Author: സിന്ധു അപ്പുക്കുട്ടൻ

എഴുത്തും, വായനയും പാട്ടും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മ… പൊന്നൂസിന്റെ സ്വന്തം അമ്മക്കുട്ടി

ആ നീയെത്തിയോ, വരൂന്ന് തീരെ പ്രതീക്ഷിച്ചില്ലാട്ടോ ഞാൻ. പാരിജാതപ്പൂക്കൾ കൊഴിഞ്ഞു കിടക്കുന്ന ചെങ്കൽ ഒതുക്കുകൾ കയറിച്ചെല്ലുമ്പോൾ അമ്മ ഉമ്മറത്തു തന്നെയുണ്ട്. ഏതോ സിനിമയിൽ കണ്ട കവിയൂർപ്പൊന്നമ്മയുടെ മുഖമായിരുന്നു അപ്പോഴവർക്ക്. അതവളെ അത്ഭുതപ്പെടുത്തി. അമ്മയെക്കണ്ടിട്ട് ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. പോയി കുളിച്ചിട്ട് വാ. നിന്റെ മുറിയെല്ലാം ഇന്നലത്തന്നെ അടിച്ച് തുടച്ചിട്ടിട്ടുണ്ട്. അമ്മയവളെ വീണ്ടും ഞെട്ടിച്ചു. വാതിൽ കടന്ന് അകത്തേക്ക് കാലെടുത്തുവെക്കുമ്പോൾ ഉള്ളംകാലിൽനിന്നൊരു തരിപ്പ് ശിരസ്സിലേക്ക് പടർന്നു കയറി. വർഷങ്ങളോളം തന്റെ ഗദ്ഗങ്ങൾ ഏറ്റുവാങ്ങിയ അതേ മുറി. തുറന്നിട്ട ജനാലക്കപ്പുറം ആകാശത്തിന്റെ ഒരു ചതുരക്കഷ്ണം, പഴയപോലെതന്നെ ഇപ്പോഴുമുണ്ട്. പുത്തൻ കട്ടിലിൽ വിരിച്ചിരിക്കുന്ന ഷീറ്റും, തലയിണയും പുതിയതു തന്നെയാണ്.എന്നിട്ടും പഴയകാലത്തിന്റെ ഓർമ്മപ്പെടുത്തൽപോലെ, അവളുടെ കണ്ണുനീർ വീണ് കനച്ചുപോയ പഴയ തലയിണയും പായയും ഒരു മൂലയിൽ ചുരുട്ടി വെച്ചിട്ടുണ്ട്. കുളിമുറിയിൽ നിൽക്കുമ്പോൾ, വല്ലാത്തൊരു അപരിചിതത്വം നിറഞ്ഞു നിൽക്കുന്ന പോലെ തോന്നി. പുഴയിലെ നീന്തിത്തുടിച്ചുള്ള കുളി ഒന്നുകൂടെ ആസ്വദിക്കണ്ടേയെന്ന് മനസ്സ് തോണ്ടി വിളിച്ചു കൊണ്ടിരുന്നു. ചായ കുടിച്ചിട്ട് നീയാ…

