അവിചാരിതമായൊരു കണ്ടുമുട്ടൽ. മനസ്സിന്റെ കോണിൽ കുഴിച്ചുമൂടിയതൊക്കെ മനസ്സിലേക്കിരമ്പിയാർത്തു. മറവിയുടെ തടമിട്ടു പടുത്തുയർത്തിയതെല്ലാം നൊടിയിടയിൽ നിലംപൊത്തുന്നതോർത്തപ്പോൾ നിളയുടെ പ്രജ്ഞയ്ക്കു മങ്ങലേറ്റു.
ഉണരുമ്പോൾ കാവലെന്നപോലെ അയാൾ മുന്നിൽ തന്നെയുണ്ടായിരുന്നു. അവൾ ഭയത്തോടെ ചുറ്റും നോക്കി. അസ്വാഭാവികമായൊന്നും കണ്ണിൽപ്പെട്ടില്ല. ആശ്വാസത്തിലമരുംമുന്നേ അയാളുടെ വാക്കുകൾ ചെവി തുളച്ചു.
“എപ്പടിയിരുക്ക് നിലാ, സൗഖ്യം താനേ?”
ഉള്ളിൽ ഇരമ്പിയാർത്ത കോപത്തോടെ നിള അവനു നേരെ ആക്രോശിച്ചു.
“മുരുകാ, നീ വന്ത വഴിയേ തിരുമ്പി പോയിട്. ഇല്ലേനാ എന്നാകും എന്നതു ഉനക്ക് നല്ലാ പുരിയുമല്ലേ?”
“നല്ലാ തെരിയും, കണ്ണേ. എനക്ക് എൻ കൊളന്തയെ പാക്കണം. പൊൺകൊളന്ത താനേ. ഉന്ന മാതിരിയേ റൊമ്പ അഴകായിരിപ്പാളോ. അവളു വയസ്സുക്കു വന്തിട്ടിരിക്കും, അല്ലയാ. ഇരുപത്തിയൊന്നു വർഷമാച്ച് എല്ലാം മുടിഞ്ച്. അവ്വളവു ശീഘ്രം മറക്കമുടിയുമാ.”
പാദം നഷ്ടപ്പെട്ട കാലു തലോടി ശൃംഗാരഭാവത്തോടെ അയാളതു പറഞ്ഞപ്പോൾ നിളയുടെ മനസ്സിൽ ഓർമ്മച്ചിത്രങ്ങൾ തെളിഞ്ഞു.
അവിടെനിന്ന് ഓടി രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ അതിലൂടെ കടന്നുപോയ ഓട്ടോയ്ക്കു കൈകാണിച്ചു. അതിൽ കയറി വീട് ലക്ഷ്യമാക്കി പോവുന്നതിനിടയിലൊരുവേള തിരിഞ്ഞുനോക്കി. തന്നിൽനിന്നു ദൃഷ്ടി മാറ്റാതെയയാൾ അവിടെത്തന്നെ നിൽക്കുന്നതവൾ കണ്ടു.
സ്ഥലമെത്തിയപ്പോൾ ധൃതിയിൽ പൈസ കൊടുത്ത് ഓട്ടോയിൽ നിന്നുമിറങ്ങി വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ കടന്നു മുൻവാതിലടച്ചു തഴുതിട്ട് ദീർഘനിശ്വാസമെടുത്തു. തന്നെ പിൻതുടർന്നെങ്ങാനുമയാൾ വന്നോയെന്നു വാതിൽപ്പഴുതിലൂടെ പേടിയോടെ നോക്കി. അകത്തേമുറിയിൽ കയറി തഴുതിട്ടു കിടക്കയിലേക്കു വീണു. അണപൊട്ടിയൊഴുകിയ കരച്ചിലിനൊടുവിൽ മയക്കത്തിലെന്നപോലെ ഓർമ്മകൾ മുന്നിൽ തെളിഞ്ഞു.
