‘നവാഗതർക്ക് സ്വാഗതം ‘ എന്നെഴുതിയ വലിയ ബോർഡിലേക്ക് അവൾ നോക്കി നിന്നു നിറയെ ബലൂണുകൾ കാറ്റിലാടിക്കളിക്കുന്നു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ കോളേജിൽ അഡ്മിഷൻ കിട്ടുക എന്നത് അവൾ ചുറ്റിലും നോക്കി. ഇല്ല, ആരും അറിയുന്നവർ ഇല്ല. ഒരു കണക്കിന് ഇതാണ് നല്ലത്, എല്ലാത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടം. അവൾ പതിയെ അകത്തേക്ക് നടന്നു. ആരും ആരെയും തടഞ്ഞു നിർത്തുന്നില്ല. ആരെയും ചട്ടം പഠിപ്പിക്കുന്നില്ല. മുന്നിൽ കണ്ട കുട്ടിയോട് ക്ലാസ്സ് ഏതെന്ന് ചോദിച്ചു. അവൾ കൈ ചൂണ്ടിയ വഴിയെ നടന്നു.
പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്.
“ദേവൂ…”
അവൾ തിരിഞ്ഞു നോക്കി. വീണ!
“ഡി, ഇതാണ് ക്ലാസ്സ്.”
“നീ നേരത്തെ വന്നോ?”
“ഉം..”
പ്ലസ് ടു ന് അവർ ഒരുമിച്ചായിരുന്നു.
“ഡി ഇവിടെ വല്ല റാഗിംഗ് ഉണ്ടാവുമോ?”
“ഇല്ലെടാ ഇവിടെ അങ്ങനെയൊന്നും ഇല്ല. അതാണ് ഈ കോളേജിന്റെ ഹൈ ലൈറ്റ് ”
രണ്ടു പേരും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുറച്ചു സീനിയേഴ്‌സ് ക്ലാസ്സിലേക്ക് കയറി വന്നത്.
എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് ഒരു പെൺ കുട്ടി സംസാരിച്ചു. അതിനിടയിലേക്ക് കയ്യിൽ ലെഡ്ഡുവുമായി കയറി വന്ന ആളെ കണ്ട് ദേവൂ ഞെട്ടി.
‘നന്ദൻ… ‘ അവളുടെ ചുണ്ടുകൾ വിറച്ചു.
അവൾ കഴിയുന്നത്ര തല ചരിച്ചു കൊണ്ട് അവന്റെ നോട്ടത്തെ തന്നിലേക്ക് എത്താതിരിക്കാൻ പാടുപെട്ടു. പക്ഷേ ആ കണ്ണുകൾ അവളെ കൊത്തി എടുത്തിരുന്നു.
വല്ലാത്ത ഭയം അവളെ പിടി മുറുകി കഴിഞ്ഞിരുന്നു. വൈകുന്നേരം വരെ പേടിച്ചിട്ട് ക്ലാസിനു പുറത്തേക്ക് പോലും അവളിറങ്ങിയില്ല. ക്ലാസ്സ് കഴിഞ്ഞവൾ ബസ് സ്റ്റോപ്പിലേക്ക് ഓടുകയായിരുന്നു. സീറ്റിൽ കയറി പുറത്തേക്കവൾ മിഴി പായിച്ചു.
ഇല്ല, എവിടെയും അവനില്ല. ബസ് പതിയെ നീങ്ങി തുടങ്ങി. അപ്പോഴാണ് തോളിൽ ഒരു കൈ പതിഞ്ഞത് ഞെട്ടി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് വീണയെ.
“നീ എന്താ എന്നെ കൂട്ടാതെ വന്നത്.”
“ഞാൻ.. മഴ ”
അവൾ വിക്കി വിക്കി വാക്കുകൾക്ക് വേണ്ടി തപ്പി
“ആ… സാരമില്ല അങ്ങോട്ട് നീങ്ങി ഇരിക്ക്.”
അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.
ആകാശത്തെ കാർമേഘങ്ങൾ ആരെയോ ഭയന്നോടി കൊണ്ടിരിക്കുന്നു. തന്റെ മനസും. നാളെയും ഇങ്ങോട്ട് വരണമല്ലോ എന്നോർത്തപ്പോൾ അവളുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.
ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ മഴത്തുള്ളികൾ അവളെയാകെ പൊതിഞ്ഞു പിടിച്ചിരുന്നു. അവരുടെ ഇക്കിളികൾ ഒന്നും അവളറിഞ്ഞില്ല. ഭയവും സങ്കടവും കൊണ്ട് അവളുടെ കാലുകൾ വേഗത്തിൽ ഓടി കൊണ്ടിരുന്നു. കുഞ്ഞു നാളു മുതൽ പേടിച്ച് ഓടി കൊണ്ടിരിക്കുന്നു. തന്നെക്കാൾ രണ്ടു വയസ്സ് കൂടുതലാണവന് കാണുമ്പോഴെല്ലാം ഉപദ്രവിക്കും. കൂട്ടുകാരുമായി ചേർന്ന് കളിയാക്കും. കരയുമ്പോൾ ചുറ്റും കൂടി നിന്ന് കൂടുതൽ കരയിക്കും. പതിയെ കരയാൻ മറന്നു പോയി. അവനുള്ള ചുട്ട മറുപടികൾ പഠനത്തിലൂടെ നൽകി തുടങ്ങി. എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറി. പക്ഷേ ഉയർന്ന ക്ലാസ്സിലെത്തിയപ്പോൾ സ്വന്തം അനിയത്തിയായിട്ടും ‘പിഴച്ചവളുടെ മോളെന്ന’ പേര് അവളെ വല്ലാതെ തളർത്തി. ഭയം കൊണ്ട് സ്കൂളിൽ പോകാതായി. പത്തിൽ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർന്നു. പിന്നെ അവനെ കാണാൻ കഴിഞ്ഞില്ല. ഡിഗ്രിക്ക് ഈ കോളേജ് സെലക്ട് ചെയ്തതും അത് കൊണ്ടാണ്. അവനിൽ നിന്നുമുള്ള ഒളിച്ചോട്ടം. ഒരച്ഛന്റെ രണ്ടു മക്കൾ, എന്നിട്ടും വിധി തനിക്ക് എതിരെയാണ്.
“ഇതെന്താ കുട്ടിയേ മഴ മാറിയിട്ട് വന്നാ പോരെ? ”
അമ്മ ഉമ്മറത്ത് തന്നെയുണ്ടായിരുന്നു
അമ്മയെ കണ്ടപ്പോൾ മിഴികൾ നിറഞ്ഞൊഴുകി. പക്ഷേ മഴത്തുള്ളികൾ അവയെല്ലാം തുടച്ചു കളഞ്ഞു.
നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ മാറ്റി ചൂട് ചായ കുടിക്കുമ്പോഴാണ് അമ്മയുടെ ചോദ്യം അവൾക്കരികിലെത്തിയത്.
“കോളേജ് എങ്ങനെയുണ്ട് മോളെ?. കൂട്ടുകാരികളെ കിട്ടിയോ?”
നാളെ കോളേജിൽ പോകുന്നില്ലെന്ന് എങ്ങനെ പറയും. അവൻ അവിടെ ഉണ്ടെന്ന് അറിഞ്ഞാൽ പാവം… വേണ്ട വെറുതെ വിഷമിപ്പിക്കണ്ട.
“വീണയുണ്ടമ്മേ. പിന്നെ കുറേ പേരുണ്ട്. നല്ല കോളേജ്, ആരും ആരെയും ഉപദ്രവിക്കില്ല അതാ വലിയൊരു സമാധാനം. പക്ഷേ ഒരു പ്രശ്നം ഉണ്ടമ്മേ. ആ നന്ദൻ അവിടെയുണ്ട്.”
