പ്രണയമാണ് നിന്നോട്…
അടങ്ങാത്ത പ്രണയം.
കുഞ്ഞുന്നാളിൽ കൂട്ടിനെത്തിയ വെറുമൊരു കൗതുകം മാത്രമായിരുന്നു നീയെനിക്ക്. പക്ഷേ വളർന്നപ്പോൾ, ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്തവിധം നീയെന്റെ ആത്മാവിൽ അലിഞ്ഞുചേർന്നു. പതിയെ, നീയെന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു.
*എന്റെ പ്രിയപ്പെട്ട അക്ഷരങ്ങളേ…*
അന്നുമുതൽ ഇന്നോളം, നിന്നെക്കാൾ മറ്റൊന്നിനെയും ഞാൻ ഇത്രമേൽ ആഴത്തിൽ സ്നേഹിച്ചിട്ടില്ല. നിന്നിലായിരുന്നു ഞാൻ — എന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും പറയാതെ പോയ വാക്കുകൾക്കും ഒരഭയസ്ഥാനം.
പ്രണയം ഭ്രാന്തുപിടിപ്പിക്കുമെന്നത് ശരിയെങ്കിൽ, നിന്നെ പ്രണയിച്ച ഓരോ നിമിഷവും ഞാനെന്നിൽ നിന്ന് തന്നെ പതിയെ അകന്നുപോകുകയായിരുന്നു. എങ്കിലും നിന്നോടുള്ള ആ ഭ്രാന്തിനെ മറക്കാനോ ഉപേക്ഷിക്കാനോ എനിക്ക് കഴിഞ്ഞില്ല.
കാരണം, നിന്നെ സ്നേഹിക്കുമ്പോൾ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുന്നതുപോലും ഒരു സുഖമായിരുന്നു.
നീയെന്നിൽ കത്തിപ്പടരുമ്പോഴൊക്കെയും, ചാരമായിപ്പോകുമെന്നറിഞ്ഞുകൊണ്ട് തന്നെ ആ പ്രണയാഗ്നിയിൽ ഞാനെന്നെ ഹോമിച്ചുകൊണ്ടിരുന്നു.
അപ്പോഴാണ് മനസ്സിലായത് ഞാൻ നിന്നെ പ്രണയിക്കുകയായിരുന്നില്ല.. നിന്നിൽ എന്നെത്തന്നെ സമന്വയിപ്പിക്കുകയായിരുന്നു.
എവിടെയാണ് ഞാൻ അവസാനിക്കുന്നതെന്നും, എവിടെയാണ് നീ തുടങ്ങിയതെന്നും തിരിച്ചറിയാനാവാത്ത വിധം നീയെന്നിൽ പടർന്ന് പിടിച്ചു .
പതിയെപ്പതിയെ, എന്റെ ലോകം നിന്നിലേക്ക് മാത്രമായി ചുരുങ്ങി. ഒടുവിൽ എന്നിൽ അവശേഷിച്ച “ഞാനും” നീയെന്ന ലഹരിയിൽ അലിഞ്ഞില്ലാതായി.
എന്നിട്ടും?
അത്രമേൽ പ്രാണനിൽ അലിഞ്ഞുചേർന്നിട്ടും, ഒരിക്കൽപോലും നിന്നിലേക്ക് പൂർണ്ണമായി ആഴ്ന്നിറങ്ങാൻ കഴിയാതെ പോയതായിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖം. പക്ഷേ… അതെന്തുകൊണ്ടായിരുന്നുവെന്ന് ഇപ്പോഴുമെനിക്കറിയില്ല.
ഒരുപക്ഷേ, നീ ആഗ്രഹിച്ച രീതിയിൽ, നീ ഇഷ്ടപ്പെടുന്നതുപോലെ നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ലെന്ന് നിനക്ക് എന്നെങ്കിലും തോന്നിയിരുന്നുവോ?
അതുകൊണ്ടാണോ ഒരക്ഷരം പോലും മിണ്ടാതെ, ഒരു യാത്രപറച്ചിലിന്റെ ഔപചാരികത പോലും കാണിക്കാതെ, എന്നെന്നേക്കുമായി നീയെന്നിൽ നിന്നും പടിയിറങ്ങിപ്പോയത്?
അറിയുന്ന ഇത്തിരി വാക്കുകൾകൊണ്ട് ഒത്തിരി പറയാൻ ശ്രമിച്ചപ്പോഴൊക്കെയും പരാജയം ഏറ്റുവാങ്ങാനായിരുന്നല്ലോ എന്റെ വിധി.
വാക്കുകൾ എന്നോട് പിണങ്ങിനിന്ന ദിവസങ്ങളിൽ, നിന്നെയൊന്ന് തൊടാൻപോലും കഴിയാതെ നിസ്സഹായയായി നിന്ന എത്രയോ നിമിഷങ്ങളുണ്ട്.
അതൊക്കെ നീ അറിയുന്നുണ്ടായിരുന്നോ?
നീലഗിരിയിലെ കോടമഞ്ഞ് മലഞ്ചെരുവുകളിലേക്കിറങ്ങിവരുന്ന സന്ധ്യകളിൽ, തണുത്ത കാറ്റ് യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലൂടെ പതിഞ്ഞൊഴുകുമ്പോൾ, ചുറ്റുമുള്ള ലോകം പതിയെ മഞ്ഞിന്റെ നിശ്ശബ്ദതയിലേക്ക് മറയുമ്പോൾ…ഒക്കെ ഞാൻ നിന്നെ കൂട്ടുവിളിച്ചിട്ടില്ലേ?
