വായനയുടെ വിശാലമായ ലോകത്തേക്ക് എത്തിയ നാൾ മുതലിന്നു വരെ എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്. ചിത്രകഥകളിൽ തുടങ്ങി ബാലസാഹിത്യങ്ങളും പൈങ്കിളി നോവലുകളും ഡിറ്റക്ടീവു നോവലുകളും ക്ലാസിക് പുസ്തകങ്ങളും പ്രണയ കഥകളും വിവർത്തനങ്ങളും യാത്രാവിവരണങ്ങളും തുടർക്കഥകളും എന്നു വേണ്ട കൈയിൽ കിട്ടുന്നതെന്തും വായിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അവയിൽത്തന്നെ മനസ്സിൽ കയറി കൂടുകൂട്ടിയ എത്രയെത്ര പുസ്തകങ്ങൾ…. കഥാപാത്രങ്ങൾ.
പുതിയ പുസ്തകങ്ങളേക്കാൾ പ്രിയപ്പെട്ടത് പണ്ടു വായിച്ചവ തന്നെയാണ്. അങ്ങനെ വായിച്ചുവായിച്ചു ജീവിതത്തിൻ്റെ ഭാഗമായിത്തന്നെ മാറിയൊരു പുസ്തകമാണ് ‘ഒരു ദേശത്തിൻ്റെ കഥ’.
മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന വിഖ്യാത എഴുത്തുകാരിലൊരാളാണ് ശ്രീ .എസ് .കെ പൊറ്റക്കാട് എന്ന ശങ്കരൻകുട്ടി പൊറ്റക്കാട്. ഒരു ദേശത്തിൻ്റെയും അവിടെ ജീവിച്ച നൂറുകണക്കിനു മനുഷ്യരുടെയും കഥ തൻ്റെ പ്രതിഭ കൊണ്ട് ഒരു ഇതിഹാസകാവ്യമാക്കി മാറ്റിയ സാഹിത്യനായകനാണ് ശ്രീ പൊറ്റക്കാട്.
അതിരാണിപ്പാടം എന്ന കോഴിക്കോടൻ ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലെഴുതിയ ‘ഒരു ദേശത്തിൻ്റെ കഥ’ 1972 ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.1973 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1980 ൽ ജ്ഞാനപീഠ പുരസ്ക്കാരവും നേടിയ ഈ നോവൽ മലയാളി വായനക്കാരെ സംബന്ധിച്ചിടത്തോളം ഒരമൂല്യരത്‌നം തന്നെയാണ്.
ഒരു നാടിനേയും അവിടെ ജീവിക്കുന്ന മനുഷ്യരേയും കാലം അവരിലുണ്ടാക്കുന്ന മാറ്റങ്ങളേയും എത്ര മനോഹരമായാണ് നോവലിൽ അവതരിപ്പിക്കുന്നത്. അത്യപൂർവ്വമായ രചനാശൈലിയും അവതരണവുമാണ് ഈ നോവലിനെ ഇത്രയേറെ ഹൃദ്യമാക്കുന്നതെന്നു തോന്നുന്നു.
കുടുംബബന്ധങ്ങൾ, പ്രണയം, വിരഹം, നർമ്മം, കഥ, കവിത എന്നു വേണ്ട ഒരു മനുഷ്യായുസ്സിൽ നാം കടന്നുപോകുന്ന മിക്ക ജീവിതസാഹചര്യങ്ങളേയും വളരെ ഭംഗിയായി ഈ നോവലിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നു.
ഇവരിൽ മിക്കവരും നമ്മുടെ ബാല്യകൗമാര കാലങ്ങളിലൂടെ കടന്നുപോയവരാണെന്നു തോന്നിപ്പിക്കത്ത രീതിയിലുള്ള ആഖ്യാനശൈലിയാവാം ഈ നോവലിനെ വായനക്കാരോടു കൂടുതൽ അടുപ്പിക്കുന്നത്.
