പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പഠിക്കാനുണ്ടായിരുന്നു എന്നത്കൊണ്ട് മാത്രം വായിച്ച കഥ. പക്ഷേ ഒരു പതിനേഴുകാരൻ അന്നോളം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും ഇല്ലാത്ത ഒരു മായികാനുഭൂതി അവന് സമ്മാനിച്ച, അവന്റെ വായനയുടെ സ്വഭാവത്തെ മാറ്റിമറിച്ച ഒരു കഥയായിരുന്നു അത്. കാശി എന്ന് കേട്ടിട്ടുണ്ടെങ്കിലും യഥാർത്ഥ കാശിയുടെ ചിത്രം അത്ര മനോഹരമൊന്നുമല്ല എന്ന് ആദ്യമായി മനസ്സിലാക്കിയത് ടി. പത്മനാഭൻ പറഞ്ഞുതന്നപ്പോൾ ആയിരുന്നു.
സമയത്തെക്കുറിച്ച് വേവലാതികൾ ഇല്ലാത്ത നായകൻ. സമയം കടന്നു പോയതിനെ ഓർത്ത്, പോയ കാലത്തെ ചെയ്തികളെ ഓർത്ത് സങ്കടപ്പെടുന്ന അയ്യർ…..
അയാൾക്ക് പറയുവാനോ കേൾക്കുവാനോ ആരുമില്ല. അയ്യർക്കാവട്ടെ പറയുവാൻ ഒരുപാടുണ്ടെങ്കിലും കേൾക്കുവാൻ ആളില്ല. മരണത്തെയും കാലത്തെയും അതിജീവിച്ചു നിൽക്കുന്ന ഉഗ്രശക്തിയായാണ് കാലഭൈരവൻ അറിയപ്പെടുന്നത്. പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ തുടക്കം മുതൽ സമയവും കാലവും ഓർമ്മകളും മരണവും നിറഞ്ഞു നിൽക്കുന്ന കഥയാണ് കാലഭൈരവൻ.
സ്നേഹിച്ച പെൺകുട്ടിയുടെ നാക്കിൽ നിന്നും അയാൾക്ക് കേൾക്കേണ്ടത് അവളെക്കുറിച്ച് അയാൾ കേട്ടതൊന്നും ശരിയല്ല എന്നൊരു വാക്ക് മാത്രമായിരുന്നു. അവളുടെ സ്നേഹത്തിനുവേണ്ടി ഏതറ്റം വരെയും അയാൾ താഴുമായിരുന്നു. എന്നാൽ അവളുടെ മറുപടി അയാൾ ഉദ്ദേശിക്കുന്നതല്ല എന്ന് മനസ്സിലാക്കിയപ്പോൾ ചെയ്തുപോയ ഒരു തെറ്റിന്റെ പാപബോധം മറികടക്കാനാണ് അയാൾ എവിടെയെല്ലാമോ അലഞ്ഞ് കാശിയിലെത്തുന്നത്. ഒടുവിൽ അയാൾക്ക് കാശിയിൽ അഭയം നൽകിയ അയ്യരുടെ അഭിപ്രായപ്രകാരം ഒരാളെ കാണാൻ പോകുന്നു. സന്യാസിമാരുടെ ചട്ടക്കൂടിൽ ഒതുങ്ങാത്ത ഒരു മനുഷ്യൻ. അദ്ദേഹം അയാളോട് പറയുന്ന കർമ്മഫലത്തെയും പാപ പുണ്യങ്ങളെക്കുറിച്ച് ഒക്കെയുള്ള കാര്യങ്ങൾ കേട്ട് ഇത് എന്റെ കഥയല്ലേ എന്ന് അത്ഭുതപ്പെടുന്ന അയാളോട് സന്യാസി പറയുന്നു
“ഇതു നിങ്ങളുടെമാത്രം കഥയല്ല. എല്ലാവരുടെയും കഥയാണ്, എല്ലാവരുടെയും.”
