട്ടു, അമ്മയുടെ നോട്ടത്തിൽ വാത്സല്യം തിരത്തല്ലി.
കുട്ടികൾ കുറച്ചുനേരത്തെ അപരിചിതത്വത്തിനു ശേഷം യഥേഷ്ടം ഓടാനും, കളിക്കാനും, ഒച്ചവെക്കാനും തുടങ്ങി. ലിറ്റിക്ക് അവരുടെ ബഹളത്തിൽ ആകെ അസ്വസ്ഥത തോന്നി. കുട്ടികളോട് അടങ്ങിയിരിക്കാൻ വീണ്ടും വീണ്ടും ഓർമിപ്പിച്ചു.
“ഇങ്ങോട്ട് വരുമ്പോൾ ഞാൻ എന്താണ് നിങ്ങളോട് പറഞ്ഞത്?
അവൾ കസേരയിൽ കാൽ ചവിട്ടി നിൽക്കുന്ന നാലുവയസ്സുകാരിയെ പിടിച്ചു താഴെ ഇറക്കി. പെൺകുട്ടി ചിണുങ്ങി കരഞ്ഞു.
‘സാരല്യ, മോളു കരയണ്ട’, അവൾ കുഞ്ഞിന്റെ കണ്ണീർ തുടച്ച് കവിളിൽ ഉമ്മ വെച്ചു. മുടി മാടിയൊതുക്കി ഊരിവന്ന ഹെയർ ക്ലിപ്പ് കുത്തിയുറപ്പിച്ചു. കുഞ്ഞ് അവളെ വിട്ട് പുതിയ കളികൾ തേടിപ്പോയി.
മൂത്ത മകളെ വിളിച്ച് ഇളയകുഞ്ഞിനെ ഏൽപ്പിച്ചു. അവൾ ഊണുമുറിയിലേക്ക് നടന്നു. അവിടെ അവളുടെ ഭർത്താവിനെ സൽക്കരിക്കുന്ന തിരക്കിലായിരുന്നുവെ ങ്കിലും സഹോദരൻമാരുടെ മുഖത്തു അയാളോടുള്ള അനിഷ്ടം പ്രകടമായിരുന്നു. അതു അവൾ പ്രതീക്ഷിക്കുന്നതു തന്നെ ആയിരുന്നു.
“ചേച്ചി മരുന്നൊക്കെ കഴിക്കുന്നില്ലേ?” അനുജൻ ലിജോ ചോദിച്ചു.
‘ആ.. ആ.., ലിറ്റി ചെറുച്ചിരിയിൽ മറുപടി ഒതുക്കി.
“കുട്ടികളുടെ കാര്യം കഴിഞ്ഞിട്ട് സ്വന്തം കാര്യം നോക്കാൻ പറ്റുന്നുണ്ടാവില്ല”
ലിജോയുടെ അതൃപ്തി അവന്റെ സ്വരത്തിൽ നിഴലിച്ചിരുന്നു.
“ഇനിയെങ്കിലും ഇതൊന്നു നിർത്തിക്കൂടെ?”
ലിറ്റിയുടെ മൂത്തസഹോദരൻ അവളുടെ ഭർത്താവിനെ നോക്കി അവജ്ഞയോടെ ചോദിച്ചു.
“അതു നിങ്ങൾക്ക് വലിയ കുടുംബത്തിന്റെ ശക്തി അറിയാഞ്ഞിട്ടാ, ടിവി ചാനലിൽ നിങ്ങൾ കണ്ടില്ലേ?”
“ഓ.. കണ്ടു,
പിന്നെ, വിശ്വാസിസമൂഹം എണ്ണം കൂടണമല്ലോ, അവർക്ക് അതു പറഞ്ഞങ്ങു പോയാൽ മതി”, ലിജോയുടെ ശബ്ദത്തിൽ പരിഹാസം കത്തിനിന്നു.
അവളുടെ ഭർത്താവിന്റെ മുഖത്തു രക്തം ഇരച്ചു കയറുന്നതു ലിറ്റിയിൽ ആശങ്കയുണർത്തി.
