പിന്നീട് പ്രെഗ്നന്റ് ആയി പ്രസവത്തിന് നാട്ടിൽ വന്നപ്പോൾ വീണ്ടും ചെറിയ ചെറിയ വഴക്കുകൾ..
കുഞ്ഞിന്റെ നൂല് കെട്ടിന് സന്ദീപിന്റെ വീട്ടിൽ നിന്നും വളരെ കുറച്ച് ആളുകളെ പങ്കെടുത്തുള്ളൂ. നാട്ടിൽ വരുമ്പോൾ എന്നെ സന്ദീപിന്റെ വീട്ടിലേക്ക് അച്ഛൻ വിടാറില്ലല്ലോ എന്നാണ് അവർ അതിന് കാരണം ആയിട്ട് പറഞ്ഞത്. അതിൽ പിടിച്ച് വീണ്ടും വഴക്കായി. അച്ഛച്ഛൻ ഇടപെട്ട് അത് ഒരുവിധം പരിഹരിച്ചു.
അധികം ലീവ് ഇല്ലാത്തത് കൊണ്ട് നാട്ടിൽ നിന്നും കുഞ്ഞിനെ നോക്കാൻ ഒരു ചേച്ചിയുമായി വീണ്ടും ബാംഗ്ലൂർക്ക്.
എന്നും അച്ഛൻ എന്നെ വിളിച്ച് പണം ഞാൻ മാനേജ് ചെയ്യണം എന്നും പണത്തിന്റെ കാര്യത്തിൽ കണ്ട്രോൾ കിട്ടിയാൽ പിന്നെ എല്ലാം എന്റെ കൈപ്പിടിയിൽ ആയിരിക്കും എന്നും പറഞ്ഞ് കൊണ്ടേ ഇരുന്നു..
വീണ്ടും നാട്ടിലെത്തിയപ്പോൾ അച്ഛൻ സന്ദീപിനോട് ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.. “ഇപ്പോൾ ഒരു മോൾ ആയി. കുഞ്ഞിന്റെ ഭാവിയിലേക്കായി ഇപ്പോഴേ എന്തെങ്കിലും ഒക്കെ കരുതണം. സ്ത്രീകൾ ആകുമ്പോൾ സൂക്ഷിച്ച് ചിലവാക്കിക്കോളും. അത് കൊണ്ട് അനു പണം കൈകാര്യം ചെയ്യട്ടെ . സന്ദീപിന് ഒരു ടെൻഷനും വേണ്ടല്ലോ.”
പെട്ടെന്ന് സന്ദീപ് എഴുന്നേറ്റ് അച്ഛന്റെ അടുത്ത് ചെന്ന് നിന്നു.
” ഇവിടെ അമ്മ ആയിരിക്കുമല്ലോ പണം കൈകാര്യം ചെയ്യുന്നത്? അല്ലേ പറയൂ, ഞാൻ ഒന്ന് അറിയട്ടെ. നിങ്ങൾ നിങ്ങളുടെ മകളെ നിങ്ങൾ കീ കൊടുക്കുമ്പോൾ ചലിക്കുന്ന ഒരു വെറും പാവ ആക്കി മാറ്റി. എന്നെ അതിന് നോക്കണ്ട. എന്നെ വിട്ടേക്കൂ”
സന്ദീപിന്റെ ആ ഭാവവും സ്വരത്തിലെ ദൃഢയും അച്ഛൻ തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല.
സന്ദീപ് തിരിഞ്ഞ് നിന്ന് അമ്മയുടെ കയ്യിലിരിക്കുന്ന മോളെ എടുക്കാൻ ശ്രമിച്ചതും അച്ഛൻ പോയി തടഞ്ഞു. ചെറിയ രീതിയിൽ ഉന്തും തള്ളും. വിനീത് അച്ഛനെയും ഞാൻ സന്ദീപിനെയും പിടിച്ച് മാറ്റി. അന്ന് വീട്ടിൽ നിന്നും ഇറങ്ങിയ സന്ദീപ് പിന്നെ എന്നെ വിളിച്ചില്ല. അച്ഛനെ ഭയന്ന് ഞാനും വിളിച്ചില്ല. അമ്മയും വിനീതും അച്ഛനോട് കെഞ്ചിപ്പറഞ്ഞു…. സന്ദീപിനെ വിളിച്ചൊന്നു സംസാരിക്കാൻ.
