നഗരത്തിലെ മുന്തിയ ഹോട്ടലുകളിലൊന്നിലെ എസി റൂമിന്റെ ബാൽക്കണിയിൽ നിന്ന് ഞാൻ പുറത്തേക്കുള്ള കാഴ്ചകളിൽ കണ്ണുടക്കിനിന്നു.
ഡോർ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ബാൽക്കണിയുടെ ഗ്ലാസ് ഡോർ അടച്ച് കർട്ടനും വലിച്ചിട്ടു.
സാരിയുടെ മുന്താണി മുന്നിലേക്ക് ഒന്ന് വലിച്ചുപിടിച്ചുകൊണ്ട് ഞാൻ അയാളോട് ചോദിച്ചു.
“Do you want a coffee?”
അയാൾ എന്നെ ഒരു നിമിഷം മിണ്ടാതെ നോക്കി.
എന്നെ സാരിയിൽ കാണുന്നത് അയാൾക്ക് എന്നും ഇഷ്ടമായിരുന്നു. അയാൾക്ക് വേണ്ടി മാത്രം, അയാൾ കാണാൻ വേണ്ടി മാത്രം ഞാൻ പലപ്പോഴും സാരി ഉടുത്തിരുന്നു.
അത്തരം ദിവസങ്ങളിൽ, വാതിൽ അടയുന്നതിന് മുമ്പേ അയാൾ എന്നെ ചേർത്ത് നിർത്തും. ആലിംഗനത്തിനിടയിൽ കവിളിലോ ചുണ്ടിലോ ഒരു മുത്തം ചാർത്തി, കണ്ണുകളിലേക്ക് നോക്കി പതിയെ പറയും…
“You are looking stunning…”
അത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ എപ്പോഴും ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. എന്നെ ആദ്യമായി കാണുന്ന ഒരാളുടെ അത്ഭുതവും, സ്വന്തമാക്കിയിട്ടും വീണ്ടും വീണ്ടും പ്രണയിക്കുന്ന ഒരാളുടെ ആരാധനയും.
പക്ഷേ.. ഇന്ന് അതൊന്നും ഉണ്ടായില്ല.
എന്നെ കൃത്യമായി അറിയാവുന്ന, എൻ്റെ ഓരോ ചലനങ്ങളെ പോലും വായിച്ചെടുക്കുന്ന അയാൾക്ക് അറിയാമായിരുന്നു എൻ്റെ ഉള്ളിൽ മറ്റെന്തോ ആണെന്ന്.. അവിടെ അയാളോടുള്ള പ്രേമം സ്വല്പം പോലും അവശേഷിച്ചിട്ടില്ലെന്ന്.
ഞാൻ അയാൾക്ക് നേരെ കാപ്പിക്കപ്പ് നീട്ടി.
ഒരു നിമിഷം എന്റെ വിരലുകളിലേക്ക് നോക്കിയ ശേഷം അയാൾ അത് വാങ്ങി.
ഞാൻ പതിയെ അയാൾക്ക് അഭിമുഖമായി കസേര വലിച്ചിട്ട് ഇരുന്നു.
ഒരു കാലിന്മേൽ മറ്റേ കാൽ കയറ്റിവെച്ചപ്പോൾ സാരിയുടെ അടിയിൽ നിന്ന് പാദങ്ങൾ പകുതിയോളം തെളിഞ്ഞു. കണങ്കാലിൽ ചുറ്റിപ്പിണഞ്ഞുകിടന്ന വെള്ളിക്കൊലുസ് മുറിയിലെ മങ്ങിയ വെളിച്ചത്തിൽ നേർത്തൊരു മിന്നൽ പോലെ തിളങ്ങി.
ഒരുകാലത്ത് മോഹത്തോടെ തഴുകിനോക്കിയിരുന്ന ആ പാദങ്ങളിലേക്കും, അവയെ ചുറ്റിപ്പിടിച്ചുകിടന്ന കൊലുസിലേക്കും അയാളുടെ നോട്ടം അറിയാതെ വഴുതി വീണു.
പക്ഷേ…
എന്റെ കണ്ണുകളിലെ നിസംഗത ആ നോട്ടത്തെ അവിടെത്തന്നെ തളച്ചിട്ടു.
കൈയിലിരുന്ന കാപ്പിക്കപ്പ് അയാൾ പതിയെ ചുണ്ടോടു ചേർത്തു.
ഒരിറക്ക് കാപ്പി കുടിച്ചു.
ചെയ്ത തെറ്റ് എന്താണെന്ന് പൂർണമായി മനസ്സിലായിരുന്നില്ല.
അത് കൊണ്ട് തന്നെ സ്വന്തം വിശദീകരണങ്ങളെക്കാൾ മുമ്പ് എന്റെ വാക്കുകൾ കേൾക്കാൻ അയാൾ സ്വയം തയ്യാറെടുക്കുകയായിരുന്നു.
