ചെമ്മൺ വഴിയുടെ അറ്റത്തായിരുന്നു നിറയെ മധുരപ്പുളികൾ കായ്ച്ചു നിൽക്കുന്ന, ടാർറോഡിന് അതിരിടുന്ന കൂറ്റൻ പുളിമരം..
കഞ്ഞിയും കറിയും വെച്ചുകളിക്കാനുള്ള തണൽ വേണ്ടുവോളമുണ്ടായിരുന്നു അതിന്റെ ചുവട്ടിൽ. ഇടയ്ക്കിടെ പൊഴിഞ്ഞു വീഴുന്ന പുളിയും ആസ്വദിച്ചു നുണയാം.
ചിരട്ടയിൽ വാരിയിട്ട ഭംഗിയുള്ള ചരൽക്കല്ലുകൾ ചോറായും, കുനുകുനെ അരിഞ്ഞു കൂട്ടിയ പച്ചയും ചുവപ്പും മഞ്ഞയും നിറമുള്ള ഇലകളും ശീമക്കൊന്നപ്പൂക്കളും സ്വാദൂറും കറികളായും പാകമായിത്തുടങ്ങുന്ന നേരത്തായിരിക്കും റോഡിനപ്പുറമുള്ള സാവിത്രിയേച്ചിയുടെ വീട്ടുവരാന്തയിൽ നിന്നുകൊണ്ട് അയാൾ ഒരു മിഠായി മധുരം നീട്ടിക്കാണിച്ചു കൊതിപ്പിക്കുന്നത്.
വീട്ടിൽ ആരും വാങ്ങിത്തന്നിട്ടില്ലാത്തത്ര ഭംഗിയുള്ള വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒന്ന്.
ഒരു ദിവസം അതിനു പിന്നാലെ പോയ ആരതി തിരിച്ചു വന്നത് വഴിനീളെ ഛർദിച്ചും വല്ലാതെ ക്ഷീണിച്ചുമാണ്.
എന്തുട്ടാ പറ്റ്യേ എന്ന ചോദ്യത്തിന് ആ ചേട്ടൻ തന്ന മിട്ടായി കഴിച്ചിട്ടാ, ഇനി മുതൽ നിങ്ങളാരും അത് വാങ്ങിക്കഴിക്കാൻ പോകണ്ടാട്ടോയെന്നും പറഞ്ഞ്, കല്ലടുപ്പിൽ വേവുന്ന കറികളെ പ്ലാവിലത്തവി വെച്ച് ഇളക്കിക്കൊണ്ടിരുന്നു, ഇതൊക്കെയും വെന്തുപോയല്ലോ എന്ന് വേവലാതിപ്പെട്ടുകൊണ്ട്.
എന്നിട്ടും അവളുടെ അരുതുകളെ മറികടന്ന് വീണയും അമ്മുവും നീതുവും ഇടയ്ക്കിടെ ആ വീട്ടിലേക്കു കയറിപ്പോകുന്നത് കാണുമ്പോൾ ആരതിയെന്ന പെറ്റിക്കോട്ടുകാരി കൊളുത്തിവലിക്കുന്ന നിസ്സഹായതയിൽ ഞെരിഞ്ഞമർന്ന്, അടുപ്പിലെ ഇല്ലാത്ത തീ ഊതിക്കത്തിച്ച് തന്റെ പാചകം തുടരും.
നാവിൽ അലിഞ്ഞു ചേരുന്ന ആ മിഠായി മധുരം നുണഞ്ഞിറക്കാൻ ആരതിക്കും വല്യയിഷ്ടമായിരുന്നു. പക്ഷേ, അയാളുടെ അടച്ചിട്ട മുറിക്കുള്ളിലെ കൊഴുത്തയിരുട്ടിൽ അയാൾ വായിലേക്ക് തള്ളിക്കയറ്റുന്ന നീണ്ടുരുണ്ട വഴുവഴുപ്പിനെ അവൾക്ക് വെറുപ്പായിരുന്നു. അറപ്പുളവാക്കുന്ന പാമ്പിനെ ഓർമിപ്പിച്ചു അത്.
അവളുടെ തല അയാളുടെ തുടയിടുക്കിലേക്ക് ശക്തിയിൽ അമർത്തിപിടിക്കുമ്പോൾ ആ പാമ്പ് തൊണ്ടക്കുഴിയുടെ അറ്റത്തോളം ചെന്നുമുട്ടി ശ്വാസത്തെ തടഞ്ഞു നിർത്തും. കണ്ണുകൾ രണ്ടും പുറത്തേക്കുന്തിത്തുടങ്ങിയാലും അയാളാ ഇറുക്കിപ്പിടുത്തം അയക്കില്ല.. ശ്വാസം നിലച്ച് കുഴഞ്ഞു വീഴും എന്ന് തോന്നുന്ന നിമിഷത്തിലാണ് ആ പിടി ഒന്നയയുന്നതും വീഴാൻ പോകുന്ന കുഞ്ഞുടലിനെയെടുത്തു കട്ടിലിലേക്ക് കിടത്തുന്നതും.
