വൈകിട്ട് സ്കൂൾ വിട്ടുവന്നത് മുതൽ കാത്തിരിക്കുകയാണ് ആ അഞ്ചാം ക്ലാസുകാരി. രാത്രി ഏറെ വൈകീട്ടും അച്ഛൻ വരാത്തതിൽ അസ്വസ്ഥയാണവൾ. ഇന്ന് ബാലരമ കിട്ടുന്ന ദിവസമാണ്. ചിത്രകഥയിലെ ശ്രീകൃഷ്ണനെ പ്രണയിക്കുന്ന രാജകുമാരിയുടെ കഥയാണ് അവൾക്ക് ഏറെ ഇഷ്ടം. പതിനാറായിരത്തിഎട്ടിൽ ഒരുവൾ ആകാൻ വേണ്ടി ജലപാനമില്ലാതെ പൂജാമുറിയിൽ കയറി തപസ്സ് ചെയ്യുന്ന രാജകുമാരിയുടെ അവസ്ഥ എന്താകുമെന്ന് അറിയാഞ്ഞിട്ട് അവൾക്ക് ഒരു സ്വസ്ഥതയും ഇല്ല. കൃഷ്ണൻ പ്രത്യക്ഷപ്പെടുമോ? രാജകുമാരിയെ വിവാഹം കഴിക്കുമോ….
രണ്ടുമൂന്ന് പേജ് വായിച്ചു കഴിയുമ്പോൾ “തുടരും”എന്നെഴുതി അടുത്ത ആഴ്ചയിലേക്ക് വായനയെ നിർത്തുമ്പോൾ കഥകളോട് ദേഷ്യവും സങ്കടവും തോന്നാറുണ്ട് അവൾക്ക്. വായിച്ച് രസം പിടിച്ചു വരുമ്പോൾ ആയിരിക്കും പ്രതീക്ഷിക്കാതെ ഒരു നിർത്തൽ.പിന്നെ അടുത്ത ആഴ്ചവരെ ബാലരമക്കായുള്ള കാത്തിരിപ്പ്.
രാജകുമാരിക്ക് മാത്രമല്ല അവൾക്കും കൃഷ്ണനോട് ചെറിയൊരു ഇഷ്ടം തോന്നിത്തുടങ്ങിയിട്ടുണ്ട്.
കഥകൾ വായിച്ച് വായിച്ച് അവൾ എപ്പോഴും ഒരു മായാ ലോകത്താണ്. അവിടെ അവൾക്ക് കൂട്ടായി കൃഷ്ണനും, ഗോപികമാരും മായാവി, ലുട്ടാപ്പി, രാജുവും രാധയും അങ്ങനെ എത്രയെത്ര കൂട്ടുകാർ…
അങ്ങ് ദൂരെ വയൽ വരമ്പിലൂടെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ ദൃശ്യമായ ടോർച്ച് വെട്ടം അടുത്തടുത്ത് വന്ന് അവളിലെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് വഴിമാറി എങ്ങോ പോയി….
അവളുടെ കാത്തിരിപ്പ് വെറുതെയാണെന്ന് അറിയാവുന്നതുകൊണ്ട് അമ്മ അവളോട് പോയി കിടന്നുറങ്ങാൻ പറഞ്ഞു. ബാലരമയുടെ കാര്യം അച്ഛൻ മറന്നിരിക്കും. വെള്ളിയാഴ്ച ദിവസം അമ്മയും മനോരമയ്ക്ക് വേണ്ടി അച്ഛനെ കാത്തിരിക്കുന്നത് അവൾ കാണാറുണ്ട്. കുട്ടികൾ വായിക്കാൻ പാടില്ലാത്ത ബുക്ക് ആണെന്നും പറഞ്ഞ് മനോരമ, മംഗളം പോലുള്ള ആഴ്ചപതിപ്പുകൾ ഒന്നും അമ്മ അവൾക്ക് കൊടുക്കാറില്ല. അവസാന പേജിലെ ബോബനും മോളിയും മാത്രം വായിക്കാൻ അനുവദിക്കും. അതും അമ്മയുടെ മേൽനോട്ടത്തിൽ.
