നീ കുറെയേറെ ഓർമ്മകൾ സമ്മാനിക്കുന്നു.മധുരവും നീറ്റലും, കാത്തിരിപ്പിന്റെ മുഷിച്ചിലും ഇടകലർന്ന ഓർമ്മകൾ!
ശൈശവത്തിൽ,
അച്ഛന്റെ കൂടെ നിനക്ക് മുന്നിലെ കുട്ടിസീറ്റിൽ ഇരിക്കാറായപ്പോൾ തൊട്ട് ഞാൻ നിന്നെയും നീ എന്നെയും ആഴത്തിൽ അറിഞ്ഞ് തുടങ്ങിയിരുന്നു. അച്ഛനെന്ന ശക്തിയാൽ നീ മുന്നോട്ട് കുതിച്ച് നാട് കാണിച്ചു.
ബാല്യത്തിൽ,
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അച്ഛന്റെ കൈത്താങ്ങോടെ നീയുമായുള്ള എന്റെ ചങ്ങാത്തം ബലപ്പെട്ടു.വൈകുന്നേരത്തെ വിശ്രമവേളകൾ വിനോദകരമാക്കി നീ എനിക്കൊപ്പം ചേർന്ന് നിന്നു.കാറ്റിനോട് മത്സരിച്ച് നിന്റെ കൂട്ടുകൂടി ഓടാൻ,കൂട്ടുകാരെ മത്സരത്തിൽ തോൽപ്പിക്കാൻ നീയെനിക്ക് കൂട്ടായി.ഇടയ്ക്കെന്നെ തട്ടിയിട്ട് മുട്ട് പൊട്ടിച്ചു,ചങ്ങല തെറ്റിച്ച് പിണങ്ങി പ്രതിഷേധിച്ചു.എന്നാലും നിന്നെ ഞാൻ കൈവിടില്ലെന്ന് നിനക്കറിയാമായിരുന്നു,കാരണം എന്റെ കിതപ്പിലൂടെ നീയെന്റെ ഹൃദയമിടിപ്പ് അളന്നു,നീയെന്നെ അറിഞ്ഞിരുന്നു.
കൗമാരത്തിൽ,
പ്രണയത്തിൽ കുതിർന്ന മിഴികളുടെ ഉടമകൾ നിന്റെ മണിയൊച്ച മുഴക്കി ഹൃദയ കവാടം എനിക്ക് നേരെ തുറന്ന് പിടിച്ചത് കണ്ടില്ലെന്ന് നടിച്ച് ഞാൻ നടന്നു.അപ്പോഴൊക്കെ നീയെന്നെ നോക്കി ചിരിച്ചു.തപാലിൽ വരുന്ന പ്രിയന്റെ പ്രണയലേഖനം കാത്ത് പൂമുഖപ്പടിയിൽ മുഷിഞ്ഞിരിക്കവേ,വീട്ടുപടിക്കലെത്തി നിൽക്കുന്ന നിന്റെ മണിയടിയൊച്ച എന്റെ ഹൃദയമിടിപ്പിന്റെ താളം ദ്രുതതാളമാക്കി.ബാല്യത്തിലെയും കൗമാരത്തിലെയും എന്റെ ഹൃദയസ്പന്ദന താളവ്യത്യാസം ശ്രവിച്ച് നീയെന്നെ കളിയാക്കി ചിരിച്ചു.എന്ത് ചെയ്യാം?മാറ്റങ്ങൾ എല്ലാം എന്നിലാണല്ലോ സംഭവിച്ചത്!നീ ഏറെ മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും….(>സുജാത നായർ<)