പെറ്റിക്കോട്ട് മുകളിലേക്കു ചുരുട്ടിക്കയറ്റുന്ന ബലിഷ്ഠമായ കൈകളെ തടഞ്ഞു നിർത്താൻ മനസ്സ് വെമ്പൽ കൊള്ളുമ്പോഴും തളർന്ന് ചലനമറ്റ് കിടക്കുകയായിരിക്കും ആതിര.
ഒടുവിൽ വായിൽ വന്നു വീഴുന്ന, മൂക്കിള പോലെയുള്ള കൊഴുത്ത ദ്രാവകത്തെ തുപ്പിക്കളയാൻ ശ്രമിച്ച് നീണ്ടയൊരു ഛർദിയിലേക്ക് വഴിമാറുമത്. അപ്പോഴാണയാൾ മിഠായിയെടുത്തു വായിലിട്ടു തരുന്നത്.
പെറ്റിക്കോട്ടിൽ നിന്ന് കുഞ്ഞുപാവാടയിലേക്ക് മാറിയപ്പോഴാണ് ഭയം എന്ന വികാരം ഉടലെടുത്തതും അയാളുടെ മുന്നിൽ ചെന്നുപെടാതിരിക്കാൻ ശ്രമിച്ചതും.
അയാൾ ചെയ്യുന്നത് എന്തോ വൃത്തികേടാണെന്ന ബോധം വന്നതുകൊണ്ട് കൂട്ടുകാരെയും അവൾ വിലക്കിക്കൊണ്ടിരുന്നു. എന്നിട്ടും അമ്മു ഛർദിച്ചുകൊണ്ട് ഇറങ്ങി വരുന്നത് പലവട്ടം അവൾക്ക് കാണേണ്ടി വന്നു.
പലവട്ടം അമ്മയോടത് പറയാൻ തുനിഞ്ഞെങ്കിലും അടികിട്ടും എന്ന ഭയത്താൽ ആരതി ആ ഉദ്യമത്തിൽ നിന്നും പിന്മാറി. മറ്റാരോട് പറയും എന്നവൾക്ക് അറിയുകയുമില്ല.
സ്കൂളില്ലാത്ത ദിവസം സാവിത്രിയേച്ചി വന്ന്, ‘ആരതിക്കുട്ട്യേ, ചേച്ചിക്ക് ആ കുമാരന്റെ കടേന്ന് ഇത്തിരി ചായലേം പഞ്ചാരേം മേടിച്ചു തരോ’ എന്ന് ചോദിക്കുമ്പോൾ, ‘മേടിച്ചു തരാം വീട്ടിൽ കൊണ്ടുത്തരില്ലാട്ടാ’ എന്ന നിബന്ധന വെക്കുന്നതിനെ അമ്മയും ഏച്ചിയും നിരന്തരം ചോദ്യം ചെയ്തിട്ടും, പേടിപ്പെടുത്തുന്നയാ ഓർമ്മകളെ കുടഞ്ഞിടാൻ കഴിയാതെ തല കുനിച്ചു നിൽക്കേണ്ടി വന്നു, കടയിൽ നിന്നു വാങ്ങിക്കൊണ്ടു വരുന്ന സാധനങ്ങൾ സാവിത്രിയേച്ചിയുടെ വീട്ടിലേക്ക് കൊണ്ടു കൊടുക്കേണ്ടിയും.
അപ്പോഴൊക്കെയും അയാൾ ഏച്ചിയുടെ കണ്ണു വെട്ടിച്ച് ആരതിയുടെ പിന്നിൽ വന്നു നിൽക്കുകയും നെഞ്ചിൽ പിടിച്ചു ഞെരിക്കുകയും ചന്തിയിൽ നുള്ളി നോവിക്കുകയും ചെയ്തു.
സാവിത്രിയേച്ചിയുടെയും അവരുടെ മകൾ അനിതേച്ചിയുടെയും സ്നേഹപൂർണ്ണമായ ക്ഷണം നിരസിക്കുമ്പോൾ, ‘ഈ പെണ്ണിനിതെന്തുപറ്റി? വീട്ടീന്ന് മാറാതെ നടന്നതാ. എന്നിട്ടിപ്പോ കണ്ടില്ലേ’ അവർ അമ്മയോട് പരാതിപ്പെടുന്ന കാണുമ്പോൾ ആരതിക്ക് കരച്ചിൽ പൊട്ടും.