അച്ഛനെ കാത്തിരുന്നു കാത്തിരുന്നു അവളോട് ഉറങ്ങിപ്പോയി. ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു. ആകാശത്ത് പ്രത്യക്ഷപ്പെട്ട ഒരു നീല വെളിച്ചം. അത് പതിയെ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി വന്നു. ഓടക്കുഴലൂതി, പീലി തിരുമുടി ചൂടി, കാർമുകിൽ വർണ്ണനായ സാക്ഷാൽ കൃഷ്ണ രൂപം. ഓടക്കുഴൽ നീട്ടി തലക്കു മുട്ടിച്ചുകൊണ്ട് “എന്ത് വരമാണ് ഭക്തേ നിനക്ക് വേണ്ടതെന്ന്” ചോദിച്ചതും അവളുടെ ഉറക്കം വിട്ടതും ഒരുമിച്ചായിരുന്നു.
അല്ലാ…. അത് ഓടക്കുഴൽ അല്ല. ഉണരാൻ വൈകിയാൽ എന്നും ഉള്ളതാണ് അച്ഛമ്മയുടെ ഊന്നുവടി പ്രയോഗം. വാതിൽ പടിയിൽ നിന്ന് നീട്ടി ഒരു കുത്താണ്. “പെൺകുട്ടികൾ ഇങ്ങനെ വെയിൽ ഉദിക്കുന്നത് വരെ കിടന്നുറങ്ങരുതെന്ന് “ഒരു ശകാരവും
അച്ഛൻ ബാലരമ മറന്നതിനോ… കൃഷ്ണൻറെ വരം നഷ്ടമായതിനോ… ഉമ്മറപ്പടിയിൽ ഇരുന്ന് ആ അഞ്ചാം ക്ലാസുകാരി വിതുമ്പി കരഞ്ഞു.
********
വളർന്നുവരും തോറും വായനയുടെ സ്വഭാവവും മാറിക്കൊണ്ടിരുന്നു. ബാലരമയിൽ നിന്ന് മാറി അമ്മ കാണാതെ മനോരമ വായിക്കാൻ തുടങ്ങി. കുട്ടികൾക്ക് വായിക്കാൻ പാടില്ലാത്ത വിധം അതിൽ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്നറിയാൻ വല്ലാത്തൊരു ആകാംക്ഷ. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇത്തരം ബുക്കുകളുടെ അവസാന പേജുകൾ പല സംശയങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്.
ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം.
ലൈബ്രറിയിൽ നിന്നും അച്ഛൻ എടുത്തുകൊണ്ടുവന്ന മുകുന്ദൻറെ “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” അച്ഛനില്ലാത്ത സമയങ്ങളിൽ ആരും കാണാതെ ഞാൻ എടുത്ത് വായിക്കുമായിരുന്നു. ഒരു ദിവസം “ആരാണ് ഈ ബുക്ക് എടുത്തത്” എന്ന അച്ഛൻറെ ചോദ്യത്തിനു മുന്നിൽ പകച്ചു പോയി. അതും കുട്ടികൾ വായിക്കാൻ പാടില്ലാത്ത ബുക്കാണ് എന്നായിരുന്നു എന്റെ ധാരണ.
ഇനി എടുക്കില്ലെന്ന് പറഞ്ഞ് കരയാൻ തുടങ്ങിയതും അച്ഛൻ പ്രോത്സാഹിപ്പിച്ചു. വായിക്കണം, വായന നല്ലതാണെന്നും പറഞ്ഞ് കുഞ്ഞുണ്ണി മാഷിൻറെ “വായിച്ചാൽ വളരും”എന്ന നാലുവരി കവിതയും ചൊല്ലിത്തന്നു.
