ശ്രിയക്കൊരു കത്തുണ്ട്. കണ്ടിട്ട് പോസ്റ്റലായി വന്നതാണെന്ന് തോന്നുന്നില്ല. ആരോ ലെറ്റർ ബോക്സിൽ നേരിട്ട് കൊണ്ടിട്ടിട്ട് പോയതാവാനാ സാധ്യത. വാലന്റൈൻസ് സ്പെഷ്യൽ വല്ലതുമാകും. ഞാൻ തുറന്നു നോക്കിയില്ലട്ടോ.
ഒരു ചിരിയോടെ വാർഡൻ ഏൽപ്പിച്ച കത്ത് അവൾ തിരിച്ചും മറിച്ചും നോക്കി.
വിരൽത്തുമ്പിന്റെ സ്പർശനം കൊണ്ട് ഒരു ചതുരക്കൂടിനുള്ളിൽ ലോകത്തെ ഒതുക്കി നിർത്തുന്ന മനുഷ്യർക്കിടയിൽ ആരാണാവോ വ്യത്യസ്തനായ ഒരു കത്തെഴുത്തുകാരൻ.
മനോഹരമായ കയ്യക്ഷരത്തിൽ അവളുടെ മുഴുവൻ അഡ്രസ്സും എഴുതിച്ചേർത്തിട്ടുണ്ട്. ഫ്രം അഡ്രസിന്റെ സ്ഥാനത്ത് വിധു എന്ന പേര് കണ്ടതും, ഒരു നിമിഷം തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി അവൾക്ക്.
ആശങ്കയോടെയും, അതിലേറെ തളർച്ചയോടെയുമാണ് പടിക്കെട്ടുകൾ കയറി റൂമിലെത്തിയത്.
മൂന്നോളം ക്ലയന്റ് മീറ്റിംഗ് കഴിഞ്ഞതിന്റെ ക്ഷീണവുമായാണ് ഓഫീസിൽ നിന്നിറങ്ങിയത്. ഹോസ്റ്റലിലെത്തി കുളിച്ച് ഒന്ന് കിടക്കണം എന്നത് മാത്രമായിരുന്നു മനസ്സിൽ.
വിധു എന്ന പേരിനു നേർക്ക് നോക്കിയിരിക്കെ, പാതിയിൽ മാഞ്ഞുപോയ സ്വപ്‌നങ്ങളെ ഓർത്തെടുക്കാൻ ശ്രമിക്കുന്ന ഒരുവളായി തറഞ്ഞിരുന്നുപോയി അവൾ.
ഹോസ്റ്റൽ മെസ്സിലെ സമയസൂചിക വർത്തമാനത്തിലേക്ക് തിരികെക്കൊണ്ടുവന്നപ്പോൾ ഒരു പിടച്ചിലോടെ അവളത് തുറന്നു.
“ശ്രിയാ…
ആദ്യമേതന്നെ ഒരു സോറി പറയട്ടെ. നിന്റെ വിധുവിനെ വീണ്ടും ഓർമ്മിപ്പിച്ചതിന്. ആ ഓർമ്മകളിൽ നിന്നെ കരയിച്ചതിന്. എന്റെ പേര് വെച്ചാൽ വായിക്കാതെതന്നെ നീയിത് ചവറ്റുകുട്ടയിൽ എറിയുമോ എന്ന് ഞാൻ ഭയപ്പെട്ടു. പേരില്ലാതെ അയച്ചാലും ഇതിന്റെ സ്ഥാനം ഒരുപക്ഷേ ചവറ്റുകുട്ടയിലാകും. അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ മറവിയുടെ ഏതെങ്കിലുമൊരു കോണിൽ ചുരുണ്ടു കൂടി കിടക്കും. അതുകൊണ്ട് മാത്രമാണ് വിധുവിനെ ഞാൻ കൂട്ടുപിടിച്ചത്.
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ ഹൃദയത്തെ കീറിമുറിച്ച് വല്ലാതെ വേദനിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു കത്തെഴുതാൻ മുതിർന്നത്. ഈ ഹോസ്റ്റലും വിലാസവുമെല്ലാം കണ്ടുപിടിക്കാൻ കുറെ ബുദ്ധിമുട്ടി കെട്ടോ.