പറഞ്ഞു കഴിഞ്ഞിട്ടാണ് അവൾക്ക് അബദ്ധം മനസിലായത്.
ഈശ്വര.. ഞാൻ എന്താ ഈ പറഞ്ഞത്.
“അയ്യോ അവിടെയും അവനുണ്ടോ, എന്റെ കുഞ്ഞിനെ നോവിക്കാൻ? മതിയായില്ലേ ദൈവമേ ഇനിയും പരീക്ഷിക്കണോ!”
“അമ്മേ… അവനുണ്ടെങ്കിൽ എനിക്കെന്താ? ഞാൻ പഠിക്കാനല്ലേ പോകുന്നത്? ”
“ഇതിന് മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്. ”
അവൾ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു. പുറത്തെ മഴയും അവൾക്കൊപ്പം ചേർന്നു.
ഇതുപോലൊരു മഴയായിരുന്നു തന്റെ ജീവിതം നശിപ്പിച്ചത്. അന്ന് വെറും പതിനഞ്ചു വയസ്സ് മാത്രം. കുന്നിൻ ചെരിവിൽ ആടിനെ മേയ്ക്കാൻ പോയതാണ്. മഴ വന്നപ്പോൾ മരച്ചുവട്ടിൽ കയറി നിന്നു. പിന്നിൽ നിന്നും ഒരു കൈ തന്റെ വായ മൂടി പിടിച്ചു. കൈകളിൽ വാറ്റു ചാരയത്തിന്റെ മണം. കുതറി പിടഞ്ഞു നിന്ന തന്നെ അയാൾ അടുത്തുള്ള ഓല ഷെഡിലേക്ക് തോളിലിട്ടു കൊണ്ട് നടന്നു. മഴത്തുള്ളികൾ ആവേശത്തോടെ തന്നെ വാരി പുണർന്നു. ദേഹത്തുനിന്നും പാവാടയും ബ്ലൗസും ഊരിയെറിഞ്ഞു. ചാരായം നിറച്ച കുപ്പി വായിൽ കുത്തി നിറച്ചു . ശരീരം മുഴുവൻ നീറുന്നത് പോലെ… കണ്ണുകൾ വലിച്ചു തുറന്നു. വാറ്റുകാരൻ ചാമി. അയാളുടെ ചുവന്ന കണ്ണുകൾ അവളിൽ ആഴ്ന്നിറങ്ങി. തുടയിടുക്കുകൾ പൊട്ടിയൊഴുകി. മുകളിലെ ഓലകൾ വട്ടത്തിൽ ചുറ്റി കളിക്കുന്നു. ഓലയാണെന്ന് അറിയാൻ കഴിയാത്ത വിധം അവയൊരു പൊട്ടായി മാറി. എപ്പോഴോ മയക്കത്തിലേക്ക് വീണു. അപ്പോഴും പുറത്ത് മഴ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് കണ്ണുതുറക്കുമ്പോൾ മുകളിൽ ഓലയല്ല, പകരം കറങ്ങുന്ന ഫാൻ ആയിരുന്നു.
ഒന്നും മിണ്ടാൻ കഴിയാതെ ദിവസങ്ങൾ കടന്നു പോയി . ആശുപത്രിയിൽ നിന്നും വീടെത്തുമ്പോൾ അയാൾ ജയിലിലേക്ക് പോയിരുന്നു. എന്നാൽ സാക്ഷികൾ ഇല്ലാത്തതിനാലും പണം കൊടുത്തും കേസിൽ നിന്നും അയാൾ രക്ഷപെട്ടു. ഒപ്പം അയാളുടെ ജീവൻ അവളുടെ വയറ്റിൽ സ്ഥാനം പിടിച്ചു. അത് അയാളുടെ അടിത്തറ ഇളക്കി. കോടതി വിധിയിൽ കുഞ്ഞ് അയാളുടെയെന്ന് തെളിഞ്ഞു. ആദ്യമൊക്കെ എല്ലാവരും കൂട്ടിനുണ്ടായിരുന്നു. പിന്നെ പതിയെ പതിയെ ഓരോരത്തരും അകന്നു തുടങ്ങി.
