അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്ന സമയത്ത് കുഞ്ഞമ്മയ്ക്ക് ഒരു ഗൾഫുകാരന്റെ ആലോചന വന്നു. ഡിഗ്രി കഴിഞ്ഞ് ഇനി പഠിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു നിൽക്കുന്ന കുഞ്ഞമ്മയെ അങ്ങനെ ഗൾഫുകാരന് കൊടുക്കാൻ തീരുമാനിച്ചു. വീടും ഇരുപതു സെന്റ് സ്ഥലവും കുഞ്ഞമ്മയ്ക്ക് കൊടുക്കാം എന്നും തീരുമാനം ആയി. അതറിഞ്ഞ അച്ഛൻ പകുതി സ്വത്തിന് പദ്മിനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞ് വഴക്കു തുടങ്ങി.
അമ്മ ധർമസങ്കടത്തിലായി. അപ്പോൾ അച്ഛച്ഛൻ ആണ് അമ്മയെ രക്ഷിക്കാൻ എത്തിയത്.
” ഹരി നീ ഒന്നടങ്ങ്. ഞാൻ പദ്മിനിയുടെ അമ്മയ്ക്ക് വാക്ക് കൊടുത്തതാണ്. ഇനിയും നിനക്ക് അവിടുത്തെ ഷെയർ വേണമെങ്കിൽ ഇവിടെ ഞാൻ അതുംകൂടി ചേർത്ത് തരാം…”. പിന്നെ അച്ഛൻ ഒന്നും മിണ്ടിയില്ല.
അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിച്ചുകൊണ്ടു നടന്നു ഫ്ലാറ്റിലെത്തി. മോളെ എൽപ്പിച്ചിട്ട് പോകാൻ നിൽക്കുകയാണ്, അവളെ നോക്കുന്ന ചേച്ചി. മുറിക്കുള്ളിൽ കയറിയപ്പോൾ തന്നെ മൊബൈൽ അടിച്ചു. നോക്കിയപ്പോൾ സ്മിത ചേച്ചി.
“ആ ചേച്ചി… എന്താ വിളിച്ചത്?”
അപ്പുറത്ത് നിന്ന് പരിഭവത്തോടെ ചേച്ചി പറഞ്ഞു.” നീ വിളിക്കില്ലല്ലോ. ഏതായാലും ഞാനും മഹേഷും കൂടി നാളെ രാവിലെ ബാംഗ്ലൂർ എത്തും. നീ നാളെ ലീവ് പറയണം. ഞങ്ങളെ ബാംഗ്ലൂർ ഒക്കെ ഒന്ന് കാണിക്കണം. ബൈ, കുട്ടികുറുമ്പീ. സീ യൂ ടുമോറോ.”
മനസ്സൊന്നു പിടഞ്ഞു. എത്ര നാളായി ഈ വിളി കേട്ടിട്ട്. കണ്ണ് നിറഞ്ഞു തൂവി. ഒരു വിതുമ്പൽ എവിടെയോ തടഞ്ഞു. ആർദ്രമായ ഓർമ്മകൾ വല്ലാതെ പിടിമുറുക്കി.
ഒന്നിനും തോന്നിയില്ല. കുഞ്ഞിനെ മുറുകെ പിടിച്ച് ബെഡിൽ കിടന്നു.
നേരത്തെ കിടന്നതുകൊണ്ട് നാലു മണിക്കേ ഉണർന്നു. വെറുതെ അര മണിക്കൂർ ഉണർന്നുകിടന്നു.
അയ്യോ, എന്നത്തേയും പോലെ അല്ല. മോൾ ഉണരുന്നതിനു മുമ്പേ എന്തെങ്കിലും ഒക്കെ ചെയ്തു തീർത്താൽ കൊള്ളാം. സ്മിത ചേച്ചിയും മഹേഷേട്ടനും ഇപ്പോൾ എത്തും.