ഉറക്കം പിണങ്ങിനിന്ന എത്രയോ തണുത്ത രാത്രികളിലും ഞാൻ നിന്നെ തേടിവന്നിട്ടുണ്ട്.
ഭൂമിയും സർവ്വചരാചരങ്ങളും ശാന്തമായുറങ്ങുമ്പോൾ, ചക്രവാളസീമയിൽ പ്രഭതൂകിനിന്ന അമ്പിളിമാമനെയും മിന്നിത്തിളങ്ങിയ അനേകായിരം നക്ഷത്രങ്ങളെയും സാക്ഷിനിർത്തി, എത്രയോ നേരം നിശ്ശബ്ദതയുടെ കടലാഴങ്ങളിൽ നമ്മളൊരുമിച്ച് മുങ്ങിത്തപ്പിയിട്ടുണ്ട്.
ഒടുവിൽ, പെയ്തൊഴിയാനാവാതെ, നെഞ്ചിലൊതുക്കി വെച്ച കാർമേഘങ്ങളൊക്കെയും ഒരു പേമാരിയായ് നിന്നിലേക്ക് പെയ്തിറങ്ങിയതും ഓർക്കുന്നില്ലേ?
അന്നൊക്കെ നീ എപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു—
എന്റെ വിരൽത്തുമ്പിൽ ഒളിഞ്ഞിരുന്ന സ്നേഹസാന്ത്വനമായി…
*എന്റെ പ്രിയപ്പെട്ട കൂട്ടായി…*
എന്നായിരുന്നു നമ്മൾ പ്രണയിച്ചുതുടങ്ങിയതെന്ന് എനിക്കോർമ്മയില്ല. എപ്പോഴാണ് നീ എന്നിൽനിന്ന് അകന്നുതുടങ്ങിയതെന്നും അറിയില്ല.
പക്ഷേ ഒന്നുമാത്രമറിയാം—
നീയില്ലായ്മയിൽ ഓരോ നിമിഷവും ഞാനും കുറേശ്ശെയായി ഇല്ലാതാവുകയായിരുന്നു.
വർഷങ്ങൾ നീണ്ട തപസ്സിനൊടുവിലും സഫലമാവാതെ പോയ നഷ്ടപ്രണയമായിരുന്നു നീ എനിക്ക്.
നിന്നെ തിരികെ വിളിക്കാൻ എത്രയോ തവണ ഞാൻ ശ്രമിച്ചു. വാക്കുകൾക്കിടയിൽ നിന്നെ തിരഞ്ഞു. വരികൾക്കിടയിൽ നിന്നെ കാത്തിരുന്നു.
പക്ഷേ നീ വന്നില്ല.
എങ്കിലും, നിന്നോടുള്ള എന്റെ പ്രണയം ഒരിക്കലും അവസാനിച്ചിട്ടില്ല.
വിസ്മൃതിയുടെ കൂരിരുളിലേക്ക് എൻ്റെ ഓർമ്മകൾ മാഞ്ഞുപോകും വരെ ഞാൻ നിന്നെ പ്രണയിച്ചുകൊണ്ടേയിരിക്കും.
കാരണം—
നീ കൂടെയില്ലാതാവുമ്പോൾ, പതിയെ എന്നിലെ ഞാനും മാഞ്ഞുപോവും.
എന്നിൽ നീ ഇല്ലാതാവുകയെന്നാൽ, അതെന്റെ മരണമാണ്.
എന്റെ പ്രിയ അക്ഷരങ്ങളേ…
മടങ്ങിവരൂ…
വന്നെന്റെ പ്രാണനിൽ വീണ്ടും അലിഞ്ഞുചേരൂ.
തണുത്തുറഞ്ഞുപോയ എന്റെ സിരകളെ നിന്റെ പ്രണയത്തിന്റെ ഇളംചൂടാൽ തഴുകിയുണർത്തൂ.
നിശ്ശബ്ദമായിപ്പോയ എന്റെ മനസ്സിൽ വീണ്ടും വാക്കുകളുടെ കിളിക്കൊഞ്ചൽ നിറയ്ക്കൂ.
എന്റെ വിരലുകൾക്കിടയിൽ വീണ്ടും പിറവിയെടുക്കൂ.
എന്റെ ചിന്തകൾക്ക് ചിറകുകളാകൂ.
എന്റെ മൗനങ്ങൾക്ക് ശബ്ദമാകൂ.
ഈ പ്രാണൻ നിലയ്ക്കുവോളം എന്നിലൂടൊഴുകിക്കൊണ്ടേയിരിക്കൂ.
എന്തെന്നാൽ—
നീയെന്റെ ജീവരക്തമാണ്.
എന്റെ പ്രാണൻ പിടിച്ചുനിർത്തുന്ന ജീവശ്വാസമാണ്.
*മടങ്ങിവരൂ, എന്റെ പ്രണയമേ…*
നിന്നെയും കാത്ത്,
നിന്റെ സ്വന്തം.
*സ്വന്തം അക്ഷരങ്ങളെ തിരികെ വിളിച്ച ഒരു കാലത്ത് എഴുതിയത്.*
#എൻ്റെരചന #കൂട്ടക്ഷരങ്ങൾ

