ചേച്ചി, വരുന്ന സൺഡേയാട്ടോ നിമിഷയുടെ വളകാപ്പ്. ചേട്ടനോടുംകൂടി പറയണേ. എല്ലാരും നേരത്തെതന്നെയങ്ങ് എത്തിയേക്കണം കെട്ടോ.
ചിരിയോടെ പ്രവീണതു പറയുമ്പോൾ അവനെത്രമാത്രം സന്തോഷമുണ്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.
മുറ്റം കടന്ന് ജോയിച്ചേട്ടന്റെ വീട്ടിലേക്കവൻ കയറിപ്പോകുന്ന കണ്ടപ്പോൾ അവിടെയും ക്ഷണമുണ്ടെന്ന് തോന്നി.
നിമിഷ ഭാഗ്യം ചെയ്ത കുട്ടിതന്നെ. ഗർഭകാലത്തെ സന്തോഷങ്ങൾ നിഷേധിക്കപ്പെട്ടവരുടെ കണ്ണിൽ അതുമൊരു ഭാഗ്യം.
ഉലഞ്ഞ് ചിതറിയ നെടുവീർപ്പിൽ ഉള്ളൊന്നു പൊള്ളി.
തീക്കാറ്റ് വീശുന്ന ഓർമ്മകളെയൊക്കെയും ഭൂതകാലത്തിന്റെ ആഴക്കുഴികളിൽ അടക്കംചെയ്യാൻ മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടിരുന്ന സമയമായിരുന്നിട്ടുപോലും ഞാനെന്റെ ഗർഭകാലത്തെ “കൂട്ടിക്കൊണ്ടുപോകൽ ” ചടങ്ങിനെയോർത്ത് ഒന്ന് കണ്ണ് നിറച്ചു.
ഉദരത്തിലൊരു കുഞ്ഞു ജീവൻ കൈകാലിട്ടടിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ നാലാം മാസത്തെ നോക്കി ഡോക്ടർ ഒരു പുച്ഛച്ചിരി ചിരിച്ചതാണ് ആദ്യത്തെ നടുക്കുന്ന ഓർമ്മ.
താനൊക്കെ ഏത് നൂറ്റാണ്ടിലാടോ ജീവിക്കുന്നെയെന്ന പരിഹാസമേറ്റ് തലകുനിച്ചു നിന്ന ഒരു ദിവസം.
അബോർഷനായി പോകാഞ്ഞത് തന്റെ ഭാഗ്യം എന്ന് കേട്ടപ്പോൾ ശരിക്കും വിറച്ചുപോയി. കൊഴിഞ്ഞു പോയതും, കാത്തിരുന്നതുമായ അഞ്ചുവർഷങ്ങളാണ് വിശേഷമൊന്നുമായില്ലേയെന്ന ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്തത്.
അടുക്കളയിൽ കയറാൻ വിലക്കുള്ള മാസത്തിലെ ഏഴുദിവസങ്ങൾ കടന്നു വരാതായിട്ട് നാലുമാസങ്ങൾ കഴിഞ്ഞിരിക്കുന്നു അതെന്തുകൊണ്ടാണെന്നു ചിന്തിക്കാനോ, ആരോടെങ്കിലും തുറന്നു പറയാനോ ശ്രമിക്കാതെ, കിണറ് തൊട്ടോ , തുളസിത്തറയുടെയടുത്തുപോയോ, അടുക്കളയിൽക്കയറി ചോറ് വിളമ്പിക്കഴിച്ചോ എന്നിങ്ങനെയുള്ള കോടതി വിസ്താരങ്ങളെ പേടിക്കാതെ കഴിക്കാൻ കിട്ടിയ അവസരമായിക്കണ്ട് ആശ്വാസം കൊണ്ടു.
