“എവിടന്നാ മേൻനേ, കാലത്ത് തന്നേ?”
പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ തന്നെ മനസ്സിലായി വാസു ആണെന്ന്. ചാറ്റൽ മഴ വീണ് കൈയിലുള്ള ചൂട് വട തണുക്കാതിരിക്കാൻ ഒതുക്കി പിടിച്ചുകൊണ്ട് ഞാൻ തിരിഞ്ഞു നിന്നു.
“മോള് വന്നിട്ടുണ്ട് വാസു. അവൾക്ക് ദോശയുടെ കൂടെ കൊടുക്കാൻ രണ്ട് വട വാങ്ങാൻ പോയത്, മ്മടെ രമേശന്റെ കടേന്ന്.”
“മരുമോനും ണ്ടാവും ലോ അല്ലെ. ഞാനങ്ങോട്ടു ഇറങ്ങുന്നുണ്ട് ന്ന് പറഞ്ഞേക്കു. ആളെ ഒന്ന്കാണാല്ലോ.”
“അവനെന്തോ തിരക്കുണ്ട് ന്ന് പറയണ കേട്ടു. എപ്പളാ പോവാ ന്നറിയില്ല. അവള് നാളെയേ പോവുള്ളു.”
പെട്ടെന്ന് സംഭാഷണം അവസാനിപ്പിച്ച് പോന്നു. ഇനി മരുമോനെ അന്വേഷിച്ചു വന്നാൽ എന്തൊക്കെ നുണ പറയേണ്ടി വരും. കല്യാണം കഴിഞ്ഞതിൽപിന്നെ ഒരു തവണ വന്നതൊഴിച്ചാൽ പിന്നേ അവള് വരുന്നതല്ലാതെ അവൻ വരാറേ ഇല്ലെന്ന് പറയുന്നത് ഒരു കുറച്ചിൽ അല്ലെ.
അവൾക്ക് എന്തൊക്കെയോ വിഷമം ഉണ്ടെന്ന് തോന്നുന്നു. ഒന്നും അങ്ങനെ തുറന്നു പറയുന്നുമില്ല. സന്തോഷം അഭിനയിക്കുകയാണോ എന്റെ കുട്ടി!
രാത്രി ഊണ് കഴിക്കാനിരിക്കുമ്പോളും അവളുടെ മുഖത്ത് എന്തെങ്കിലും വിഷമം ഉണ്ടോന്ന് ശ്രദ്ധിക്കുകയായിരുന്നു. അവൾ പുറത്ത് കാണിക്കാതെ അഭിനയിക്കുകയാണോ.
കിടക്കാൻ നേരം അടുക്കള അടച്ച് കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ശാരദ മുറിയിലേക്കെത്തിയത്. മോളോട് വർത്തമാനം പറയാൻ അമ്മമാർക്കണല്ലോ കൂടുതൽ ഉണ്ടാകുക.
ശാരദ വന്നതും കിടക്കാനൊരുങ്ങി. തന്നിൽ നിന്ന് മുഖം ഒളിപ്പിക്കാനുള്ള ശ്രമം ആയിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലായത്. അവളുടെ വിശേഷം ചോദിച്ചപ്പോളൊക്കെ ആദ്യം ഒഴിഞ്ഞുമാറി എങ്കിലും “നമ്മുടെ മോൾക്ക് അവിടെ എന്തെങ്കിലും വിഷമം ഉണ്ടോ. നിന്നോട് അവളെന്തെങ്കിലും പറഞ്ഞോ ” എന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു മറുപടി.
അച്ഛൻ റിട്ടയർ ആയിട്ട് വേണം ഒന്ന് സമാധാനമായി യാത്രകൾക്കൊക്കേ പോകാൻ എന്ന് പറയാറുള്ളതല്ലേ. ഏട്ടൻ ആണെങ്കിൽ ഇവിടെ ഇല്ല. അത് കൊണ്ട് അച്ഛനോട് ഇപ്പോൾ ഒന്നും പറയണ്ട ന്ന് മോള് പറഞ്ഞത്രേ.
