അദ്ധ്യായം 5
കരിയിലകൾ എമ്പാടും വീണടിഞ്ഞ് അഴുകിക്കിടക്കുന്ന, നനവുള്ള പറമ്പിലൂടെ ഓടാൻ ഡോ.കൃഷ്ണ നന്നേ പാടുപെട്ടു. മുന്നിലുള്ളയാൾ വീടിൻ്റെ വശത്തുള്ള ചെറിയ വരാന്തയുടെ അടുത്തേക്കാണ് പോയത്. വരാന്തയ്ക്ക് അഭിമുഖമായുള്ള വാതിലിൻ്റെ വെൻ്റിലേറ്ററിലൂടെ പുറത്തേക്ക് അരിച്ചു വീഴുന്ന വെളിച്ചത്തിൽ, വരാന്തയുടെ അരികിൽ മച്ചിൽ നിന്ന് തൂക്കിയിട്ട അലങ്കാരച്ചെടികൾ നിഴൽ വീഴ്ത്തി നിന്നു. അതൊരു ബെഡ്റൂം ആണെന്ന് ഡോ.കൃഷ്ണ ഊഹിച്ചു.
മുന്നിൽ പോയ ആൾ വരാന്തയിലേക്ക് കയറി. ഡോ. കൃഷ്ണയുടെ കാലടി ശബ്ദം കേട്ട് അയാൾ പെട്ടെന്നു തിരിഞ്ഞു. അയാളുടെ തല തട്ടി ചെടിച്ചട്ടികളിൽ ഒന്ന് താഴെ വീണുടഞ്ഞു. അതിൻ്റെ ശബ്ദം നിശ്ശബ്ദതയിൽ മുഴങ്ങിയുണർന്നു. നൊടിയിടയിൽ ഡോ. കൃഷ്ണ ഉയർന്നു ചാടി. ചവിട്ടേറ്റ് അയാൾ വരാന്തയിലേക്ക് കമിഴ്ന്നു വീണു. പെട്ടെന്ന് ആരോ കതകു തുറന്നു. വരാന്തയിലേക്ക് വെളിച്ചം ചിതറി വീണു. “സാബൂ.”, പദ്മിനിയുടെ സ്വരം നിലവിളിയുടേതായിരുന്നു.
“വൈ ആർ യു ഹിയർ?”
ഡോ.കൃഷ്ണ ചോദിച്ചു. “ഇവളെക്കാണാൻ.”, സാബു ജേക്കബിൻ്റെ ശബ്ദം ക്ഷീണിതമായിരുന്നു. നിലത്തു വീണപ്പോൾ നെറ്റിയിലുണ്ടായ ചതവിൽ നിന്ന് രക്തം പൊടിക്കുന്നുണ്ടായിരുന്നു.
“വീ ആർ ഇൻ ലവ്.”, പദ്മിനിയാണതു പറഞ്ഞത്.
“പക്ഷേ ശനിയാഴ്ച രാത്രി നിങ്ങൾ വന്നത് രാഗിണിയെ വകവരുത്താനായിരുന്നു, അല്ലേ? “, ഡോ.കൃഷ്ണയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് സാബു പകച്ചു. പദ്മിനി അവിശ്വനീയതയോടെ സാബുവിനെ നോക്കി. ഡോ. കൃഷ്ണ തുടർന്നു: “അന്നു രാത്രി നിങ്ങളുടെ മൊബൈലിൻ്റെ ലൊക്കേഷൻ ഈ വീടിനടുത്താണ്.”
“സാർ, ഫോർ ഗോഡ്സ് സേക്, അന്നും ഞാൻ പദ്മിനിയെ കാണാൻ വന്നതാണ്.”
“അന്നു വൈകിട്ട് നിങ്ങളും രാഗിണിയും തമ്മിൽ വഴക്കുണ്ടായില്ലേ? എന്തോ പണം തിരിമറി സംബന്ധിച്ച്.”
“ഓ ഗോഡ്.”, സാബു തലയിൽ കൈവച്ചു: “വഴക്കുണ്ടായി എന്നത് നേരാ. അതു പക്ഷേ, ഇവളുമായുള്ള ബന്ധത്തെ ചൊല്ലിയാ.”
”രാഗിണിക്കത് ഇഷ്ടമല്ലായിരുന്നോ?”