വൃത്തിഹീനമായ ചേരിയിൽ അടച്ചുറപ്പില്ലാത്ത കുടുസ്സുമുറിയിലെ ജീവിതം. കൂലിപ്പണിയെടുത്ത് ജീവിതത്തിന്റെ തുഴയില്ലാത്തോണി ദിശയറിയാതെ തുഴയാൻ ശ്രമിക്കുന്ന അമ്മ. അമ്മയുടെ അദ്ധ്വാനത്തിന്റെ സിംഹഭാഗവും കവർന്നു മദ്യപാനവും കൂട്ടുകെട്ടുമായി നടക്കുന്ന അച്ഛൻ. ഇതിനിടയിൽ അമ്മയുടെ മനസ്സിന്റെ ആധിയായി വളർന്നുവരുന്ന താൻ. ജീവിതത്തിന്റെ കഠിനതകൾ അമ്മയുടെ മാനസികനിലയെ കാര്യമായി ബാധിച്ചിരുന്നു. ആരോടും കാര്യമായ അടുപ്പമില്ലാതെ, എല്ലാവരോടും വെറുപ്പോടും വിദ്വേഷത്തോടും പെരുമാറുന്നതുകൊണ്ട് ഒറ്റപ്പെട്ട ജീവിതമായിരുന്നു ഞങ്ങളുടേത്. അമ്മയുള്ളപ്പോൾ ആരും വീടിന്റെ പരിസരത്തുപോലും വരാൻ ധൈര്യപ്പെടാറില്ല. വാക്കത്തിയേക്കാൾ മൂർച്ചയാണ് രമണിയുടെ നാവിനെന്നു അടക്കംപറയും ചുറ്റുമുള്ളവർ. അച്ഛൻമാത്രം എത്ര വഴക്കു കേട്ടാലും വീണ്ടും വരും. സ്വസ്ഥതയുള്ള രാപകലുകളന്യമായിരുന്നു. വളർന്നുവന്ന സാഹചര്യംകാരണം അപകർഷബോധമെന്റെ സ്വഭാവത്തിൽ നിഴലിച്ചിരുന്നു. ഈ ലോകത്തോടുതന്നെ വെറുപ്പും പേറിയായിരുന്നു ജീവിതം.
അമ്മയില്ലാത്ത അവസരങ്ങളിൽ അച്ഛന്റെകൂടെ വീട്ടിലെത്തുന്ന കൂട്ടുകാരിലൊരാളായിരുന്നു മുരുകൻ. അങ്ങനെയാരെങ്കിലും വരുമ്പോൾ പേടിച്ചു വീട്ടിനു വെളിയിൽ അമ്മയുടെ വരവും പ്രതീക്ഷിച്ചു കൂനിക്കൂടിയിരിക്കും. അച്ഛന്റേയും മുരുകന്റേയും സംഭാഷണത്തിന്റെ ഭാഗമായി ഞാനും കടന്നുവരും. കുടിച്ചു വെളിവുകെടുന്ന സമയങ്ങളിൽ ‘മുരുകാ, നിള വയസ്സുക്ക് വന്തതുക്കപ്പുറം ഉനക്ക് നാൻ തിരുമണം പണ്ണി തരേൻ’ എന്നു വാക്കുകൊടുക്കും. അതിനിടയിലാണ് അച്ഛൻ അപകടംപറ്റി കിടപ്പിലാവുന്നത്. അമ്മയുടെ തെറിയഭിഷേകത്തെ അവഗണിച്ച് മുരുകൻ വീട്ടിലെ നിത്യസന്ദർശകനായി. ഭാഗ്യമോ നിർഭാഗ്യമോ അറിയില്ല, അധികം താമസിക്കാതെ അച്ഛൻ മരിച്ചു. കിടന്നകിടപ്പിൽ കുറേയേറെ യാതനകളനുഭവിക്കേണ്ടി വന്നു. അച്ഛന്റെ മരണശേഷവും, അമ്മയുടെ കഠിനമായ എതിർപ്പിനെ അവഗണിച്ച് മുരുകൻ തന്റെ വരവു തുടർന്നു. അടിപിടികേസിൽ ജയിൽശിക്ഷ കിട്ടിയെന്നു പിന്നീടാരോ പറയുന്നതുകേട്ടു. ഉള്ളിൽ ആശ്വാസത്തിരയിളകി.