Read More

ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കാ സരയൂതീരത്ത് കാണാം.. പിന്നെയും ജന്മമുണ്ടെങ്കിൽ യാദവ യമുനാ തീരത്ത് കാണാം… ദാസേട്ടന്റെ വിഷാദമധുരമായ ഗാനം ഓർമ്മകളിൽ ഈറനിറ്റിച്ചു. ജോയലിന് ഏറേ ഇഷ്ടമുള്ള ഗാനം. അവനത് പാടുമ്പോൾ, പുഞ്ചിരിയിലും വിഷാദം കനത്തു നിൽക്കുന്ന മുഖത്ത്, വരികളുടെ ആർദ്രത വിരിയുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. അനീറ്റ, ഈസിച്ചെയറിലേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. ഇരുട്ട് ബാൽക്കണിയിലേക്ക് എത്തിനോക്കിത്തുടങ്ങിയിരുന്നു. എഴുന്നേറ്റു പോയി ലൈറ്റിടാൻ മനസ്സ് മടിപിടിച്ചു. പിന്നെയും ജന്മമുണ്ടെങ്കിൽ നമുക്കന്നോരർദ്ധനാരീശ്വരനാകാം.. ഓരോ വരികളും ഹൃദയത്തെ തൊട്ട് ആഴത്തിൽ മുറിവുകൾ വരയുകയാണ്. അരുതെന്ന് പറഞ്ഞിട്ടും കണ്ണുകൾ നീർമുത്തുകളെ കവിളിലേക്കുരുട്ടിയിട്ടു. അനീറ്റാ, എനിക്കീ പാട്ടൊന്നു പാടി തരുമോ? പരിചയപ്പെട്ട നാളുകളിലൊന്നിൽ രാവിലെ വന്ന ഗുഡ്മോർണിംഗ് മെസ്സേജിനൊപ്പം എഴുതിയിട്ട വരികൾ കണ്ട് ആദ്യമൊന്ന്‌ അന്താളിച്ചു. ഞാൻ പാടുമെന്ന് ആരാ പറഞ്ഞെ? എന്റെ മനസ്സ് പറഞ്ഞു.. എന്നാലേ ആ മനസ്സ് ചുമ്മാ കള്ളം പറഞ്ഞതാട്ടോ. ഞാനൊരു മൂളിപ്പാട്ട് പോലും പാടാറില്ല. അത് വെറുതെ. താൻ നന്നായി എഴുതുമല്ലോ . അപ്പൊ…

Read More

“ആ നാറിയുടെ സ്വഭാവം മനസ്സിലായിട്ടും നീയെന്തിനാടി അവന്റെ കൊച്ചിനെ ഒണ്ടാക്കാൻ പോയെ??” അമ്മയുടെ അലർച്ച കാതുകളും കടന്ന് ഹൃദയം തുളച്ചിറങ്ങിയപ്പോൾ കണ്ണിൽ നിന്നടർന്നുവീഴുന്ന തുള്ളികളെ കാൽച്ചുവട്ടിലെക്കിറ്റിച്ച് രേഷ്മ അപരാധിനിയെപ്പോലെ തലകുനിച്ചു നിന്നു. മറുപടിക്കുള്ള വാക്കുകൾ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ കണ്ണുനീർ വീണ് പൊള്ളിയിട്ടോ എന്തോ, വീർത്തുന്തിയ ഉദരത്തിന് മേലെ രണ്ടു കുഞ്ഞിക്കാലുകൾ ചവിട്ടിക്കുതിക്കാൻ തുടങ്ങി. അമ്മേടെ മുത്തേയെന്നൊരു വാത്സല്യവിളി ഉള്ളിലുണർത്തി അവൾ കൈകൾ കൊണ്ട് പതിയെ വയറിലൊന്നു തലോടി. പിന്നെ ഒരേങ്ങലോടെ അകമുറിയിലേക്ക് നടന്നു. ദിവസങ്ങളേറെയായി ചിട്ടി വിളിച്ചെടുക്കാൻ സരസു ചേച്ചിയുടെ വീട് കയറിയിറങ്ങുന്നു. യാചനകൾ കണ്ണീരിൽ മുങ്ങി ആണ്ടുപോയിട്ടും, മുടങ്ങിപ്പോയ തവണകൾ അടച്ചു തീർക്കാതെ ചിട്ടി വിളിക്കാനൊക്കില്ല എന്ന കടുംപിടുത്തത്തിൽത്തന്നെ ഉറച്ചു നിൽക്കുകയാണവർ. ഓരോ തവണയും അവരുടെ വീട്ടിലേക്ക് കുത്തനെയുള്ള ഒതുക്കുകല്ലുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും, കാലൊന്നിടറിയാൽ വീണുപോയേക്കാവുന്ന താഴ്ച വല്ലാതെ ഭയപ്പെടുത്തും. എന്നിട്ടും ആ കയറ്റം കയറിയിറങ്ങലിന്റെ ആവർത്തനങ്ങളോടെയാണ് ദിവസം തുടങ്ങുന്നത്. “നീയിനി ഇക്കാര്യം പറഞ്ഞു ഇങ്ങോട്ട് വരുകയേ വേണ്ട”…