വളരെ വർഷങ്ങൾക്കു ശേഷം താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം എന്ന ഗ്രാമത്തിലെത്തുന്ന ശ്രീധരനാണ് നോവലിലെ നായകൻ. ശ്രീധരൻ്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലുണ്ടായ സംഭവ പരമ്പരകളും അയാളുമായി ഇടപഴകിയിരുന്ന അനേകം കഥാപാത്രങ്ങളും നോവലിലുണ്ട്. പല ജാതിയിലും മതങ്ങളിലും വേഷഭൂഷാദികളിലും അവതരിപ്പിച്ചിരിക്കുന്ന ആ മനുഷ്യരോട് വായനക്കാർക്കും വല്ലാത്ത മമത തോന്നിപ്പോകും. താളുകൾ മറിഞ്ഞു പോകുന്തോറും നാമും അവരിലൊരാളായി മാറിത്തുടങ്ങും.
അച്ഛൻ കൃഷ്ണൻ മാസ്‌റ്ററും അമ്മ അമ്മാളുവും ജ്യേഷ്ഠന്മാരായ കുഞ്ഞാപ്പുവും ഗോപാലനും ചേർന്നതാണ് ശ്രീധരൻ്റെ കുടുംബം. അവരോടൊപ്പം ചേർന്നുനിൽക്കുന്ന അനേകം കഥാപാത്രങ്ങളും സംഭവങ്ങളും ഒത്തു ചേർന്നതാണ് അതിരാണിപ്പാടത്തിൻ്റെ കഥാ ചരിതം.
കഥാപാത്രങ്ങളുടെ ബാഹുല്യത്താൽ പലരേയും നാം മറന്നുപോകുമെന്നു കരുതും. പക്ഷേ അവരോരുത്തരും നമ്മുടെ മനസ്സിൻ്റെ ഏതെങ്കിലുമൊരു കോണിൽ എന്നുമുണ്ടാവും. നമ്മുടെ നാട്ടിൻ പുറങ്ങളിൽ കണ്ടു വന്നിരുന്ന വട്ടപ്പേരുകൾ പോലെ എത്ര രസകരമായ പേരുകളാണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്!
കൂനൻ വേലു, മീശക്കണാരൻ ഇരുമ്പൻ പോക്കർ, കുറുക്കൻ ചോയി, തടിച്ചി കുങ്കിയമ്മ, കീരൻ പൂശാരി, വെള്ളക്കൂറ, പെരിക്കാലൻ, കുടക്കാൽ ബാലൻ, മരക്കൊത്തൻ, കൊതു ഗോപാലൻ അങ്ങനെ എത്രയെത്ര പേർ.
കുളൂസ്പറങ്ങോടനും ഹൈകുളൂസ് കിട്ടുണ്ണിയുമുണ്ട്. പൊങ്ങച്ചം അല്ലെങ്കിൽ ഇന്നത്തെ തള്ളലിൻ്റെ പഴയ വാക്കാണ് കുളൂസ്. പുളു പറയുന്നവൻ എന്നു നാം പറയാറില്ലേ? അതുപോലെയുള്ള നിരവധി നാടൻ വാക്കുകളുടെ പ്രളയം തന്നെ നോവലിലുണ്ട്. ഇസ്കുക , ലപ്പടിക്കുക എന്നതൊക്കെ ഞങ്ങളുടെ സ്ക്കൂൾ കോളേജുകാലങ്ങളിലെ സ്ഥിരം വാക്കുകളായിരുന്നു.
ഓരോ കഥാപാത്രത്തേയും ചുറ്റിപ്പറ്റി എത്ര കഥകളാണ് നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്!കുഞ്ഞാപ്പുവിൻ്റെ പട്ടാളക്കഥകൾ അവയിൽ ഒന്നു മാത്രം.