സത്യമായിട്ടും എനിക്കു നിന്നെ വേണ്ടെന്നുവെക്കാൻ കഴിയുന്നില്ലടീ. നീയില്ലാതെ കടന്നു പോകുന്ന ഓരോ നിമിഷവും, നട്ടുച്ചവെയിലിൽ ഉരുകിത്തീരുന്ന ഒരുവന്റെ വേവാണ് എനിക്കു സമ്മാനിക്കുന്നത്. പൊറുക്കാൻ കഴിയാത്ത പലതും ഞാൻ പറഞ്ഞിട്ടുണ്ട്, പ്രവർത്തിച്ചിട്ടുണ്ട്. മാപ്പ് ചോദിക്കാനല്ലാതെ വേറൊന്നും ചെയ്യാനില്ല എനിക്ക്.
സ്നേഹമെന്ന പേരിൽ വലിയൊരു ചങ്ങലപ്പൂട്ടിൽ നിന്നെ ബന്ധിക്കാൻ നോക്കിയ ഞാനാണ് വിഡ്ഢി. കഴിഞ്ഞതെല്ലാമോർത്ത് വല്ലാത്ത കുറ്റബോധം തോന്നാറുണ്ട്. അങ്ങനെയുള്ള രാത്രികളിൽ ഒരു ഭ്രാന്തനെപ്പോലെ ഞാൻ ഇറങ്ങി നടക്കും. യാതൊരു ലക്ഷ്യവുമില്ലാതെ കാലുകൾ കുഴയുന്ന നടത്തം. അപ്പോഴൊക്കെ ഉറക്കെ കരഞ്ഞു പോയിട്ടുമുണ്ട്.
നീയും ഞാനും നമ്മളെന്ന ഒരൊറ്റവാക്കായി ചേർന്നു നിൽക്കുമ്പോഴേ ഈ ജീവിതം അത്രമേൽ മനോഹരമാകൂ എന്നൊരു തോന്നൽ.
നിന്നെ കാണാനുള്ള ആഗ്രഹം അടക്കി നിർത്താൻ കഴിയാതെ എമർജൻസി ലീവെടുത്തു വന്നതാ ഞാൻ. എനിക്കു നിന്നെ കണ്ടേ പറ്റു. ഞാനിവിടെ നിന്റെ ഹോസ്റ്റലിനടുത്തുതന്നെയുണ്ട്.
ഈ കത്ത് വായിച്ചു കഴിഞ്ഞാൽ എന്നെയൊന്നു വിളിക്കണം. ഇതാണ് എന്റെ പുതിയ നമ്പർ.
ഫോൺ നമ്പറിനു താഴെ, ഒരിക്കൽ നിന്റേതു മാത്രമായിരുന്ന നിന്റെ കുഞ്ഞൂസ് എന്ന അവസാന വാചകവും വായിച്ചു കഴിഞ്ഞ് അവളതു മടക്കി മേശക്കുള്ളിലിട്ടു.
പിന്നെയും ഏറെനേരം കഴിഞ്ഞാണ് ബാത്‌റൂമിലേക്ക് കയറിയത്.
സോന വന്ന് കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പില്ല എന്ന് പറഞ്ഞൊഴിഞ്ഞു.
കുളികഴിഞ്ഞ് കട്ടിലിലേക്ക് ചായുമ്പോൾ മനസ്സിനെ മഥിക്കുന്ന വികാരം എന്തെന്നു വേർതിരിച്ചെടുക്കാൻ കഴിയാതെ ഒരു വീർപ്പുമുട്ടലിൽ പിടഞ്ഞു പോയി അവൾ.
ആദ്യമായി, പ്രണയം അതിന്റെ എല്ലാ മനോഹാരിതയോടെയും അവൾക്ക് വെച്ചു നീട്ടിയത് വിധുവായിരുന്നു. ഒന്നിച്ചു നടന്നു തീർത്ത വഴിത്താരകൾ, ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ, ഒന്നായ് നനഞ്ഞു തീർത്ത മഴകൾ, എല്ലാം ഓർമ്മകളായി മനസ്സിൽ അവശേഷിക്കാൻ ഏൽപ്പിച്ചു തന്നിട്ട് അവനങ്ങു പോയി. അവന് അത്രമേൽ പ്രിയപ്പെട്ട ഒരു യാത്ര മരണത്തിന്റെ വക്കിലേക്ക് അവനെ ഓടിച്ചുകൊണ്ടുപോയി.