“നിങ്ങളെന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിട്ടുണ്ടോ, ജിതിൻ?” ഞാൻ അയാളെ നോക്കി നേർത്തൊരു പുഞ്ചിരിയോടെ ചോദിച്ചു.
ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ലെന്നപോലെ അയാൾ ഒന്ന് പതറി.
“നിന്നെ മാത്രമേ ഞാൻ സ്നേഹിച്ചിട്ടുള്ളൂ, മധു.” ഒട്ടും ആലോചിക്കാതെ വന്ന മറുപടിയായിരുന്നു അത്.
ഞാൻ മിണ്ടാതെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.
എന്റെ ചുണ്ടുകളിലെ പുഞ്ചിരി മാഞ്ഞില്ല.
“കള്ളം…” ഞാൻ പതിയെ പറഞ്ഞു.
ഒരു നിമിഷം നിർത്തിയ ശേഷം അതേ ശാന്തതയോടെ തുടർന്നു.
“പച്ചക്കള്ളം.”
അയാളുടെ കൈയിലിരുന്ന കാപ്പിക്കപ്പ് മെല്ലെ വിറച്ചു.
അയാൾ ഒന്നും മിണ്ടിയില്ല.
“സ്നേഹിച്ചിരുന്നെങ്കിൽ എന്നെ നീ ഇത്ര കൃത്യമായി ഉപയോഗിക്കില്ലായിരുന്നു, ജിതിൻ.
എന്റെ മനസ്സിനെ… എന്റെ ശരീരത്തെ… എന്റെ പണത്തെ… നിനക്ക് ആവശ്യമുള്ളപ്പോഴൊക്കെ നീ ഉപയോഗിച്ചു. അതിനൊക്കെ നീ നൽകിയ പേര് സ്നേഹമെന്നായിരുന്നു… പ്രണയമെന്നായിരുന്നു..”
അയാളുടെ കണ്ണുകൾ താഴ്ന്നു.
“എന്നെ നഷ്ടപ്പെടാതിരിക്കാൻ നീ എപ്പോഴും എനിക്കാണ് മുൻഗണനയെന്ന് അഭിനയിച്ചു. ഞാൻ നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണെന്ന് വിശ്വസിപ്പിച്ചു.”
എൻ്റെ കണ്ണൊന്നു നനഞ്ഞു.
“പക്ഷേ അതേ സമയം മറ്റൊരാളോടൊപ്പം ഒരു ജീവിതവും നീ കെട്ടിപ്പടുക്കുകയായിരുന്നു.”
അയാൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് നോക്കി.
“നിനക്ക് വേണ്ടിയിരുന്നത് ഞാൻ ആയിരുന്നില്ല, ജിതിൻ… എന്ത് വന്നാലും സഹിച്ചും ക്ഷമിച്ചും നിനക്കൊപ്പം നിൽക്കുന്ന ഒരാളെയായിരുന്നു.”
ഒരു നിമിഷം ഞാൻ നിശ്ശബ്ദയായി.
“അത് പ്രണയമായിരുന്നില്ല… സൗകര്യമായിരുന്നു.”
എന്റെ കണ്ണുകൾ അയാളിൽ നിന്ന് മാറിയില്ല.
“നീ എന്നെ സ്നേഹിച്ചിരുന്നില്ല, ജിതിൻ… നിന്നെ സ്നേഹിക്കുന്ന എന്നെയാണ് നീ സ്നേഹിച്ചത്.”
ഞാൻ കരഞ്ഞപ്പോൾ നിനക്ക് ആശ്വാസം കിട്ടിയിരുന്നു…
ഞാൻ ക്ഷമിച്ചപ്പോൾ നിനക്ക് കുറ്റബോധമില്ലാതെ ഉറങ്ങാനാവുമായിരുന്നു..
ഞാൻ പണം ചെലവഴിച്ചപ്പോൾ നിന്റെ സൗകര്യങ്ങൾ വർധിച്ചിരുന്നു…
ഞാൻ എന്റെ ശരീരവും വിശ്വാസവും നിനക്കു സമർപ്പിച്ചപ്പോൾ, നിന്റെ ആഗ്രഹങ്ങൾ മാത്രമാണ് നിറവേറിയത്.
പക്ഷേ…
എന്റെ മനസ്സ് എത്ര തവണ തകർന്നുവെന്ന് അറിയാൻ നീ ഒരിക്കലും ശ്രമിച്ചില്ല.
എനിക്ക് എന്താണ് വേണ്ടത്, എന്താണ് എന്നെ വേദനിപ്പിക്കുന്നത്, എന്താണ് എന്നെ സന്തോഷിപ്പിക്കുന്നത് എന്നൊന്നും നിനക്ക് അറിയേണ്ടതായിരുന്നില്ല.
കാരണം നിനക്ക് വേണ്ടിയിരുന്നത് എന്നെ ആയിരുന്നില്ല…
ഞാൻ കിതച്ചു.
