ആദ്യം പഠിച്ച സ്കൂളിൽ ഏഴാം ക്ലാസ്സ്‌വരയെ ഉണ്ടായിരുന്നുള്ളു. സെന്റോഫിന്റെയന്ന് സൂസിറ്റീച്ചർ പറഞ്ഞു, ഇനി നിങ്ങളൊക്കെ ഹൈസ്കൂളിലേക്ക് പോകുകയാണ്. എല്ലാവരും നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങണം. നല്ല കുട്ടികളായിരിക്കണം. പഠിച്ചു പഠിച്ച് വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകാനാ ആഗ്രഹം. ഒന്ന് പറഞ്ഞെ കേൾക്കട്ടെ. ഓരോരുത്തരും ചാടിയെഴുന്നേറ്റ് അവരുടെ ആഗ്രഹങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. എന്റെ ഊഴമെത്തിയപ്പോൾ ഞാൻ പറഞ്ഞതുകേട്ട് കുറച്ചു നേരം ടീച്ചർ കണ്ണ്മിഴിച്ചു നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു. എല്ലാക്കൊല്ലവും, വാവക്ക് പുതിയ പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുന്ന അമ്മയായാൽ മതി എന്നായിരുന്നു ഞാൻ പറഞ്ഞത്. കൊല്ലവസാന പരീക്ഷ കഴിയുന്ന ദിവസം തങ്കമ്മച്ചേച്ചി അവരുടെ ഇളയമകൻ ജയന്റെ പുസ്തകങ്ങളുമായി വീട്ടിൽ വരും. “കുഞ്ഞിപ്പെണ്ണേ എടുത്തു വെച്ചോടി. അവനിനി ഇതെല്ലാം എവിടേലും വലിച്ചെറിഞ്ഞിടും. നീ വന്നു ചോദിക്കുമ്പോ തിരഞ്ഞു നടന്ന് എന്റെ നടുവൊടിയും.” വരും കൊല്ലവും പുതിയ പുസ്തകം സ്വന്തമാകില്ല എന്നോർത്ത് ചെറിയൊരു വിഷമം തോന്നുമെങ്കിലും, ആവശ്യമുള്ളതൊക്കെയും നേരത്തെ കിട്ടിയല്ലോ എന്ന സന്തോഷത്തോടെ എല്ലാം കൈനീട്ടി വാങ്ങും. സ്കൂളടക്കും മുന്നേ…
Author: സിന്ധു അപ്പുക്കുട്ടൻ
സ്നേഹത്തിൻ പൂ മാത്രം ചോദിക്കുമെൻ… മൗനത്തിൻ സംഗീതം നീ കേൾക്കുമോ….. കാർത്തിക ലാലേട്ടനോട് ചോദിക്കുന്നു. ഇമ്പമാർന്ന ഈണവും വരികളും.. അതിങ്ങനെ കേട്ടുകൊണ്ടിരിക്കേ ഇനിയും തിരിച്ചെടുക്കാനാകാത്ത വിധം ജീവിതത്തിൽനിന്നടർന്നുപോയൊരു പൂക്കാലം മനസ്സിൽ സൗരഭ്യം പടർത്തി ഉണർന്നു വന്നു. ഉത്സവം കാണാൻ ഇപ്പോഴേ പോണോ പിന്നെ പോകാതെ. അതിനല്ലേ ഇത്രയും ദൂരം യാത്ര ചെയ്ത് ഇങ്ങോട്ട് പോന്നത്. ഓരോ കാഴ്ചകളെയും പറ്റി പറഞ്ഞു പറഞ്ഞ് കൊതിപ്പിച്ചു വെച്ചേക്കുവല്ലേ ഇവിടെയുള്ളവർ. അതല്ല…. അവരിപ്പോ പോട്ടെ. നമുക്ക് ഇത്തിരി കഴിഞ്ഞു പോകാം. നമുക്കോ?? ഉം… ഞാൻ കുറച്ചു കഴിഞ്ഞ് തന്നെ കൊണ്ടു വിടാംന്ന്. ആരെങ്കിലും കേട്ടോ എന്ന പരിഭ്രാന്തിയോടെ നാലു ചുറ്റും നോക്കിക്കൊണ്ട് അകത്തേക്ക് ഓടിക്കയറി. എന്തായിരുന്നു അവിടെ സുധാന്റി എളിയിൽ കൈകുത്തി, ചുണ്ട് കൂർപ്പിച്ചു. അത് പിന്നെ… ആ ചേട്ടൻ ചുമ്മാ ഓരോ വിശേഷമൊക്കെ ചോദിക്കുവായിരുന്നു. ഉവ്വ… ഇന്നലെ നീ വന്നപ്പോതൊട്ട് അവനിവിടുന്ന് മാറിയിട്ടില്ല. ചെക്കന് നിന്നെയങ്ങ് പിടിച്ചെന്ന് തോന്നുന്നു. സുധാന്റിയുടെ വീടിനപ്പുറം ഒരു വിളിയകലത്തിൽ…
