രചന: ഡീന റ്റി. ലോറൻസ്.
നിഷ്ക്കളങ്കമായ ബാല്യവും കാല്പനികതയുടെ നിറം ചാലിച്ച കൗമാരവും ക്ഷുഭിതമായ യൗവനും പ്രശാന്തതയും സംഘർഷവും നിറഞ്ഞ മധ്യ വയസ്സുമെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ചിന്താധാരകളെയും പലപ്പോഴും വളരെയധികം മാറ്റിയെടുക്കാറുണ്ട്. ഈ മാറ്റത്തിന്റെ പ്രക്രിയ പലപ്പോഴും നമ്മെ വേദനിപ്പിക്കുകയും ചിലപ്പോഴൊക്കെ സന്തോഷത്തിന്റെ തിരയിളക്കം നൽക്കുകയും ചെയ്യാറുണ്ട്. കൗമാരകാലം മുതൽ മാതാപിതാക്കളെക്കാളും ബന്ധുജനങ്ങളേക്കാളും നമ്മെ ആഴത്തിൽ സ്വാധീനിക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങളാണ്. അതായത് സൗഹൃദങ്ങൾ!
എന്റെ വ്യക്തി ജീവിതത്തിൽ എനിക്ക് രൂപവും ഭാവവും നൽകിയത് എന്നും സൗഹൃദങ്ങളായിരുന്നു. അവയോളം ലഹരി ഇന്നും, മറ്റൊന്നും എനി നൽകിയിട്ടില്ല. എന്തായിരുന്നു, എനിക്ക് സൗഹൃദങ്ങൾ എന്നു ചോദിച്ചാൽ ഞാൻ ഇങ്ങനെ ആ ഉപന്യാസചോദ്യത്തിന് ഉത്തരമെഴുതും. എന്നിലെ നേതൃപാടവത്തെ തിരിച്ചറിയാൻ എന്നെ സഹായിച്ചത് എന്റെ ഹൈസ്ക്കൂൾ പഠനകാലമായിരുന്നു. മികച്ച ആശയ വിനിമയശേഷി ഞാൻ വളർത്തിയെടുത്തതും ഈ കാലഘട്ടത്തിലായിരുന്നു. വാട്ട്സ് അപ്പ് കൂട്ടായ്മകൾ ഇല്ലാതിരുന്ന ആ കാലത്തും ഞങ്ങളുടെ കൂട്ടായ്മ വളരെ ശക്തമായിരുന്നു. നേതൃപാടവമുള്ള ഒരു അഡ്മിൻ ആയിരുന്നു ഞാൻ. എന്റെ ഹൃദയത്തോട് ഇന്നും ചേർന്നു നിൽക്കുന്ന പേരുകളാണ് അജ്ഞലിയും റിയയും ഫ്രിൻസിയും ഭവ്യയും ഗീതയുമെല്ലാം. സൗഹൃദത്തിന്റെ തീക്ഷ്ണത ഞാൻ അനുഭവിച്ചറിഞ്ഞ കാലഘട്ടമായിരുന്നു അത്. പിണക്കങ്ങളും, ഇണക്കങ്ങളുമെല്ലാം ആകാശത്തിലെ നക്ഷത്രങ്ങൾ കണക്കെ ആയിരുന്നു. ഇന്നും ആ സൗഹൃദങ്ങളും, ഓർമ്മകളും എനിക്ക് കുളിർ മഴ തന്നെയാണ്. ആ മാവിൽ ചുവടും അവിടുത്തെ വട്ടമേശ സമ്മേളനങ്ങളും. ഗാന്ധിജി ബ്രിട്ടീഷുകാരോട് നടത്തിയ വട്ടമേശ സമ്മേളനങ്ങളേക്കാൾ ഗൗരവതരമുള്ളതായിരുന്നു.
സ്കൂൾകാലഘട്ടത്തിലെ എന്റെ ഏറ്റവും വലിയ സമ്പാദ്യമാണ് അജ്ഞലിയുമായുള്ള സൗഹൃദം. സ്നേഹവും ശാന്തതയും, വിശ്വാസവുമെല്ലാം എങ്ങനെ ഒരു സൗഹൃദത്തെ വളർത്തുമെന്ന് എന്നെ പഠിപ്പിച്ച എന്റെ പ്രിയ സുഹൃത്ത്. ജീവിതത്തിൽ ഇന്നും മുഖവുരകൾ ഇല്ലാതെ എനിക്ക് സംസാരിക്കാൻ കഴിയുന്ന അപൂർവം വ്യക്തികളിൽ ഒരാൾ. കാലപ്രവാഹത്തിൻറ കുത്തൊഴുക്കിൽ ചിലപ്പോഴൊക്കെ ആ സൗഹൃദത്തിന്റെ കാന്തിയ്ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും ഇന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു, നിന്നോളം നിഷ്കളങ്കമായ സ്നേഹം തന്ന സൗഹൃദങ്ങൾ തുലോം തുച്ഛമാണ്.