“അല്ലായിരുന്നു. ബന്ധം തുടർന്നാൽ ജോലിയിൻ നിന്നു പിരിച്ചുവിടും എന്നു പറഞ്ഞു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാനും കയർത്തു സംസാരിച്ചു.”
“ഇതു തന്നെ കൊലയ്ക്കുള്ള മോട്ടീവ് അല്ലേ?”
“സാർ സത്യമായിട്ടും അന്നു ഞാൻ പദ്മിനിയെ കാണാൻ വന്നതാണ്.”
“പിന്നെന്താ തിരിച്ചു പോയത്?”
“അത്… വേറൊരാൾ ഗേറ്റ് ചാടി വരുന്നത് ഞാൻ കണ്ടു.”
“ആരായിരുന്നു അത്?”
“അറിയില്ല. നല്ല മഴയായിരുന്നു. പിന്നെ അയാൾ ഹുഡും ധരിച്ചിരുന്നു. ഞാൻ പിന്നെ അവിടെ നിന്നില്ല.”
“സാർ വെറുതെയാണ് സാബുവിനെ സംശയിക്കുന്നത്.”, പദ്മിനി പറഞ്ഞു.
“നിങ്ങളെ വേണമെങ്കിലും സംശയിക്കാം, മാഡം.”, ഡോ.കൃഷ്ണയുടെ പെട്ടെന്നുള്ള മറുപടിയിൽ പദ്മിനി ഒന്നു പകച്ചു. അദ്ദേഹം തുടർന്നു: “സുകുമാരപ്പണിക്കർ കൊല്ലപ്പെട്ടതിൻ്റെ പിറ്റേ രാത്രി നിങ്ങളും രാഗിണിയും തമ്മിൽ വഴക്കുണ്ടായില്ലേ?”
പദ്മിനിയുടെ മുഖം വിവർണമായി.
“വഴക്കൊന്നും ഉണ്ടായില്ല. സ്വത്തുക്കളുടെ ഭാഗംവയ്പ് ഉടനെ വേണം എന്ന് ചേട്ടൻ പറഞ്ഞു. ജൂവലറിയുടെ കാര്യത്തിൽ തീരുമാനം വേണമെന്നു ഞാനും. ദാറ്റ്സ് ആൾ.”, പദ്മിനിയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു.
“നിങ്ങൾ രണ്ടുപേരും പറഞ്ഞത് മാറ്റിപ്പറയാൻ ഇട വരരുത്.”, ഡോ.കൃഷ്ണ താക്കീതിൻ്റെ സ്വരത്തിൽ പറഞ്ഞു. പദ്മിനിയും സാബുവും പരസ്പരം നോക്കി. ആ നോട്ടത്തിൽ അസ്വസ്ഥത നിഴലിട്ടിരുന്നു.
അല്പസമയത്തിനു ശേഷം ഡോ.കൃഷ്ണ വീടിൻ്റെ പിന്നാമ്പുറത്തു കൂടി നടക്കുകയായിരുന്നു. അദ്ദേഹം ശ്രദ്ധാപൂർവം അവിടെല്ലാം പരിശോധിച്ചു. കുറച്ചു നടന്നപ്പോൾ, അഴുകിക്കുതിർന്ന കരിയിലകൾക്കിടയിൽ ഒരിടത്ത് അദ്ദേഹത്തിൻ്റെ കാൽ മണ്ണിലേക്ക് താഴ്ന്നു. താഴേക്കു പതിഞ്ഞമർന്ന കരിയിലകൾക്കിടയിൽ നിന്ന് വെള്ളം കിനിഞ്ഞു; അതിൻ കുമിളകൾ ഉയർന്നു വന്നു. അദ്ദേഹം ബാഗിൽ നിന്ന് ഗ്ലൗസ് എടുത്തിട്ടു. എന്നിട്ട് പരതിയെടുത്ത ഒരു കമ്പ് ഉപയോഗിച്ച് കരിയിലകളും മണ്ണും വകഞ്ഞു മാറ്റി. മണ്ണിനടിയിൽ നിന്ന് രണ്ടു ജോഡി ഗ്ലൗസുകൾ അദ്ദേഹം വലിച്ചെടുത്തു. കൂടെ ഒരു സിറിഞ്ചും. അടുത്ത സമയത്ത് കുഴിച്ചിട്ടതാവണം – അദ്ദേഹം മനസ്സിൽ കരുതി.