Read More

ഇടിവെട്ടി മഴപെയ്യുന്ന ഒരു തുലാമാസക്കാലത്തായിരുന്നു എന്റെ വിവാഹം. അതിന് തൊട്ടുമുന്നേയുള്ള ചിങ്ങത്തിൽ ചേച്ചിയുടെ കല്യാണം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു വീടിനും വീട്ടുകാർക്കും. ചേച്ചിയുടെ കല്യാണത്തലേന്ന് തകർത്തുപെയ്ത മഴയിൽ മുറ്റത്ത്‌ കെട്ടിയുയർത്തിയിരുന്ന പന്തലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും, മണ്ഡപവും മുറ്റവും മൊത്തം വെള്ളത്തിലാവുകയും ചെയ്തു. മഴയൊന്നു തോർന്നപ്പോൾ അനിയനും അവന്റെ കൂട്ടുകാരും ഏറെ പണിപ്പെട്ടാണ് എല്ലാം പഴയസ്ഥിതിയിലാക്കിയത്.അപ്പോഴേക്കും നേരം വെളുത്തിരുന്നു. ചേച്ചിയുടെ മുന്നോട്ടുള്ള ജീവിതത്തിന് വഴിതടഞ്ഞുനിൽക്കുന്ന അപശകുനമായി പലരും അതിനെ വ്യാഖ്യാനിച്ചു. പക്ഷേ കാലന്തരത്തിൽ ജീവിതംകൊണ്ട് അതു വെറും പാഴ് വാക്കായിരുന്നുവെന്ന് അവർ തെളിയിച്ചു കൊടുത്തു. അന്നത്തെ രാത്രിയുടെ ആവർത്തനം പ്രതീക്ഷിച്ചുതന്നെയാണ് എന്റെ കല്യാണപ്പന്തൽ ഉയർന്നതും. കാരണം മഴയുടെ തുള്ളിച്ചാട്ടം അത്രയ്ക്കുമുണ്ടായിരുന്നു. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തലേ രാത്രി ഒരു ചാറ്റൽ മഴ പോലും ആ കല്യാണവീട്ടിലേക്ക് എത്തിനോക്കിയില്ല. വീട്ടിൽ ഒത്തുകൂടിയവരുടെ കണ്ണിൽ എന്നോളം ഭാഗ്യംചെയ്ത ഒരുത്തിയെ വേറെ കണ്ടിട്ടില്ലാത്തതിന്റെ സകല ആശ്ചര്യവും നിറഞ്ഞു നിന്നിരുന്നു. ജീവിതം എന്നെ തോൽപ്പിച്ചു കളഞ്ഞത്…