“എന്റെ സ്നേഹത്തെ മുതലെടുത്ത് നീ നിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചപ്പോൾ, ഓരോ തവണയും തകർന്നതും തളർന്നതും ഞാനായിരുന്നു.
എന്റെത് മാത്രമാണെന്ന് വിശ്വസിച്ച് ഹൃദയം മുഴുവൻ നൽകി ഞാൻ സ്നേഹിച്ച മനുഷ്യൻ, മറ്റൊരു പെണ്ണിനൊപ്പം ഒരു ജീവിതം പങ്കിടുന്നതും, ഒരേ കിടക്ക പങ്കിടുന്നതും കണ്ട നിമിഷം…
ഞാൻ മരിച്ചിരുന്നു.
ആ ദിവസത്തിന് ശേഷം നിന്റെ മുന്നിൽ നിന്നത് ഈ ശരീരം മാത്രമാണ്.
നിന്നെ സ്നേഹിച്ചിരുന്ന മധു അന്നുതന്നെ അവസാനിച്ചിരുന്നു.”
“പക്ഷേ…
എന്റെ സ്നേഹത്തെ നിസ്സാരമായി തള്ളിക്കളഞ്ഞിട്ട്, നിങ്ങളിരുവരും ചിരിച്ചും ആഘോഷിച്ചും ജീവിക്കുമ്പോൾ…
ഒരിക്കൽ സ്നേഹിച്ചുപോയി എന്ന ഒറ്റ കാരണം കൊണ്ട്, എല്ലാം സഹിച്ച് ജീവിക്കുന്ന ഒരു വിഡ്ഢിയാകാൻ ഞാൻ തയ്യാറായിരുന്നില്ല, ജിതിൻ.
സ്നേഹിച്ചത് ഒരു തെറ്റല്ല..
പക്ഷേ, ആ സ്നേഹത്തിന്റെ പേരിൽ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുക… അതായിരിക്കും എന്റെ ഏറ്റവും വലിയ തെറ്റ്.
ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല.
കാരണം, നിന്നെക്കാൾ വിലയുള്ള ഒരാളുണ്ട് എനിക്ക്…
അത് ഞാനാണ്.”
പുച്ഛത്തോടെ ഞാൻ തുടർന്നു.
” നീ ഇപ്പോൾ കുടിച്ചിറക്കിയ കോഫി ഉണ്ടല്ലോ… അതിൽ കലക്കിയ സാധനം നിൻ്റെ രക്തത്തിൽ ഇപ്പോൾ കലർന്ന് തുടങ്ങിയിരിക്കും.
അത് നിന്നെ ഇഞ്ചിഞ്ചായി കൊല്ലും. അവളോടൊപ്പം തകർത്ത് തിമിർത്ത് ആടിയ നിൻ്റെ ഈ ശരീരത്തിലെ ഓരോ അവയവങ്ങളും തകർന്ന് നീ ഒന്നുമല്ലാതെയായി തീരും..
പ്രണയത്തെ ആയുധമാക്കിയതിന് ഞാൻ നിനക്ക് നൽകുന്ന ശിക്ഷ…
എന്നും നീയിനി എന്നെ ഓർക്കും… ഓരോ ഉറക്കത്തിലും.. ഓരോ തകർച്ചയിലും..”
അയാളുടെ കണ്ണുകൾ ചുവന്നു. കിടക്കയിലേക്ക് ഇരുന്ന് അയാളെന്നെ നിസ്സഹായതയോടെ നോക്കി. ഒന്നും ചെയ്യാൻ കഴിയാത്തവൻ്റെ വേദന ഞാൻ അവിടെ കണ്ടു. വാതിൽ വലിച്ചടച്ച് ഞാൻ പുറത്തിറങ്ങി. അകത്ത് അയാളുടെ പൊട്ടിക്കരച്ചിൽ ഞാൻ വ്യക്തമായും കേട്ടു.
ഹോട്ടൽ ലോബിയിലേക്ക് ഇറങ്ങിയപ്പോൾ കാണാൻ ഭംഗിയുള്ള , നന്നായി വസ്ത്രം ധരിച്ച ഒരാൾ എൻ്റെ മുന്നിലേക്ക് വന്ന് നിന്നു.
അയാളുടെ കണ്ണുകൾ എൻ്റെ മുഖത്തും പിന്നെ ദേഹമാകെയും ഇഴഞ്ഞു നീങ്ങുന്നത് ഞാൻ കണ്ടു.
എനിക്ക് ചിരി വന്നു.
” ഹായ്… ഐ ആം സൂര്യജിത്ത്. ആൻഡ് യൂ..?”
അയാൾ കൈ നീട്ടി.
ഞാൻ പുഞ്ചിരിച്ചു കൊണ്ട് തിരികെ കൈ കൊടുത്തു.
” I’m Madhu.. Madhumitha..
Do you want a coffee with me….??
AnjuRanjima R