പിന്നീട് ക്ഷുഭിതമായ യൗവനത്തിന്റെ രംഗപ്രവേശമായിരുന്നു. നിയമങ്ങളോടും അധ്യാപകരോടും ഞാൻ എന്നും കലഹിച്ചിട്ടേ ഉള്ളൂ. എന്നിട്ടും എനിക്ക് ഏറ്റവും മനോഹരമായ കലാലയ ജീവിതം തന്ന പറുദീസയാണ് ലിറ്റിൽ ഫ്ലവർ കോളേജ്. എന്നിലെ എല്ലാ കുരുത്തക്കേടുകളെയും അതിന്റെ പൂർണ്ണതയിൽ അവതരിപ്പിക്കാനും കൈയ്യടി നേടാനും എന്നെ പ്രാപ്തയാക്കിയത് ഈ കലാലയമാണ്., ‘കൂകൽ’ എന്ന കലാപരമായ എന്റെ കഴിവ്, വ്യത്യസ്ത സംഗീതതാളങ്ങളോടെ പുതിയ പരീക്ഷണങ്ങൾക്ക് ഞാൻ വിധേയമാക്കിയത് ഈ ഓഡിറ്റോറിയത്തിലാണ്. ഇന്നും അവിടുത്തെ ഗാനമേളയുടെ ഓർമ്മകൾ എന്നെ കുളിർ കോരാറുണ്ട്. ഈ അവസരത്തിൽ എന്റെ പ്രിയ സുഹൃത്തുക്കളായിരുന്ന നിസിയേയും ദിനിയേയും സീനയേയും ലെമിയയെയും പ്രഭിതയേയും പ്രീതിയേയും ദീപയേയും ഞാൻ ഒരു മന്ദസ്മിതത്തോടെ ഓർമ്മിക്കുന്നു. ഇന്നും ആ ഓർമ്മകൾക്ക് ഒരു തൂമഞ്ഞിന്റെ കുളിർമയാണ്.
പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന മധുരതരമായ സൗഹൃദത്തിന്റെ രണ്ട് പച്ചതുരുത്തുകളായിരുന്നു എന്റെ പ്രിയപ്പെട്ട റെയ്ച്ചലും വിനീതയും. ഇന്നും ആ ഊഷ്മളമായ ബന്ധം ഏറ്റവും ഊഷ്മളതയോടെ തന്നെ നിലനിൽക്കുന്നു. എന്റെ ജീവിതത്തിന്റെ പല നിർണ്ണായക നിമിഷങ്ങളിലും എനിക്ക് ആശ്വാസവും കരുതലും നൽകിയ സൗഹൃദങ്ങളായിരുന്നു അത്. ഇന്നും എനിക്ക് ഔപചാരികത തെല്ലുമില്ലാതെ സംസാരിക്കാൻ ഒരു ഫോൺ കോളിനുമപ്പുറത്തുള്ള ബന്ധങ്ങളാണ് അവ. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ എനിക്ക് വല്ലാതെ ആശ്വാസം നൽകിയവരാണ് ഈ രണ്ടുപേരും.
എന്റെ ഏറ്റവും പ്രധാനപ്പെട്ട സൗഹൃദത്തെക്കുറിച്ച് കുറിക്കാൻ ഞാൻ മറന്നതല്ല. കുറച്ച് ആമുഖത്തോടെ അവതരിപ്പിക്കാം എന്ന് കരുതിയിട്ടാണ്. എന്റെ കലാലയ ജീവിതത്തിനു ശേഷം, ഞാൻ ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സ് ചെയ്തത് എൻ. എസ്സ്. എസ്സ്. കോളേജ് ഒറ്റപ്പാലത്തായിരുന്നു. പ്രവേശന സമയം എന്നെ ഏറെ വേദനിപ്പിച്ച സമയങ്ങളായിരുന്നു. എന്റെ ആത്മ മിത്രങ്ങൾ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല എന്നത് വളരെ വിഷമകരമായിരുന്നു. ഇനി ഞാൻ കാവ്യാത്മകമായി പരിചയപ്പെടുത്തുന്നത് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് ചേർന്നു നിൽക്കുന്ന എന്റെ സുഹൃത്തും കൂടപ്പിറപ്പുമായ ഇന്ദു ചേച്ചിയെയാണ്. ഈ മഹത് വ്യക്തിത്വത്തെ എനിക്ക് ദാനം ചെയ്തത് ഞാൻ വളരെ വിഷമിച്ച് പിന്നീട് വളരെ സ്നേഹിച്ച എന്റെ സ്വന്തം ഒറ്റപ്പാലം ആണ്.
