‘സ്കൂൾ അടച്ചിട്ട് രണ്ട് ദിവസായി. എന്താ വരുന്നില്ലേ?’
അടുക്കളയിൽ പണിതിരക്കിനിടക്ക് ഫോൺ ശബ്ദം കേട്ട് ഓടി വന്നെടുത്തതാണ് അവൾ. അച്ഛൻ്റെ ശബ്ദം കേട്ടപ്പോൾ എന്താ മറുപടി പറയേണ്ടതെന്ന് ഒരു നിമിഷം ചിന്തിച്ചു. സ്കൂൾ അടക്കാൻ ഇനിയും ഉണ്ട് ഒരു ദിവസം കൂടി. അച്ഛൻ അങ്ങനെയാണ്. ലീവ് കിട്ടുമ്പോഴേക്കും ഓടിയെത്തണം. ‘ വരാം അച്ഛാ. ഏട്ടന് ലീവ് കിട്ടട്ടേ’. ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു. ‘ഉം’ ഗാംഭീര്യം നിറഞ്ഞ മുളലിനോടൊപ്പം റിസീവർ വെക്കുന്ന ശബ്ദം കേട്ടു.
ഗേറ്റ് കടന്ന് വീട്ടിലേക്ക് ഉള്ള വഴിയിൽ എത്തിയപ്പോഴേ കണ്ടു ഉമ്മറത്ത് ഒരു ജനൽ പാളി കുറച്ച് തുറന്ന് പടിക്കലേക്ക് കണ്ണും നട്ടിരിക്കുന്ന അച്ഛനെ. അതു പതിവാണ്. മക്കൾ വരുന്നു എന്നറിഞ്ഞാൽ പിന്നെ രാവിലെ മുതൽ കാത്തിരിപ്പാണ്. ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കാൻ അമ്മക്ക് നിർദ്ദേശങ്ങൾ നൽകി ഓടി നടക്കും. ഓണം, വിഷു, തിരുവാതിര എല്ലാ ആഘോഷങ്ങൾക്കും മക്കൾ വീട്ടിൽ എത്തണം എന്നതും നിർബന്ധം. ഇല്ലെങ്കിൽ ആ ദേഷ്യം കൂടി പാവം അമ്മയോട് തീർക്കും.
അന്നും ഒരു ക്രിസ്തുമസ് അവധിക്കാലം. പതിവുപോലെ ചോദ്യം എത്തി.
“എന്നാ വരുന്നത്?”
നാളെ എന്ന് മറുപടിയും കൊടുത്തു. ബസ്സിറങ്ങി വേഗം നടന്നു. ഗേറ്റ് കടന്ന് എത്തിനോക്കി. ഇന്നെന്താ ജനലിനരികിൽ കാണുന്നില്ലല്ലോ? അടുക്കളയിൽ ഉണ്ടാകും. അമ്മ മീൻ വറുക്കുന്നിടത്ത്.
ധൃതിയിൽ ഒതുക്കുകൾ ഇറങ്ങുമ്പോൾ ആകെ ഒരു നിശബ്ദത. അകത്തു നിന്ന് തേങ്ങൽ കേൾക്കുന്നുണ്ടോ? അവൾ ഉദ്യോഗത്തോടെ ഉമ്മറത്തേക്ക് കയറി. എന്താ ആരേം കാണാത്തത്. മേമേ എന്ന് വിളിച്ച് ഓടി വരുന്ന മക്കളേയും കാണാനില്ല. അകത്തെത്തിയപ്പോൾ കണ്ടു കട്ടിലിൽ കിടക്കുന്ന അച്ഛനെ. എന്തെങ്കിലും വയ്യായ്ക ആണോ.
അല്ല ! ഉറങ്ങുകയാണ്.
‘അച്ഛാ’ അവൾ പതിയെ വിളിച്ചു.
അപ്പോൾ ശരിക്കും കേട്ടു. അകത്ത് നിന്ന് ഉറക്കെയുള്ള കരച്ചിൽ. ഒരു വാക്ക് പറയാതെ, വരുന്നത് കാത്തിരിക്കാതെ അച്ഛൻ പോയി. അകത്തേക്ക് കയറി ചെല്ലുമ്പോൾ വിടർന്ന ചിരിയുമായി നിൽക്കുന്ന അച്ഛനെ ഇനി കാണാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ നെഞ്ചിനകത്ത് ശ്വാസം നിലച്ച പോലെ.
വർഷങ്ങൾ കഴിഞ്ഞിട്ടും പടി കടന്നെത്തുമ്പോൾ അറിയാതെ എത്തി നോക്കും. പകുതി തുറന്ന ജനൽപാളിക്കരികിൽ കാത്തിരിക്കുന്ന അച്ഛനെ കാണാൻ.
ഈ ജന്മത്തിൽ ഇനി അങ്ങനെ ഒരു കാഴ്ച ഇല്ലെന്നറിഞ്ഞിട്ടും…..
വെറുതെ…
ഒരു കാത്തിരിപ്പിനോടുള്ള വേദന നിറഞ്ഞ ഇഷ്ടം…

