ഇടിവെട്ടി മഴപെയ്യുന്ന ഒരു തുലാമാസക്കാലത്തായിരുന്നു എന്റെ വിവാഹം. അതിന് തൊട്ടുമുന്നേയുള്ള ചിങ്ങത്തിൽ ചേച്ചിയുടെ കല്യാണം കൂടിയതിന്റെ ക്ഷീണം മാറിയിട്ടില്ലായിരുന്നു വീടിനും വീട്ടുകാർക്കും.
ചേച്ചിയുടെ കല്യാണത്തലേന്ന് തകർത്തുപെയ്ത മഴയിൽ മുറ്റത്ത് കെട്ടിയുയർത്തിയിരുന്ന പന്തലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയും, മണ്ഡപവും മുറ്റവും മൊത്തം വെള്ളത്തിലാവുകയും ചെയ്തു.
മഴയൊന്നു തോർന്നപ്പോൾ അനിയനും അവന്റെ കൂട്ടുകാരും ഏറെ പണിപ്പെട്ടാണ് എല്ലാം പഴയസ്ഥിതിയിലാക്കിയത്.അപ്പോഴേക്കും നേരം വെളുത്തിരുന്നു.
ചേച്ചിയുടെ മുന്നോട്ടുള്ള ജീവിതത്തിന് വഴിതടഞ്ഞുനിൽക്കുന്ന അപശകുനമായി പലരും അതിനെ വ്യാഖ്യാനിച്ചു.
പക്ഷേ കാലന്തരത്തിൽ ജീവിതംകൊണ്ട് അതു വെറും പാഴ് വാക്കായിരുന്നുവെന്ന് അവർ തെളിയിച്ചു കൊടുത്തു.
അന്നത്തെ രാത്രിയുടെ ആവർത്തനം പ്രതീക്ഷിച്ചുതന്നെയാണ് എന്റെ കല്യാണപ്പന്തൽ ഉയർന്നതും. കാരണം മഴയുടെ തുള്ളിച്ചാട്ടം അത്രയ്ക്കുമുണ്ടായിരുന്നു.
പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തലേ രാത്രി ഒരു ചാറ്റൽ മഴ പോലും ആ കല്യാണവീട്ടിലേക്ക് എത്തിനോക്കിയില്ല.
വീട്ടിൽ ഒത്തുകൂടിയവരുടെ കണ്ണിൽ എന്നോളം ഭാഗ്യംചെയ്ത ഒരുത്തിയെ വേറെ കണ്ടിട്ടില്ലാത്തതിന്റെ സകല ആശ്ചര്യവും നിറഞ്ഞു നിന്നിരുന്നു.
ജീവിതം എന്നെ തോൽപ്പിച്ചു കളഞ്ഞത് കണ്ടുരസിച്ചതും അവരൊക്കെത്തന്നെയായിരുന്നു.
രാത്രി മുഴുവൻ കൂട്ടുകാരെയും വീട്ടുകാരെയുമെല്ലാം ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. എന്റെ ജീവിതത്തിൽത്തന്നെ ആദ്യമായി ഞാൻ ഏറ്റവുമധികം സന്തോഷിച്ച ഒരു ദിവസം. ഉള്ളിന്റെയുള്ളിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു ഭയം നിറഞ്ഞു നിൽപ്പുണ്ടായിരുന്നെങ്കിലും ഞാൻ ചിരിച്ചുകൊണ്ടേയിരുന്നു.
അന്നത്തോടെ എന്റെ ചിരി നിലച്ചു പോകും എന്ന സത്യമറിയാതെ.
രാത്രി പന്തലിനുള്ളിൽ കെട്ടിയുയർത്തിയ സ്റ്റേജിൽ ചേച്ചിയുടെ നേതൃത്വത്തിൽ ഗംഭീരഗാനമേളയായിരുന്നു. അതിനിടയിൽ അമ്മ വന്നു വഴക്ക് പറഞ്ഞു, പോയ് കിടന്നുറങ്ങടീ. നാളെ നേരത്തെ എണീക്കണ്ടേ എന്നും പറഞ്ഞ്.
മനസ്സില്ല മനസ്സോടെയാണ് ഞാൻ കിടപ്പുമുറിയിലേക്ക് കയറിപ്പോയത്.