പത്താംക്ലാസ്സുപരീക്ഷയുടെ ചൂടിൽ എല്ലാം മറന്നിരിക്കുന്ന സമയമായിരുന്നു അത്. അവസാന പരീക്ഷയും കഴിഞ്ഞു വീട്ടിലെത്തി, ബാഗ് ഒതുക്കിവെച്ചു, ആശ്വാസത്തിന്റെ നിശ്വാസമോടെ വെള്ളം കുടിക്കാൻ അടുക്കളയിലേക്കു കടക്കുന്നതിനിടയിലാണ് ഒരു കൈ വായപൊത്തി ചേർത്തു പിടിച്ചത്. കുതറി അലറുന്നതിനിടയിൽ വായിൽ തുണി തിരുകപ്പെട്ടു. കൈകൾ രണ്ടും പിറകിലേക്കു ചേർത്തു കെട്ടി ചുവരിലേക്കു ചേർത്തുനിർത്തി അഭിമുഖമായി വന്നപ്പോഴാണ് ആളെ മനസ്സിലായത്, ‘മുരുകൻ.’
“എന്ന നിലാക്കണ്ണ് എന്നെ ഇങ്കെ പാത്ത് ആച്ചര്യമായിരിക്കാ. എങ്കെ പോനാലും ഉൻ ജ്ഞാപകത്തിലേ വാഴറവൻ നാൻ. അപ്പാ കൊടുത്ത വാക്കു പടിയേ എൻ പൊണ്ടാട്ടി താൻ നീ. നാലു കെട്ടിയിരുക്ക്. ആനാ കൊളന്തയില്ലൈ. ഉൻ വയത്തില് താൻ എൻ കൊളന്ത പൊറക്കണം. എനക്ക് വാരിസ് കെടയ്ക്കണം. ഉൻ അമ്മ അതുക്ക് തടയായിരുക്ക്. അതുക്ക് താൻ ഇന്ത വേലൈ. ഇന്നേക്ക് ഉൻ അഴകേ നാൻ മുഴുസാ പാപ്പേൻ. വാ കണ്ണ്.”
ഇത്രയും പറഞ്ഞ് എതിർപ്പു വകവയ്ക്കാതെ നിലത്തേക്കു തള്ളിയിട്ടു. പിന്നീട് നോവിന്റെ അലയാഴികളിൽ മുങ്ങിപ്പൊങ്ങി ബോധമുണരുമ്പോൾ ബന്ധനവിമുക്തയായി അർദ്ധനഗ്നയായി തറയിൽ കിടക്കുകയായിരുന്നു. വിജയച്ചിരിയുമായി അടുത്തുതന്നെ മുരുകൻ ഇരിക്കുന്നുണ്ടായിരുന്നു. സമയത്തെപ്പറ്റി ബോധമുണ്ടായിരുന്നില്ല. ഉണർന്നുവെന്നറിഞ്ഞപ്പോൾ വീണ്ടും അടുത്തുവരാനുള്ള അയാളുടെ ശ്രമത്തെ തടയാൻ കൈയിൽ തടഞ്ഞ എന്തോ എടുത്തു വീശിയതുമാത്രം ഓർമ്മയുണ്ട്. അയാളുടെ അലർച്ച കേട്ടു. പതിയെ തളർന്നു ബോധമറ്റുപോയി. പിന്നീടുണരുമ്പോൾ ഒരു ആശുപത്രിക്കിടക്കയിലായിരുന്നു. അവിടെ വച്ചാണ് അമ്മ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞത്. ഒരുപാട് യാതനകളിലൂടെ കടന്നുപോയ മനസ്സിന്റെ നിയന്ത്രണം കൈവിട്ടു പോയിട്ടുണ്ടാവും. ഓടിക്കൂടിയവർ എന്നെ ശ്രദ്ധിക്കുന്ന തിരക്കിൽ, അമ്മയുടെ കാര്യം മറന്നു. പിന്നീട് അന്വേഷിച്ചപ്പോൾ അടുത്തുള്ള പൊട്ടക്കിണറ്റിൽനിന്നു ശരീരം കിട്ടുകയായിരുന്നു. നിരാശ്രയത്വം എന്റെ മാനസികനിലയെത്തന്നെ ആഴത്തിൽ ബാധിച്ചു. പാതിബോധത്തിൽ മാസങ്ങൾ കടന്നുപോയി. എന്റെ വയറ്റിലൊരു ജീവൻ വേരൂന്നിയതറിയാൻ വൈകി. എന്നെ റസ്ക്യൂ ഹോമിലേക്കു മാറ്റി.