രണ്ടു ജോഡിയിലെയും വലതു ഗ്ലൗസിലെ അണിവിരൽ ഭാഗത്ത് ഒരു പാറ്റേൺ പതിഞ്ഞിരിക്കുന്നത് ടോർച്ചിൻ്റെ വെളിച്ചത്തിൽ അദ്ദേഹം കണ്ടു. ഗ്ലൗസുകളും സിറിഞ്ചും പ്ലാസ്റ്റിക് പൗച്ചിലാക്കി ശ്രദ്ധാപൂർവം തൻ്റെ ബാഗിൽ നിക്ഷേപിച്ച ശേഷം അദ്ദേഹം ഗേറ്റിനടുത്തേക്ക് നടന്നു.
പുറത്തേക്കിറങ്ങാൻ ഗേറ്റിൻ്റെ അഴികളിൽ പിടിച്ച് കയറുമ്പോഴാണ് കൂർത്ത കമ്പിയിൽ കൊരുത്ത ഒരു കട്ടിയുള്ള തുണിക്കഷണം ഡോ.കൃഷ്ണയുടെ ശ്രദ്ധയിൽ പെട്ടത്. അദ്ദേഹം അതു വലിച്ചെടുത്തു. കട്ടിയുള്ളതിനാൽ അതിലെ നനവ് പൂർണ്ണമായും മാറിയിട്ടില്ലായിരുന്നു. അദ്ദേഹം ശ്രദ്ധാപൂർവം തുണിക്കഷണം പരിശോധിച്ചു. ഒന്നാലോചിച്ച ശേഷം അദ്ദേഹം ഫോൺ ഡയൽ ചെയ്തു. ഇൻസ്പെക്ടർ കിഷൻശങ്കറായിരുന്നു ലൈനിൽ.
“ഹലോ പറയൂ ഡോ.കൃഷ്ണ.”, ഇൻസ്പെക്ടറുടെ സ്വരത്തിൽ ഉറക്കച്ചടവ് നിഴലിച്ചു.
“വി നീഡ് ‘DNA മാച്ചിംഗ് ഓഫ് ദ സസ്പെക്ട്സ് വിത് ദ ബ്ലഡ് സ്റ്റൈയിൻ ഫൗണ്ട് ഇൻ രാഗിണീസ് ബെഡ്ഷീറ്റ്.”, ഡോ.കൃഷ്ണ ഫോൺ ഡിസ്കണക്ട് ചെയ്തു. പിറ്റേന്ന് ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
********
“നിങ്ങളുടെ കാലിലെന്താണ് പ്രശ്നം? ഇരിക്കാൻ ബുദ്ധിമുട്ടുപോലെ.”, ഡോ.കൃഷ്ണ ചോദിച്ചു. രാവിലെ ഹോട്ടൽ സതേൺ ഗ്രേസിലെ സുധീന്ദ്രൻ്റെ മുറിയിൽ നില്ക്കുകയായിരുന്നു ഡോ.കൃഷ്ണ. അദ്ദേഹത്തിൻ്റെ അപ്രതീക്ഷമായ വരവ് സുധീന്ദ്രനെ അസ്വസ്ഥനാക്കിയെന്ന് അയാളുടെ മുഖഭാവം പറഞ്ഞു,
”ഓ, അതോ. രണ്ടു ദിവസമായി സ്റ്റണ്ട് സീൻസാണെടുക്കുന്നത്. അതിനിടയിൽ ഒരു ചെറിയ പരിക്ക്.”, സുധീന്ദ്രൻ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
“സ്റ്റണ്ടിനിടയ്ക്ക് ഗേറ്റ് ചാടിയപ്പോൾ പറ്റിയതായിരിക്കും, അല്ലേ?”, ഡോ.കൃഷ്ണ പെട്ടെന്നു ചോദിച്ചു. ആ ചോദ്യത്തിൻ്റെ അപ്രതീക്ഷിതത്വത്തിൽ സുധീന്ദ്രൻ അമ്പരന്നു.
“അഭിനയമൊക്കെ സിനിമയിൽ മതി.”, ഡോ. കൃഷ്ണയുടെ നിശിതമായ നോട്ടത്തിൽ സുധീന്ദ്രൻ്റെ പ്രതിരോധം തകർന്നു. ഡോ. കൃഷ്ണ തുടർന്നു: ”രാഗിണി കൊല്ലപ്പെട്ട രാത്രിയിൽ നിങ്ങളവിടെ പോയിരുന്നു. നിങ്ങളുടെ ആയാസപ്പെട്ട നടത്തവും രാഗിണിയുടെ കട്ടിലിൽ കണ്ട രക്തക്കറയും മതി തെളിവായി.”