“വെറുതെയല്ല, ആറുവർഷം ചികിത്സ കഴിഞ്ഞിട്ടും നിനക്ക് ഒന്നിനെ പോലും ദൈവം തരാത്തത്.”
കസേര പുറകിലേക്ക് ആഞ്ഞുതള്ളി അയാൾ എഴുന്നേറ്റു.
“ഇതാണ് എനിക്ക് ഇവിടെ വരാൻ ഇഷ്ടമില്ലാത്തത്, അയാൾ ലിറ്റിയെ ഈർഷയോടെ നോക്കി.
വാതിലിനടുത്തു നിൽക്കുന്ന ലിജോയുടെ ഭാര്യയുടെ കൈകളിൽ പിടിച്ചു ലിറ്റി പറഞ്ഞു.
“ക്ഷമിക്കൂ കുട്ടി, ഒന്നും തോന്നരുത്, അയാൾ ഇങ്ങിനെയാണ്.”
“സാരമില്ല, ഇപ്പോൾ ഇതു കേട്ടു ശീലമായി, ചേച്ചി വിഷമിക്കേണ്ട.”
അയാൾ തന്റെ ആവനാഴിയിലെ ഒടുക്കത്തെ അസ്ത്രം പ്രയോഗിക്കുമെന്ന് ലിറ്റിക്ക് പേടിയുണ്ടായിരുന്നു. എങ്കിലും വിവേകമുള്ള ഒരുവളുടെ സാന്ത്വനത്തിൽ അല്പം പിരിമുറുക്കം കുറഞ്ഞ പോലെ ലിറ്റിക്കു അനുഭവപ്പെട്ടു.
ഓരോരുത്തരും അവരവരുടെ ചിന്തകളുടെ വാൽമീകത്തിൽ ഉറഞ്ഞുപോയപ്പോൾ ഉടലെടുത്ത നിശബ്ദതയെ കീറിമുറിച്ചു ലിറ്റിയുടെ കുട്ടികളെ ഉച്ചത്തിലുള്ള കരച്ചിലും, കളിയുടെ ആരവവും മുഴങ്ങി.
“ലിറ്റി എത്തിയോ?” ചോദ്യവുമായി, സ്നേഹയോടൊപ്പം അകത്തുവന്നത് അവളുടെ ബാല്യകാലസഖി ലക്ഷ്മി. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്ന അവർ ഒരുമിച്ചായിരുന്നു സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. ബിരുദപഠനത്തിനു കോളേജിൽ ചേരാൻ അപേക്ഷ കൊടുത്തതും ഒരുമിച്ചായിരുന്നു. പക്ഷെ കോളേജിൽ ചേരും മുൻപ് ലിറ്റി വിവാഹിതയായി.
അപ്പച്ചന്റെ റിട്ടയർമെന്റിനു ശേഷം കൈയ്യിൽ വന്ന തുക ചിലവാകും മുൻപ്, മകളുടെ വിവാഹച്ചിലവുകൾ തീർക്കാൻ ഉള്ള തത്രപ്പാടിൽ, ആ മാതാപിതാക്കൾ, മകളുടെ പഠിത്തം മുറിഞ്ഞതും, അവളുടെ ഭാവിസ്വപ്നങ്ങൾക്ക് വിലയില്ലാതായി പോയതും അറിഞ്ഞില്ല.
നിന്റെ വിശേഷങ്ങൾ ഞാൻ അറിയാറുണ്ട്, നമ്മൾ കണ്ടിട്ട് കുറേ നാളായി ല്ലെ?
ലക്ഷ്മി ചോദിച്ചു.
ഉം…, ലിറ്റി മൂളി.
“എന്തു പറ്റി നിനക്ക്, നീ വളരെ സൈലന്റ് ആയീലോ?”