പെട്ടെന്ന് ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി. മോൾക്ക് പാൽ ആറിച്ച് എടുത്ത് വെച്ചു. ഓഫീസിലേക്ക് ഒരു ലീവ് ആപ്ലിക്കേഷൻ അയച്ചു. അപ്പോഴേക്കും മോൾ ഉണർന്നു. മോൾക്ക് പാൽ കൊടുത്തോണ്ടിരുന്നപ്പോൾ, ആ… എത്തിപ്പോയി. കിലുക്കാംപെട്ടികൾ…
ആദ്യമായി എന്റെ ഫ്ലാറ്റിൽ ഒച്ചയും ബഹളവും തിമിർപ്പും. മോൾ ആണെങ്കിൽ നിലത്തൊന്നും അല്ല. രണ്ടു പേരെയും ഫ്രഷ് ആകാൻ വിട്ടിട്ടു ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുത്ത് ടേബിളിൽ വെച്ചു. കഴിച്ചു കൊണ്ടിരുന്നപ്പോൾ നാട്ടിലെ വിശേഷങ്ങൾ ഒക്കെ രണ്ടു പേരും മത്സരിച്ചു പറഞ്ഞു കേൾപ്പിച്ചു.
സ്മിത ചേച്ചി പറഞ്ഞു, “അനൂ… ഇപ്പോൾ അച്ഛമ്മയും അമ്മായിയും അമ്മയും ഒക്കെ ആഘോഷിക്കയാണ്. റിട്ടയർ ചെയ്തതിനു ശേഷം, എന്റെ പൊന്നേ ഒന്ന് കാണണം. അമ്മയും അമ്മായിയും അച്ഛമ്മയെയും വിളിച്ചുകൊണ്ടു അവർക്ക് വേണ്ടയിടങ്ങളിലെല്ലാം പോകും. എന്നും സന്ധ്യക്ക് നമ്മുടെ അമ്പലത്തിൽ ദീപാരാധനക്ക് മൂന്നു പേരും ഹാജരുണ്ട്. വിനീത് ആണ് വണ്ടിയിൽ പോകേണ്ടിടത്തു ഒക്കെ ഡ്രൈവർ.”
“എന്താ നീ അതിശയത്തോടെ നോക്കുന്നത്?” സ്മിത ചേച്ചി കുസൃതിച്ചിരിയോടെ ചോദിച്ചു.
“അമ്മാവൻ എങ്ങനെ പ്രതികരിക്കുന്നു എന്ന് അല്ലേ?”
“അമ്മാവനോട് രാവിലെ തന്നെ ഞങ്ങൾ ഇന്നയിടത്ത് പോകുന്നു എന്ന് അമ്മായി പറയും. അമ്മാവൻ ഒന്നും മിണ്ടില്ല. ഒരു ബഹളവും ഉണ്ടാക്കില്ല. ആള് അപ്പൂപ്പന്റെ മരണത്തോടെ കുറച്ചൊക്കെ മാറിയിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നേ”.
” രണ്ടു പേരും എഴുന്നേറ്റേ. പുറത്ത് പോകണ്ടേ? ഞാൻ മോളെ ഉടുപ്പ് ഒന്ന് മാറ്റിക്കട്ടെ.” ഞാൻ എഴുന്നേറ്റു.
സ്മിത ചേച്ചി എന്റെ കയ്യിൽ പിടിച്ചു.”എടീ, നമുക്ക് ഒരു നാലു മണിക്ക് ഇറങ്ങിയാൽ മതി. മഹേഷിന് അവരുടെ ഹെഡ് ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട്. നമുക്ക് നാലു മണിക്ക് അങ്ങോട്ട് പോകാം. കറങ്ങി നടന്ന് ഡിന്നറും പുറത്തു നിന്നു കഴിച്ചിട്ട് ഞങ്ങൾക്ക് രാത്രിയിൽ തിരിച്ചും പോകാം. എന്ത് പറയുന്നു ചക്കരെ?”