കാരണം പുലർച്ചെ നാലിനുണർന്ന് വീട്ടുജോലികളെല്ലാം തീർത്തിട്ട് വേണം ജോലിക്കു പോകാൻ. അടുക്കളയിൽ കയറാൻ പറ്റാത്ത ദിവസങ്ങളിൽ രാവിലെ ഒരു ചായ കിട്ടണമെങ്കിൽ അമ്മായിയമ്മയുടെ നല്ലനേരം നോക്കണം.
“പുറത്താകൽ” അവരറിയാതെ കൊണ്ടു നടക്കുന്നോ എന്നറിയാൻ അലക്കിയിട്ട തുണികൾക്കിടയിൽ, ചോരക്കറയുള്ളത് തിരഞ്ഞു നടക്കുന്നത് പതിവായിട്ടും എന്തേ ഇതുവരെ അത് വന്നില്ല, ഡോക്ടറെ കാണായിരുന്നില്ലേ എന്നൊരു മുന്നറിയിപ്പ് തരാൻ അവരും ശ്രമിച്ചില്ല.
കയ്യൊന്നു മുറിഞ്ഞാൽ, ഒന്നിനും വയ്യേയെന്ന് പറഞ്ഞ് ബെഡിൽ കയറിക്കിടക്കാറുള്ള പഴയ ഞാൻ, പകലിരുട്ടുവോളവും, ഇരുട്ടിയാൽ വെളുക്കുവോളവും തുടരുന്ന ഛർദിയും ക്ഷീണവും വിശപ്പില്ലായ്മയും മനസ്സിന്റെ മാത്രം അസുഖമായിക്കണ്ട്, സഹനത്തിന്റെ പരകോടിയേറി നടന്നത് നാലുമാസക്കാലം.
ഒടുവിൽ ആകെ വാടിക്കുഴഞ്ഞു പോയപ്പോഴാണ് ഡോക്ടറെകാണാനിറങ്ങിയത്.
വീർത്തു വരുന്ന ഉദരം ആരിലും വല്യ സന്തോഷമൊന്നുമുണർത്തുന്നില്ലന്ന് പെരുമാറ്റം കൊണ്ട് ഓരോരുത്തരും വിളിച്ചു പറയുന്നുണ്ടായിരുന്നു.
പക്ഷേ ഞാൻ ഒരുപാട് സന്തോഷിച്ചു. എന്റെ എല്ലാ സങ്കടങ്ങളും, യാതനകളും അവസാനിപ്പിക്കാൻ ഒരു കുഞ്ഞ് വരുന്നു എന്ന ഓർമ്മയിൽ മതിമറന്നുതന്നെ ഞാൻ ആഹ്ലാദിച്ചു.
അടുക്കളയൊഴികെ ബാക്കിയെല്ലാം അടച്ചുപൂട്ടി താക്കോലും കൊണ്ട് നടക്കുന്ന അമ്മായിയമ്മ, ഉന്തിയ വയറും താങ്ങി, കാറ്റത്തുലയുന്ന ചുള്ളിക്കമ്പുപോലെ വിറച്ചു വിറച്ച് നടക്കുന്ന എന്നെ കണ്ടിട്ടും ആ പതിവ് മുടക്കിയില്ല.
കിടപ്പുമുറിയിൽനിന്നിറങ്ങി, മുറ്റം ചുറ്റിവേണം അടുക്കളയിലെത്താൻ. ആ ചുറ്റിക്കറങ്ങൽ എന്നെ എവിടെയേലും ഉരുട്ടിയിടുന്നത് പതിവായിരുന്നു. അത്രക്കുമുണ്ടായിരുന്നു ഛർദിയുടെ ഉപദ്രവം. ഒരു ഗ്ലാസ് ചൂടുവെള്ളം കിട്ടിയെങ്കിലെന്ന് കൊതിച്ചു പോയ പുലർകാലങ്ങൾ.
ഓരോ വട്ടവും ഉരുണ്ട് വീഴുമ്പോൾ വയറിൽ തടവി, മുത്തേ നിനക്ക് വല്ലതും പറ്റിയോ എന്നൊന്ന് ഏങ്ങും.
