നിർത്താതെ ഉള്ള ഫോൺ ബെൽ അടി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. സന്ദീപ് വിളിക്കുന്നു. ഫോൺ എടുത്തപ്പോഴേ സന്ദീപ് പറഞ്ഞു,
“ഉമാ, മോളെ എടുത്തോണ്ട് വേഗം ഇറങ്ങണം. ഞാൻ പത്തു മിനിറ്റിൽ അവിടെ എത്തും. തന്റെ അമ്മക്ക് നല്ല സുഖമില്ല എന്ന് മഹേഷേട്ടൻ വിളിച്ചു പറഞ്ഞു.”
തിരിച്ചൊന്നും ചോദിക്കാൻ പറ്റിയില്ല. അമ്മയ്ക്ക് എന്താണോ പറ്റിയത്? പെട്ടെന്ന് മുഖം കഴുകി അത്യാവശ്യ സാധനങ്ങൾ ബാഗിൽ കുത്തി നിറച്ച് കുഞ്ഞിനെ എടുത്ത് ഫ്ലാറ്റ് പൂട്ടിയപ്പോഴേക്കും സന്ദീപ് വന്നു. മോളെ കയ്യിൽ എടുത്ത് നടന്ന സന്ദീപിന്റെ ഒപ്പം ഇറങ്ങി.
ടാക്സിയിൽ കയറിയിട്ട് സന്ദീപിന്റെ മുഖത്തേക്ക് നോക്കി.
അരുതാത്തത് എന്തോ സംഭവിക്കുന്നോ എന്ന് മനസ്സ് ആശങ്കപ്പെട്ടുകൊണ്ടിരുന്നു.
കുഞ്ഞിനെ എന്റെ മടിയിൽ കിടത്തിയിട്ട് സന്ദീപ് പറഞ്ഞു.
” താൻ ഒന്ന് മയങ്ങിക്കോ. ലോങ്ങ് ജേർണി അല്ലേ. നേരം വെളുത്താൽ പിന്നെ ഉറങ്ങാൻ പറ്റില്ല.”
“എന്താ അമ്മയ്ക്ക്? “ഞാൻ ചോദിച്ചു.
“മഹേഷേട്ടൻ അങ്ങനെ ഒന്നും പറഞ്ഞില്ല. അവർ നാട്ടിലെത്തിയിട്ടില്ല. വിനീത് അവരെ വിളിച്ചു പറഞ്ഞതാണ്. രാത്രിയിൽ എന്തോ വയ്യായ്ക വന്നപ്പോൾ വിനീതും അച്ഛനും അപ്പച്ചിയും കൂടി ആശുപത്രിയിൽ കൊണ്ട് പോയി. അവിടെ അഡ്മിറ്റ് ചെയ്തു”.
“നീ മോൾ ഉണരുന്നത് വരെ മയങ്ങിക്കോ. ഞാൻ വിളിക്കാം.” സന്ദീപ് പറഞ്ഞു.
അർദ്ധമയക്കത്തിൽ ആരൊക്കെയോ സന്ദീപിനെ വിളിക്കുന്നത് കേട്ടു. കണ്ണുകൾ തുറക്കാൻ മടി ആയതുകൊണ്ട് ആ കിടപ്പ് കിടന്നു. പെട്ടെന്ന് എത്തിയാൽ മതിയായിരുന്നുവെന്ന് വെറുതെ ആശിച്ചു.
കേരളത്തിൽ എത്തിയപ്പോൾ സന്ദീപ് പറഞ്ഞു “വാ എന്തെങ്കിലും കഴിക്കാം. മോൾക്കും വിശക്കില്ലേ.”
“മോൾക്ക് ഞാൻ ബിസ്ക്കറ്റ് എടുത്തിട്ടുണ്ട്.”
“അല്ല… ഇറങ്ങ്. നമ്മൾ എത്തുമ്പോൾ ഒരു സമയം ആകും.”