കൈപ്പിടിയിൽ നിന്നൂർന്നുപോയ മനസ്സുമായി ജീവിക്കേണ്ടി വന്ന നാളുകൾക്ക് വിരാമമിടാൻ സഹായിച്ചത് പുതിയ ജോലിയും ജോലിയിടവുമാണ്.
എല്ലാം മറക്കാൻ വേണ്ടിയാണ് പഠിത്തം പൂർത്തിയാകും മുന്നേ, ബാംഗ്ലൂരിൽ ജോലിക്കു കേറിയത്.
യാത്രകളെപ്പോലെതന്നെ വായനയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ മുഖപുസ്തക സൗഹൃദത്തിലേക്ക് വരുൺ കടന്നു വരുമ്പോൾ, ഒരിക്കൽ കഷ്ടപ്പെട്ട് തിരിച്ചെടുത്ത തന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ കൂടിയാണ് അവൻ വന്നു കയറിയതെന്ന് അവൾ അറിഞ്ഞില്ല.
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ടായിരുന്ന, മനോഹരമായ കഥകൾ എഴുതുന്ന ഒരാളായിരുന്നു വരുൺ.
അവന്റെ കഥകളിലെല്ലാം ജീവിതമുണ്ടായിരുന്നു. നല്ലൊരു വായനക്കാരിയായാണ് അവനെ പരിചയപ്പെട്ടതും.
ആകാശത്തിന് കീഴെയുള്ള എന്തിനെക്കുറിച്ചും വാചാലനാകുന്ന വരുൺ അവളുടെ ദിനരാത്രങ്ങളിലെ അനന്തമായ ഏകാന്തതയെയും, ജോലിയിലെ അമിത സമ്മർദ്ദങ്ങളെയും ഞൊടിയിടെ മായ്ച്ചു കളയും.
മടുപ്പിക്കുന്ന പ്രവാസത്തിന്റെ ഉള്ളുരുക്കങ്ങളെ നേർപ്പിച്ചു കളയാൻ എഴുത്തിനെ ഒരു ലഹരിയായി കൊണ്ടു നടന്ന വരുൺ, എന്നോ വിധുവിനെക്കുറിച്ച് അവളിൽ നിന്ന് കേൾക്കാനിടയായപ്പോൾ അതിനെ മനോഹരമായ ഒരു കഥയാക്കി അവൾക്ക് കൊടുത്തു. അവളത് ഹൃദയത്തിൽ ചേർത്തു വെക്കുകയും ചെയ്തു.
സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുന്നുണ്ട് എന്ന് തോന്നിത്തുടങ്ങിയപ്പോൾ പതുക്കെ അവനിൽ നിന്നൊരു അകലം വിട്ടു ശ്രിയ.
പക്ഷേ, അവനവളെ ഇറുക്കിപ്പിടിച്ചുകൊണ്ടിരുന്നു. നിന്നെ ഞാനൊരിക്കലും വിട്ടുകളയില്ല എന്ന വാശിയോടെ.
ഒടുവിൽ, എനിക്ക് നീയേയുള്ളു എന്ന അവന്റെ കണ്ണുനീരിനുമുന്നിൽ ശ്രിയക്ക് കാലിടറിപ്പോയി.
പ്രണയം അതിന്റെ തുടക്കത്തിലായിരുന്നു ഏറ്റവും മനോഹരം. പിന്നെപ്പിന്നെ അതൊരു കുരുക്കായി തന്നെ വലിച്ചുമുറുക്കുന്നത് ശ്രിയയേ ഒരുപാട് വേദനിപ്പിച്ചു.
ഫ്രണ്ട്സിനോട് സംസാരിച്ചാൽ, സോഷ്യൽ മീഡിയയിൽ അവളിടുന്ന പോസ്റ്റുകൾക്കോ റീലുകൾക്കോ സുഹൃത്തുക്കളിൽ നിന്ന് സ്നേഹം കലർത്തിയ ഒരു കമന്റ് വന്നാൽ, ഗുഡ്‌നൈറ്റ് പറഞ്ഞു പോയതിനു ശേഷവും അവളുടെ പച്ച ലൈറ്റ് കത്തിക്കിടന്നാൽ, നീണ്ടുപോകുന്ന വഴക്കിനൊരു കാരണമായി അവന്.
സ്നേഹക്കൂടുതൽ കൊണ്ടാകും എന്ന് കരുതി ക്ഷമിക്കും തോറും അവന്റെ വാശിയും, പിണക്കങ്ങളുടെ ദൈർഘ്യവും കൂടി വന്നു.