ഒരുതവണ വീണിടത്തുനിന്നും എണീക്കാൻ കഴിയാതെ മുറ്റത്തെ മണലിനൊപ്പം കുഴഞ്ഞു കിടന്നപ്പോൾ ഓടിവന്ന് എണീപ്പിച്ചിരുത്തിയതും, വീട്ടിൽച്ചെന്ന് കഞ്ഞിയും കറികളുമെടുത്തുകൊണ്ട് വന്ന് സ്പൂണിൽ കോരിത്തന്നതും അയല്പക്കത്തെ ഷീജത്താത്തയായിരുന്നു.
കൂട്ടുകാർക്കൊപ്പം ട്രിപ്പ് പോയും സിനിമക്ക് പോയും ഹോട്ടലിലെ വെറൈറ്റി വിഭവങ്ങൾ ആസ്വദിച്ചും നേരംകൊല്ലുന്ന കെട്ട്യോൻ ഇതൊന്നുമറിഞ്ഞില്ല. അറിഞ്ഞാലും അറിഞ്ഞെന്നു ഭാവിച്ചില്ല. അവരുടെ വീടല്ലേ അവരെന്തേലും ചെയ്യട്ടെ എന്നൊരു മുടന്തൻന്യായമിട്ട് എന്റെ പരാതികളുടെ മുനയൊടിച്ചു കളഞ്ഞു അയാൾ.
പ്രണയിച്ചു നടക്കുമ്പോൾ, എന്റെ മുന്നിൽമാത്രം എടുത്തണിഞ്ഞിരുന്ന മുഖംമൂടി വിവാഹത്തിന് ശേഷം അഴിച്ചു വെച്ചപ്പോഴേ അയാളിൽ നിന്ന് രക്ഷപെടേണ്ടതായിരുന്നു. കയറിച്ചെല്ലാൻ ഒരിടമില്ലാത്ത പെണ്ണിന്റെ നിസ്സഹായതയും, ജീവിതമെന്ന് പറയുന്നത് പലർക്കും ഇങ്ങനെയൊക്കെത്തന്നെയാ. പൊരുത്തപ്പെട്ടു പോകാൻ നോക്കണം എന്ന ഉപദേശവും, അറിവില്ലായ്മയും, തന്റേടമില്ലായ്‌മയും ആ രക്ഷപെടൽ അസാധ്യമാക്കി.
ഒരു കുഞ്ഞാവട്ടെ എല്ലാം ശരിയാകും. അവൻ നന്നാവും.
അഭയം നിഷേധിച്ചവരുടെ ഒടുവിലത്തെ സമാധാനിപ്പിക്കൽ.
മൂന്നുമാസം കൂടി തള്ളിനീക്കിയത് ഏഴാംമാസത്തിലെ കൂട്ടിക്കൊണ്ട് പോകലിന് ശേഷമുള്ള സമാധാനം സ്വപ്നം കണ്ടുകൊണ്ടാണ്.
ഒടുവിൽ ആ ദിവസമെത്തി.
ഒരു വണ്ടിനിറയെ ആളുകൾ ഉണ്ടായിരുന്നു. അമ്മ, ചേച്ചി, ചേട്ടൻ… എല്ലാരേം ഒന്നിച്ചു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. അല്ല ശരിക്കുമങ്ങോട്ട് കരഞ്ഞു.
ഭക്ഷണം കഴിച്ച് റെഡിയായിക്കോളൂവെന്ന് അമ്മ പറഞ്ഞപ്പോൾ, അലമാരയിൽ നിന്ന് നല്ലതായി ഉണ്ടായിരുന്ന ഒരേ ഒരു ചുരിദാർ എടുത്തിട്ടു. അല്പം പൗഡറിട്ട് ഒരു പൊട്ടും തൊട്ട് ഇറങ്ങിച്ചെല്ലുമ്പോൾ അമ്മ തലയിൽത്തല്ലി.