ഞങ്ങൾ പെട്ടെന്ന് എന്തോ കഴിച്ചിട്ട് വീണ്ടും യാത്ര തുടർന്നു. എറണാകുളം എത്താറായപ്പോൾ സന്ദീപ് എന്നെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു.
“മോളെ, അമ്മ നമ്മളെ വിട്ടു പോയി. അവിടെ എല്ലാവരും നമ്മളെ കാത്തിരിക്കയാണ്..”
ആദ്യം എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കണ്ണുകൾ ഇറുകി അടച്ച് ഞാൻ ഇരുന്നു. അടുത്ത നിമിഷം കണ്ണുകൾ പെയ്തു തുടങ്ങി.
മിനിഞ്ഞാന്ന് എന്നെ വിളിച്ചു പറഞ്ഞതെല്ലാം എന്റെ മുന്നിൽ തെളിഞ്ഞു വന്നു. ഞാൻ സന്ദീപിന്റെ തോളിലേക്ക് ചാഞ്ഞ് ഇരുന്നു. വീട് അടുക്കാറായപ്പോൾ സന്ദീപ് പറഞ്ഞു,
” ഞാൻ ഇപ്പോൾ അങ്ങോട്ട് കയറുന്നില്ല. വിനീത് റോഡിൽ നിൽപ്പുണ്ട്. ഞാൻ ഈ ടാക്സിയിൽ തന്നെ വീട്ടിൽ പോയിട്ട് അമ്മയും അച്ഛനും സനൂപും ആയിട്ട് വരാം. നമ്മൾ ഒരുമിച്ചാണ് വന്നതെന്ന് തന്റെ അച്ഛൻ അറിയണ്ട.”
വിനീത് വഴിയിൽ നിൽപ്പുണ്ടായിരുന്നു. അവൻ മോളെ എടുത്ത് നടന്നു. സ്മിത ചേച്ചി ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. ഞാൻ ഒന്ന് തേങ്ങി. അമ്മയുടെ അടുത്ത് പോയി ഇരുന്നു.
അച്ഛനെ ഞാൻ നോക്കി. എന്താണ് ആ മുഖത്തെ ഭാവം എന്ന് എനിക്ക് മനസ്സിലായില്ല. എന്നെ കണ്ടപ്പോൾ അടുത്ത് വന്ന് ചേർത്ത് പിടിച്ചു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ സ്മിതചേച്ചിയോട് സങ്കടം പറഞ്ഞു.”എന്റെ മോളുടെ അച്ഛനെ അവൾക്ക് ഞാൻ നഷ്ടപ്പെടുത്തിയില്ല എന്ന് അമ്മയെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ലല്ലോ.” സ്മിതചേച്ചി എന്റെ തലയിൽ മൃദുവായി തലോടി ചേർത്തണച്ചു.
അച്ഛമ്മയും അപ്പച്ചിയും എന്റെ അടുത്ത് വന്നിരുന്ന് എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. സന്ദീപ് പിറ്റേന്ന് മടങ്ങി പോകുവാണെന്നു വിനീതിനോട് പറഞ്ഞയച്ചു. എന്റെ ഫ്ലാറ്റ് ഒഴിഞ്ഞു സാധനങ്ങൾ ഒക്കെ ഈ ദിവസങ്ങളിൽ മാറ്റും എന്നും കൂട്ടി ചേർത്തിരുന്നു.
അമ്മയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് വിനീത് എന്നെയും മോളെയും ബാംഗ്ലൂര് കൊണ്ടാക്കി.
പോകാൻ നേരം സ്മിത ചേച്ചി പറഞ്ഞു.”അമ്മായിയെ നമുക്ക് കാണാൻ കഴിയുന്നില്ലന്നേ ഉള്ളു. അമ്മായിയുടെ സാന്നിധ്യം എല്ലായിടവുമുണ്ട്. നിന്റെ കാര്യത്തിൽ ഇനി നിന്റെ അമ്മയ്ക്ക് സന്തോഷിക്കാമല്ലോ. അല്ലേ?”
