ഹായ്! ഇന്ന് സ്കൂൾ തുറക്കുന്ന ദിവസാണ്. പുതിയ ക്ലാസ്സിലേക്ക്. സ്കൂൾ തുറക്കുന്ന ദിവസം മഴ ഉറപ്പാ. മഴയത്ത് തണുത്ത് വിറച്ച് പാടത്തെ കുളത്തിൽ ഒരു കുളി ഉണ്ട്. ആലോചിക്കുമ്പോൾ ബഹുരസം.
മൂന്നാം ക്ലാസിലെ കാൽകൊല്ല പരീക്ഷ വരെ അച്ഛൻ്റെ നാട്ടിലെ വീടിന് തൊട്ടടുത്ത സ്കൂളിലാണ് പഠിച്ചത്. അവിടുന്ന് പോരുമ്പോൾ കുഞ്ഞു മനസ്സിൽ എന്തിനെന്നറിയാത്ത ഒരു വിഷമം ഉണ്ടായിരുന്നു. ഇതുവരെ കാണാത്ത, പേരറിയാത്ത ഒരു നാട്ടിലേക്ക്. ഒരു മാസത്തോളം അമ്മമ്മേടെ വീട്ടിൽ താമസിച്ച് പുതിയ സ്കൂളിൽ ചേർന്നു. പെട്ടെന്ന് സ്കൂൾ മാറിയത് കൊണ്ട് സ്കൂളിൽ പോകാൻ ചെറിയ ഒരു മടി ഉണ്ടായിരുന്നു. ആകെയുള്ള സന്തോഷം പുതിയ മഞ്ഞ നിറത്തിലുള്ള വെള്ളകുപ്പിയും ചോറ്റു പാത്രവും കിട്ടി എന്നതാണ്. പഴയസ്കൂൾ വീടിന് അടുത്തായതു കൊണ്ട് ഉച്ചക്ക് വീട്ടിൽ വന്നാണ് ചോറ് കഴിച്ചിരുന്നത്.
രണ്ട് സ്ഥലങ്ങളിലേയും പെരുമാറ്റരീതികൾ വ്യത്യസ്തമായിരുന്നു. ആദ്യത്തെ സ്കൂളിൽ കൂട്ടുകാർ തമ്മിൽ ‘എടി, പോടി’ വിളികൾ പതിവായിരുന്നു. പുതിയ സ്കൂളിൽ അത് ‘കുട്ടി’ ആയി മാറി. അറിയാതെ എടീ എന്ന് വിളിച്ചതിന് പുതിയ ടീച്ചറുടെ കയ്യിൽ നിന്ന് നല്ല അടിയും കിട്ടിയിട്ടുണ്ട്.
രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങി. പുതിയ യൂണിഫോമാ. രണ്ട് വർഷം കൂടുമ്പോഴേ യൂണിഫോം കിട്ടൂ. പെൻസിൽ ഇടാൻ ബോക്സ് വേണം ന്ന് വാശി പിടിച്ചപ്പോൾ അച്ഛൻ എവിടന്നോ ഒരു പഴയ ബോക്സ് തപ്പിപിടിച്ച് ഒരു മെറൂൺ കളർ പെയിൻ്റ് അടിച്ചു തന്നു. വലിയ ഗമയിൽ പുതിയ (പഴയ) ബോക്സും ഒക്കെ ആയി സ്കൂളിലേക്ക്. ആ യാത്ര ഒരു രസാ. പറഞ്ഞാ കേക്കൂല്ല. പതുക്കെയേ നടക്കൂ. വീട്ടിൽ നിന്ന് അച്ഛനെ പേടിച്ച് ഒരുമിച്ച് ഇറങ്ങുന്ന കുഞ്ഞേട്ടൻ വാണം വിട്ട പോലെ ഒരു പോക്കാ. സ്കൂളിൽ ചെന്ന് കളിക്കണ്ടേ. കുഞ്ഞോപ്പയും ബിന്ദു ചേച്ചിയും ഞാൻ ഒപ്പം എത്താത്ത ദേഷ്യത്തിൽ പല്ലുകടിച്ചു പിടിച്ച് കാത്തു നിൽക്കും. ചീത്ത പറയില്ല. അത് മേമ്പൊടി ചേർത്ത് അച്ഛൻ്റെ അടുത്ത് എത്തുംന്ന് അവർക്ക് അറിയാം. തുറക്കുന്ന ദിവസം ഉച്ചവരെ മാത്രേ ക്ലാസ്സ് ഉള്ളൂ. തിരിച്ച് വരുമ്പോൾ മഴ നനഞ്ഞ് വെള്ളത്തിൽ കളിച്ച് കറുത്ത കാലൊക്കെ നന്നായി വെളുത്തിട്ടുണ്ടാകും.