ഇരുട്ടിൽ എടുത്തു വീശിയതു കൊടുവാളായിരുന്നു. മുരുകന്റെ കാൽപാദം അറ്റുപോയിരുന്നു ആ വെട്ടിൽ. ഒപ്പം ഗർഭസ്ഥശിശുവിന്റെ പരിശോധനാഫലവും സാഹചര്യത്തെളിവുകളുടെ ബലവും എന്റെ പ്രായവുമെല്ലാം കേസിന് ആക്കം കൂട്ടി. ജീവപര്യന്തശിക്ഷയ്ക്കൊപ്പം ഇരുപത്തിയഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. പൈസ അടക്കാൻ കഴിയാത്തതിനാൽ അഞ്ചുവർഷം കഠിനതടവുകൂടി അനുഭവിക്കാൻ വിധിയായി.
കുഞ്ഞിന്റെ ജനനത്തോടെ ഞാൻ സാധാരണനില കൈവരിക്കാൻ തുടങ്ങി. സാഹചര്യങ്ങളോടു പൊരുത്തപ്പെട്ടു. പെൺകുഞ്ഞായിരുന്നു. ‘ദ്യുതി’ എന്നു നാമകരണം ചെയ്തു. പത്താംക്ലാസ്സുപരീക്ഷയിൽ ഭേദപ്പെട്ട മാർക്കോടുകൂടി ജയിച്ചിരുന്നു. രണ്ടു വർഷം തുടർന്നു പഠിക്കാൻ അവസരം കിട്ടി. പ്ലസ്ടു പരീക്ഷ എഴുതി. പതിനെട്ടു വയസ്സുവരെമാത്രമേ അവിടെ കഴിയുവാൻ പറ്റുമായിരുന്നുള്ളൂ. എന്റെ പ്രത്യേക സാഹചര്യവും പഠനവുംകാരണം ഒരുവർഷംകൂടി അനുവദിച്ചു. പിന്നീട് അവിടെനിന്നു സ്വന്തമായി മറ്റൊരിടത്തേക്കു മാറുകയോ മുതിർന്നവരുടെ റസ്ക്യൂഹോമിലേക്കു പോവുകയോ വേണം. തൊഴിൽചെയ്തു മകളെ വളർത്തുകയെന്ന ധീരമായ തീരുമാനത്തിനായിരുന്നു മനസ്സ് മുൻതൂക്കം കൊടുത്തത്. രക്ഷാധികാരികളുടെ ശ്രമഫലമായി വൃദ്ധദമ്പതികളെ പരിചരിക്കാനും വീട്ടുജോലിക്കുമായി ഒരിടത്ത് അവസരം കിട്ടി. താമസവും അവർക്കൊപ്പംതന്നെ ശരിയായപ്പോൾ അവിടേക്കുമാറി. ആ കാലയളവിൽ തുടർപഠനവും കുഞ്ഞിന്റെ വളർച്ചയും പ്രാഥമികവിദ്യാഭ്യാസവുമെല്ലാം കടന്നുപോയി. ക്ലറിക്കൽപോസ്റ്റിലേക്കു സർക്കാർനിയമനം കിട്ടിയ അവസരത്തിലാണ് വൃദ്ധദമ്പതിമാരെ അവരുടെ മക്കൾ വിദേശത്തേക്കു കൊണ്ടുപോയത്. ആ വീട് തനിക്കും കുഞ്ഞിനും താമസിക്കാൻ നൽകി. ഭർത്താവ് മരിച്ചുവെന്നായിരുന്നു ചുറ്റുമുള്ളവരോടു പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ചോദ്യങ്ങളൊന്നുമുണ്ടായില്ല. ചെറിയ ചില പ്രശ്നങ്ങൾ നാട്ടുകാർതന്നെ ഒതുക്കി. ഒറ്റയാൾപ്പട്ടാളമായി വെല്ലുവിളികളോടുപൊരുതി ജീവിതം മുന്നോട്ടുപോയി. തന്റെ ഭൂതകാലത്തിന്റെ നിഴലിൽനിന്നു മകളെ അകറ്റിനിർത്തി. ദ്യുതിയാവട്ടെ അസാമാന്യബുദ്ധിവൈഭവവും സാമർത്ഥ്യവും ചെറുപ്പത്തിൽതന്നെ പ്രകടിപ്പിച്ചിരുന്നു. അമ്മയ്ക്കു യാതൊരു ആകുലതകൾക്കും ഇടം കൊടുക്കാതെ അവളുടെ വഴികൾ അവൾതന്നെ വെട്ടിത്തെളിച്ചു. നിഴലായി കൂടെനിൽക്കുമ്പോൾ ഉള്ളം നിറയെ അഭിമാനമായിരുന്നു. അവളൊരിക്കൽപോലും അച്ഛനെക്കുറിച്ചു ചോദിച്ചില്ല, എത്രയോ അവസരങ്ങൾ ഉണ്ടായിട്ടും.
ഒരിടം കണ്ടെത്തി സ്വന്തമാക്കി, അതിലൊരു കൂട് പണിതു കുഞ്ഞുകിളിയോടൊത്ത് സസുഖം വാഴുകയായിരുന്നു, ആശങ്കകളേതുമില്ലാതെ. മറവിയുടെ മൺകൂനയിലടക്കം ചെയ്തതെല്ലാം കൺമുന്നിൽ പർവതാകാരം പൂണ്ടു നിൽക്കുന്നു. ദ്യുതിയോടു കാര്യങ്ങൾ തുറന്നുപറയേണ്ട സമയമായിരിക്കുന്നു. ആലോചനയിൽ മുഴുകി അർദ്ധമയക്കത്തിൽ കിടക്കുമ്പോഴാണ് ഡോർബെൽ മുഴങ്ങിയത്. ഉൾഭയത്തോടെ വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ ദ്യുതിയാണ്. വാതിൽ തുറന്നപ്പോൾ മുഖത്തേക്കു സൂക്ഷിച്ചൊന്നു നോക്കി തന്റെ മുറിയിലേക്കു പോയി. കനത്തനിശ്ശബ്ദതയിൽ അവളുടെ പദചലനങ്ങളുടെ ശബ്ദംപോലുമെന്നിൽ ഭയമുണർത്തി. വാതിലടച്ചു തഴുതിട്ട് വീണ്ടും മുറിയിലേക്കുപോയി തലയണ ഉയർത്തിവെച്ചു. അതിൽ ചാഞ്ഞു കിടക്കയിലിരുന്നു കണ്ണുകളടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഇരുകരങ്ങൾ വന്നെന്നെ പൊതിയുന്നതറിഞ്ഞു. ‘പറയൂ’ എന്ന വാക്ക് ഏതോ ഗഹ്വരത്തിൽനിന്നു മുഴങ്ങുന്നതുപോലെ തോന്നി. പതിയെ പറയാൻ തുടങ്ങി. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ കണ്ണീരലകൾ ആർത്തലച്ചു പെയ്തു. ഒരു കൈകൊണ്ട് ചുമലിലേക്കു ചേർത്തുനിർത്തി ആശ്വാസം പകരുമ്പോൾ, ദ്യുതിയുടെ മറുകൈ ഫോണിന്റെ ഡിസ്പ്ലേയിലൂടെ അതിദ്രുതം സഞ്ചരിക്കുന്നുണ്ടായിരുന്നു. ഡിസ്പ്ലേയിൽ ‘നിയതി’ എന്ന പേര് തെളിഞ്ഞു കണ്ടപ്പോൾ കൺകോണിലൂറിയ മിഴിനീർത്തുള്ളിക്കൊപ്പം അവളുടെ കണ്ണുകൾ തിളങ്ങി. പതിഞ്ഞതെങ്കിലും ദൃഢമായ സ്വരത്തിലവൾ പറഞ്ഞുതുടങ്ങി