എന്തൊരു സന്തോഷമായിരുന്നു അന്ന്. ഞാൻ പെട്ടെന്ന് വലുതായതുപോലെ. അന്നുമുതൽ കൂടപ്പിറപ്പുകളുടെ ഇടയിൽ വലിയ ഗമയിൽ അച്ഛൻറെ ചാരുകസേരയിലിരുന്ന് വായിക്കാൻ തുടങ്ങി. ടിവിയും ഫോണും ഒന്നുമില്ലാത്ത ആ സമയത്ത് വായന തന്നെയായിരുന്നു വിനോദം. അങ്ങനെ വായന എനിക്ക് ഒരു വിനോദമായി മാറുകയായിരുന്നു.
മയ്യഴിയിലെ ദാസനും ചന്ദ്രികയും, ബാല്യകാലസഖിയിലെ മജീദും സുഹറയും, കാലത്തിലെ സേതുവും ഒക്കെയായിരുന്നു കൗമാരകാലത്ത് എൻറെ മനസ്സിൽ പ്രണയം നിറച്ചത്. പ്രണയം എന്നത് വിലക്കപ്പെട്ടതാണെന്ന ഒരു അലിഖിത നിയമം കുടുംബത്തിൽ നിലനിന്നിരുന്നത് കൊണ്ടാകാം വായിക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളോടെല്ലാം എനിക്ക് പ്രണയം തോന്നിയത്. അതാവുമ്പോൾ ആരും അറിയില്ല, ആർക്കും കുഴപ്പമില്ല. വായന കഴിയുന്നതുവരെ എല്ലാ കഥകളിലെയും നായികയായ് സങ്കൽപ്പിച്ചു നടന്നു. ഓരോ വായനയും ഓരോ അനുഭവങ്ങളായിരുന്നു. ഞാൻ ജീവിക്കാത്ത ജീവിതങ്ങൾ പലതും എനിക്ക് വായനയിലൂടെ സാധ്യമായിട്ടുണ്ട്. വരികൾക്കിടയിലൂടെ ഭാവനയുടെ ലോകത്ത് ജീവിക്കുക എന്നത് ഒരു സുഖമുള്ള ഏർപ്പാടാണ്.
ഡിഗ്രി
പഠനത്തിൻറെ ഭാഗമായി പല ഇംഗ്ലീഷ് നോവലുകളും നാടകങ്ങളും വായിക്കാൻ നിർബന്ധിക്കപ്പെട്ടിട്ടുണ്ട്.
പലതും പേരുപോലും ഓർമയില്ല. ആ കാലത്ത് മനസ്സിനെ സ്വാധീനിച്ച ഒരു ഇംഗ്ലീഷ് നോവൽ ഉണ്ട്. ThomasHardy യുടെ “Tess of the d Urbervilles.”
A PURE WOMEN .
അത് അധ്വാനിയായ, ആത്മാഭിമാനമുള്ള ഒരു കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ്. മനസ്സിൽ കയറി കൂടിയ ഒരു കഥാപാത്രമായിരുന്നു അത്. ആ ബുക്ക് ഇന്നും എന്റെ കൈയിലുണ്ട്.
പിന്നെ ജീവിതം വിവാഹം, കുട്ടികൾ, കുടുംബം അതിലേക്കു വഴി മാറിയപ്പോൾ വായന പൂർണമായും മരിക്കുന്നു. കൂടാതെ വിരൽത്തുമ്പിൽ ലോകം കാണാനുള്ള സൗകര്യം കൂടിയായപ്പോൾ വായന പാടെ മറന്നു. വായന തിരിച്ചുകിട്ടിയതും സോഷ്യൽ മീഡിയ വഴിയാണ്. പല ബുക്കുകളുടെയും റിവ്യൂ കണ്ടാണ് വർഷങ്ങൾക്കുശേഷം വായന വീണ്ടും തുടങ്ങിയത്.
