ജീവിതം നിറയുന്ന തിരക്കേറിയ വീഥികളിലൂടെ അനുദിനം ചരിക്കുമ്പോഴും ഓരോ മനുഷ്യന്റെയുള്ളിലും നീറിപ്പിടിയ്ക്കുന്ന ചില ദുഃഖങ്ങളുണ്ട്. രഹസ്യങ്ങൾ നിറഞ്ഞ ഉത്തരം തുരുത്തുകളിൽ അകപ്പെട്ട ചില മനുഷ്യരുടെ മനസ്സുകളിലേക്ക് തുറന്നു വയ്ക്കുന്ന ഒരു കിളിവാതിലാണ് അമൽ ഫെർമിസിന്റെ സങ്കടദ്വീപ് എന്ന കഥാസമാഹാരം.
ഒരു ക്ഷമാപണത്തോടെ തുടങ്ങട്ടെ. ആവശ്യപ്പെട്ട രണ്ട് ദിവസത്തിനുള്ളിൽ അമൽ ഇത്ത ബുക്ക് എന്റെ കയ്യിൽ എത്തിച്ചു തന്നു. പെട്ടെന്ന് തന്നെ വായിച്ചു തീർന്നെങ്കിലും ഈ കുറിപ്പ് എഴുതാൻ കുറച്ചു താമസിച്ചു പോയി. തിരക്കുപിടിച്ചല്ല മനസ്സിരുത്തി തന്നെ എഴുതേണ്ട കുറിപ്പ് ആണെന്ന് തോന്നിയത് കൊണ്ടാണ് താമസിച്ചതെന്ന് ആദ്യമേ പറയട്ടെ. മോംസ്പ്രെസ്സോയിലെ ഇഷ്ട എഴുത്തുകാരികളിൽ അമൽത്ത എന്നും മുൻപന്തിയിലായിരുന്നു. കണ്ടും കേട്ടുമറിഞ്ഞ ജീവിതങ്ങളെ മനോഹരമായി വാക്കുകളാൽ വരച്ച് ഹൃദയത്തിൽ ഒരു നോവ് അവശേഷിപ്പിക്കുന്നതാണ് അമലിത്തയുടെ ഓരോ കഥയും. ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാൾക്കു മാത്രമേ വൈവിധ്യമാർന്ന ഇത്തരമൊരു കഥാപ്രപഞ്ചം ഒരുക്കാനാകൂ.
തീവണ്ടി ഡ്രൈവറുടെ വ്യാകുലതകൾ പങ്കിടുന്ന ലോക്കോപൈലറ്റ്, ക്ലിനിക്കിലെത്തുന്ന ഗർഭിണികളുടെ സ്കാൻ റിപ്പോർട്ടിലൂടെ അവരുടെ ജീവിതം വായിക്കുന്ന വിത്തുകൾ മുള പൊട്ടുന്നിടം, തുണിക്കടകളിലെ സെയിൽസ്ഗേൾമാരുടെ അപമാനം നിറയുന്ന ജീവിതാനുഭവങ്ങൾ തുറന്നുകാണിക്കുന്ന മാനിക്വീൻ,ദുരിത ജീവിതങ്ങൾക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും പച്ചപ്പുകൾ മുളച്ചുവരുന്ന വ്യാക്കൂൺ, ഇരുട്ട് നിറഞ്ഞ തുരങ്കത്തിലൂടെ ചലിക്കുമ്പോഴും അങ്ങകലെ വെളിച്ചമുണ്ടെന്നു പ്രത്യാശിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന വിഷാദതുരങ്കം ഇവയെല്ലാം അമൽത്തയുടെ തൂലിക മനസ്സിൽ വരച്ചിട്ട മായാത്ത വായനാനുഭവങ്ങളാണ്. ചൂഷണം ചെയ്ത പുരുഷൻ കുടുംബത്തിലും സമൂഹത്തിലും ഒരു പോറൽ പോലുമേൽക്കാതെ മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുമ്പോൾ അറിയാതെ ഇരയായിപ്പോയവൾ ജീവിതം മുഴുവൻ പിഴ ചുമക്കേണ്ടി വരുന്ന കയ്ക്കുന്ന യാഥാർഥ്യം പറയുന്ന പൊലയാട്ച്ചി പൊട്ടി സമത്വം പറയുന്ന ആധുനികകാലത്തും പ്രസക്തമാണ്.
ഈ കഥാസമാഹാരത്തിലെ ഒരു കഥ പോലും വിട്ടുകളയാനില്ല. ഓരോന്നും ഒന്നിനൊന്നു സുന്ദരം. ദേശങ്ങൾ മാറിയാലും മനുഷ്യനും അവന്റെ കഥയ്ക്കും ദുഃഖങ്ങൾക്കും മാറ്റമില്ല. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ മനോവികാരങ്ങൾ ഒപ്പിയെടുക്കുന്ന അതേ സൂക്ഷ്മതയോടെ ശ്രീലങ്കയെന്ന കൊച്ചു ദ്വീപിലെ സാധാരണക്കാരുടെ ദുരിതപർവ്വം എഴുത്തുകാരി തന്റെ വാക്കുകളിലൂടെ വരച്ചു കാണിക്കുന്നു.
അനേകം സുന്ദര രചനകൾ ഇനിയും
അമൽത്തയിലൂടെ വായനക്കാരിൽ എത്തട്ടെ.