സ്കൂൾ തുറന്ന് രണ്ട് ദിവസം പെൻസിലും ബുക്കും ഒക്കെ കയ്യിൽ ഉണ്ടാവും . പിന്നത്തെ കാര്യം തഥൈവ… ഒരു ദിവസം വന്നപ്പോൾ പെയിൻ്റടിച്ച് കുട്ടപ്പനാക്കി തന്ന ബോക്സ് കാണാനില്ല. വീട്ടിൽ പറഞ്ഞാൽ ചീത്ത കേൾക്കില്ലേ. മിണ്ടിയില്ല. പിറ്റേ ദിവസം സ്കൂളിൽ ചെന്നപ്പോഴുണ്ട് അടുത്ത് ഇരിക്കുന്ന കുട്ടിയുടെ കയ്യിൽ അതു പോലെ ഒരു ബോക്സ്. കണ്ടപ്പോ സഹിച്ചില്ല. ആഹാ ! അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.കാദറ് മാഷിനോട് പരാതി പറഞ്ഞു. എൻ്റെ ബോക്സ് ഈ കുട്ടി എടുത്തു ന്ന്. അത് കരച്ചിലായി. അത് അവളുടെ ആണെന്ന്. കാദറ് മാഷ് തീർപ്പു കൽപ്പിച്ചു. നാളെ രണ്ടു പേരും അച്ഛനെ വിളിച്ച് കൊണ്ട് വരണം. പിറ്റേ ദിവസം അച്ഛൻ വന്നു. പാവം ആ കുട്ടിക്ക് വിളിച്ചു കൊണ്ടുവരാൻ അച്ഛൻ ഉണ്ടായിരുന്നില്ല. അച്ഛനെ കണ്ടപ്പോഴേക്കും പാവം അത് കരച്ചിലായി. അച്ഛൻ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്നതു കണ്ടപ്പോൾ ഞാൻ അമ്പരന്നു. കള്ളം പറയരുതെന്ന് പറയാറുള്ള അച്ഛനാണോ ഇത്… മാഷിൻ്റെ കയ്യിൽ നിന്ന് ബോക്സ് വാങ്ങി അച്ഛൻ എന്നോട് പറഞ്ഞു. ഇത് അവൾ എടുത്തോട്ടെ. ഞാൻ നിനക്ക് പുതിയത് വാങ്ങിത്തരാം. പുതിയത് കിട്ടുമല്ലോ പിന്നെന്താ… ഞാൻ സന്തോഷത്തോടെ തലയാട്ടി. വീട്ടിൽ എത്തി അച്ഛൻ എന്നെ പറഞ്ഞു മനസ്സിലാക്കി തന്നു. ആ കുട്ടിക്ക് വാങ്ങി കൊടുക്കാൻ അച്ഛനില്ലല്ലോ അതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന്.
എനിക്ക് പുതിയത് കിട്ടിയില്ലെങ്കിലും ഞാൻ അന്ന് പുതിയൊരു പാഠം പഠിച്ചു. വിട്ടുകൊടുക്കലിൻ്റെ, സഹായ മനസ്ഥിതി ഉണ്ടാവേണ്ടതിൻ്റെ, പരസ്പര സ്നേഹത്തിൻ്റെ, ഒരു വലിയ പാഠം. ഇന്ന് ഓർക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നു അച്ഛൻ ആ ചെറിയ ഒരു കാര്യത്തിലൂടെ എന്നെ പഠിപ്പിച്ച വലിയ കാര്യം. ആ മനസ്സിൻ്റെ വലുപ്പവും.
#അച്ഛനുംഞാനും