അന്ന് മുതൽ പൊരുതി കൊണ്ടിരുന്നു. മറ്റൊരു വിവാഹത്തിന് പോലും സമ്മതിക്കാതെ അവൾക്ക് വേണ്ടി, അവന്റെ നാശത്തിനു വേണ്ടിയും ജീവിച്ചു. മരണം കൊത്തി വലിച്ചിട്ടും അവന്റെ മകനാൽ വീണ്ടും തന്റെ കുഞ്ഞ് കരയേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ അവളുടെ ഹൃദയം പിടച്ചു കൊണ്ടിരുന്നു.
പിറ്റേന്ന് നേരത്തെ ഉണർന്ന് കോളേജിലേക്കവൾ ഒരുങ്ങിയിറങ്ങി.
പടി കടന്നവൾ പോകുമ്പോൾ മുറ്റത്ത് ഹൃദയത്തിന്റെ താളം തെറ്റി പോകുന്നതറിഞ്ഞു കൊണ്ട് അവർ അവളെ നോക്കി നിന്നു. എന്തും നേരിടാനുള്ള ധൈര്യത്തോടെയാണ് കോളേജിലേക്കുള്ള ബസ് കയറിയത്. ബസിറങ്ങി റോഡ് ക്രോസ്സ് ചെയുമ്പോഴാണ് എവിടെ നിന്നോ പാഞ്ഞു വന്ന വണ്ടി അവളെ വായുവിലേക്ക് ഉയർത്തിയത്. കണ്ണടച്ച് തുറക്കുമ്പോഴേക്കും വണ്ടി പാഞ്ഞു പോയിരുന്നു. ചോരയിൽ കുളിച്ചു കിടന്ന അവളെയും കൊണ്ട് കുട്ടികൾ ആശുപത്രിയിലേക്ക് പാഞ്ഞു. ICU ന് മുന്നിൽ കാത്തു നിൽക്കുമ്പോൾ നന്ദൻ ഓർക്കുകയായിരുന്നു.
തന്റെ അച്ഛന്റെ അവകാശം പിടിച്ചു വാങ്ങാൻ വന്നവൾ. എന്നും സന്തോഷത്തോടെ കഴിഞ്ഞ നാളുകളെ തകർത്തെറിഞ്ഞു കൊണ്ടാണ് അച്ഛനും അമ്മയും അവളുടെ പേരിൽ വഴക്ക് തുടങ്ങിയത്. അന്ന് മുതൽ ഞാനും അവളെ കാണുമ്പോഴെല്ലാം ഉപദ്രവിച്ചു കൊണ്ടിരുന്നു. അവസാന നാളുകളിൽ ദേഹം മുഴുവൻ മുറിവുകൾ കൊണ്ട് മരണം കാത്തു കിടക്കുമ്പോഴാണ് അമ്മയോട് ചെയ്ത പാപത്തിന്റെ കണക്കുകൾ തുറന്നു പറഞ്ഞത്. അന്ന് മുതൽ അവളെ കാണാൻ കൊതിച്ചതാണ്, മാപ്പ് പറയണമെന്ന് ഒരുപാട് ആശിച്ചു. പക്ഷേ ധൈര്യം വന്നില്ല.
“എടാ ഡോക്ടർ വരുന്നു. ”
കൂടി നിന്നവരുടെ മുഖത്തെ ചോദ്യങ്ങൾക്കുള്ള മറുപടിയായി ഡോക്ടർ പറഞ്ഞു.