അയാൾ പകച്ചു നിൽക്കെ സന്യാസി ആത്മഗതമെന്നോണം പറഞ്ഞു:
“ഇതു കാശിയാണ്-കാലഭൈരവൻ്റെ സ്ഥലം. കളവു പറയുന്നതു കേട്ടപ്പോൾ സഹിക്കാൻ കഴിയാതെ ബ്രഹ്‌മാവിൻ്റെ ശിരസ്സ് അറുത്തെടുത്ത കാലഭൈരവൻ. പിന്നീട് ചെയ്‌ത തെറ്റിനെക്കുറിച്ച് ബോധവാനായപ്പോൾ പശ്ചാത്താപവിവശനായി അറുത്തെടുത്ത തലയുമായി ലോകം മുഴുവൻ സഞ്ചരിച്ച കാലഭൈരവൻ! തെറ്റിനെയും ശരിയെയും കുറിച്ച്, പാപത്തെയും പുണ്യത്തെയും കുറിച്ച് ദീർഘകാലം മനനം ചെയ്ത കാലഭൈരവൻ! ആ കാലഭൈരവന് ഇവിടെവച്ചാണത്രേ തന്റെ പാപകർമ്മത്തിൻ്റെ ഫലത്തിൽനിന്നു മോചനം കിട്ടിയത്. ഇവിടെ ഇപ്പോഴും ആളുകൾ വരുന്നു, തങ്ങളുടെ പാപങ്ങൾ കഴുകിക്കളയുവാൻ. അവർക്കതു സാധിക്കുന്നുണ്ടോ?-എന്തോ! എനിക്കു നിശ്ചയമില്ല. കാലഭൈരവനു സാധിച്ചു എന്നുവെച്ച് എനിക്കും സാധിക്കണമെന്നില്ല. നാമോരോരുത്തരും നമ്മുടേതായ കാശികൾ കണ്ടെത്തേണ്ടിയിരിക്കുന്നു ഈ ജന്മത്തിൽത്തന്നെ…”
കഥയുടെ അവസാനത്തിൽ ആ സന്യാസി ഒരു വഴിക്കും അയാൾ മറ്റൊരു വഴിക്കും പോകുന്നു. പക്ഷേ അയാൾ പോയത് കാശിയിലേക്കായിരുന്നില്ല എന്ന് പറഞ്ഞാണ് കഥ അവസാനിക്കുന്നത്. അയാൾ അയാളുടെ കാശി കണ്ടെത്തിയോ അതോ താങ്ങാനാവാത്ത പാപഭാരത്താൽ മരണം മരിച്ചോ? എല്ലാം വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് കഥ അവസാനിക്കുന്നു. സാധാരണ ഒരു കഥ അവസാനിക്കുന്നത് കുറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടാണ്. എന്നാൽ കാലഭൈരവൻ അവസാനിക്കുന്നത് ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ടുതന്നെയാവാം ടി പത്മനാഭന്റെ ഏറ്റവും മികച്ച കഥകളിൽ ഒന്നായി കാലഭൈരവൻ അടയാളപ്പെടുത്തപ്പെടുന്നതും.
എനിക്ക് കാലഭൈരവൻ ഇത്രത്തോളം പ്രിയപ്പെട്ടതാകുന്നതിന് ചില കാരണങ്ങളുണ്ട്. ഈ കഥ പഠിപ്പിച്ച കോട്ടയം ബസേലിയസ് കോളേജിലെ പ്രഫുല്ലചന്ദ്രൻ സാറാണ് അതിലൊന്ന്. ഞാൻ ഈ എഴുതിയതിൽ പലതും സാർ അന്ന് പറഞ്ഞു തന്ന കാര്യങ്ങളാണ്. നീ വായിക്ക് എന്ന് പറയുകയും ചില പുസ്തകങ്ങളുടെ പേരുകൾ പറഞ്ഞ് തന്ന് ഇതൊക്ക വായിക്കണം എന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്ത സാർ. ഞാൻ വായിച്ച പുസ്തകങ്ങളെ കുറിച്ച് ചോദിച്ചു നാൽപ്പത് പേരോളം ഉള്ള ക്ലാസിലെ ഏറ്റവും കൂടുതൽ അപകർഷതാബോധം ഉണ്ടായിരുന്ന ഒരാളെ ആത്മവിശ്വാസം കൊടുത്ത് തകർന്നു പോകാതെ നോക്കിയ, വായനയുടെ ലോകത്തേക്ക് കൈ പിടിച്ച് കയറ്റിയ സാറിനെ ഓർക്കാതെ ഈ എഴുത്ത് എങ്ങനെ അവസാനിപ്പിക്കാൻ!
#വായനാദിനം2026
#കൂട്ടക്ഷരങ്ങൾ