“വാ, ഉച്ചയൂണിന് നമുക്ക് രണ്ടു പേർക്കും കൂടി എന്തെങ്കിലും ഉണ്ടാക്കാം. മഹേഷിനു വേണ്ടല്ലോ.”
സ്മിതച്ചേച്ചിയ്ക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് മനസ്സിലായി. എന്റെ രണ്ടു കയ്യും സ്വന്തം കയ്യിൽ ചേർത്ത് വെച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു
“എന്താ മോളുടെ പ്രശ്നം?”
ഞാൻ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ പറഞ്ഞു, “അതല്ല, അമ്മായി നിന്നെ വിളിച്ചപ്പോൾ നീ ഒരു മറുപടിയും പറഞ്ഞില്ലല്ലോ”
ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. പിന്നെ മൃദുവായി പറഞ്ഞു.
“നിനക്ക് ഒരിക്കലും സ്വന്തം അഭിപ്രായങ്ങൾ ഇല്ലായിരുന്നു. ചെറുപ്പം മുതലേ പഠനം എന്ന് പറഞ്ഞ് പറഞ്ഞ് നിന്നെ ഒരിടത്ത് പോലും വിടില്ലായിരുന്നല്ലോ. ഒരിക്കലെങ്കിലും സ്കൂളിലെ ആർട്സ്‌ഡേക്കോ സ്പോർട്സ്‌ഡേക്കോ, എന്തിന് എന്റെ ഡാൻസ് ഉള്ളപ്പോഴെങ്കിലും അച്ഛനെ പേടിച്ച് നീ വന്നിട്ടുണ്ടോ?
ഏതെങ്കിലും ബന്ധു വീടുകളിൽ നീ വന്നിട്ടുണ്ടോ?
എല്ലാത്തിൽ നിന്നും, എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം, അല്ലേ.
ഇവിടെല്ലാം ഞാനും വിനീതും കൂടിയാണ് പോയിരുന്നത്. നിന്റെ അമ്മയുടെ വീട്ടിൽ പോലും ഞാൻ കൂടെകൂടെ പോകുമായിരുന്നു.”
ബന്ധങ്ങളുടെ ഊഷ്മളത, നിറവ് ഒക്കെ നമ്മുടെ സംസ്കാരത്തെ മിനുക്കിയെടുക്കും. നമ്മുടെ കാഴ്ചപ്പാടുകളെ തന്നെ മറ്റും.
നിന്റെ നന്മക്കല്ലേ, അച്ഛൻ എങ്ങും വിടാത്തതെന്നല്ലേ നിനക്ക് എന്നും തോന്നിയിരുന്നത്. ആദ്യം ആദ്യമൊക്കെ വിനീതിനോടും ഇതേപോലെയൊക്കെ പറഞ്ഞെങ്കിലും അവൻ ‘ നോ ‘ പറയും എന്ന് മനസിലാക്കിയത് മുതൽ അവനെ അവോയ്ഡ് ചെയ്യുന്നതായി ഭാവിച്ചു.
പിന്നെ നിന്നെ മാത്രമേ കെയർ ചെയ്യുന്നുള്ളു എന്ന് നിനക്ക് തോന്നുന്ന വിധമായിരുന്നു അമ്മാവന്റെ ചെയ്തികൾ. ശരിക്കും അദൃശ്യമായ ഒരു വേലി ഉണ്ടാക്കി നിന്നെ അതിൽ ബന്ധിച്ചു. നിന്റെ ജീവിതത്തിന്റെ വർണ്ണങ്ങൾ മുഴുവൻ മായിച്ചു കളഞ്ഞു. പക്ഷേ എന്നും നീ ചിന്തിക്കുന്നത് എല്ലാം നിന്റെ നന്മക്കാണല്ലോ എന്നാണ്. ഒരു തരം സ്റ്റോക്ക്ഹോം സിൻഡ്രം പോലെ. നോ പറയേണ്ടിടത്തു നോ പറയുന്നതാണ് ഏതൊരാളുടെയും ശക്തി.
