“നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ ഇന്നും പ്രതീക്ഷിച്ചു നിന്നു…..”
രാവിലത്തെ പണിയെല്ലാം കഴിഞ്ഞു അലസതയോടെ പത്രവും മറിച്ചു നോക്കിയിരിക്കുമ്പോഴാണ് ആ പാട്ടിന്റെ വീചികൾ ചെവിയിലേയ്ക്കൊഴുകി വരുന്നത്. ശ്യാമ എഴുന്നേറ്റു ബാൽക്കണിയിലേക്ക് നടന്നു. അടുത്ത ഫ്ലാറ്റിൽ നിന്നാണെന്ന് തോന്നുന്നു. അപ്പോൾ അവിടെ മലയാളികളാണ് പുതുതായി താമസത്തിനു വന്നിരിക്കുന്നത്. അവൾ വിചാരിച്ചു. കൂട്ടു കൂടാൻ പറ്റിയ സ്ത്രീകൾ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. വിരസതയാർന്ന ഈ ഫ്ലാറ്റ് ജീവിതത്തിൽ, നരച്ച പകലുകൾക്ക് നിറം പകരുന്നത് അപൂർവ്വമായി ലഭിക്കുന്ന മനസ്സിനിണങ്ങിയ അയൽപ്പക്കസൗഹൃദങ്ങളാണ്. അയൽക്കാരെപ്പോലും കണ്ടാൽ തിരിച്ചറിയാത്ത ഈ ഫ്ലാറ്റ് ജീവിതത്തിൽ അതും അപൂർവ്വഭാഗ്യമാണ്. ഈ അറബ് നഗരത്തിൽ പലപ്പോഴും അയൽക്കാരായി കിട്ടുക ഭാഷയും ദേശവും ഒക്കെ വ്യത്യസ്തമായവരെയാണ്.മലയാളികൾ അടുത്ത റൂമുകളിൽ വന്നാലും ചിലരൊന്നും വലിയ അടുപ്പം കാണിക്കില്ല. മറ്റു ചിലപ്പോൾ പ്രായം കൊണ്ടു യോജിച്ചവരാകില്ല. വിനുവേട്ടനും മോളും പോയിക്കഴിഞ്ഞാൽ പിന്നെ ആകെയൊരു ഒറ്റപ്പെടലാണ്. എന്തെങ്കിലും ജോലിയ്ക്ക് ശ്രമിക്കാനുള്ള ആത്മവിശ്വാസവുമില്ല. വൈകുന്നേരം വരെ വായിച്ചും ടി. വി കണ്ടും ഏകാന്തതയോട് പൊരുതുകയാണ് പതിവ്.
ആ മധുരഗാനത്തിന്റെ വീചികൾ നിലച്ചിട്ടില്ല. അതിൽ ലയിച്ചു നിന്നപ്പോൾ മനസ്സ് വർഷങ്ങൾക്ക് പുറകിലേയ്ക്ക് സഞ്ചരിച്ചു.ബാല്യകൗമാരങ്ങൾ വർണ്ണങ്ങൾ കൊണ്ട് സമ്പന്നമാക്കിയ പിറന്ന നാടും വീട്ടുകാരും. പിന്നെ പ്രിയപ്പെട്ട കൂട്ടുകാരി അരുണിമയും. അയൽക്കാരായതു കൊണ്ടും ഒരേ പ്രായമായതു കൊണ്ടും തങ്ങൾ ഇണപിരിയാത്ത കൂട്ടുകാരായിരുന്നു. രണ്ടു പേർക്കും പാട്ടുകൾ ജീവനായിരുന്നു. ഏതു പാട്ടും സിനിമയും വിരൽത്തുമ്പിൽ എത്തുന്ന ഇന്നത്തെ കാലവും അന്നത്തെ ജീവിതവും തമ്മിലുള്ള അന്തരം ഓർത്തുപോയി. ടി വി അന്ന് വീട്ടിൽ വാങ്ങിയിട്ടില്ല. റേഡിയോയിലെ ചലച്ചിത്രഗാനങ്ങൾക്കായി ചെവി കൂർപ്പിച്ചിരിക്കും രണ്ടു പേരും. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നതിനിടയിൽ ആരെങ്കിലും വിളിച്ചാൽ ദേഷ്യവും സങ്കടവും വരുമായിരുന്നു. അതിനിടെയാണ് ശശിമാമൻ ഗൾഫിൽ നിന്നും വരുമ്പോൾ തനിയ്ക്കായി ഒരു വാക്ക്മാനും കുറച്ചു കാസറ്റുകളും കൊണ്ട് തന്നത്. അമ്മയുടെ ആങ്ങളയാണ് മാമൻ. കൂടെ ഒരു ഹെഡ് ഫോണും ഉണ്ടായിരുന്നു. നിധി കിട്ടിയ സന്തോഷമായിരുന്നു അന്ന്. അരുണിമയുടെ വീട്ടിലേയ്ക്കാണ് അതുമായി ഓടിയത്. പിന്നെ അതിലെ പാട്ടുകൾ കേൾക്കലായിരുന്നു രണ്ടു പേർക്കും ഹരം. അച്ഛനെ മണിയടിച്ചു പുതിയ കാസറ്റുകൾ വാങ്ങിപ്പിക്കും. അന്നത്തെ പ്രിയ ഗാനമായിരുന്നു ചിത്ര പാടിയ നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ.
കാലം കടന്നു പോയി. അരുണിമയുടെ അച്ഛനു ട്രാൻസ്ഫർ ആയി അവർ നാട്ടിലേയ്ക്ക് പോയി. രണ്ടു പേരും കരഞ്ഞു കൊണ്ടാണ് യാത്ര പറഞ്ഞത്. പിന്നെയും കത്തുകളിലൂടെ സൗഹൃദം തുടർന്നു.
കാലങ്ങൾ കടന്നു പോയപ്പോൾ അതും നിലച്ചു. വിവാഹിതയായി അന്യനാട്ടിൽ ചേക്കേറിയപ്പോൾ നാടുമായുള്ള അടുപ്പവും കുറഞ്ഞു. പാട്ടുകൾ ഇപ്പോഴും ഇഷ്ടമാണെങ്കിലും പ്രായത്തിന്റെ മാറ്റമോ, ഏതു പാട്ടും കാത്തിരിക്കാതെ തന്നെ മുന്നിലെത്തുന്നതോ എന്നറിയില്ല, പണ്ടത്തെ ആ ലഹരി ഇപ്പോൾ ആസ്വാദനത്തിൽ നിന്നും ലഭിക്കുന്നില്ല.ജീവിതം തന്നെ യാന്ത്രികമായാൽ എല്ലാം അങ്ങനെയാകുമല്ലോ.
അടുത്ത ഫ്ലാറ്റിന്റെ വാതിൽ തുറക്കുന്ന ശബ്ദമാണ് അവളെ ചിന്തയിൽ നിന്നുമുണർത്തിയത്. വാതിൽ തുറന്നു വന്ന സ്ത്രീയെ അവൾ കൗതുകത്തോടെ നോക്കി. അവരും പരിചിതഭാവത്തിൽ അവളെ നോക്കി. പെട്ടെന്ന് ശ്യാമയുടെ ഉള്ളം തുടിച്ചു. അരുണിമയല്ലേ അത്? അരുണിമയ്ക്കും കൂട്ടുകാരിയെ തിരിച്ചറിയാൻ കഴിഞ്ഞു. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം നീലക്കുറിഞ്ഞികൾ പൂക്കുന്ന പോലെ കണ്ടുമുട്ടിയ അപൂർവ്വനിമിഷത്തിന്റെ ഊഷ്മളതയിൽ അവർ പരസ്പരം ആലിംഗനം ചെയ്തു.
2 Comments
🥰🥰
❤️❤️