ദേശത്തിൻ്റെ ആസ്ഥാനകവിയായിരുന്ന ഞണ്ടു ഗോവിന്ദനേയും കരിനാക്കു കൊണ്ട് മററുള്ളവരെ പ്രാകിക്കൊത്തുന്ന നാരദൻ കുണ്ടുവിനേയും ദേശത്തു നടക്കുന്ന വിശേഷ സംഭവങ്ങൾ ഫലിതത്തിൻ്റെ മേമ്പൊടിയോടെ എങ്ങും വിളമ്പി നടക്കുന്ന കിട്ടൻ റൈറ്ററേയും ഓർമ്മയിൽ നിന്ന് മായിച്ചുകളയുന്നതെങ്ങനെ? തൻ്റെ അച്ഛനെ കളിയാക്കാൻ അമ്മാളു പരിണയം നാടകം നടത്താനൊരുങ്ങിയ ഞണ്ടു ഗോവിന്ദനേയും ആധാരം ആണ്ടിയേയും കൂട്ടരേയും ചീമുട്ടയെറിഞ്ഞോടിച്ച ശ്രീധരനും കൂട്ടരും നമ്മുടെ കൈയ്യടി നേടുന്നുണ്ട്.
കള്ളുകുടിച്ചു ബോധമില്ലാതെ ’കല്യാണീ എൻ്റെ കരളേ’ എന്ന് ഇഴയുന്ന ശബ്ദത്തിൽ പുലമ്പിക്കൊണ്ട് റോഡരികിൽ കിടക്കുന്ന കുഞ്ഞിക്കേളുമേലാന്മാരെയും പച്ചവെള്ളം വിറ്റു പണക്കാരായ കള്ളുഷാപ്പുകാരൻ കുഞ്ഞയ്യപ്പനേയും മരുന്നു ഷോപ്പുകാരൻ ചാത്തു കമ്പൗണ്ടരേയും നമ്മളും കണ്ടിട്ടില്ലേ?
വ്യത്യസ്തങ്ങളായ പലഹാരങ്ങളേക്കുറിച്ചുള്ള വർണ്ണനകൾ നമ്മുടെ നാവിലും വെള്ളമൂറിക്കും.
പുട്ടും കടലയും കഴിക്കുമ്പോൾ ഭാരതമാതാ ടീഷാപ്പിലെ കുതിര ബിരിയാണി ഓർക്കാതിരിക്കാൻ കഴിയില്ല. രണ്ടറ്റത്തും തേങ്ങാപ്പീര കൊണ്ടു തൊങ്ങലു വെച്ച പുട്ടും വറ്റൽ മുളകു നീന്തിക്കളിക്കുന്ന കടലക്കറിയും ആനയുടെ നെറ്റിപ്പട്ടം പോലെ കുമിളകൾ നിറഞ്ഞ പപ്പടവും…. ആഹാ
ഉരുളക്കിഴങ്ങിൻ്റെ ദീക്ഷ വളർത്തിയ അളിയനാണ് നന കിഴങ്ങ് എന്നു തുടങ്ങി നർമ്മംകലർന്ന ഭാഷ്യങ്ങൾ നിരവധിയാണ്.
തൻ്റെ ബാല്യകൗമാരങ്ങൾ ശ്രീധരൻ അതിരാണിപ്പാടത്താണ് ചെലവഴിച്ചതെങ്കിലും സ്ക്കൂൾ പൂട്ടുമ്പോൾ അമ്മവീടായ ഇലഞ്ഞിപ്പൊയിലേക്കു വിരുന്നു പാർക്കാൻ പോയിരുന്നു. നമ്മേപ്പോലെ തന്നെ പാഠങ്ങളിൽ നിന്നും ഹോം വർക്കുകളിലും നിന്നും അച്ഛൻ്റെ ചിട്ടവട്ടങ്ങളിൽ നിന്നുമുള്ള ഒരൊളിച്ചോടലായിരുന്നു അത്. ചക്കയലുവ പോലെയുള്ള നാടൻ പലഹാരങ്ങളും നുണച്ച് കൂട്ടുകാരൻ അപ്പുവുമൊത്ത് കാടും മേടും കയറി നടന്ന ശ്രീധരനിൽ നമ്മെത്തന്നെ കാണാൻ കഴിയും.