മോളെ, ആരുടെ പേരിലും നിന്റെ മോളുടെ അച്ഛനെ നീ അവൾക്ക് നഷ്ടപ്പെടുത്തരുത്. ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ സമയം കഴിഞ്ഞിരിക്കുന്നു.. അച്ഛൻ കൂടെ ഇല്ലാത്ത അവസ്ഥ നന്നായിട്ട് അറിഞ്ഞ ഒരുവളാണ് ഞാൻ. അങ്ങനെ ഒരു ഗതികേട് നിന്റെ മോൾക്ക് ഉണ്ടാവരുത്..”
എന്റെ കലങ്ങിയ കണ്ണുകൾ കണ്ട് സ്മിത ചേച്ചി എന്റെ കണ്ണും മുഖവും തുടച്ചു. നെറുകയിൽ ഒരു ഉമ്മയും തന്നു.
മോൾ ഇടക്ക് വന്ന് മടിയിൽ കയറി ഇരുന്ന് കുറുമ്പ് കാട്ടാൻ തുടങ്ങി. സ്മിത ചേച്ചി കുഞ്ഞിനെ എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് പോയി.
നാലു മണി ആയപ്പോൾ ഞങ്ങൾ ലാൽബാഗ് കാണാൻ പോയി. അവിടെ മഹേഷേട്ടൻ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മഹേഷേട്ടനെ കണ്ട് മോൾ ചാടി ചെന്നു. തൊട്ടടുത്ത് നിൽക്കുന്ന ആളെ കണ്ട് ഞാൻ കണ്ണുകൾ ഇറുകി അടച്ച് ബദ്ധപ്പെട്ട് തുറന്നു. എന്റെ നെഞ്ചിന്റെ പിടപ്പ് ഞാൻ അറിഞ്ഞു. സന്ദീപ്… വിടർന്ന ചിരിയോടെ ഞങ്ങളെ നോക്കി.
ഹൃദയത്തിൽ ഒരു മിന്നൽ പ്പിണർ. ഈ അടിവയറ്റിൽ മഞ്ഞ് വീണ പ്രതീതി എന്ന് കേട്ടിട്ടേ ഉള്ളൂ. ശരിക്കും ഇപ്പോൾ അനുഭവിച്ചു. സ്മിത ചേച്ചി എന്നെ നുള്ളി.
“ഒന്ന് ചിരിക്ക് മോളെ, .”
സന്ദീപ് മോളെ കയ്യിൽ എടുത്തിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.
“വാ നടക്കാം.” മഹേഷേട്ടൻ നടന്നു കഴിഞ്ഞു. ഞങ്ങൾ ഒരു ബെഞ്ചിൽ പോയിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ മഹേഷേട്ടനും സ്മിതച്ചേച്ചിയും എഴുന്നേറ്റ് മോളുടെ കൈയും പിടിച്ചിട്ട് പറഞ്ഞു.
” നിങ്ങൾ ഇരിക്ക്, ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം.”
എനിക്കെന്തോ ഒരു പരിഭ്രമം.. പെണ്ണ് കാണാൻ വന്നപ്പോൾ പോലും ഉണ്ടായിട്ടില്ലാത്ത… എന്തൊക്കെയോ ഒരു ഫീലിംഗ്.
സന്ദീപ് മൃദുവായി വിളിച്ചു “ഉമേ, .. മുഖമൊന്നുയർത്തെടോ”
ഞാൻ മുഖമുയർത്തി നോക്കി, … ആ കണ്ണുകളിൽ നക്ഷത്ര തിളക്കം. നോട്ടം നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി. പ്രണയത്താൽ ഞാൻ പൂത്തുലഞ്ഞു. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ സാധിക്കുന്നില്ല.
സന്ദീപ് എന്റെ കൈകൾ കവർന്നെടുത്തു കൊണ്ട് ചോദിച്ചു, ” എന്നോട് ഒന്നും പറയാനില്ലേ? “
ഞാൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചു.