അതിന് അച്ഛന്റെ മറുപടി കേട്ട് എന്റെ മനസ്സ് തകർന്നു. “അവനെ എന്റെ മോൾക്ക് വേണ്ട. എന്റെ മോൾടെ അത്രയും മിടുക്ക് ഒന്നും അവന് ഇല്ല. അവൻ പോട്ടെ…..
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ തറഞ്ഞു നിന്നു പോയി. വല്ലാത്ത ഒരു ശൂന്യത എന്നിൽ വന്നു നിറഞ്ഞു.
ദീപാവലി അവധി കഴിഞ്ഞ് ഞാൻ തനിയെ ബാംഗ്ലൂരിലേക്ക് പോയി. വല്ലാത്ത ഒരു മടുപ്പ് എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. പുലരികൾ വിടരുന്നതും ഇരവുകൾ പൂക്കുന്നതും ഒന്നും ഞാൻ അറിഞ്ഞതേ ഇല്ല. മോളും അടുത്തില്ലല്ലോ. ഏകാന്തത കഠി നമായപ്പോൾ ഞാൻ കുഞ്ഞിനെ കൂട്ടി ക്കൊണ്ടു വരാനായിട്ട് നാട്ടിൽ പോകാൻ തീരുമാനിച്ചെങ്കിലും അച്ഛൻ അമ്മയെയും കുഞ്ഞിനേയും കൂട്ടിക്കൊണ്ട് ബാംഗ്ലൂർക്ക് വന്ന് ഒരാഴ്ച താമസിച്ചിട്ട് നാട്ടിലോട്ട് പോന്നു.
പെട്ടെന്ന് ഒരു കുട്ടി ചിണുങ്ങുന്നത് കേട്ട് തല ചെരിച്ചു നോക്കി.
സന്ദീപ് പറഞ്ഞു
“എടോ, മോൾ ഉറങ്ങി. താനും വേണമെങ്കിൽ ഒന്ന് ഉറങ്ങിക്കോ.അനൗൺസ്മെന്റ് കേൾക്കുമ്പോൾ ഞാൻ വിളിക്കാം. വീട്ടിൽ എത്തുമ്പോൾ ഒരു നേരം ആവും.”
സന്ദീപിനെ നോക്കി വെറുതെ തല ആട്ടി. എന്റെ കൈ തന്റെ കൈക്കുള്ളിലാക്കി മൃദു വായി അമർത്തിക്കൊണ്ട് സന്ദീപ് പറഞ്ഞു.
“എല്ലാം ശരിയാകുമെടോ, അല്ലാതെ എവിടെ പോകാനാ. താൻ സന്തോഷമായിരിക്ക്.”
കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉറങ്ങാൻ ഒക്കുന്നില്ല. ഓർമ്മകൾ അലയ ടിച്ചുകൊണ്ടിരിക്കുമ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ. അമ്മയുടെ മുഖം തെളിഞ്ഞു വരുന്നു.
നിസംഗതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ടാണ് അമ്മ എന്നും നടന്നിരുന്നത്. അച്ഛൻ അത് ഒരു സൗകര്യമായിട്ട് കണക്കാക്കിയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അമ്മ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ വൈകുന്നേരം 4മണിക്ക് വിളിച്ച് ഒത്തിരി സംസാരിച്ചു. അച്ഛൻ ലൈബ്രറി യിൽ പോകുന്ന നേരത്ത് വിളിച്ചതാണ്. പല കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ അമ്മ പറഞ്ഞു
“മോളെ, ഞാൻ നിന്റെ അമ്മയാണ്. ഒരമ്മയ്ക്ക് മക്കളെ കുറിച്ചുള്ള ആധിയും ചിന്തയും വേറെ ഒരാൾക്കും ഉണ്ടാകില്ല. ഇപ്പോൾ നിനക്കതറിയാം. കാരണം ഇന്ന് നീ ഒരമ്മയാണ്. മോൾ സന്ദീപിന്റെ അടുത്ത് തിരിച്ചു പോണം. ഞാൻ സന്ദീപിനെയും വീട്ടുകാരെയും വിളിച്ചു സംസാരിച്ചിരുന്നു. അവർക്ക് നിന്നോട് യാതൊരു പിണക്കവുമില്ല. തെറ്റ് ആരുടെ ഭാഗത്താണെന്നു ഞാൻ പറയേണ്ടതുണ്ടോ?