നേരം പാതിരാ ആകാറായിട്ടും ഉറക്കം എന്റെ ഏഴയലത്തേക്ക് പോലും എത്തിച്ചേർന്നിട്ടില്ല.
ഒച്ചയനക്കങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോത്തന്നെ പെട്ടന്ന് വീട് വല്ലാത്തൊരു നിശബ്ദതയിൽ ആണ്ടുപോയതറിഞ്ഞ് ഞാൻ പിടഞ്ഞെണീറ്റു.
പുറത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കൂടി അതിനിടയിൽ കേട്ടു.
എന്താ കാര്യം എന്നന്വേഷിച്ചു പുറത്തിറങ്ങ്‌മ്പോൾ അമ്മ അടുക്കളയിലെ ബെഞ്ചിലിരുന്ന് വല്ലാത്തൊരു പരവേശ ഭാവത്തോടെ മടമടാ വെള്ളം കുടിക്കുന്നു.
എന്തുപറ്റി എന്ന ചോദ്യത്തിന് ഒന്നുമില്ല എന്ന മറുപടിയാണ് കിട്ടിയത്. എന്നാലും എനിക്ക് ഭയങ്കര സങ്കടം വന്നുപോയി. എന്തോ ഉണ്ട് എന്നെനിക്ക് തീർച്ചയായിരുന്നു.
എന്റെ കരച്ചിൽ കണ്ടപ്പോഴാണ് ആന്റി വന്നു കാര്യം പറഞ്ഞത്.
ചെറുക്കൻ വീട്ടിൽ നിന്ന് ഒരു വണ്ടി നിറയെ ആളുകൾ വന്ന് ഉമ്മറത്തിരിക്കുന്നുണ്ടത്രേ.
അസമയത്തുള്ള ആ വരവിൽ എല്ലാരും ഒന്ന് പേടിച്ചു. കല്യാണം മുടങ്ങിയോ എന്ന ടെൻഷനായിരുന്നു അമ്മക്ക്.
അവർ വെള്ളമടിച്ചു കിണ്ടിയായപ്പോ എന്റെ ഭാവി വരനോട് പറഞ്ഞു ഞങ്ങൾക്കിപ്പോ നിന്റെ പെണ്ണിനെ കാണണംന്ന്. അങ്ങനെ ഇറങ്ങിപ്പോന്നതാണ്.
വീടിന്റെ ആധാരംവരെ പണയം വെച്ചും, അറിയുന്നവരിൽ നിന്നെല്ലാം കടം വാങ്ങിയുമാണ് ആ ഒരു ദിവസത്തെ വരവേൽക്കാൻ ഒരുങ്ങി നിന്നത്. അവസാന നിമിഷത്തിൽ എല്ലാം കൈവിട്ടുപോയി എന്നൊരൊറ്റ തോന്നലിൽ അമ്മക്ക് അറ്റാക്ക് വരാതിരുന്നത് ഭാഗ്യം. കാരണം വന്നവരോട് എന്താ കാര്യം എന്ന് പല പ്രാവശ്യം ചോദിച്ചിട്ടും അവർ വ്യക്തമായ ഒരു മറുപടി കൊടുത്തില്ലത്രേ.
പതിയെ അന്തരീക്ഷം പഴയ സ്ഥിതിയിലായി. ചേച്ചി അവർക്കു വേണ്ടി പിന്നെയും പാട്ടുകൾ പാടി.
പിറ്റേന്ന് അത്രമേൽ ഭംഗിയായി ആ കല്യാണം നടന്നു ആദ്യരാത്രി എന്ന മഹത്തായ രാത്രിയുടെ വരവറിയിച്ചു കൊണ്ട്.
#എന്റെരചന
#വിവാഹരാത്രി


5 Comments
കുറച്ചു കൂടി ആകാമായിരുന്നു 👌നന്നായി എഴുതി 👌
👍
പകുതി വെച്ചു നിർത്തിയതുപോലെ
എന്നാലും കൊള്ളാം ട്ടോ സിന്ധൂ❤️❤️
കൊള്ളാം സിന്ധു.❤️❤️
താങ്ക്യൂ ചേച്ചി ❤️❤️