“എന്തു കിലുക്കാംപ്പെട്ടി ആയിരുന്നുവെന്നോ, പിന്നെ നന്നായി പഠിക്കുന്ന കുട്ടി ആയതുകൊണ്ട് ടീച്ചർമാരുടെ കയ്യിൽ നിന്നും അധികം തല്ലുകിട്ടാറില്ല.” ലക്ഷ്മി, സ്നേഹയെ നോക്കി പറഞ്ഞു.
ലക്ഷ്മിയുടെ സാമീപ്യം ലിറ്റിയെ താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഠനകാലത്തേക്ക് കൈപ്പിടിച്ചു നടത്തി. വിശേഷങ്ങൾ പങ്കുവെച്ചു ചിരിക്കുന്ന ആ കൂട്ടുകാരികൾക്കിടയിലൂടെ ലിറ്റിയുടെ കുട്ടികൾ ഒച്ചവെച്ച് ഓടിനടന്നു.
മുറ്റത്തേക്ക് ഓടിയിറങ്ങിയ കുട്ടികളെ നോക്കി, കല്യാണപന്തലിൽ സൊറ പറഞ്ഞിരിക്കുന്ന ഒരു ചെറുപ്പക്കാരൻ വിളിച്ചു പറഞ്ഞു.
‘ലിറ്റി ചേച്ചിയുടെ സ്കൂൾ ബസ് വന്നൂല്ലേ?’
അവന്റെ കളിയാക്കലിൽ പങ്കുചേർന്നു, കൂടെയുള്ള മറ്റു ചെറുപ്പക്കാർ ആർത്തുച്ചിരിക്കുന്നതും അവൾ കേട്ടു.
താൻ ഒരു പരിഹാസപാത്രമാകുന്നതിന്റെ വേദനയിൽ അവൾ നീറി. അതിനോടൊപ്പം അനുനിമിഷം ശക്തിപ്രാപിക്കുന്ന നടുവേദയിൽ അവൾ പുളഞ്ഞു. എന്തോ അശുഭം സംഭവിക്കാൻ പോകുന്നു എന്നു അവളുടെ മനസ്സും ശരീരവും പറഞ്ഞുകൊണ്ടിരുന്നു. വേദന അടിവയറ്റിലും കാലിലും വ്യാപിച്ചപ്പോൾ അവൾ മെല്ലെ കട്ടിലിൽ പോയിക്കിടന്നു.
“എന്തേ,സുഖമില്ലേ?”, ചേച്ചിയുടെ സ്വരത്തിൽ പരിഭ്രമം നിഴലിട്ടു.
“സാരല്യ, യാത്രയുടെ ആകും,”
ലിറ്റി ലാഘവം വരുത്താൻ ശ്രമിച്ചെങ്കിലും, പടരുന്നു വേദനയുടെ നീരാളിപ്പിടുത്തത്തിൽ അവൾ ഞരങ്ങി.
‘വാ.. നമുക്ക് ആശുപത്രിയിൽ പോകാം.”
ചേച്ചി ധൃതിക്കൂട്ടി.
‘അയ്യോ..,
എല്ലാവരും ഒരു കല്യാണത്തിന് വന്നിട്ട്, താൻ കാരണം ആ സന്തോഷത്തിനു മുകളിൽ കരിനിഴൽ വീണതിന്റെ വിഷമം അവളെ അലട്ടി.
“ലിറ്റി…ഇതു അബോർഷൻ ആയിരിക്കുന്നു. നിങ്ങൾ വളരെ വീക്ക് ആണല്ലോ, തുടർച്ചയായുള്ള പ്രസവം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു.”
ഡോക്ടർ ഒരു നിമിഷം നിർത്തി.
“ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പത്താമത്തെ ഗർഭം. എനിക്ക് അത്ഭുതം തോന്നുന്നു.”
ടെസ്റ്റ് റിപ്പോർട്ടുകളിലൂടെ അവർ കണ്ണോടിച്ചു. ആശുപത്രിക്കിടക്കയിൽ കിടക്കുന്ന ലിറ്റിയോട് ഡോക്ടർ പറഞ്ഞു,
“നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം.
നല്ല വിശ്രമം വേണം,മരുന്നുകൾ കുറിച്ചിട്ടുണ്ട്.”