വഴക്കുപറച്ചിലുകൾ കേട്ടാലറക്കുന്ന രീതിയിലുള്ള വാക്കുകളായി ഹൃദയം കീറിമുറിച്ചു തുടങ്ങിയ നാളുകളൊന്നിൽ, ക്ഷമ നഷ്ടപ്പെട്ട് അവളും എന്തൊക്കയോ വിളിച്ചു പറഞ്ഞു. പിന്നെ എഫ് ബി യിലും, ഇൻസ്റ്റഗ്രാമിലും, വാട്ട്സാപ്പിലും അവനെ ബ്ലോക്ക് ചെയ്തു.
അന്ന് രാത്രിവന്ന കോളിൽ, ഭീഷണിയും, പച്ചത്തെറികളും നിർലോഭം ഒഴുകി. അതിലവൻ വിധുവിനെയും വെറുതെ വിട്ടില്ല.
അപ്പോഴാണ് കോൺടാക്ട് ലിസ്റ്റിൽ നിന്നുകൂടി അവനെ ബ്ലോക്ക് ചെയ്ത്, അവന്റെ ഓർമ്മകളെപ്പോലും മായ്ച്ചു കളഞ്ഞ് ഇനിയൊരു പ്രണയമുണ്ടാകില്ല എന്ന തീരുമാനവുമെടുത്ത് അവളുടേതായ ഒരിടം കണ്ടെത്താൻ ശ്രമിച്ചു തുടങ്ങിയത്.
സോന പലപ്പോഴും അവളെ ഉപദേശിച്ചുകൊണ്ടിരുന്നു അവനൊരു സൈക്കോയാ. ഇവനെപ്പോലുള്ളവരാ കാമുകിയെ ആസിഡ് ഒഴിക്കുന്നതും, നടു റോഡിൽ വെട്ടി വീഴ്ത്തുന്നതും.
പക്ഷേ അതിനൊന്നും അവളെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ഹൃദയം തൊട്ട പ്രണയത്തെ, ഇഷ്ടമില്ലാത്ത ഒരു മെസ്സേജ് പോലെ അത്രയെളുപ്പത്തിൽ ഡിലീറ്റ് ചെയ്യാൻ പറ്റില്ലല്ലോ.
ചില രാത്രികൾ ഏങ്ങലടിയുടെ താളത്തിൽ കണ്ണീർമഴ പെയ്യിച്ചുകൊണ്ടേയിരുന്നു.
പതുക്കെ എല്ലാം മറന്നു തുടങ്ങാനുള്ള ശ്രമമായിരുന്നു. ഈ കത്ത് വീണ്ടും ഓർമ്മകളുടെ പടുകുഴിയിലേക്ക് വലിച്ചിടുകയാണോ എന്ന വേവലാതി അവളെ ചൂഴ്ന്ന് നിന്നു.
ഏറെ നേരത്തെ ആലോചനകൾക്കൊടുവിൽ ഫോണെടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്തു ശ്രീയ.
നീയും ഞാനും ഇനിയൊരിക്കലും നമ്മൾ എന്ന ഒറ്റവാക്കാകാത്തിരിക്കുകയാണ് നല്ലത്. കാരണം പ്രണയം കൊണ്ട് അത്രയേറെ മുറിവേറ്റ ഒരുവളുടെ മനസ്സിൽ നിനക്ക് തരാൻ സ്നേഹവും ഇഷ്ടവുമൊന്നും ഇനി ബാക്കിയില്ല. ഇനിയുമെന്നെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുത്. ഇതെന്റെ റിക്വസ്റ്റാണ്.
ഹലോ എന്ന സ്വരം കാതിൽ വീണതും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത് അവൾ കാൾ കട്ടാക്കി. പിന്നെ ഫോൺ സ്വിചോഫ് ചെയ്ത് കട്ടിലിലേക്ക് നീണ്ടു നിവർന്ന് കിടന്ന് കണ്ണുകൾ പൂട്ടി.
#എന്റെരചന
#നീയും ഞാനും


2 Comments
നന്നായിട്ടുണ്ട്
ഇത്രയും possessive ആയ കാമുകനെ ഒഴിവാക്കുന്ന ബുദ്ധി നന്നായി.
നല്ല അവതരണം👌👏👍