മുളയരിയും തേനും ചേർത്തുണ്ടാക്കിയ ചാരായ ഗന്ധമുള്ള പലഹാരം, രക്തമുണ്ടാകാൻ നെല്ലിക്കയും ശർക്കരയും ചേർത്ത് അമ്മയുണ്ടാക്കിത്തരാറുണ്ടായിരുന്ന അരിഷ്ടത്തെയാണ് ഓർമ്മിപ്പിച്ചിരുന്നത്.
ചെമ്പോത്തിൻ്റെ കുട്ടിയെ ചങ്ങലക്കിട്ട് അത്ഭുതകരമായ നീലക്കൊടുവേലി കൈക്കലാക്കിയാൽ അതിൻ്റെ പകുതി കൂട്ടുകാരനു നൽകണമെന്നാണ് അപ്പുവിൻ്റെ ആശ. അങ്ങനെ ശീദരൻ കടപ്പുറത്തെ ലൈറ്റൗസ് സായ്വാകട്ടെ.
ദണ്ണം പിടിച്ചു കിടക്കുന്ന തൻ്റെ അനിയത്തി നാരായണിയെ സുഖപ്പെടുത്താനാണ് അവൻ്റെ പരിശ്രമം. കിടന്നിരുന്ന പായ കൊണ്ട് ഉടൽ മൂടി ഒരു മത്സ്യകന്യകയെപ്പോലെ തോന്നിച്ച നാരായണിയും സ്നേഹസമ്പന്നനായ ആ ചേട്ടനും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.
അതിരാണിപ്പാടത്തേയും പരിസരങ്ങളിലേയും പല വീട്ടുകാരിലും കുട്ടിച്ചാത്തൻ്റെ ഉപദ്രവശങ്കയുളവാക്കിക്കൊണ്ട് ശ്രീധരൻ്റെയും കൂട്ടുകാരുടേയും സപ്പർ സർക്കീട്ടു സംഘം നടത്തിയിരുന്ന കൊച്ചു കൊച്ചു തമാശകൾ നമ്മെ പൊട്ടിച്ചിരിപ്പിക്കാതിരിക്കില്ല.
ചാപ്പുണ്ണി അധികാരി വാത്സല്യതിരേകം കൊണ്ട് ‘ജയമോഹനൻ’ എന്നു പേരുവിളിച്ച തൂവെള്ള നിറമുള്ള പ്രിൻസ് ഓഫ് വെയ്ൽസ് ചെടി പിഴുതു മാറ്റി അവിടെ ഉണങ്ങിയ മുൾച്ചെടി നടാൻ ധൈര്യപ്പെട്ട ആ സംഘത്തേക്കുറിച്ചു വായിച്ചു രസിക്കുമ്പോൾ ആ പേരിലൊരാൾ ജീവിതത്തിലേക്കു കടന്നു വരുമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല.
ഇത് ചരിത്രപ്രാധാന്യമുള്ളൊരു നോവലാണെന്നു തന്നെ പറയാം. മലബാർ ലഹള മുതൽ സ്വാതന്ത്ര്യ സമരത്തിൻ്റെ അവസാന കാലഘട്ടം വരെ ഇതിൽ കാണാൻ കഴിയും.ജഗളക്കാരെ പേടിച്ച് ഇലഞ്ഞിപ്പൊയിലിൽ പാർക്കാൻ പോയ ശ്രീധരനെ കാത്തിരുന്നത് അഭയാർത്ഥികളുടെ വിചിത്രമായൊരു ലോകമായിരുന്നു. അവരുടെ അനുഭവകഥകൾ ശ്രീധരൻ്റെ കുഞ്ഞു മനസ്സിൽ വല്ലാത്ത നീറ്റലാണുണ്ടാക്കിയത്. എന്നാൽ ജഗളക്കാലത്ത് നാട്ടിലുണ്ടായ നിരവധി പ്രശ്നങ്ങളെ ഏറെ രസകരമായ രീതിയിൽ നോവലിൽ വർണ്ണിക്കുന്നുമുണ്ട്.