Read More

ശ്രിയക്കൊരു കത്തുണ്ട്. കണ്ടിട്ട് പോസ്റ്റലായി വന്നതാണെന്ന് തോന്നുന്നില്ല. ആരോ ലെറ്റർ ബോക്സിൽ നേരിട്ട് കൊണ്ടിട്ടിട്ട് പോയതാവാനാ സാധ്യത. വാലന്റൈൻസ് സ്പെഷ്യൽ വല്ലതുമാകും. ഞാൻ തുറന്നു നോക്കിയില്ലട്ടോ.  ഒരു ചിരിയോടെ വാർഡൻ ഏൽപ്പിച്ച കത്ത് അവൾ തിരിച്ചും മറിച്ചും നോക്കി.  വിരൽത്തുമ്പിന്റെ സ്പർശനം കൊണ്ട് ഒരു ചതുരക്കൂടിനുള്ളിൽ ലോകത്തെ ഒതുക്കി നിർത്തുന്ന മനുഷ്യർക്കിടയിൽ ആരാണാവോ വ്യത്യസ്തനായ ഒരു കത്തെഴുത്തുകാരൻ.  മനോഹരമായ കയ്യക്ഷരത്തിൽ അവളുടെ മുഴുവൻ അഡ്രസ്സും എഴുതിച്ചേർത്തിട്ടുണ്ട്. ഫ്രം അഡ്രസിന്റെ സ്ഥാനത്ത് വിധു എന്ന പേര് കണ്ടതും, ഒരു നിമിഷം തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി അവൾക്ക്.  ആശങ്കയോടെയും, അതിലേറെ തളർച്ചയോടെയുമാണ് പടിക്കെട്ടുകൾ കയറി റൂമിലെത്തിയത്.  മൂന്നോളം ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞതിന്റെ ക്ഷീണവുമായാണ് ഓഫീസിൽ നിന്നിറങ്ങിയത്. ഹോസ്റ്റലിലെത്തി കുളിച്ച് ഒന്ന് കിടക്കണം എന്നത് മാത്രമായിരുന്നു മനസ്സിൽ.  വിധു എന്ന പേരിനു നേർക്ക് നോക്കിയിരിക്കെ, പാതിയിൽ മാഞ്ഞുപോയ സ്വപ്‌നങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഒരുവളായി തറഞ്ഞിരുന്നുപോയി അവൾ.  ഹോസ്റ്റൽ മെസ്സിലെ സമയസൂചിക വർത്തമാനത്തിലേക്ക് തിരികെക്കൊണ്ടുവന്നപ്പോൾ ഒരു…

Read More

ചെമ്മൺ വഴിയുടെ അറ്റത്തായിരുന്നു നിറയെ മധുരപ്പുളികൾ കായ്ച്ചു നിൽക്കുന്ന, ടാർറോഡിന് അതിരിടുന്ന കൂറ്റൻ പുളിമരം.. കഞ്ഞിയും കറിയും വെച്ചുകളിക്കാനുള്ള തണൽ വേണ്ടുവോളമുണ്ടായിരുന്നു അതിന്റെ ചുവട്ടിൽ. ഇടയ്ക്കിടെ പൊഴിഞ്ഞു വീഴുന്ന പുളിയും ആസ്വദിച്ചു നുണയാം.  ചിരട്ടയിൽ വാരിയിട്ട ഭംഗിയുള്ള ചരൽക്കല്ലുകൾ ചോറായും, കുനുകുനെ അരിഞ്ഞു കൂട്ടിയ പച്ചയും ചുവപ്പും മഞ്ഞയും നിറമുള്ള ഇലകളും ശീമക്കൊന്നപ്പൂക്കളും സ്വാദൂറും കറികളായും പാകമായിത്തുടങ്ങുന്ന നേരത്തായിരിക്കും റോഡിനപ്പുറമുള്ള സാവിത്രിയേച്ചിയുടെ വീട്ടുവരാന്തയിൽ നിന്നുകൊണ്ട് അയാൾ ഒരു മിഠായി മധുരം നീട്ടിക്കാണിച്ചു കൊതിപ്പിക്കുന്നത്. വീട്ടിൽ ആരും വാങ്ങിത്തന്നിട്ടില്ലാത്തത്ര ഭംഗിയുള്ള വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒന്ന്. ഒരു ദിവസം അതിനു പിന്നാലെ പോയ ആരതി തിരിച്ചു വന്നത് വഴിനീളെ ഛർദിച്ചും വല്ലാതെ ക്ഷീണിച്ചുമാണ്. എന്തുട്ടാ പറ്റ്യേ എന്ന ചോദ്യത്തിന് ആ ചേട്ടൻ തന്ന മിട്ടായി കഴിച്ചിട്ടാ, ഇനി മുതൽ നിങ്ങളാരും അത് വാങ്ങിക്കഴിക്കാൻ പോകണ്ടാട്ടോയെന്നും പറഞ്ഞ്, കല്ലടുപ്പിൽ വേവുന്ന കറികളെ പ്ലാവിലത്തവി വെച്ച് ഇളക്കിക്കൊണ്ടിരുന്നു, ഇതൊക്കെയും വെന്തുപോയല്ലോ എന്ന് വേവലാതിപ്പെട്ടുകൊണ്ട്. എന്നിട്ടും അവളുടെ അരുതുകളെ…