ചില അമ്മമാർ പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞ് അവർ വീട്ടിൽ നിന്നിറങ്ങിയാൽ അവരുടെ ലൈഫിൽ അനാവശ്യമായി ഇടപെടുന്ന ഒരു ട്രെൻഡ് ഉണ്ട്. ഇവിടെ നിന്റെ അച്ഛൻ ചെയ്യുന്നത് അത് തന്നെ അല്ലെ. വിവാഹം കഴിയുന്നത് വരെ നിന്റെ അച്ഛൻ നിന്നെ പ്രൊട്ടക്ട്.. അല്ല ഓവർ പ്രൊട്ടക്ട് ചെയ്തു. ഇനി ഭർത്താവിന് വിട്ടു കൊടുക്കണ്ടേ. അവനവന്റെ സ്പേസിൽ അനാവശ്യ മായി കയറിയാൽ ആരും പ്രതികരിച്ച് പോകും ..”
“നിന്റെ അച്ഛന് നീ എങ്ങനെയാണോ അങ്ങനെ തന്നെ അല്ലെ സന്ദീപിന് അവന്റെ മോൾ? സ്വന്തം മോളെ എടുക്കാൻ വന്ന സന്ദീപിനെ നിന്റെ അച്ഛൻ നിന്റെ മുമ്പിൽ വെച്ചല്ലേ അധിക്ഷേപിച്ചത്?”
“മോളെ,നീ എന്താ ഒന്നും പറയാത്തത്? പ്ലീസ്, ഓപ്പൺ അപ്പ് മോളെ, നീ തുറന്നു സംസാരിക്ക്. യെസ്, നോ, തുടങ്ങിയ ഒറ്റപ്പദങ്ങൾ അല്ലെങ്കിൽ മോണോ സിലബിൾസ് നിർത്തൂ. ഇത് നിന്റെ ജീവിതമാണ്.. നിന്റെ പ്രയോറിറ്റികൾ അഥവാ മുൻഗണനകൾ നീ ആണ് നിശ്ചയിക്കേണ്ടത്. നിനക്ക് വേണ്ടി നിന്റെ അച്ഛൻ അല്ല ചിന്തിക്കേണ്ടതും സംസാരിക്കേണ്ടതും. നീ ആയിട്ട് നിന്റെ മോളുടെ അച്ഛനെ അവൾക്ക് നഷ്ടപ്പെടുത്തരുത്. നിനക്ക് വേറെ ഭർത്താവിനെ കിട്ടുമായിരിക്കും.. പക്ഷെ മോൾക്ക് വേറെ അച്ഛനെ കിട്ടില്ല. അവൾ വളർന്നു കഴിയുമ്പോൾ അവളുടെ മുമ്പിൽ തല കുമ്പിടേണ്ടി വരരുത്.”
“ഒന്നൂടെ…….. നീ.. ഒരു പെർഫെക്ഷനിസ്റ്റ് ആവാൻ ശ്രമിക്കരുത്. ഒരു പെർഫെക്ഷനിസ്റ്റിന്റെ കൂടെ ജീവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അച്ഛനെ ഫേസ് ചെയ്യാൻ പ്രയാസമാണെങ്കിൽ നീ സന്ദീപിന്റെ അടുത്ത് പോയ കാര്യം തല്ക്കാലം പറയണ്ട. എന്നെങ്കിലും അറിയുമ്പോളല്ലേ, അപ്പോൾ നോക്കാം.”