സുധീന്ദ്രൻ്റെ കണ്ണുകളിൽ പിടിക്കപ്പെട്ടവൻ്റെ പരുങ്ങൽ നിഴലിച്ചു.
“പിന്നെയീ തുണിക്കഷണവും.”, രാഗിണിയുടെ വീട്ടിലെ പിൻഗേറ്റിൻ്റെ കമ്പിയിൽ നിന്നു കിട്ടിയ ജീൻസിൻ്റെ കഷണം ബാഗിൽ നിന്ന് ഡോ.കൃഷ്ണ പുറത്തെടുത്തു. പിന്നെ നിശിതമായ സ്വരത്തിൽ പറഞ്ഞു: “ബാക്കി നിങ്ങൾ പറയണം, സുധീന്ദ്രൻ.”
സുധീന്ദ്രൻ ഒരു നിമിഷം മൗനം പാലിച്ചു.
പിന്നെപ്പറഞ്ഞു തുടങ്ങി:
“നല്ല മഴയത്താണ് ഞാൻ അവിടെത്തിയത്. താഴത്തെ ബെഡ് റൂമിൻ്റെ ജനലിൽ തട്ടി ഞാൻ രാഗിണിയെ വിളിച്ചു.”
“രാഗിണി ആ മുറിയിലുണ്ടെന്ന് നിങ്ങൾ എങ്ങനെയറിഞ്ഞു?”
“രാഗിണിയുടെ അച്ഛൻ മരിച്ച ശേഷമുള്ള കാര്യങ്ങളറിയാൻ അനിലിനെ ഇടയ്ക്ക് ഞാൻ വിളിച്ചിരുന്നു. ആ സമയത്ത് അയാൾ സൂചിപ്പിച്ചിരുന്നു.”, ഒന്നു നിറുത്തിയിട്ട് സുധീന്ദ്രൻ തുടർന്നു: “ഞാൻ പലതവണ നിർബന്ധിച്ചിട്ടാണ് അവൾ വാതിൽ തുറന്നത്.”
“മുറിയിലെത്തിയ നിങ്ങൾ, കേസിൽ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു, അല്ലേ?”
“ഉം. പലതവണ പറഞ്ഞിട്ടും അവൾ പറ്റില്ലാന്നു പറഞ്ഞു.”
“അപ്പോൾ നിങ്ങൾ അവളോട് കുടിക്കാൻ വെള്ളം ചോദിച്ചു. അവൾ വെള്ളം എടുക്കാൻ പോയ സമയത്ത് ടേബിളിൽ ഇരുന്ന പാലിൽ നിങ്ങൾ സയനൈഡ് ചേർത്തു.”, ഡോ.കൃഷ്ണ അയാളുടെ കണ്ണിലേക്ക് നിശിതമായി നോക്കി.
“നോ. ഐ ഡിഡ് നോട്ട്.”, അമ്പരപ്പോടെ അയാൾ തുടർന്നു: “വെള്ളം ചോദിച്ചു എന്നതും അവളത് എടുക്കാൻ പോയതും നേരാണ്. പക്ഷേ ഞാൻ…”
“പിന്നെന്താണ് സംഭവിച്ചത്?”
“അവൾ ടേബിളിലിരുന്ന പാലെടുത്ത് സിപ്പ് ചെയ്തു. ഇത്തിരിക്കഴിഞ്ഞപ്പോൾ കുഴഞ്ഞു വീഴാൻ പോയി. അവളുടെ കൈ തട്ടി ഗ്ലാസ് താഴെ വീണ് ചിതറി. ഞാനവളെ താങ്ങി കട്ടിലിൽ കിടത്തി. അപ്പോഴേക്കും… “, അയാൾ ആ സംഭവത്തിൻ്റെ ഓർമ്മയിൽ വിതുമ്പി.
‘ടേബിളിൽ ഇരിക്കുന്ന ഒരു ഡപ്പി നിങ്ങളുടെ കണ്ടിരുന്നോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“ഇല്ല. അവിടുന്ന് രക്ഷപ്പെടാനുള്ള തിരക്കിൽ ഞാൻ ഒന്നും ശ്രദ്ധിച്ചില്ല.”