Read More

വരും വർഷത്തിൽ ഞാൻ ചെയ്യാൻ പോകുന്ന ഒരേയൊരു കാര്യം ഇനിയെങ്കിലും എനിക്കു വേണ്ടിയും കൂടി ജീവിക്കുക എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുക എന്നതാണ്. ഇക്കാലമത്രയും ഞാൻ പോലും എന്നെ സ്നേഹിച്ചിരുന്നില്ല. ഇനിയങ്ങോട്ട് നിനക്ക് ഞാനുണ്ട് സിന്ധു എന്ന് സ്വയം ആശ്വസിപ്പിക്കാൻ എനിക്ക് കഴിയണം. കൊഴിഞ്ഞു പോയ വർഷയിതളുകൾ പെറുക്കി വെച്ചാൽ ആർക്കൊക്കെയോ വേണ്ടി ജീവിച്ച്, അവരുടെയൊക്കെ ഇഷ്ടങ്ങൾക്ക് മുൻ‌തൂക്കം നൽകി തന്റെതായ കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങളെപ്പോലും മാറ്റി നിർത്തിയിരുന്ന ഒരുവളെ കാണാനാകും. പുതിയൊരു ഡ്രസ്സ്‌ വാങ്ങിക്കണം എന്നാഗ്രഹിക്കുമ്പോത്തന്നെ, മോനൊരെണ്ണം വാങ്ങാതെ എനിക്കുമാത്രമായി വാങ്ങിക്കുന്നതെങ്ങനെയെന്ന് വേവലാതി കൊള്ളും. പിന്നെയാ ആവശ്യത്തെ മറ്റൊരിക്കൽ എന്നിടത്തേക്ക് മാറ്റി വെക്കും. ഇഷ്ടപ്പെട്ടൊരു പുസ്തകം കാണുമ്പോൾ അത് സ്വന്തമാക്കാൻ വല്യ കൊതി തോന്നും. അപ്പോഴും ചിന്തകൾ എന്നെ പുറകോട്ട് വലിക്കും. ആ പൈസക്ക്‌ വീട്ടിലേക്ക് വല്ലതും വാങ്ങിച്ചാൽ എല്ലാവർക്കും ഉപകാരപ്പെടുമല്ലോ. പുസ്തകം ലൈബ്രറിയിൽ കിട്ടുമല്ലോയെന്ന്. കഴിക്കാൻ കൊതിയുള്ള ആഹാരം കാണുമ്പോൾ, ഒരല്പം വാങ്ങിക്കഴിച്ചാലെന്താ, അല്ലെങ്കിൽ എനിക്കു മാത്രമായി വീട്ടിലുണ്ടാക്കിയാലെന്താ എന്നൊക്കെ…

