അയലത്തെ വീട്ടിൽ നിന്നും ഒരു ബഹളം കേട്ടപ്പോളാണ് സീത ആലോചനയിൽ നിന്നും ഉണർന്നത്. ജനൽ തുറന്നാൽ അവിടുത്തെ കാര്യങ്ങൾ മുഴുവൻ കാണാം. നോക്കിയപ്പോൾ രശ്മി തല കുനിച്ചു നിൽക്കുകയാണ്. അവളുടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു മൂന്നു മാസം ആയിട്ടേയുള്ളു. അവളെയാണ് ഗിരിജയും സേതുവും വഴക്കു പറയുന്നത്. സംസാരം വ്യക്തമല്ല. രശ്മിയുടെ കണ്ണു നിറഞ്ഞിട്ടുണ്ട്. നല്ല സ്വഭാവമുള്ള പെൺകുട്ടിയാണ് രശ്മി. അച്ഛനെയും അമ്മയെയും ദേഷ്യം പിടിപ്പിക്കാൻ അവൾ എന്താണാവോ ചെയ്തത്. സീത വിചാരിച്ചു. അയൽവീടുമായി നല്ല അടുപ്പമാണ് സീതയ്ക്ക്. രശ്മിയെ അവർക്ക് വലിയ ഇഷ്ടമാണ്. എന്തായാലും അവിടെ വരെ പോയി ഒന്ന് അന്വേഷിക്കാം. സീത അടുത്ത വീട്ടിലേയ്ക്കു നടന്നു.
“എന്താ ഗിരിജേ ഒരു ബഹളം. എന്നോട് പറയാവുന്നതാണോ?”
സീതയുടെ ചോദ്യം കേട്ട് ഗിരിജ പറഞ്ഞു.
“പറയാതിരുന്നിട്ട് കാര്യമില്ല ചേച്ചി. നാട്ടുകാർ മുഴുവൻ അറിയും അധികം വൈകാതെ. ഇവൾ ഭർത്താവിന്റെ വീട്ടിൽ നിന്നും വഴക്കു കൂടി ഇറങ്ങിപ്പോന്നിരിക്കുകയാണ്. ഇനി അങ്ങോട്ട് പോകില്ല എന്ന്. നാണം കെടാൻ വേറെ എന്തെങ്കിലും വേണോ?”
“അയാൾക്കു വേറെ ഒരു പെണ്ണുമായി ബന്ധമുണ്ട്. കല്യാണത്തിന് മുമ്പേയുണ്ടായിരുന്നതാണ്. അതിൽ നിന്നും അടർത്തിയെടുക്കാനാണ് വീട്ടുകാർ വിവാഹം കഴിപ്പിച്ചത്. കല്യാണത്തിന്റെ പുതുമ മാറിയപ്പോൾ അയാൾ വീണ്ടും ആ ബന്ധം തുടർന്നു. അതിനെപ്പറ്റി ചോദിച്ചപ്പോൾ അയാൾ എന്നെ അടിച്ചു. ഇനി അവിടേയ്ക്കു ഞാനില്ല.”
“കേട്ടില്ലേ അവളുടെ അഹങ്കാരം. ആണുങ്ങൾ ആകുമ്പോൾ അങ്ങനെ പലതും ഉണ്ടാകും. അതെല്ലാം മാറ്റിയെടുക്കേണ്ടത് ചെന്നുകയറുന്ന പെണ്ണാണ്.” ഗിരിജ പൊട്ടിത്തെറിച്ചു.
“എടീ അഹങ്കാരം ആണിന് ഒരു അലങ്കാരമാണ്. പെണ്ണുങ്ങൾ അത് കണ്ട് തുള്ളിയാൽ നന്നല്ല.”സേതു പറഞ്ഞു.
“ചേച്ചി ഇവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കൂ.” ഇത് പറഞ്ഞു കൊണ്ട് അവർ പോകാൻ തുടങ്ങി.