നെഞ്ച് പൊട്ടിപ്പോയി.
അച്ഛനും അമയ്ക്കും റിട്ടയർ ആയിട്ടുള്ള യാത്രകൾ ആണോ വലുത് അതോ മോളുടെ സന്തോഷം ആണോ.
നാട്ടുകാരൊക്കെ ഓരോന്ന്പറയും, അച്ഛനും അമ്മയ്ക്കും നാണക്കേടാവും ത്രെ.
അവരാണല്ലോ അച്ഛനും അമ്മയ്ക്കും ചെലവിന് തരണത്..
കുട്ട്യോൾടെ ഓരോ തെറ്റിദ്ധാരണകളെ..
ഇത്രയും പഠിച്ച കുട്ടിയെ ജോലിക്ക് വിടാതെ ആയപ്പോൾ തന്നെ അതെന്താ അങ്ങനെ ന്ന് ചോദിച്ചതാണ്. അതിന് ആരോട് ചോദിക്കാനാണ്. കല്യാണം കഴിഞ്ഞിട്ട് മരുമകനെ ഒന്ന് കണ്ടിട്ട് തന്നെയില്ല. കാണുമ്പോൾ ഒക്കെ കൂടെ അമ്മയും ഉണ്ടാകും. എന്ത് ചോദിച്ചാലും മറുപടി ആയമ്മ ആണ് പറയൽ.
കാലത്ത് നേർത്ത ചാറ്റൽ മഴ പെയ്തു. റോഡിലൊക്കെ ചെളി ആയിട്ടുണ്ട്. രമേശന്റെ കടയിൽ നിന്ന് മൂന്നാൾക്കുള്ള ബ്രേക്ക് ഫാസ്റ്റും മോൾക്ക് ഇഷ്ടപ്പെട്ട ബിസ്‌ക്കറ്റും കടിപിടികളും വാങ്ങി നടക്കുമ്പോൾ വാസുവിനെ കണ്ടു.
“മരുമോൻ വന്നിട്ടുണ്ടെന്ന് തോന്നുന്നു, മാഷ് കുറെ വാങ്ങിക്കൂട്ടിയല്ലോ ”
“ഇല്ലെടോ. ഇനി അവൻ വന്നാലും ഇങ്ങട്ട് കേറ്റണോ വേണ്ടയോ ന്ന് ആലോചിക്കയാ. ഇത് ഞങ്ങൾക്ക് കഴിക്കാനാ. ഞങ്ങൾ മൂന്നാളും കൂടി ഒരു യാത്ര പോകുന്നു. പോയി വന്നാലും ഇനി മോള് ഇവിടെ ഉണ്ടാകും. അവള് കുറച്ചൂടി പഠിച്ചിട്ട് നല്ലജോലിക്ക് പോട്ടെ. താൻ അവളെ കാണണമെങ്കിൽ വാടോ. അല്ലെങ്കിൽ പോയി വന്നിട്ട് കാണാം.”
വാസു വായും പൊളിച്ച് നോക്കി നിൽക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് ഞാൻ വീടിന്റെ ഗേറ്റ് കടന്നു. അപ്പോൾ കണ്ടു മോളും അമ്മയും സാധനങ്ങളൊക്കെ എടുത്ത് വണ്ടിയിൽ വെച്ച് കഴിഞ്ഞു, മോൾ ഡ്രൈവിങ്ങ് സീറ്റിൽ തനിക്കായി കാത്തിരിക്കുന്നുണ്ട്. അവളുടെ മുഖം സൂര്യനെ പോലെ തെളിഞ്ഞിരിക്കുന്നത് കണ്ട് എന്റെ മനസ്സും തെളിഞ്ഞ ആകാശം പോലെ ആയി.