“നിങ്ങൾ പുറത്തു പോകുമ്പോൾ അകത്ത് ആരെങ്കിലും ഉള്ളതായി തോന്നിയോ?”
“ഇല്ല സാർ, പക്ഷേ, പുറത്ത് പറമ്പിൽ എന്തോ അനക്കം കേട്ടു. മഴ ചാറുന്നതിനാൽ ഒന്നും കാണാൻ പറ്റിയില്ല.”,
ഒന്നു നിറുത്തിയിട്ട് അയാൾ തുടർന്നു: ”സാർ, ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ പല തവണ രാഗിണി പാൽ സിപ് ചെയ്തിരുന്നു. പക്ഷേ, അവസാനം പാൽ കുടിച്ചു കഴിഞ്ഞാണ് കുഴഞ്ഞു വീണത്.”
“വാട്ട്!” , ഡോ.കൃഷ്ണയുടെ സ്വരത്തിൽ അവിശ്വസനീയത നിഴലിച്ചു. പെട്ടെന്ന് അദ്ദേഹത്തിൻ്റെ ഫോൺ ശബ്ദിച്ചു. ഇൻസ്പെക്ടർ കിഷൻശങ്കറായിരുന്നു ലൈനിൽ.
“ഫോറൻസിക് സർജൻ ഡോ. നൂർജഹാൻ വിളിച്ചിരുന്നു. ദ ആട്ടോപ്സി റിപ്പോർട്ട് ഈസ് റെഡി. ബട്ട് ഷി വാൻ്റ്സ് ടു മീറ്റ് അസ് പേഴ്സണലി.”
“ഞാനിതാ എത്തി.”, ഫോൺ കട്ട് ചെയ്തുകൊണ്ട് ഡോ.കൃഷ്ണ സുധീന്ദ്രൻ്റെ മുറിയിൽ നിന്ന് പുറത്തിറങ്ങി.
ഒരു മണിക്കൂറിനു ശേഷം, ഡോ.നൂർജഹാൻ്റെ മുറിയിൽ നിന്നിറങ്ങുമ്പോൾ, ഡോ.കൃഷ്ണ ആലോചനാമഗ്നനായിരുന്നു.
“നൗ വാട്ട്.”, പിന്നാലെ വന്ന ഇൻസ്പെക്ടർ ചോദിച്ചു.
“ഡ്രൈവർ അനിലിനെ കാണണം.”, ഡോ.കൃഷ്ണ പ്രതിവചിച്ചു.
********
”1988ലാണ് ഇവിടുത്തെ ഇൻമേറ്റായത്, അല്ലേ?”, ഡോ.കൃഷ്ണ ചോദിച്ചു.
കൊച്ചിയിലെ ഷൺമുഖം റോഡിലുള്ള ഫിലിപ്പ് മെമ്മോറിയൽ ഓർഫനേജ് & റെസ്ക്യൂ ഹോമിൻ്റെ ഓഫീസ് മുറിയിൽ അവിടുത്തെ പഴയ രേഖകൾ പരിശോധിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ അച്ഛൻ്റെ ചിതാഭസ്മം ഒഴുക്കാൻ കന്യാകുമാരിയിൽ പോയതിനാൽ ഇൻസ്പെക്ടർ കിഷൻ ശങ്കറിന് അദ്ദേഹത്തോടൊപ്പം കൊച്ചിക്ക് വരാൻ പറ്റിയില്ല. എങ്കിലും ഫോൺ വഴി ഇൻസ്പെക്ടർ കാര്യങ്ങൾ ഏർപ്പാടാക്കിയിരുന്നതിനാൽ, ഓർഫനേജിലെ രേഖകൾ കണ്ടെടുത്തു വയ്ക്കാൻ മാനേജരച്ചൻ മേട്രണെ ഏർപ്പാടാക്കിയിരുന്നു.
“അതെ സാർ.”, മേട്രൺ പറഞ്ഞു..”
“ആരാണ് ഇവിടെ കൊണ്ടേല്പിച്ചതെന്ന് അറിയാമോ?”
“ഞാൻ വരുന്നതിനു മുമ്പാണ്. മാനേജരച്ചനോട് വിളിച്ചു ചോദിക്കാം.”
മെട്രൺ അകത്തു പോയി ഒരു മിനിറ്റ് കഴിഞ്ഞു തിരികെ വന്നു.