സാവിത്രിയേച്ചി, ചക്കപ്പുഴുക്കും അമ്പലത്തിൽ നിന്ന് കൊണ്ടുവരുന്ന പായസവുമെല്ലാം അവൾക്ക് കൊടുക്കാറുണ്ടായിരുന്നു. അതൊക്കെയും ഇല്ലാതാക്കിയ അയാളോട് അവൾക്ക് ഭയങ്കര ദേഷ്യം തോന്നി.
ആരതി കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു അനിതേച്ചിയുടെ കല്യാണവും, ഒരു കുഞ്ഞുവാവയുടെ കടന്നു വരവും.
സാവിത്രിയേച്ചി പശുവിനു പുല്ലരിയാൻ പോകുന്ന നേരത്തോ മറ്റോ, അനിത ആരതിയേ വിളിച്ച് വാവയുടെ അടുത്തിരുത്തി കുളിക്കാൻ പോകുമായിരുന്നു.
അപ്പോഴൊക്കെയും ദേഹത്ത് തൊട്ട് ഉപദ്രവിക്കാനുള്ള അവസരം കിട്ടാത്തതുകൊണ്ടോ എന്തോ അയാൾ അയാളുടെ ഉദ്ധരിച്ചു നിൽക്കുന്ന നഗ്നതയെ, ഉടുതുണിയിൽ നിന്ന് വേർപെടുത്തി അവൾക്ക് മുന്നിൽ അനാവൃതമാക്കി സ്വയം രസിച്ചു.
വർഷങ്ങൾ ഓടിയോടി പോകേ ആരോടും പറയാൻ കഴിയാതെ ഉള്ളിലൊതുക്കിയ സങ്കടം, അയാളെ കൊല്ലണം എന്ന ചിന്തയിലേക്കെത്തിച്ചെങ്കിലും,എങ്ങനെ എന്നറിയാതെ വീർപ്പു മുട്ടുന്ന മനസ്സിനോട് അവൾ നിരന്തരംകലഹിച്ചുകൊണ്ടിരുന്നു.
ബന്ധങ്ങളുടെ അടിത്തറ ഇളകിയടരുമോ എന്ന ഭയത്താൽ ശബ്ദം നഷ്ടപ്പെട്ടുപോയ അനേകായിരം പെൺജീവിതങ്ങളിൽ ഒരുവളായി ആരതി ഇന്നും ജീവിക്കുന്നു ശവപ്പെട്ടിയോളം നീളുന്ന, ഉണങ്ങാത്ത ഒരു മുറിവും പേറി. കാലം അയാളോട് കണക്കുചോദിക്കുന്നത് കാണുവാനായി.


9 Comments
ഒരു കഥയായിട്ട് ഇത് വായിച്ചിട്ട് തന്നെ ശ്വാസം മുട്ടുന്നത് പോലെ എനിക്ക് തോന്നുന്നു. അപ്പോ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന പെൺകുട്ടികളുടെ അവസ്ഥ എത്ര ഭീകരമായിരിക്കും. ജീവിതകാലം മുഴുവൻ കരിനിഴൽ പോലെ പിന്തുടരുന്ന നടുക്കുന്ന ഓർമകൾ കൂടിയാണ് ഇത് വഴികിട്ടുന്നത്. Very brave writing dear. 👏👏വളരെ വലിയ ഒരു എഴുത്തുകാരിയായി അറിയപ്പെടും തീർച്ച.🌹🌹
ഈശ്വരാ.. ഈ കമന്റ് ഇപോഴാ കണ്ടത്. സ്നേഹം ഡിയർ ❤️❤️
മനസ്സിനേൽക്കുന്ന ഇങ്ങനെയുള്ള മുറിവുകളും പേറി എത്ര പെൺകുട്ടികൾ ചത്തു ജീവിക്കുന്നു.
സത്യം ചേച്ചി ❤️
ഒരു പെൺകുഞ്ഞിനും ജീവിതാവസാനം വരെ പിന്തുടരുന്ന ഇത്തരം നോവുകൾ തട്ടാതിരിക്കട്ടെ! നല്ല കഥ !👌
ഇങ്ങനെ എത്രയെത്ര അനുഭവങ്ങളാണു ചുററും കാണുന്നത്.
നല്ലെഴുത്ത് സിന്ധൂ❤️
നല്ലെഴുത്ത് 👌
പെൺകുട്ടികൾ നേരിടുന്ന ലൈഗീകാക്രമണവും നിസ്സഹായതയും തുറന്നെഴുതുന്ന കഥ. മുറിവുകൾ, സംഭവിക്കാതിരിക്കട്ടെ!
😰👏👍
സത്യം ചേച്ചി ❤️