“കുഴപ്പമില്ല കുട്ടി ok ആണ്. നെറ്റിയിൽ മുറിവുണ്ട് അത് സ്റ്റിച് ഇട്ടിട്ടുണ്ട്. പിന്നെ കാലിന്റെ എല്ല് പൊട്ടിയിട്ടിട്ടുണ്ട്. ഒരു സർജറി വേണ്ടി വരും. വേണ്ടപ്പെട്ടവർ പേപ്പറുകളിൽ ഒപ്പിട്ട് കൊടുത്തോളു. കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റുകയാണ് “.
അതും പറഞ്ഞ് ഡോക്ടർ അകത്തേക്ക് കയറി പോയി
“സിസ്റ്റർ ഞാൻ സൈൻ ചെയ്താൽ മതിയോ?”
“നിങ്ങളാരാ?”
” ഞാൻ… എന്റെ അനിയത്തിയാ അകത്ത് കിടക്കുന്നത്.”
നന്ദന്റെ മറുപടി കേട്ട് കൂടെയുള്ളവർ ഞെട്ടി.
നേഴ്സ് നീട്ടിയ പേപ്പറിൽ സൈൻ ചെയ്ത് കൊടുക്കുമ്പോൾ മിഴികൾ നിറഞ്ഞു കവിഞ്ഞിരുന്നു.
“സിസ്റ്റർ എനിക്കൊന്ന് കാണാൻ പറ്റോ?.”
“വരൂ..”
തണുത്ത മുറിയിൽ തളർന്നു കിടക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ മുഖത്ത് കുറ്റബോധത്തിന്റെ തിരമാലകൾ അലയടിച്ചു.
പതിയെ വേദനയിൽ നിന്ന് മയക്കത്തിലേക്ക് പോകുന്നു. ജീവൻ പതിയെ ശരീരം വിട്ടകലുന്നു ഇനിയൊരിക്കലും എനിക്ക് അമ്മയെ കാണാൻ കഴിയില്ല തന്റെ അമ്മയ്ക്ക് താങ്ങനാവുമോ…
അവളുടെ ചിന്തകൾക്കിടയിലേക്കാണ് ആ ശബ്ദം ഒഴുകിയെത്തിയത്
“മോളെ… ”
ഇന്നുവരെ കേൾക്കാത്ത ശബ്ദം.
കൂടെ കയ്യിലൊരു പിടുത്തവും. കണ്ണുകൾ വലിച്ചു തുറന്നു. മങ്ങിയ വെളിച്ചത്തിൽ കണ്ടു.
നന്ദൻ
അവളിൽ ഭയം നിറഞ്ഞു കൂടി.
“മോളെ, ഒന്നുമില്ലാട്ടോ. പേടിക്കണ്ട, ഏട്ടൻ പുറത്തുണ്ട്.”
അവളുടെ മിഴികൾ നിറഞ്ഞൊഴുകി
“വേദനയുണ്ടോ.. അതെല്ലാം മാറുംട്ടോ ഇത്തിരി മുറിവുണ്ട്. അത്രയേ ഉള്ളു. പുറത്ത് ഞാനുണ്ട്. ധൈര്യമായിരിക്ക്, നിനക്ക് ഒന്നുമില്ല. ”
ഏട്ടൻ… അതെ സ്വന്തം ഏട്ടൻ. ഇതുപോലൊരു നിമിഷം ഒരുപാട് ആശിച്ചതാണ് .
“മതി, നിങ്ങൾ പുറത്ത് നിൽക്ക്.”
അവൻ അവളുടെ കൈ വിട്ട് പുറത്തേക്ക് നടന്നു. കാലടികൾ അകന്നു പോകുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അവളും മയക്കത്തിലേക്ക് ഊർന്നു വീണു കൊണ്ടിരുന്നു.


5 Comments
വളരെ നല്ല കഥ👍❤️
നന്നായിട്ടുണ്ട് ❤️❤️
നന്നായി എഴുതി❤️👌🌹
നല്ല രചന👌
🙏