“ഒരു ഗബ്രിയേൽ അച്ചനാണ്.”, മേട്രൺ പറഞ്ഞു.
“അദ്ദേഹം ഇപ്പോൾ…?”
“നാഗർകോവിലിനടുത്ത് നെയ്യൂർ ഉള്ള ഒരാശ്രമത്തിലാണ്.”, മേട്രൺ പറഞ്ഞു.
*******
കേരള-തമിഴ്നാട് ബോർഡറിൽ നിന്ന് മുപ്പത്തഞ്ച് കിലോമീറ്റർ അകലെ തിരുവിതാംകോടിനടുത്തായിരുന്നു ഗബ്രിയേൽ അച്ചൻ്റെ ആശ്രമം. രാത്രി ഏഴര മണിക്കാണ് ഡോ.കൃഷ്ണ അവിടെയെത്തിയത്. വൃദ്ധനായ അച്ഛൻ ഓർത്തെടുത്തു പറഞ്ഞകാര്യങ്ങൾ ഞെട്ടലുണ്ടാക്കുന്നതായിരുന്നു. അന്ന് വ്യാഴാഴ്ചയാണെന്ന കാര്യം ഡോ.കൃഷ്ണ പെട്ടെന്നോർത്തു. അദ്ദേഹം വാഹനത്തിനടുത്തേക്ക് ഓടി.
********
സമയം രാത്രി പത്തര മണി. കനത്ത മഴയുടെയും ഇരുട്ടിൻ്റെയും മറവിൽ ഒരാൾ രാഗിണിയുടെ വീടിൻ്റെ മുൻവശത്തെ മതിൽ ചാടി. ജയരാജൻ്റെ ബെഡ്റൂം ആയിരുന്നു അയാളുടെ ലക്ഷ്യം.
അര മണിക്കൂറിനു ശേഷം, ഇരുട്ടിൽ ഒരു നിഴൽരൂപം അതേ ബെഡ്റൂമിൻ്റെ ചാരിയ മുൻവാതിൽ പതുക്കെത്തുറന്ന് അകത്തേക്കുകയറി. കട്ടിലിൽ പുതച്ചു കിടക്കുന്നയാളിനടുത്തേക്ക് ശബ്ദമുണ്ടാക്കാതെ രൂപം നടന്നടുത്തു, അതിന്റെ കൈയിലെ കത്തി വായുവിൽ ഉയർന്നു പൊങ്ങി. അരണ്ട വെളിച്ചത്തിൽ അതിൻ്റെ മൂർച്ചയേറിയ വായ്ത്തല വെട്ടിതിളങ്ങി.
അടുത്ത നൊടിയിൽ പുതപ്പിനടിയിൽ നിന്ന് ഡോ.കൃഷ്ണ ഉരുണ്ട് മാറി മറുവശത്തേക്ക് ചാടി. മെത്തയിൽ കൈ കുത്തി അദ്ദേഹം തിരശ്ചീനമായി കറങ്ങിത്തിരിഞ്ഞു. കാൽ മടമ്പിൻ്റെ അടിയേറ്റ് മുഖം പൊത്തിക്കൊണ്ട് വന്നയാൾ നിലത്തേക്കു വീണു. കൈയിലെ കത്തി തെറിച്ചു പോയി.
ഡോ. കൃഷ്ണ മുറിയിലെ വിളക്ക് തെളിയിച്ചു. പരന്നു വീണ പ്രകാശത്തിൽ സുജാതയുടെ രക്തം പടർന്ന മുഖം തെളിഞ്ഞു.
“കത്തിയിൽ തൊടരുത്. സയനൈഡ് പുരട്ടിയിട്ടുണ്ടാവും.”, അലമാരയുടെ പിന്നിൽ നിന്ന് പുറത്തേക്കു വന്ന ജയരാജനോടും സൗമിനിയോടും ഡോ.കൃഷ്ണ പറഞ്ഞു.
(Last Chapter : അദ്ധ്യായം 6 )
4 Comments
സൂപ്പർ…. പോരട്ടെ അടുത്തത്…. ത്രില്ലടിച്ചു ഓടിച്ചു വായിക്കും…. Detailed ആയി പിന്നെ അടുത്ത വായന 🥰👍🌹
വെയ്റ്റിംഗ്…
Very interesting
Pingback: ദ വീക്കെൻ്റ് മർഡർ - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