ലാബ് റിസൾട്ടുകൾ വാങ്ങി, അടയാൻ തുടങ്ങുന്ന ലിഫ്റ്റിലേക്ക് ഓടിക്കയറുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പറായതുകൊണ്ട് കോളെടുക്കാൻ ഒന്ന് ശങ്കിച്ചു.വാർഡിലെത്തിയിട്ട് തിരിച്ചു വിളിക്കാമെന്ന് കരുതി രണ്ടു വട്ടം റിങ് ചെയ്തിട്ടും കാൾ എടുത്തില്ല. റിസൾട്ടുകൾ ഡ്യൂട്ടി നഴ്സിനെ കാണിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും ഒരുവട്ടംകൂടി ഫോൺ അടിഞ്ഞു. തിരിച്ചു വിളിച്ചപ്പോൾ യാതൊരു പരിചയവുമില്ലാത്ത ഒരാൺ ശബ്ദം. എന്നെ മനസ്സിലായില്ലേ? ഇല്ലല്ലോ. ആരാണ്. ഞാൻ കാത് കൂർപ്പിച്ചു. ഡേവിഡ്… ജീനയുടെ ഹസ്. ജീനയോ? ഏത് ജീന നിങ്ങളുടെ തൊട്ടപ്പുറത്തെ ബെഡിൽ കിടന്നിരുന്ന ജോമിമോന്റെ… ഓ… അത് ശരി. അവർ രണ്ടു ദിവസം മുൻപ് ഡിസ്ചാർജായി പോയല്ലോ. നിങ്ങളുമില്ലായിരുന്നോ കൂടെ. ഉണ്ടായിരുന്നു… എന്നാലും…. ഞാൻ വെറുതെ… വിളിക്കാൻ തോന്നിയപ്പോ… വിളിക്കാൻ തോന്നിയപ്പോഴോ? അയാൾ വാക്കുകൾക്കായി പരതുന്നതറിഞ്ഞപ്പോൾ ഞാൻ ശബ്ദമൊന്ന് കനപ്പിച്ചു. അതുപിന്നെ… എനിക്കിഷ്ടായിട്ടാ. ഞാൻ വിളിച്ചോട്ടെ എനിക്ക് വിളിക്കാൻ തോന്നുമ്പോഴൊക്കെ. അയാൾ പറഞ്ഞു വരുന്നതെന്തെന്നു മനസ്സിലായപ്പോൾ ഇരമ്പിയാർത്തുവരുന്ന ദേഷ്യത്തോടെ, വായിൽ വന്നതൊക്കെയും വിളിച്ചു പറഞ്ഞ് ഞാൻ ഫോൺ…
വനജ ഇറങ്ങിപ്പൊയ്ക്കളയുമെന്ന് അയാൾ തീരെ പ്രതീക്ഷിച്ചില്ല. മുപ്പതു വർഷം കൂടെയുണ്ടായിരുന്നവളായിരുന്നു. കഷ്ടപ്പാടിന്റെ നാളുകളിലെല്ലാം താങ്ങും തണലുമായി നിന്നവൾ. സമപ്രായക്കാരായ കൂട്ടുകാർ, അവളുടെ നന്മയും തന്നോടുള്ള സ്നേഹവും കണ്ട് അസൂയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നിട്ടും അവൾ പോയിരിക്കുന്നു. സാരമില്ല അവളുടെ മോന്റെ കൂടെയല്ലേ. അവനവളെ പൊന്നുപോലെ നോക്കും. പണ്ടു മുതലേ അമ്മയോടായിരുന്നു അവനേറെയിഷ്ടം. അയാൾ സ്വയം ആശ്വസിച്ചു. ഇന്നലെയാണ് ആദി വളരെ ക്രൂദ്ധനായി സംസാരിച്ചതും, ‘അമ്മ വരുന്നെങ്കിൽ വാ ഞാനെന്റെ പാട്നോക്കിപ്പോകുന്നു’ എന്നലറിയതും. കോടതിയിൽ നിന്ന് വൈകുന്നേരം വന്നു കയറിയത് ഇരുട്ട്പുതച്ചു കിടക്കുന്ന വീട്ടിലേക്കാണ്. അകത്തു കയറി ലൈറ്റിട്ടു. അടുക്കളയിൽ കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അല്ലേലും വനജ സ്നേഹമുള്ളവളായിരുന്നു. നാളെയീ വീടും നഷ്ടപ്പെടുന്നത് കാണാനുള്ള ത്രാണിയില്ലാഞ്ഞിട്ടാകും. അതുമല്ലങ്കിൽ തന്റെയീ പിടിവാശികൾ ഇതോടെ അവസാനിക്കട്ടെ എന്ന് കരുതിക്കാണും. പ്രകൃതി പുറത്ത് മഴപെയ്യിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു. വീശിയടിക്കുന്ന കാറ്റിനു നല്ല തണുപ്പുണ്ടായിരുന്നെങ്കിലും, അയാളൊരു നെരിപ്പോട് പോലെ എരിഞ്ഞുകൊണ്ടേയിരുന്നു. മുപ്പത്തഞ്ചു വർഷത്തെ പ്രവാസം. പൊരിവെയിലിൽ വെന്തുരുകി നേടിയതെല്ലാം കൈവെള്ളയിൽ നിന്നു ചോർന്നു പോകാൻ മുപ്പത്തഞ്ചു…
ആ നീയെത്തിയോ, വരൂന്ന് തീരെ പ്രതീക്ഷിച്ചില്ലാട്ടോ ഞാൻ. പാരിജാതപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന ചെങ്കൽ ഒതുക്കുകൾ കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തു തന്നെയുണ്ട്. ഏതോ സിനിമയിൽ കണ്ട കവിയൂർപ്പൊന്നമ്മയുടെ മുഖമായിരുന്നു അപ്പോഴവർക്ക്. അതവളെ അത്ഭുതപ്പെടുത്തി. അമ്മയെക്കണ്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പോയി കുളിച്ചിട്ട് വാ. നിന്റെ മുറിയെല്ലാം ഇന്നലത്തന്നെ അടിച്ച് തുടച്ചിട്ടിട്ടുണ്ട്. അമ്മയവളെ വീണ്ടും ഞെട്ടിച്ചു. വാതിൽ കടന്ന് അകത്തേക്ക് കാലെടുത്തുവെക്കുമ്പോൾ ഉള്ളംകാലിൽനിന്നൊരു തരിപ്പ് ശിരസ്സിലേക്ക് പടർന്നു കയറി. വർഷങ്ങളോളം തന്റെ ഗദ്ഗങ്ങൾ ഏറ്റുവാങ്ങിയ അതേ മുറി. തുറന്നിട്ട ജനാലക്കപ്പുറം ആകാശത്തിന്റെ ഒരു ചതുരക്കഷ്ണം, പഴയപോലെതന്നെ ഇപ്പോഴുമുണ്ട്. പുത്തൻ കട്ടിലിൽ വിരിച്ചിരിക്കുന്ന ഷീറ്റും, തലയിണയും പുതിയതു തന്നെയാണ്.എന്നിട്ടും പഴയകാലത്തിന്റെ ഓർമ്മപ്പെടുത്തൽപോലെ, അവളുടെ കണ്ണുനീർ വീണ് കനച്ചുപോയ പഴയ തലയിണയും പായയും ഒരു മൂലയിൽ ചുരുട്ടി വെച്ചിട്ടുണ്ട്. കുളിമുറിയിൽ നിൽക്കുമ്പോൾ, വല്ലാത്തൊരു അപരിചിതത്വം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി. പുഴയിലെ നീന്തിത്തുടിച്ചുള്ള കുളി ഒന്നുകൂടെ ആസ്വദിക്കണ്ടേയെന്ന് മനസ്സ് തോണ്ടി വിളിച്ചു കൊണ്ടിരുന്നു. ചായ കുടിച്ചിട്ട് നീയാ…
ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂതീരത്ത് കാണാം.. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ യമുനാ തീരത്ത് കാണാം… ദാസേട്ടന്റെ വിഷാദമധുരമായ ഗാനം ഓർമ്മകളിൽ ഈറനിറ്റിച്ചു. ജോയലിന് ഏറേ ഇഷ്ടമുള്ള ഗാനം. അവനത് പാടുമ്പോൾ, പുഞ്ചിരിയിലും വിഷാദം കനത്തു നിൽക്കുന്ന മുഖത്ത്, വരികളുടെ ആർദ്രത വിരിയുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അനീറ്റ, ഈസിച്ചെയറിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. ഇരുട്ട് ബാൽക്കണിയിലേക്ക് എത്തിനോക്കിത്തുടങ്ങിയിരുന്നു. എഴുന്നേറ്റു പോയി ലൈറ്റിടാൻ മനസ്സ് മടിപിടിച്ചു. പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നോരർദ്ധനാരീശ്വരനാകാം.. ഓരോ വരികളും ഹൃദയത്തെ തൊട്ട് ആഴത്തിൽ മുറിവുകൾ വരയുകയാണ്. അരുതെന്ന് പറഞ്ഞിട്ടും കണ്ണുകൾ നീർമുത്തുകളെ കവിളിലേക്കുരുട്ടിയിട്ടു. അനീറ്റാ, എനിക്കീ പാട്ടൊന്നു പാടി തരുമോ? പരിചയപ്പെട്ട നാളുകളിലൊന്നിൽ രാവിലെ വന്ന ഗുഡ്മോർണിംഗ് മെസ്സേജിനൊപ്പം എഴുതിയിട്ട വരികൾ കണ്ട് ആദ്യമൊന്ന് അന്താളിച്ചു. ഞാൻ പാടുമെന്ന് ആരാ പറഞ്ഞെ? എന്റെ മനസ്സ് പറഞ്ഞു.. എന്നാലേ ആ മനസ്സ് ചുമ്മാ കള്ളം പറഞ്ഞതാട്ടോ. ഞാനൊരു മൂളിപ്പാട്ട് പോലും പാടാറില്ല. അത് വെറുതെ. താൻ നന്നായി എഴുതുമല്ലോ . അപ്പൊ…
“ആ നാറിയുടെ സ്വഭാവം മനസ്സിലായിട്ടും നീയെന്തിനാടി അവന്റെ കൊച്ചിനെ ഒണ്ടാക്കാൻ പോയെ??” അമ്മയുടെ അലർച്ച കാതുകളും കടന്ന് ഹൃദയം തുളച്ചിറങ്ങിയപ്പോൾ കണ്ണിൽ നിന്നടർന്നുവീഴുന്ന തുള്ളികളെ കാൽച്ചുവട്ടിലെക്കിറ്റിച്ച് രേഷ്മ അപരാധിനിയെപ്പോലെ തലകുനിച്ചു നിന്നു. മറുപടിക്കുള്ള വാക്കുകൾ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ കണ്ണുനീർ വീണ് പൊള്ളിയിട്ടോ എന്തോ, വീർത്തുന്തിയ ഉദരത്തിന് മേലെ രണ്ടു കുഞ്ഞിക്കാലുകൾ ചവിട്ടിക്കുതിക്കാൻ തുടങ്ങി. അമ്മേടെ മുത്തേയെന്നൊരു വാത്സല്യവിളി ഉള്ളിലുണർത്തി അവൾ കൈകൾ കൊണ്ട് പതിയെ വയറിലൊന്നു തലോടി. പിന്നെ ഒരേങ്ങലോടെ അകമുറിയിലേക്ക് നടന്നു. ദിവസങ്ങളേറെയായി ചിട്ടി വിളിച്ചെടുക്കാൻ സരസു ചേച്ചിയുടെ വീട് കയറിയിറങ്ങുന്നു. യാചനകൾ കണ്ണീരിൽ മുങ്ങി ആണ്ടുപോയിട്ടും, മുടങ്ങിപ്പോയ തവണകൾ അടച്ചു തീർക്കാതെ ചിട്ടി വിളിക്കാനൊക്കില്ല