വയ്യ എന്നു വെട്ടിത്തുറന്നു പറയാനുള്ള മനക്കരുത്ത് – അതാണ് ജീവിതവിജയത്തിനാവശ്യമായ ആദ്യത്തെ ആയുധം
എന്നും പുതിയ കുട വാങ്ങുമ്പോഴും പുതിയ കല്യാണപ്പെണ്ണിനെ അന്വേഷിക്കുമ്പോഴും ഒരു ഗുണം നോക്കണം: ശീല ഗുണം എന്നും പറഞ്ഞു വെയ്ക്കുന്ന കഥാകാരൻ ആധുനികതയ്ക് ഒരു കാതം മുമ്പേ നടന്ന ആൾ തന്നെയാണ്.
അല്പം കഥയുടെയും കവിതയുടെയും അസുഖമുള്ള ശ്രീധരൻ അച്ഛൻ്റെ കണ്ണുവെട്ടിച്ച് അവ കുത്തിക്കുറിക്കാൻ സമയം കണ്ടെത്തി. തൻ്റെ കാവ്യസൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ തുനിയാത്ത പത്രാധിപന്മാരെ ശത്രുപക്ഷത്തേക്കു മാറ്റി നിർത്താൻ ശ്രീധരൻ മറന്നതുമില്ല.
പച്ചപ്പാവാടയും വെള്ള ബ്ലൗസും മാറത്തടുക്കിപ്പിടിച്ച പുസ്തകങ്ങളുമായി അലസം നടന്നു നീങ്ങിയ തൻ്റെ പ്രേമഭാജനത്തിൻ്റെ പേര് ലീല എന്നറിഞ്ഞ ശ്രീധരൻ കോളേജ് ലൈബ്രറിയിൽ നിന്ന് ആശാൻ്റെ ലീല വാങ്ങി വായിക്കുന്നു. പണ്ടത്തെ ചപലമായ പ്രണയത്തിനുദാഹരണമാണിത്.
ശ്രീധരൻ്റെ മനസ്സിലെ പൊൻ കിനാവായിരുന്നു നാരായണി. അതുപോലെ ഒരു കുട നൽകിയ പ്രണയമാണ് അമ്മുക്കുട്ടി. അകാലത്തിൽ മരണത്തെ പുൽകിയ ഇവർ നമ്മുടെ മനസ്സിലും നൊമ്പരമുണർത്തും.
രസകരമായൊരു പെൺപട തന്നെ നോവലിലുണ്ട്. പണ്ടത്തെ നാട്ടിൻ പുറത്തെ പെണ്ണുങ്ങളുടെ ഭാവങ്ങളും ചേഷ്ടകളും സംസാരരീതികളും എത്ര തന്മയത്വത്തോടെയാണ് നോവലിസ്റ്റ് പ്രതിപാദിക്കുന്നത്! .
അച്ഛൻ്റെ മരണശേഷം അതിരാണിപ്പാടത്തോടു വിട പറഞ്ഞ് അമ്മയെ ഇലഞ്ഞിപ്പൊയിലാക്കി ശ്രീധരൻ ബോംബെയിലേക്കും അവിടെ നിന്ന് വിശാലമായ ലോകത്തേക്കും യാത്രയാകുന്നു.
മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം ഒരു പാർലമെൻ്റംഗമായാണ് ശ്രീധരൻ അതിരാണിപ്പാടത്തു തിരിച്ചെത്തുന്നത്.ഈർച്ചക്കാരൻ വേലമൂപ്പരിൽ നിന്നും തൻ്റെ ഗ്രാമവാസികളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളേക്കു ശ്രീധരൻ അറിയുന്നു.