“നീതിക്കും നിയമത്തിനുമപ്പുറം നിയതിയുടെ നിയോഗം. കുരിശിലേറ്റപ്പെടുന്ന നന്മയ്ക്കു മൂന്നാംനാൾ ഉയിർത്തെഴുന്നേൽപ്പ്. ഓർമ്മയുടെ കല്ലറയിൽ അടക്കം ചെയ്യപ്പെട്ട അമ്മയുടെ ജീവിതത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന് ഇനി രണ്ടുനാൾകൂടി. പുഴു പ്യൂപ്പയാകുന്നതുപോലെ സ്വയമതിനായി തയ്യാറാവുക, ശലഭം ചിറകുവിരിക്കുന്ന പുലരിക്കായി കാതോർക്കുക.”
………………..
മൂന്നാംനാളത്തെ പുലരിയിൽ ആദ്യസൂര്യകിരണം ഭൂമിയെ തൊടുമ്പോൾ ഉമ്മറത്തു വീണുകിടന്ന പത്രത്തിൽ ഒരു വാർത്തയുണ്ടായിരുന്നു.
‘തിരിച്ചറിയാനാവാത്ത അജ്ഞാതജഡം റയിൽവേട്രാക്കിൽ. കാൽപാദമില്ലാത്ത കാലുമാത്രമാണ് കുറ്റിക്കാട്ടിൽനിന്നു കണ്ടെത്താൻ കഴിഞ്ഞത്. മറ്റുളള ശരീരഭാഗങ്ങൾ ചതഞ്ഞരഞ്ഞിരുന്നു. അപകടമരണമെന്നു സംശയിക്കുന്നു. ടൗൺപോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി, മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.”
വീടിന്റെ വാതിൽ തുറന്നു പുറത്തിറങ്ങിയ നിള ചുവപ്പുസാരിയിൽ കുങ്കുമാഭിഷേകം കഴിഞ്ഞ ദേവിയേപ്പോലെ ശോഭിച്ചിരുന്നു. വലംകൈയിൽ കൈകോർത്തു ചുവന്നദാവണിയിൽ ദ്യുതിയും കുങ്കുമാഭ പൂണ്ടുനിന്നു. അടുത്ത ക്ഷേത്രത്തിൽനിന്നു ദേവിയുടെ സുവർണ്ണബിംബത്തിന്റെ വരവറിയിച്ചു കതിനാവെടി മുഴങ്ങി. രണ്ടു പേരുടേയും പാദങ്ങൾ അങ്ങോട്ടു ചലിച്ചു. അസുരമർദ്ദനമാടിയ ദേവിയെ ശാന്തയാക്കാൻ പൂർണ്ണകുംഭത്താൽ അഭിഷേകം തുടങ്ങി. ചുറ്റുമുയരുന്ന നാമജപത്തിനിടയിൽ, പ്രാർത്ഥനാനിരതരായി കൈകൂപ്പിനിന്ന ഇരുവരുടേയും നിറുകയിൽ അഭിഷേകജലത്തിന്റെ തണുപ്പ് തീർത്ഥമായൊഴുകി.
★★★നിഷിബ എം നിഷി★★★