എന്ന കടുംപിടുത്തത്തിൽത്തന്നെ ഉറച്ചു നിൽക്കുകയാണവർ. ഓരോ തവണയും അവരുടെ വീട്ടിലേക്ക് കുത്തനെയുള്ള ഒതുക്കുകല്ലുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും, കാലൊന്നിടറിയാൽ വീണുപോയേക്കാവുന്ന താഴ്ച വല്ലാതെ ഭയപ്പെടുത്തും. എന്നിട്ടും ആ കയറ്റം കയറിയിറങ്ങലിന്റെ ആവർത്തനങ്ങളോടെയാണ് ദിവസം തുടങ്ങുന്നത്. “നീയിനി ഇക്കാര്യം പറഞ്ഞു ഇങ്ങോട്ട് വരുകയേ വേണ്ട”…
ഇടിവെട്ടി മഴപെയ്യുന്ന ഒരു തുലാമാസക്കാലത്തായിരുന്നു എന്റെ വിവാഹം. അതിന് തൊട്ടുമുന്നേയുള്ള ചിങ്ങത്തിൽ ചേച്ചിയുടെ കല്യാണം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു വീടിനും വീട്ടുകാർക്കും. ചേച്ചിയുടെ കല്യാണത്തലേന്ന് തകർത്തുപെയ്ത മഴയിൽ മുറ്റത്ത് കെട്ടിയുയർത്തിയിരുന്ന പന്തലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും, മണ്ഡപവും മുറ്റവും മൊത്തം വെള്ളത്തിലാവുകയും ചെയ്തു. മഴയൊന്നു തോർന്നപ്പോൾ അനിയനും അവന്റെ കൂട്ടുകാരും ഏറെ പണിപ്പെട്ടാണ് എല്ലാം പഴയസ്ഥിതിയിലാക്കിയത്.അപ്പോഴേക്കും നേരം വെളുത്തിരുന്നു. ചേച്ചിയുടെ മുന്നോട്ടുള്ള ജീവിതത്തിന് വഴിതടഞ്ഞുനിൽക്കുന്ന അപശകുനമായി പലരും അതിനെ വ്യാഖ്യാനിച്ചു. പക്ഷേ കാലന്തരത്തിൽ ജീവിതംകൊണ്ട് അതു വെറും പാഴ് വാക്കായിരുന്നുവെന്ന് അവർ തെളിയിച്ചു കൊടുത്തു. അന്നത്തെ രാത്രിയുടെ ആവർത്തനം പ്രതീക്ഷിച്ചുതന്നെയാണ് എന്റെ കല്യാണപ്പന്തൽ ഉയർന്നതും. കാരണം മഴയുടെ തുള്ളിച്ചാട്ടം അത്രയ്ക്കുമുണ്ടായിരുന്നു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തലേ രാത്രി ഒരു ചാറ്റൽ മഴ പോലും ആ കല്യാണവീട്ടിലേക്ക് എത്തിനോക്കിയില്ല. വീട്ടിൽ ഒത്തുകൂടിയവരുടെ കണ്ണിൽ എന്നോളം ഭാഗ്യംചെയ്ത ഒരുത്തിയെ വേറെ കണ്ടിട്ടില്ലാത്തതിന്റെ സകല ആശ്ചര്യവും നിറഞ്ഞു നിന്നിരുന്നു. ജീവിതം എന്നെ തോൽപ്പിച്ചു കളഞ്ഞത്…
ശ്രിയക്കൊരു കത്തുണ്ട്. കണ്ടിട്ട് പോസ്റ്റലായി വന്നതാണെന്ന് തോന്നുന്നില്ല. ആരോ ലെറ്റർ ബോക്സിൽ നേരിട്ട് കൊണ്ടിട്ടിട്ട് പോയതാവാനാ സാധ്യത. വാലന്റൈൻസ് സ്പെഷ്യൽ വല്ലതുമാകും. ഞാൻ തുറന്നു നോക്കിയില്ലട്ടോ. ഒരു ചിരിയോടെ വാർഡൻ ഏൽപ്പിച്ച കത്ത് അവൾ തിരിച്ചും മറിച്ചും നോക്കി. വിരൽത്തുമ്പിന്റെ സ്പർശനം കൊണ്ട് ഒരു ചതുരക്കൂടിനുള്ളിൽ ലോകത്തെ ഒതുക്കി