Read More

ജീവിതം എന്നും എപ്പോഴും മനോഹരമായ ഒരു യാത്രയായിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഒരു പെൺകുട്ടിയായിരുന്നു ഞാൻ. നനുത്തുപെയ്യുന്ന ചാറ്റൽ മഴയിൽ മുഖത്തേക്ക് പാറി വീഴുന്ന തൂവാനത്തിൽ കുളിർന്ന് ബസിന്റെ സൈഡ് സീറ്റിലിരുന്ന് ലോകത്തിന്റെ അറ്റംവരെ യാത്ര ചെയ്യാൻ കൊതിച്ച ഒരുവൾ. അവളുടെ സ്വപ്‌നങ്ങൾക്കും മഞ്ഞും മഴയും കാറ്റുമേറ്റുള്ളൊരു യാത്രയുടെ മനോഹാരിതയുണ്ടായിരുന്നന്ന്.  ബാല്യകാല ഓർമ്മകളിൽ അത്രമേൽ ഇഷ്ടത്തോടെ ചേർത്തു വെച്ചിട്ടുള്ള യാത്രകൾ മധ്യവേനലവധിക്ക് അമ്മ വീട്ടിലേക്കുള്ള യാത്രകളാണ്. എല്ലാവർഷവുമൊന്നും അങ്ങനെ പോകാൻ പറ്റാറില്ല. അച്ഛന് നല്ലമനസ്സുതോന്നി അനുവാദം തരുന്ന നാളുകളിൽ മാത്രം അനുഭവിക്കുന്ന ഒരുപിടി സന്തോഷ നേരങ്ങൾ. അതാണ്‌ ആ യാത്രയെ മിഴിവുറ്റതാക്കുന്നത്.  മുവാറ്റുപുഴയാറ് ഒഴുകിയെത്തുന്ന മൂഴിക്കക്കടവും അതിനപ്പുറം നീണ്ടു കിടക്കുന്ന പാടങ്ങളും തോടും സദാ കുളിരു നിറക്കുന്ന ഒരു ഗ്രാമം. നെൽപ്പാടങ്ങൾ കഴിഞ്ഞാൽ ഏക്കറുകണക്കിന് റബ്ബർ തോട്ടങ്ങളാണ് ചുറ്റിലും. വെയിലിന്റെ കാഠിന്യം തീരെയില്ലാത്ത വീട്ടുമുറ്റങ്ങൾ. റബ്ബർ മരങ്ങൾക്ക് കീഴെ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന പുല്ലുകൾക്ക് ഒരു പ്രത്യേകമണമുണ്ട്. ഒരു നാടിന്റെ ഓർമ്മ മണം. അത് മൂക്കിലേക്ക്…

Read More

ഇരുളിന്റെ സുരക്ഷിതത്വം വെളിച്ചത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് വഴി മാറിയപ്പോൾ ഉടുമുണ്ടിൽ ചുരുണ്ടുകൂടികിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെ തട്ടിയുണർത്തി ജലജ വീട്ടിലേക്കു പോകാനൊരുങ്ങി. ഇന്നലെ പാതിരാത്രിയിൽ വീടൊരുതീഗോളമായി ആർത്തട്ടഹസിക്കുന്നത് ഇഞ്ചിപ്പുൽകാടുകൾക്കുള്ളിൽ പതുങ്ങിയിരുന്ന് കാണുന്നുണ്ടായിരുന്നു അവളും മക്കളും. ഉടുവസ്ത്രമൊഴികെ മറ്റെല്ലാം കത്തിച്ചാമ്പലാകുന്നതറിഞ്ഞിട്ടും ശ്വാസമടക്കി, മക്കളെ ചേർത്തു പിടിച്ച് ഭൂമിയോടൊട്ടി പിന്നെയും പിന്നെയും അമർന്നിരുന്നു. നാലു ജീവനുകളെ തിരഞ്ഞുഴലുന്ന കണ്ണുകൾക്ക്‌ തങ്ങളെ കാട്ടിക്കൊടുക്കരുതേയെന്ന് തീനാമ്പുകളോട് കേണുകൊണ്ട്. ഉണർന്നെണീറ്റ മക്കളെയും കൊണ്ട് വേറെയെവിടെയും പോകാനില്ലാത്തതുകൊണ്ട്, കത്തിയമർന്നു കിടക്കുന്ന വീടിനെ നോക്കി അതിരിലെ തെങ്ങിൻച്ചോട്ടിൽ ചെന്നിരുന്നു. ഓലപ്പുരയായിരുന്നെങ്കിലും സ്വന്തമായൊരിടമായിരുന്നു അത്. വിശപ്പുകൊണ്ട് കത്തിയാളുന്നുണ്ടെങ്കിലും കുട്ടികൾ മൂന്നും പേടിപ്പെടുത്തുന്ന ഓരോർമ്മയെ വീണ്ടും വീണ്ടും ഓർത്തെടുത്ത് മൗനത്തെ കൂട്ടുപിടിച്ച്‌ ജലജയുടെ എല്ലുന്തിയ ദേഹത്തോട് ചേർന്നിരുന്നു. ചൂട് അടങ്ങിയിട്ടില്ലാത്ത ചാരക്കൂനയിലേക്ക് നോക്കിയിരിക്കേ രാത്രിയിൽ ഒളിച്ചിരിക്കാനൊരിടം ബാക്കി വെച്ചിട്ടുപോയ പ്രേത ബംഗ്ലാവിന്റെ ഉടമസ്ഥനോട്‌ അവൾ നന്ദി പറഞ്ഞു. പകല് പോലും ആളുകൾ കയറിച്ചെല്ലാൻ മടിക്കുന്ന, പേടിപ്പെടുത്തുന്നൊരു വിജനതയായിരുന്നു ആ പറമ്പിനും ഇരുട്ടിൽ പുതഞ്ഞു കിടക്കുന്ന ഇരുനില കെട്ടിടത്തിനും. പകൽ…