എടി ഇങ്ങനെയല്ല. കല്യാണസാരി ഉടുക്കണം. നന്നായി ഒരുങ്ങണം. മുടിയിൽ പൂ വേണം.
ശരിയാണ്.. പ്രസവത്തിനു പോകാനിറങ്ങുമ്പോൾ കല്യാണപ്പെണ്ണിനെപ്പോലെതന്നെ അണിഞ്ഞൊരുങ്ങണം. ചിറ്റയുടെ മോന്റെ ഭാര്യയെ അവളുടെ വീട്ടുകാർ വന്നു കൊണ്ടുപോകുമ്പോൾ അങ്ങനെ ആയിരുന്നുവെന്ന് ഓർത്തു.
കല്യാണത്തിന് എടുത്ത ആഭരണങ്ങൾ, കൃത്യം ഒരു മാസം കൊണ്ട് വിറ്റ് തീർത്തിരുന്നു. എനിക്ക് സ്ത്രീധനം തന്നതല്ലേ, ഇതിന്റെ അവകാശി ഞാനാണെന്ന് പറയുമ്പോൾ മറുത്തു പറയാനുള്ള ധൈര്യമില്ലായിരുന്നു. അങ്ങേരുടെ കൈ വന്നു വീഴുന്നിടത്ത്, അഞ്ചുവിരലുകളും പതിഞ്ഞു കിടക്കും. അതിന്റെ വേദനയും നീറ്റലുമോർക്കുമ്പോൾ ഭയം മൗനത്തെ കൂട്ടുപിടിക്കും.
നിന്റെ സാരിയെന്ത്യേ?
അമ്മയുടെ സങ്കടം ദേഷ്യമായി ഉയർന്നു.
കല്യാണസാരിയുടെ ബ്ലൗസ് അന്നേ പാകമില്ലായിരുന്നു. തയ്യൽ പഠിച്ചു തുടങ്ങിയ ആരോ ഒപ്പിച്ചുവെച്ച ബ്ലൗസ് എന്നപേരുള്ള ഒരയ്റ്റം.
എങ്ങനെയൊക്കെ കുത്തിക്കടത്തി ഇടാൻ നോക്കിയിട്ടും അതങ്ങോട്ട് കയറുന്നില്ല. വേറെയൊന്നുമില്ലേയെന്ന ചോദ്യത്തിന്, അങ്ങേര് കല്യാണത്തിന് എടുത്തു തന്ന രണ്ടേ രണ്ടു സാരി മടക്കി വെച്ചിരുന്ന അലമാര തുറന്നു കാണിച്ചു.
ഒടുവിൽ അമ്മ തോൽവി സമ്മതിച്ചു.
നിറംമങ്ങിയ ചുരിദാർ എന്നെ നോക്കി പല്ലിളിച്ചു. നിനക്ക് വിധിച്ചത് ഇതൊക്കെയാ പെണ്ണേയെന്ന്.
ദക്ഷിണ കൊടുക്കുന്ന ചടങ്ങിൽ ആരൊക്കെയോ വന്ന് അനുഗ്രഹിച്ചു. അവരുടെത് വെറും അഭിനയം മാത്രമെന്നറിയാവുന്നകൊണ്ട് ആരുടേയും മുഖത്തു നോക്കിയില്ല.
ഇറങ്ങാൻ നേരത്താണ്, പുറത്ത് പോകുമ്പോ ഇടുന്ന ചെരുപ്പ് പൊട്ടിയിട്ട് പുതിയതൊന്ന് ഇതുവരെ വാങ്ങിയില്ലല്ലോ എന്നോർത്തത്. ഹോസ്പിറ്റലിൽ പോകുമ്പോ വീട്ടിലിടുന്ന ചെരിപ്പിട്ടാണ് പൊയ്ക്കൊണ്ടിരുന്നത്. ഡോക്ടറുടെ റൂമിനുമുന്നിൽ അഴിച്ചു വെക്കുമ്പോ ആരെങ്കിലും കാണുന്നുണ്ടോയെന്ന് ജാള്യതയോടെ ചുറ്റും നോക്കും.