കാഴ്ചയില്ലാത്ത വേലുമൂപ്പൻ ശ്രീധരൻ്റെ മുഖത്തു തടവി സംതൃപ്തിയടയുമ്പോൾ പഴയ കാലത്തെ മനുഷ്യരുടെ സ്നേഹം നമ്മെ കുളിരണിയിക്കും. ‘എൻ്റെ ഉണ്ണൂലി ഓള് പോയപ്പം എൻ്റെ കരളിൻ്റെ വെളിച്ചം പോയി’ എന്നു വിഷാദത്തോടെ നെടുവീർപ്പിടുന്ന ആ വൃദ്ധൻ്റെ വാക്കുകൾ ഇന്നത്തെ കുട്ടികൾക്കു ബോധം പകരട്ടെ എന്നു നമുക്കാശിക്കാം.
പുതു തലമുറയ്ക്ക് വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്നൊരു വാതായനമാണ് ഒരു ദേശത്തിൻ്റെ കഥ എന്ന നോവൽ.അതിരാണിപ്പാടത്തു വേരൂന്നിയ ഈ കഥാവൃക്ഷം പടർന്നു പന്തലിച്ച് ആ ദേശത്തിൻ്റെ അതിരുകൾ വിട്ട് വിവിധ രാജ്യങ്ങളിലേക്കു നീണ്ടു പോകുന്നു.
ഗ്രാമീണ ജീവിതം ആവോളം ആസ്വദിച്ച നമ്മിൽ പലരുടേയും ബാല്യകാല ഓർമ്മകൾ ഈ നോവൽ തിരികെത്തരുന്നു.
പക്ഷേ നോവലിൻ്റെ അവസാനം വലിയൊരു വിങ്ങലാണ്. നഗരവത്ക്കരണം കവർന്നെടുത്ത തൻ്റെ ഗ്രാമത്തേക്കുറിച്ചുള്ള ശ്രീധരൻ്റെ നഷ്ടബോധം നമ്മുടെതും കൂടിയാണ്
കൊക്കോക്കോള കുടിക്കാനിറങ്ങിയ ചുള്ളൻ ‘ഇവനാരെടാ’ എന്ന മട്ടിൽ നോക്കുമ്പോൾ അവനോടു പറയേണ്ട ഉത്തരവും ശ്രീധരൻ്റെ മനസ്സിലുണ്ട്. ‘അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവൽക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ പഴയ കൗതുക വസ്തുക്കൾ തേടി നടക്കുന്നൊരു പരദേശിയാണു ഞാൻ’ നമ്മുടെ ഉത്തരവും ഇതിൽ നിന്നു വ്യത്യസ്തമാവില്ല.
കഥാകാരൻ തൻ്റെ ശൈശവ ബാല്യകൗമാര യൗവനാരംഭ കാലങ്ങളിലെ ജീവിതത്തിലെ നേരുകളും നെറികേടുകളും നേരമ്പോക്കുകളും വിസ്മയങ്ങളും ധർമ്മതത്ത്വങ്ങളും വിഡ്ഢിത്തങ്ങളും വിഷാദസത്യങ്ങളും വെളിപ്പെടുത്തിത്തന്ന് മൺ മറഞ്ഞുപോയ അതിരാണിപ്പാടത്തെ അനേകം മനുഷ്യർക്കായി സമർപ്പിച്ചിരിക്കുന്ന ഈ കൃതിയിൽ അദ്ദേഹത്തിൻ്റെ ആത്മാംശം തന്നെയാണ് നമുക്കു കാണാൻ കഴിയുന്നത്.
ഒരു ദേശത്തിൻ്റെ കഥയുടെ ഇംഗ്ലീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ ഓറിയൻ്റ് ബ്ലാക്ക് സ്വാൻ പുറത്തിറക്കിയിട്ടുണ്ട് .
മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ ഇത്രയേറെ വിസ്മയം തീർത്ത നോവൽ വേറെയില്ല. 566 പേജുകളിലായി വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ഈ നോവൽ ഏതൊരു മലയാളിയും തീർച്ചയായും വായിച്ചിരിക്കേണ്ടൊരു പുസ്തകമാണ് എന്നു നിസ്സംശയം പറയാം.
#വായനദിനം
#പ്രിയപുസ്തകം