രശ്മി ഒന്നും മിണ്ടുന്നില്ല. തന്നെ എല്ലാവരും കൂടെ വീണ്ടും അവിടേയ്ക്കു തന്നെ പറഞ്ഞയയ്ക്കുമെന്ന് അവൾക്ക് തോന്നി. സീതയുടെ കണ്ണിൽ രോഷത്തിന്റെ കനലെരിഞ്ഞു. പല ഓർമ്മകളും മനസ്സിലേയ്ക്ക് തള്ളിക്കയറി വന്നു.
“ഗിരിജേ, ഇത് പോലെ ഒരാളുടെ സ്വഭാവം നന്നാക്കാനായി വീട്ടുകാർ ബലിയാടാക്കിയതാണ് എന്നെ. ഉത്തരവാദിത്തമില്ലാതെ കള്ളും കുടിച്ചു നടക്കുന്ന ഒരുവൻ. കല്യാണം കഴിഞ്ഞു കുറച്ചു കാലം കൊണ്ട് തന്നെ അയാളുടെ തനിസ്വഭാവം എനിക്ക് മനസ്സിലായി. വീട്ടിലെ ഒരു കാര്യവും നോക്കില്ല. പിന്നെ ശാരീരിക ഉപദ്രവം വേറെ. എന്റെ വീട്ടുകാർ പറഞ്ഞതനുസരിച്ചു ഞാൻ അയാളെ നന്നാക്കാൻ നോക്കി. സ്നേഹിച്ചു, സഹിച്ചു. മക്കൾ ഉണ്ടായതോടെ അവർക്ക് വേണ്ടി ക്ഷമിക്കാനായി ഉപദേശം. ഒരു ചെറിയ ജോലി എനിക്ക് കിട്ടിയത് കൊണ്ടാണ് മക്കളെ വളർത്തി പഠിപ്പിച്ചത്. ഭാഗ്യം കൊണ്ട് അവർ അയാളെ പോലെയായില്ല. നന്നായി വളർന്നു.
രണ്ടു വർഷം മുൻപ് അയാൾ മരിച്ചപ്പോഴാണ് ഞാൻ ജീവിതത്തിൽ സമാധാനം എന്തെന്നറിയുന്നത്. അപ്പോളേക്കും ജീവിതം കഴിയാനായി. എന്നാലും അയാൾ വരുത്തി വെച്ച കടങ്ങൾ തീർക്കുവാൻ ഇന്നും ഞങ്ങൾ കഷ്ടപ്പെടുന്നുണ്ട്. എല്ലാവരും എന്നെ അടക്കവും ഒതുക്കവുമുള്ള കുലസ്ത്രീ എന്ന് പുകഴ്ത്തി. പക്ഷേ എന്റെയും മക്കളുടെയും സന്തോഷമാണ് എനിക്ക് അതിനു വില നൽകേണ്ടി വന്നത്. ഇരുപത്തിയഞ്ചു വർഷത്തെ എന്റെ ജീവിതവും. സ്നേഹം കൊണ്ടൊന്നും ആർക്കും ആരെയും മാറ്റാൻ ആവില്ല. നന്നാവണമെങ്കിൽ സ്വയം വിചാരിക്കണം. ആരുടേയും അഹങ്കാരത്തിന് ബലിയാടാക്കാൻ സ്വന്തം പെണ്മക്കളെ മാതാപിതാക്കൾ വിട്ടു കൊടുക്കരുത്. സന്തോഷമുള്ള ജീവിതം എല്ലാവരുടെയും അവകാശമാണ്. പേര് പോലെ തന്നെ എന്നും ഭൂമിയിലേയ്ക്ക് താഴ്ന്നു കൊടുക്കാൻ വിധിക്കപ്പെട്ട സീത തന്നെയാണ് ഞാൻ.” സീത കിതയ്ക്കുന്നുണ്ടായിരുന്നു പറഞ്ഞു നിർത്തിയപ്പോൾ.
സീതയുടെ വാക്കുകൾ കേട്ട് രശ്മിയെ ചേർത്തു പിടിച്ച ഗിരിജയുടെയും സേതുവിന്റെയും മുഖത്ത് കുറ്റബോധം ഉണ്ടായിരുന്നു. അത് കണ്ട സീത ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
5 Comments
മനോഹരം. ചില യാഥാർത്ഥ്യങ്ങൾ.
Good 👍
👌🏻👌🏻
Good message
Thanks 😍😍😍