ഞാൻ ലീവെടുത്ത് വീട്ടിലിരുന്ന ഏതോ ഒരു ദിവസം എന്റെ ജോലിസ്ഥലത്ത്ചെന്ന് കള്ളംപറഞ്ഞ് അയാൾ വാങ്ങിച്ചെടുത്ത നല്ലൊരു തുക കൊടുത്തു തീർക്കേണ്ട ഗതികേട് വന്നു പെട്ടപ്പോൾ, ദിവസവും പോയിവരാനുള്ള ബസ്ചാർജിനുപോലുമെനിക്ക് നിവർത്തിയില്ലാതായി. ബാഗിൽക്കിടക്കുന്ന ചില്ലറത്തുട്ടുകൾ പോലും കണ്ണിൽപ്പെട്ടാൽ എടുത്തു കൊണ്ടുപോകുന്ന സ്വഭാവമുള്ളതുകൊണ്ട്, ചിലപ്പോഴൊക്കെ ബസിൽ കടം പറയേണ്ടി വന്നിട്ടുണ്ട്.
എനിക്കൊരു ചെരിപ്പ് വാങ്ങിത്തരുമോയെന്ന്, എത്രയോവട്ടം നാണംകെട്ട് നിന്നതാ അങ്ങേരുടെ മുന്നിൽ. എന്നിട്ടിതുവരെയും…. കണ്ണ് നിറഞ്ഞു തൂവിക്കൊണ്ടാണ് അടുക്കളപ്പുറത്തേക്കു നടന്നത്.
അടുക്കളമുറ്റം ചുറ്റി വന്നപ്പോൾ, നീയെന്തായീ കാണിക്കുന്നേ ഉമ്മറത്തു കൂടിവേണം ഇറങ്ങിവരാനെന്ന് ആരോ പറഞ്ഞു.
ചടങ്ങുകളെല്ലാംകഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, അമ്മായിയമ്മയുടെ അട്ടഹാസം എല്ലാരേയും ഞെട്ടിച്ചത്.
ഇങ്ങോട്ടുതന്നെ തിരിച്ചു വരണമെന്നുണ്ടെങ്കിൽ, മോളെ നല്ലോണം മര്യാദയൊക്കെ പഠിപ്പിച്ചു കൊടുത്ത് വിട്ടേക്ക്ട്ടാ. എനിക്ക് നേരത്തിനും കാലത്തിനും വല്ലതും വെച്ചു വിളമ്പിത്തരാനാ എന്റെ മോൻ പെണ്ണ് കെട്ടിയെ. ഇത്തിരി ചൂടുവെള്ളം കുടിക്കാൻ ഇവളുടെ മുന്നിൽ തൊഴുതു നിൽക്കേണ്ട അവസ്ഥയാ ഇവിടെ.
സത്യം അതല്ലന്ന് ശരിക്കും അറിയാമായിരുന്നിട്ടും അവരോട് മറുവാക്ക് പറയാൻ ആരുടേയും നാവ് പൊങ്ങിയില്ല.
ഒലിച്ചിറങ്ങുന്ന കണ്ണുനീർ കാഴ്ചകളെ മറച്ച് തുടങ്ങിയപ്പോൾ അമ്മയുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ച് മുന്നോട്ട് നടന്നു, ഇനിയൊരിക്കലും ഈ വീട്ടിലേക്ക് തിരിച്ചുവരാനിടവരുത്തല്ലേ എന്ന പ്രാർത്ഥനയോടെ.
കണ്ണും കാത്തുമൊന്നുമില്ലാത്ത ദൈവമുണ്ടോ അതൊക്കെ കേൾക്കുന്നു.
യാചനകൾക്കും കണ്ണുനീരിനും യാതൊരു വിലയും കൽപ്പിക്കാത്ത ദൈവം ഇന്നും പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ജന്മമൊടുങ്ങും വരെയായിരിക്കും അതിന്റെ കാലാവധി.