ഉടനെ എന്റെ മൂക്കിന്റെ അറ്റത്തു മൃദുവായി നുള്ളിക്കൊണ്ട് ചോദിച്ചു “എന്നാടോ നമ്മുടെ ഫ്ലാറ്റിലേക്ക് വരുന്നത്?”
ഉടനെ ദേ വന്നു കിലുക്കാം പെട്ടികൾ. “മതി മതി. ഇപ്പോൾ ഇത്രേം മതി. ബാക്കി പിന്നെ… കേട്ടോ. “
“പ്രണയിക്കാൻ ഇനിസമയം കിടക്കുവല്ലേ മുമ്പിൽ.” മഹേഷേട്ടന്റെ വക.
“നോക്ക്, പെണ്ണ് അങ്ങ് ചുമന്നു തുടുത്തല്ലോ!”
സ്മിത ചേച്ചിയുടെ കമന്റ് കേട്ട സന്ദീപിന്റെ കണ്ണിൽ കുസൃതി ചിരി.
“സന്ദീപേ, ഞങ്ങൾക്ക് ബസ് മിസ് ആവല്ലേ. വാ, ഡിന്നറിന്നു പോകാം.”
എല്ലാവരും എണീറ്റു. തൊട്ടടുത്ത് ഒരു റസ്റ്റോറന്റിൽ കാൻഡിൽ ലൈറ്റ് ഡിന്നർ സന്ദീപ് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.
മോൾക്ക് സന്ദീപും ഞാനും വാരിക്കൊടുത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഓർത്തു, ഈ അടുത്ത കാലത്ത് ഇത്രയും രുചികരമായി കഴിച്ചിട്ടുണ്ടാവില്ല.
“എത്ര നാളായി ഇത്ര നല്ല ഭക്ഷണം കഴിച്ചിട്ട്…” സന്ദീപ് അറിയാതെ പറഞ്ഞു.
ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ചിന്തിക്കുന്നല്ലോ, ഞാൻ സന്ദീപിനെ നോക്കി പുഞ്ചിരിച്ചു.
ഡിന്നർ കഴിഞ്ഞ് സന്ദീപ് ഒരു ടാക്സി അറേഞ്ച് ചെയ്തു തന്നു. പോകാൻ നേരം സന്ദീപ് പറഞ്ഞു
“താങ്ക്സ് ഫോർ ദി വണ്ടർഫുൾ ഈവെനിംഗ്. ശനിയാഴ്ച നമുക്ക് ഉമയുടെ ഫ്ലാറ്റ് ഒഴിയാം. എന്ത് പറയുന്നു?”
ഞാൻ സമ്മതം മൂളി.
സ്മിത ചേച്ചി പറഞ്ഞു, “ഏർലിയർ ദി ബെസ്റ്റ്, മോളെ.” ഞാൻ തല കുലുക്കി.
എന്റെ ഫ്ലാറ്റിൽ വന്ന് ബാഗും എടുത്ത് അവർ ഇറങ്ങി.
“ബൈ മോളെ, നിങ്ങൾ താഴോട്ട് വരണ്ടാ. ഞങ്ങൾ പൊക്കോളാം..”
ശരി. ഞാനും മോളും ഡ്രസ്സ് മാറ്റി വേഗം കട്ടിലിലേക്ക് വീണു. കിടന്നപാടേ കുഞ്ഞ് ഉറങ്ങി. ഞാൻ മോളെ അടുക്കി പിടിച്ച് കൊണ്ട് കിടന്നു.
ആയിരം മുല്ലപ്പൂക്കളുടെ സുഗന്ധം എന്റെ ആത്മാവിനെ തരളിതമാക്കിക്കൊണ്ടേ ഇരുന്നു. ആ അനുഭൂതിയിൽ ഞാനും ഉറങ്ങി.


3 Comments
Lovely story 😍
❤️❤️❤️❤️ next
Pingback: അവസ്ഥാന്തരങ്ങൾ പാർട്ട് 2 - By Rani Varghese - കൂട്ടക്ഷരങ്ങൾ