“A reader lives a thousand lives before he dies. The man who never reads lives only one.”
ജോർജ് R R മാർട്ടിൻ ന്റെ പ്രശസ്തമായ വരികൾ
“ഒരു വായനക്കാരൻ അവന്റെ മരണത്തിന് മുൻപ് ആയിരം ജീവിതങ്ങൾ ജീവിക്കുന്നു.. എന്നാൽ വായിക്കാത്തവനോ ഒറ്റ ജീവിതവും.“
ആത്രേയകം എന്ന ആർ രാജശ്രീയുടെ നോവൽ വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇത് തന്നെയാണ്.
മഹാഭാരതത്തിലെ എനിക്ക് പരിചയമുള്ള ശിഖണ്ഡിയുടെ മറ്റൊരു മുഖം കാണിച്ചു തന്നത് എന്റെ മോളാണ്. അവളുടെ ഏറ്റവും പുതിയ പുസ്തകമായ A(wo)men (ആമേൻ) എന്ന ഒൻപത് കഥകളുടെ സമാഹാരത്തിലെ ഒരു കഥ ശിഖണ്ഡിനിയെ കുറിച്ചായിരുന്നു.
ആത്രേയകം വീണ്ടും ആ കഥപാത്രത്തെ എന്റെ മുൻപിൽ തുറന്നു വെച്ചു, ആ പേര് പറയാതെ തന്നെ. നിരമിത്രൻ എന്ന പേരിലാണ് ആത്രേയകത്തിൽ ശിഖണ്ഡി. ശിഖണ്ഡി എന്ന പേരിന് പോലും ചില പ്രത്യേകതകൾ നമ്മൾ കൽപ്പിച്ചു കൊടുത്തത് കൊണ്ടാണത്രെ രാജശ്രീ ആ പേര് തന്നെ വേണ്ടെന്ന് വെച്ചത്.
കഥ തുടങ്ങുന്നത് നിരമിത്രരാജകുമാരൻ മഹാർണ്ണവത്തിലെ രാജകുമാരിയെ വിവാഹം ചെയ്യാൻ പോകുന്ന ഘോഷയാത്രയോടെയാണ്. ഘോഷയാത്രയിൽ കുമാരൻ തന്റെ കൂട്ടുകാരിയായ വിശാഖ തന്റെ അടുത്ത് വേണമെന്ന് ആഗ്രഹിക്കുന്നതും അത് സാധാരണ ഭടന്മാർ പോലും ഇഷ്ടപ്പെടാത്തതും ഒരു വിവാഹഘോഷയാത്രയിൽ കാണാത്തത്ര സുരക്ഷ ഉറപ്പു വരുത്തുന്നതും ഒക്കെ ഒരു ദുരൂഹത ഉളവാക്കുന്നുണ്ട്. പിന്നീട് നമുക്ക് മനസ്സിലാകുന്നത് രാജകുമാരൻ വിശാഖക്കൊപ്പം ആത്രേയകം എന്ന ചെറു ഗ്രാമത്തിലേക്ക് പലായനം ചെയ്യാനാണ് പരിപാടി എന്നതാണ്. ആത്രേയകത്തിന്റെ പ്രത്യേകതകൾ അവിടെ വിശദമാക്കുന്നുമുണ്ട്. ഇരുവരും അങ്ങോട്ടേക്ക് പോകാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം പരാജയപ്പെടുകയാണുണ്ടാവുന്നത്. വിവാഹം മംഗളമായി നടക്കുന്നുണ്ട്. രാജകുമാരിയെ കണ്ട മാത്രയിൽ രാജകുമാരൻ അവളിൽ ആകൃഷ്ടനാകുകയും സന്തോഷത്തോടെ ഇരുവരും തിരിച്ച് പോകുകയും ചെയ്യുന്നു. എന്നാൽ അന്ന് രാത്രി എല്ലാം തകിടം മറിയുന്നു.
ഇത് കഥയുടെ തുടക്കം മാത്രമാണ്. ഈ കഥയിലൂടെ എഴുത്തുകാരി ഇന്നത്തെ കാലത്തെ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും മാമൂലുകളും പഠനവിഷയമാക്കുന്നുണ്ട്. ദ്രുപദന്റെ പല പ്രവൃത്തികളും രാജ്യഭരണത്തിൽ രാജാവെടുക്കുന്ന പല നിലപാടുകളും നമ്മെ ചിന്തിപ്പിക്കുക തന്നെ ചെയ്യും. കാലമാത്ര പ്രസക്തമായ ഒരു കഥ ആണ് ആത്രേയകം എന്ന് നിസ്സംശയം പറയാം.
#വായനാദിനം2026 #കൂട്ടക്ഷരങ്ങൾ