അമ്മ പറഞ്ഞതെല്ലാം കേട്ടെങ്കിലും വ്യക്തമായ ഒരു മറുപടി എ ന്നിൽ നിന്നുണ്ടായില്ല. അമ്മ അത് പ്രതീക്ഷിക്കുന്നുമില്ല എന്ന് തോന്നുന്നു. പക്ഷേ വളരെ വൈകാരികമായാണ് അമ്മ സംസാരിച്ചത്. ഇതിനു മുമ്പ് തകർന്ന അവസ്ഥയിൽ അമ്മയെ കണ്ടത് അച്ഛഛൻ മരിച്ച അവസരത്തിലാണ്. മോൾക്ക് 3 മാസമേ ആയുള്ളായിരുന്നു. അച്ഛമ്മയെക്കാളും അപ്പച്ചിയെക്കാളും സങ്കടം അമ്മക്കായിരുന്നു. സ്വന്തം അച്ഛൻ പോയപ്പോൾ പോലും ഇത്രയും വിഷമിച്ചില്ല എന്ന് അപ്പച്ചിയോടു പറയുന്നത് കേട്ടു.
പിന്നീട് സ്മിത ചേച്ചിയാണ് പറഞ്ഞത്. അമ്മ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അമ്മയുടെ അച്ഛൻ പെട്ടെന്ന് മരിച്ചത്.
അമ്മമ്മ രണ്ടു പെൺകുട്ടികളെയും കൊണ്ട് എന്ത് ചെയ്യുമെന്ന് ഓർത്ത് വിഷമിച്ചു നിന്നു. രണ്ടു മക്കളും പഠിച്ചു കൊണ്ടിരിക്കുന്നു. അമ്മയുടെ ഇളയ ആൾ പത്താം ക്ലാസ്സിൽ ആണ്. ആകെ ഇരുപത് സെന്റ് സ്ഥലവും ഒരു വീടും മാത്രമേ സ്വന്തമായുള്ളു.വല്ലാത്ത ഒരു മരവിപ്പ് ആയിരുന്നു ആ നാളുകളിൽ. അപ്പൂപ്പന്റെ പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടാൻ പിന്നെയും സമയമെടുത്തു. അപ്പൂപ്പന്റെ സഹപ്രവർത്തകരും അമ്മമ്മ യുടെ ബന്ധുക്കളും സഹായിച്ചതുകൊണ്ട് വീട്ടു ചെലവ് നടന്നു പോന്നു.
അപ്പൂപ്പന്റെ ജോലി ആർക്കെങ്കിലും ഒരാൾക്ക് കിട്ടും. അതുകൊണ്ട് മൂത്ത കുട്ടി എന്ന നിലയിൽ അമ്മയോട് ഇനിയും കോളേജിൽ പോകണ്ട എന്ന് അമ്മമ്മ പറഞ്ഞു. “നീ അച്ഛന്റെ ജോലി വാങ്ങിച്ചിട്ട് സൗദാമിനിയെ പഠിപ്പിക്കണം, അവളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം “എന്നും പറഞ്ഞു.
അപ്പൂപ്പന്റെ സഹപ്രവർത്തകർ പോയി പെട്ടെന്ന് തന്നെ അപ്പോയ്ന്റ്മെന്റ്ഓർഡർ വാങ്ങിച്ച് കൊണ്ട് വന്നു. വീടിന്റെ തൊട്ടടുത്തുള്ള ഓഫീസിൽ തന്നെ ജോയിൻ ചെയ്തു. വീടിന്റെ ഉത്തരവാദിത്തം അമ്മ ഏറ്റെടുത്തു. കുഞ്ഞമ്മ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുമ്പോളാണ് അച്ഛന്റെ ആലോചന അമ്മക്ക് വന്നത്. അച്ഛനും അമ്മയും ഒരേ ഡിപ്പാർട്ട്മെന്റിൽ ആണെങ്കിലും പരസ്പരം കണ്ടിട്ടില്ലായിരുന്നു..
അച്ഛച്ഛനോട് അമ്മമ്മ കാര്യങ്ങൾ ഒക്കെ പറഞ്ഞു.” ഇളയ പെൺകുട്ടിയുടെ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പ് വേണം. എങ്കിൽ കല്യാണം നടത്താം “. അച്ഛച്ഛൻ സമ്മതിച്ചു.


4 Comments
3rd part?
😍😍
Thank you
Pingback: അവസ്ഥാന്തരങ്ങൾ പാർട്ട് 1 - By Rani Varghese - കൂട്ടക്ഷരങ്ങൾ