അവൾക്കു ഒരു പുഞ്ചിരി സമ്മാനിച്ചു ഡോക്ടർ അടുത്ത രോഗിയുടെ അടുത്തേക്ക് നടന്നു നീങ്ങി.
അതിരാവിലെ വീട്ടിൽ തിരിച്ചെത്തിയ ലിറ്റിക്കു ചുറ്റും അവളുടെ കുട്ടികൾ വളഞ്ഞു. അവളുടെ കട്ടിലിൽ കയറാൻ അവർ മത്സരിച്ചു. ഒരു രാത്രി തന്നെ കാണാതിരുന്നതിന്റെ വേവലാതി ലിറ്റി അവരുടെ മുഖത്തു കണ്ടു.
‘അമ്മക്ക് ഒന്നും ഇല്ലാന്നെ ‘, അവൾ കുഞ്ഞുങ്ങളെ സമാധാനിപ്പിച്ചു.
കുഞ്ഞുങ്ങൾ പുറത്തുപോയപ്പോൾ ആണ് അവളുടെ ഭർത്താവ് അകത്തുക്കയറി വന്നത്.
“ഒരു മാസം റസ്റ്റ് പോരെ, പിന്നെ?’
അയാളുടെ കണ്ണുകളിൽ കണ്ട ഭാവം അവളെ രോഷാകുലയാക്കി.
‘എന്തു പിന്നെ? മതിയായില്ലേ, നിങ്ങൾക്ക്?
ക്ഷീണിതയായവൾ, തിരിച്ചറിവിന്റെ കരുത്തിൽ, പറ്റാവുന്നത്ര ശക്തി സംഭരിച്ചലറി.
ആ ശബ്ദം അയാൾക്ക് തീരെ പരിചിതമായിരുന്നില്ല. അവളുടെ മറ്റൊരു മുഖം കണ്ടു, ഞെട്ടിത്തരിച്ച അയാൾ, അവളെ അവിശ്വസനീയതയോടെ നോക്കി. ചുമരിൽ കൈചേർത്തുപ്പിടിച്ചു, ഇടയ്ക്കിടെ പിന്തിരിഞ്ഞുനോക്കി നടന്നു മുറി വിട്ടുപ്പോയി.
ധാരമുറിയാതെ, കണ്ണുനീർ ലിറ്റിയുടെ കവിൾത്തടങ്ങൾ നനയിച്ചു ഒഴുകികൊണ്ടിരുന്നു.
———————————–
ഒരു വ്യക്തിക്കോ, കുടുംബത്തിനോ, ഒരു വിശ്വാസസമൂഹത്തിനോ വേണ്ടി പ്രസവിക്കാനുള്ള ഉപകരണമല്ല സ്ത്രീ.
ഓരോ കുഞ്ഞും നൽകുന്ന ഉത്തരവാദിത്വം വളരെ വലുതാണ്. പരപ്രേരണകൊണ്ടോ, മസ്തിഷ്ക പ്രക്ഷാളനം (brain wash) കൊണ്ടോ സ്ത്രീകൾ ഇരയാകുന്ന സംഭവങ്ങളുണ്ട്.വലിയ കുടുംബം മഹത്വവൽക്കരിക്കുന്ന വ്യക്തികളും, മാധ്യമങ്ങളും അറിയുന്നില്ലേ, തളച്ചിടപ്പെടുന്നത് ഒരു സ്ത്രീയുടെ ജീവിതമാണെന്ന്. മാതൃത്വം മഹനീയമാണെങ്കിലും അതിനു മാത്രമുള്ളതാണോ സ്ത്രീജീവിതം?
തനിക്കു എത്ര കുഞ്ഞുങ്ങൾ വേണം, അതു എപ്പോൾ വേണം എന്നു തീരുമാനിക്കുന്നത് സ്ത്രീയുടെ മാത്രം തീരുമാനവും അവകാശവും ആകട്ടെ !
2 Comments
Thank you Shreeja 🙏😍
Truely said 👌