എൻറെ പ്രിയ ബുക്ക് ഏതാണെന്ന് ചോദിച്ചാൽ വായിച്ചതെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. അല്ലെങ്കിൽ ഇഷ്ടപ്പെട്ടത് മാത്രമേ ഞാൻ വായിച്ചു മുഴുവനാക്കിയിട്ടുള്ളൂ. മടുപ്പിക്കാതെ, ബോറടിപ്പിക്കാതെ, വായനക്കൊപ്പം ജീവിച്ച്, തുടർ വായന പ്രേരിപ്പിക്കുന്ന എല്ലാ ബുക്കുകളും എനിക്ക് പ്രിയപ്പെട്ടതാണ്.
അവാർഡിൻറെ പിൻബലമുള്ള ചില ബുക്കുകൾ എല്ലാം വായനയ്ക്കെടുത്ത് ഞാൻ നിരാശപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടോ അത്തരം ബുക്കുകൾ ഒന്നും എനിക്ക് ദഹിക്കാറില്ല. ഒരു സാധാരണ വായനക്കാരി ആയതുകൊണ്ടാകാം. അല്ലെങ്കിൽ അതൊന്നും വായിച്ച് ഗ്രഹിക്കാനുള്ള ബുദ്ധി എനിക്ക് ഇല്ലാത്തതു കൊണ്ടും ആയിരിക്കാം. ബുദ്ധിജീവികൾക്ക് മാത്രമായി ചില ബുക്കുകൾ.
ചില ബുക്കുകൾ അവാർഡിലൂടെ വായനക്കാരിൽ എത്താറുണ്ട്. ചിലത് ജനപ്രിയമായി അവാർഡിലേക്ക് എത്തും. ഈയടുത്ത് വായിച്ച അഖിൽ പി ധർമജൻ എഴുതിയ”റാം c/o ആനന്ദി, നിമ്ന വിജയൻ എഴുതിയ “ഏറ്റവും പ്രിയപ്പെട്ട എന്നോട്” രണ്ടു ബുക്കും ഒരു പ്രത്യേകമായ വായനാനുഭവം ആയിരുന്നു. എൻറെ മകൻ അടക്കമുള്ള യുവതലമുറയെ വായനയിലേക്ക് തിരിച്ചുവിട്ട ബുക്ക്. ഖലീൽ ജിബ്രാന്റെ “വിശുദ്ധ വിഡ്ഡി”എന്ന കഥ ഏറെ ചിന്തിപ്പിച്ച ഒന്നാണ്. അറിവില്ലായ്മകൊണ്ട് അപമാനവും അലങ്കാരമായി തോന്നിയ ഒരു യാചകന്റെ കഥ.
വായനയുടെ രണ്ടാംഘട്ടത്തിൽ ഞാൻ കൂടുതൽ തിരഞ്ഞു പിടിച്ചു വായിച്ചത് നാട്ടിലുള്ള എഴുത്തുകാരുടെ ബുക്കുകളാണ്. ബാലൻ തളിയിലിന്റെ” തെരുവിൽ നിന്നൊരാൾ, ബോംബെ . ബോംബെ എന്ന മഹാ നഗരത്തെക്കുറിച്ചും, തെരുവ് ജീവിതങ്ങളെ കുറിച്ചും വിശദമായി എഴുതിവെച്ചിട്ടുണ്ട്.
ജയചന്ദ്രൻ മൊകേരി യുടെ തക്കിജ, മാലി ദ്വീപിനെ കുറിച്ചും ചെയ്യാത്ത കുറ്റത്തിന് തടവിലാകേണ്ടി വന്നതും ജയിൽ ജീവിതവും വിശദീകരിക്കുന്നു.”കടൽ നീലം” എന്ന ബുക്ക് ദീപ് ജീവിതം മനോഹരമായി എഴുതിവെച്ചിരിക്കുന്നു. പിന്നെ വീണാ സി എം ൻ്റെ “പൂക്കാലം മറന്ന് ഒരുവൾ” നഷ്ട പൂക്കാലം ഹൃദയത്തിലേറീ നടക്കുന്ന ഇന്ദു എന്ന കഥാപാത്രത്തിൽ എവിടെയൊക്കെയോ എനിക്ക് എന്നെയും കാണാൻ കഴിഞ്ഞു. പുതുതലമുറയുടെ പ്രതിനിധിയായമാളവിക എന്ന കഥാപാത്രത്തിന്റെ ജീവിത വീക്ഷണം ഏറെ ഇഷ്ടപ്പെട്ടു.