Read More

നീയതൊക്കെ ആ വാഷിങ്മെഷിനിൽ കൊണ്ടിട് പെണ്ണേ. ഇതുമുഴുവൻ കല്ലിൽ അലക്കാൻ നിന്നാൽ നടുവൊടിയുമല്ലോ.. കവറിൽ നിന്നും കുടഞ്ഞിട്ട മുഷിഞ്ഞ തുണികളും സോപ്പുപൊടിയുമായി പുറത്തേക്ക് നടക്കുമ്പോൾ അമ്മ പിന്നാലെ വന്നു. സാരമില്ലമ്മേ ഞാൻ ചെയ്തോളാം. എനിക്കിതൊക്കെ പണ്ടേ ശീലമല്ലേ. വല്ലപ്പോഴും അതിഥികളായി വന്നു പോകുന്നവർ വീട്ടുകാരി ചമയുന്നത് ശരിയല്ലല്ലോ. ഉള്ള സ്നേഹത്തേക്കൂടി ഇല്ലാതാക്കുമത്. എന്നാപ്പിന്നെ പുഴയിലേക്ക് പോകരുതോ. അവിടെയാകുമ്പോൾ അലക്കാനും പിഴിയാനും കുറച്ചൂടെ എളുപ്പമുണ്ട്. പുഴയിലെ വെള്ളം നന്നോ? വെള്ളമൊക്കെ നല്ലതുതന്നെ. പഴയപോലെ അവിടെയിപ്പോ ആരും അലക്കിക്കുളിക്കുന്നില്ലന്നേയുള്ളൂ. ഏറെക്കാലമായിരിക്കുന്നു പുഴ കണ്ടിട്ട്. എന്നാ വന്നേ. എപ്പോഴാ പോകുന്നെ എന്നുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മടുക്കും. അതുകൊണ്ടുതന്നെ ആ വഴി പോകാറേയില്ല. ഇഞ്ചിപ്പുൽച്ചെടികൾ പാറാവു നിന്നിരുന്ന പഴയ മണ്ണിടവഴിക്ക് വീതി കൂടിയിട്ടുണ്ട്. പുഴക്കരയോളം നിരത്തിൽ ടാറ് പൂശിയിട്ടുമുണ്ട്. കാലുകൾ നിലത്തൂന്നാൻ തുടങ്ങിയ കാലംതൊട്ട് അലക്കിപ്പിഴിഞ്ഞ തുണികൾ കുത്തിനിറച്ച ബക്കറ്റുമായി അണച്ചുകൊണ്ട് ഓടിയും നടന്നും തീർത്ത വഴിത്താരകളാണ് മുന്നിൽ.. ഓട്ടത്തിനിടയിൽ ഇഞ്ചിപ്പുൽ എവിടെയൊക്കെയോ വരഞ്ഞു കീറിയ…

Read More