ചേച്ചിയുമായുള്ള ആദ്യ കാഴ്ച എന്നെ പ്രത്യേക സൗഹൃദമൊന്നും തോന്നിക്കാൻ പാകത്തിനുള്ളതായിരുന്നില്ല. കൃത്യമായ അകലം സൂക്ഷിക്കാൻ ഞാൻ വളരെയധികം ജാഗരൂകത കാണിച്ചിരുന്നു. പാലക്കാട് നിന്നും ഒരു സുഹൃത്ത് പോലും എനിക്ക് വേണ്ട എന്ന എന്റെ ഇടുങ്ങിയ ചിന്താഗതിയായിരുന്നു അതിനു കാരണം. പക്ഷെ കാലത്തിന്റെ കാവ്യനീതിദേവത എനിക്ക് കരുതി വെച്ച ഏറ്റവും വലിയ സമ്മാനമായിരുന്നു ആ സൗഹൃദം. നിങ്ങൾ എനിയ്ക് സുഹൃത്താണോ, അധ്യാപികയാണോ, ചേച്ചിയാണോ എന്നൊക്കെ പലപ്പോഴും എനിക്ക് സംശയം തോന്നിയിട്ടുണ്ട്. പക്ഷെ നിസ്സംശയം എനിക്ക് ഒരു കാര്യം പറയാൻ കഴിയും. ഏതു സൗഹൃദ സദസിലും വാദപ്രതിവാദങ്ങളിൽ വിജയിച്ചു നിന്നിരുന്ന എന്നെ തുലോം നിഷ്പ്രഭമാക്കി വാക്കുകൾ കൊണ്ട് നിശബ്ദമാക്കിയ ഒരേ ഒരു വ്യക്തി നിങ്ങളാണ് – എന്നെ എട്ടു നിലയിൽ പൂട്ടിയ സൗഹൃദം😂.
ഏതൊരു ബന്ധത്തെയും ഏറ്റവും മനോഹരമാക്കുന്നത് പരസ്പര വിശ്വാസവും സ്നേഹവും തന്നെയാണ്. ഒരു സമയത്ത് തടാകം പോലെ അടിയൊഴുക്കുകൾ ഒട്ടും ഇല്ലാതെ, സംസാരങ്ങൾ ഒട്ടും ഇല്ലാതിരിന്നിട്ടു പ്പോലും ഹൃദയങ്ങൾ തമ്മിലുളള ഐക്യത്തിന് യാതൊരു മാറ്റവും കാലത്തിന് സമ്മാനിക്കാൻ കഴിഞ്ഞില്ല. ഇന്നും എന്നും മാറ്റമില്ലാതെ അത് തുടരും എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്നിലെ എന്റെ കഴിവുകളെക്കുറിച്ചും, കഴിവുകേടുകളെക്കുറിച്ചും, നന്മകളെക്കുറിച്ചും ആധികാരികമായി പറയുകയും ചിലപ്പോഴൊക്കെ കരുണയില്ലാത്തവിധം എന്നെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്തേ, നിങ്ങളോടുള്ള എന്റെ അകമിഴിഞ്ഞ നന്ദിയും സ്നേഹവും ഈ അവസരത്തിൽ ഞാൻ രേഖപ്പെടുത്തുന്നു. ഒറ്റപ്പാലം തന്ന എന്റെ കാവ്യ സുഹൃത്താണ് എന്റെ സുപ്രഭ. എന്റെ എല്ലാ ഭ്രാന്തുകൾക്കും ഭ്രാന്തൻ എഴുത്തുകൾക്കും എന്നും പ്രോൽസാഹനം നൽകിയ എന്റെ പ്രിയ ” സു” നിന്നെ ഞാൻ ഓർക്കുന്നു.
എന്നിലേയ്ക്കു വന്നു നിറഞ്ഞ സൗഹൃദങ്ങളെ നന്ദി. എന്നെ സ്നേഹിച്ചതിനും എന്നെ ഞാനാക്കിയതിനും നന്ദി 🥰🥰🥰🥰