ചന്ദ്രൻ പൂക്കാടിന്റെ, വിലാപയാത്രയിൽ പങ്കെടുക്കുന്നവർ” എന്ന നോവലും വ്യത്യസ്തമായ ഒരു വായനാനുഭവം ആയിരുന്നു. മനസ്സറിയാതെ ലഹരി മാഫിയ സംഘത്തിൽ പെട്ടുപോയി തിരിച്ചു കയറാൻ കഴിയാത്ത വിധം പെട്ടുപോയ ജയ മോഹന്റെ ജീവിതകഥ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നു പറയുമ്പോഴും ജയമോഹന്റെ മുന്നിൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്ന് വായനക്കാരന് തോന്നിപ്പോകുന്നു.
ഈ അടുത്തിടെ ഞാൻ ആദ്യമായി വായിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഒരിക്കൽ കൂടി വായിക്കാൻ എടുത്തു. പണ്ട് വായിച്ചപ്പോൾ ദാസനും ചന്ദ്രികയും , അവരുടെ നഷ്ട പ്രണയവും മാത്രമായിരുന്നു ഞാൻ കണ്ടത്. രണ്ട് രാജ്യം, രണ്ട് ഭാഷ, രണ്ട് സംസ്കാരം എല്ലാം ഇടപഴകി സ്നേഹത്തോടെ ജീവിച്ച മയ്യഴി ഇന്നും എനിക്ക് ഒരത്ഭുതമാണ്.
ആത്മാക്കൾ തുമ്പികളായി പാറി നടക്കുന്ന വെള്ളിയാങ്കല്ലും എനിക്കിന്നും ഒരു കൗതുകമാണ്.
അന്ന് കാണാത്ത പല കഥാപാത്രങ്ങളെയും ഞാൻ മയ്യഴിയിൽ കണ്ടു. മയ്യഴി വായിച്ച് കഴിഞ്ഞ ആവേശത്തിൽ കഴിഞ്ഞ പ്രണയദിനത്തിൽ ഞാൻ എന്റെ സ്റ്റാറ്റസിൽ ഇങ്ങനെ എഴുതിയിട്ടു.
“മയ്യഴിയിലെ ദാസന്റെയും ചന്ദ്രികയുടെയും സഫലമാകാതെപോയ പ്രണയത്തേക്കാൾ
ഒന്നിനുമല്ലാതെ, ഒന്നും പ്രതീക്ഷിക്കാതെ ആനക്കൊമ്പിൽ തീർത്ത തന്റെ പൊടി ഡപ്പിയുമായി
എന്നും ലെസ്ലി സായിപ്പിനെ കാത്തിരിക്കുന്ന, സായിപ്പിന്റെ കുതിരവണ്ടിയുടെ മരചക്രങ്ങളുടെ കിറുകിറുപ്പിന് കാതോർത്തിരിക്കുന്ന, സായിപ്പിൻറെ മൗനത്തിൽ പോലും പ്രണയം കണ്ടെത്തുന്ന കുറുമ്പി അമ്മയുടെ നിഗൂഢ പ്രണയത്തോടാണ് എനിക്കിന്ന് പ്രണയം”
സ്റ്റാറ്റസ് കണ്ട പലരും നെറ്റി ചുളിച്ചിട്ടുണ്ടാവും. എന്നാലും മയ്യഴിപ്പുഴയുടെ തീരങ്ങളും ആത്മാക്കൾ തുമ്പികളായി പാറി നടക്കുന്ന വെള്ളിയാങ്കല്ലും ഞാനിന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്നു.
തുഷാര രാജേഷ്.