നിർത്തുന്ന മനുഷ്യർക്കിടയിൽ ആരാണാവോ വ്യത്യസ്തനായ ഒരു കത്തെഴുത്തുകാരൻ. മനോഹരമായ കയ്യക്ഷരത്തിൽ അവളുടെ മുഴുവൻ അഡ്രസ്സും എഴുതിച്ചേർത്തിട്ടുണ്ട്. ഫ്രം അഡ്രസിന്റെ സ്ഥാനത്ത് വിധു എന്ന പേര് കണ്ടതും, ഒരു നിമിഷം തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി അവൾക്ക്. ആശങ്കയോടെയും, അതിലേറെ തളർച്ചയോടെയുമാണ് പടിക്കെട്ടുകൾ കയറി റൂമിലെത്തിയത്. മൂന്നോളം ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞതിന്റെ ക്ഷീണവുമായാണ് ഓഫീസിൽ നിന്നിറങ്ങിയത്. ഹോസ്റ്റലിലെത്തി കുളിച്ച് ഒന്ന് കിടക്കണം എന്നത് മാത്രമായിരുന്നു മനസ്സിൽ. വിധു എന്ന പേരിനു നേർക്ക് നോക്കിയിരിക്കെ, പാതിയിൽ മാഞ്ഞുപോയ സ്വപ്‌നങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഒരുവളായി തറഞ്ഞിരുന്നുപോയി അവൾ. ഹോസ്റ്റൽ മെസ്സിലെ സമയസൂചിക വർത്തമാനത്തിലേക്ക് തിരികെക്കൊണ്ടുവന്നപ്പോൾ ഒരു…
ചെമ്മൺ വഴിയുടെ അറ്റത്തായിരുന്നു നിറയെ മധുരപ്പുളികൾ കായ്ച്ചു നിൽക്കുന്ന, ടാർറോഡിന് അതിരിടുന്ന കൂറ്റൻ പുളിമരം.. കഞ്ഞിയും കറിയും വെച്ചുകളിക്കാനുള്ള തണൽ വേണ്ടുവോളമുണ്ടായിരുന്നു അതിന്റെ ചുവട്ടിൽ. ഇടയ്ക്കിടെ പൊഴിഞ്ഞു വീഴുന്ന പുളിയും ആസ്വദിച്ചു നുണയാം. ചിരട്ടയിൽ വാരിയിട്ട ഭംഗിയുള്ള ചരൽക്കല്ലുകൾ ചോറായും, കുനുകുനെ അരിഞ്ഞു കൂട്ടിയ പച്ചയും ചുവപ്പും മഞ്ഞയും നിറമുള്ള ഇലകളും ശീമക്കൊന്നപ്പൂക്കളും സ്വാദൂറും കറികളായും പാകമായിത്തുടങ്ങുന്ന നേരത്തായിരിക്കും റോഡിനപ്പുറമുള്ള സാവിത്രിയേച്ചിയുടെ വീട്ടുവരാന്തയിൽ നിന്നുകൊണ്ട് അയാൾ ഒരു മിഠായി മധുരം നീട്ടിക്കാണിച്ചു കൊതിപ്പിക്കുന്നത്. വീട്ടിൽ ആരും വാങ്ങിത്തന്നിട്ടില്ലാത്തത്ര ഭംഗിയുള്ള വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒന്ന്. ഒരു ദിവസം അതിനു പിന്നാലെ പോയ ആരതി തിരിച്ചു വന്നത് വഴിനീളെ ഛർദിച്ചും വല്ലാതെ ക്ഷീണിച്ചുമാണ്. എന്തുട്ടാ പറ്റ്യേ എന്ന ചോദ്യത്തിന് ആ ചേട്ടൻ തന്ന മിട്ടായി കഴിച്ചിട്ടാ, ഇനി മുതൽ നിങ്ങളാരും അത് വാങ്ങിക്കഴിക്കാൻ പോകണ്ടാട്ടോയെന്നും പറഞ്ഞ്, കല്ലടുപ്പിൽ വേവുന്ന കറികളെ പ്ലാവിലത്തവി വെച്ച് ഇളക്കിക്കൊണ്ടിരുന്നു, ഇതൊക്കെയും വെന്തുപോയല്ലോ എന്ന് വേവലാതിപ്പെട്ടുകൊണ്ട്. എന്നിട്ടും അവളുടെ അരുതുകളെ…