ശരിയാണ്. ജീവിച്ചിരുന്നപ്പോളത്തെക്കാൾ അമ്മയെ എനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നു. ശരിക്കും ഹൃദയത്തിൽ ഫീൽ ചെയ്യാൻ സാധിക്കുന്നു.
ഫ്ലാറ്റിൽ ചെന്നപ്പോൾ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് സന്ദീപ്, മോൾക്ക് വേണ്ടി സെറ്റ് ചെയ്തു വെച്ച റൂം ആണ്. ധാരാളം ടെഡി ബെയർകളും കുഞ്ഞി കുഞ്ഞി പാവകളും ഒക്കെ ചേർത്ത് വെച്ച് മനോഹരമാക്കിയ മുറി.
മോളുടെ കുഞ്ഞിലത്തെ മുതൽ ഏറ്റവും ലേറ്റസ്റ്റ് ആയ ഫോട്ടോകൾ വരെ ഫോട്ടോ സ്റ്റാൻഡിൽ ഉണ്ട്.
കൗതുകത്തോടെ നോക്കിയ എന്റെ കാതിൽ മൊഴിഞ്ഞത് “നിന്റെ അമ്മ നമ്മുടെ പുണ്യം” ആണെന്നായിരുന്നു. അമ്മ വിനീതിനോട് പറഞ്ഞ് കുഞ്ഞിന്റെ ഫോട്ടോകൾ എല്ലാം സന്ദീപിന് അയച്ചുകൊടുത്തിരുന്നു.
അമ്മയുടെ കരുതലിനു മുമ്പിൽ ഞാൻ നിശബ്ദയായി.
അമ്മയുടെ നഷ്ടത്തിന്റെ വലുപ്പം വരും ദിവസങ്ങളിൽ അധികമായിരുന്നെങ്കിലും സന്ദീപിന്റെ കരുതലും സ്നേഹവും മോളുടെ കൊഞ്ചലുകളും കുസൃതികളും എന്നെ വേറെ ഒരു ലോകത്തിലേക്ക് നയിച്ചു എന്ന് പറയാം. ഇനിയും ഒരിക്കലും നഷ്ടപ്പെടരുത് എന്നാഗ്രഹിച്ചു ചേർത്ത് നിർത്തുന്ന ഒരാൾ മുജ്ജന്മ സുകൃതം കൊണ്ട് കിട്ടുന്നതാണ്.
പ്ലെയിൻ ലാൻഡ് ചെയ്യാനുള്ള അനൗൺസ്‌മെന്റ് വന്നു. സീറ്റ് ബെൽറ്റ് ടൈറ്റ് ചെയ്യാൻ സമയമായി. ഞാൻ സന്ദീപിനെ മുറുകെ പിടിച്ചു. ഞങ്ങൾ നടപടി ക്രമങ്ങൾ (ഫോർമാലിറ്റികൾ )കഴിഞ്ഞ് പുറത്ത് വന്ന് ഒരു ടാക്സി പിടിച്ച് സന്ദീപിന്റെ വീട്ടിലെത്തി.
വീട്ടിലെത്തിയതോടെ മോൾക്ക് ഉത്സാഹമായി. ഇനി ഉറങ്ങാൻ സമയമില്ല എന്ന് പറഞ്ഞ് സനൂപും അച്ഛനും മോളും കൂടി കളി തുടങ്ങി. നിങ്ങൾ ഒന്ന് നടു നിവർത്തിക്കോ എന്ന് അമ്മ പറഞ്ഞതനുസരിച്ച് ഞങ്ങൾ റൂമിലേക്ക് വലിഞ്ഞു..


1 Comment
Pingback: അവസ്ഥാന്തരങ്ങൾ പാർട്ട് 3 - By Rani Varghese - കൂട്ടക്ഷരങ്ങൾ