സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ, ഒരു നിമിഷം ആലോചിക്കാതെ ഉത്തരം പറയാൻ ആർക്കും കഴിയില്ല. ആലോചിക്കുംതോറും പുതിയ ഉത്തരങ്ങൾ തരുന്ന, അതിരുകളില്ലാത്ത ഒന്നാണത്. എന്റെ ജീവിതത്തിൽ അങ്ങനെയൊരു ചോദ്യത്തിന് ഉത്തരം കിട്ടിയ കഥയാണിത്.
ചെറുപ്പത്തിൽ അച്ഛൻ എന്നെ കയ്യിലെടുത്തു നടക്കുകയോ ലാളിക്കുകയോ ചെയ്ത ഓർമ്മകളൊന്നും എനിക്കില്ല. അച്ഛന്റെ സ്നേഹം ശരിക്കും അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ, വ്യക്തമായൊരു ഉത്തരം നൽകാൻ എന്റെ കയ്യിലില്ലായിരുന്നു. പക്ഷേ, ഞങ്ങൾക്ക് ഇഷ്ടമുള്ള പലഹാരപ്പൊതികൾ ഞങ്ങൾ മതിയെന്ന് പറയും വരെ അച്ഛൻ വാങ്ങി തരുമായിരുന്നു. സ്നേഹം പുറത്തുകാണിക്കാൻ അറിയാത്ത ആളായിരുന്നു അച്ഛൻ. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ ആ സംശയം എന്റെ മനസ്സിൽ അങ്ങനെ കിടന്നു.
കാലം കടന്നുപോയി. കല്യാണം കഴിഞ്ഞ് മോന് ഒരു വയസ്സുള്ളപ്പോൾ ഞാൻ വീണ്ടും ഗർഭിണിയായി. അന്ന് എന്നെക്കാൾ വലിയ ടെൻഷൻ അച്ഛനായിരുന്നു. മോൾക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് എനിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ജോലി കിട്ടുന്നത്. അമ്മയ്ക്കും ജോലിയുള്ളതുകൊണ്ട് മകളെ നോക്കാൻ അച്ഛൻ മുന്നോട്ടുവന്നു.
പിന്നീട് അവിടെ കണ്ടത് സ്നേഹത്തിന്റെ മറ്റൊരു ലോകമായിരുന്നു. അച്ഛൻ അറിയാവുന്ന കഥകളും പാട്ടുകളുമൊക്കെ പാടി അവളുമൊത്ത് ദിവസം ആഘോഷമാക്കി. അച്ഛന്റെ നെഞ്ചിന്റെ ചൂടേറ്റ്, ആ താരാട്ടുപാട്ടുകൾ കേട്ടാണ് അവൾ ഉറങ്ങിയത്. അവർ തമ്മിൽ വാക്കുകൾക്കും അപ്പുറമുള്ള ഒരു ബന്ധം വളർന്നു. അച്ഛൻ ചോറ് കഴിച്ചില്ലെങ്കിൽ അവൾ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി സ്വന്തം കൈകൊണ്ട് വാരിക്കൊടുക്കുമായിരുന്നു.
പക്ഷേ, പെട്ടെന്നായിരുന്നു അച്ഛന്റെ മരണം.
അത് ഏറ്റവും കൂടുതൽ തകർത്തുകളഞ്ഞത് എന്റെ മകളെയായിരുന്നു. രാത്രി ഉറക്കത്തിൽ പോലും അച്ഛനെ വിളിച്ച് അവൾ കരയുമ്പോൾ, കൂടെ കരയാനല്ലാതെ എനിക്ക് മറ്റൊന്നിനും കഴിഞ്ഞിരുന്നില്ല. എനിക്ക് കിട്ടാതെപോയ അച്ഛന്റെ സ്നേഹം മുഴുവൻ എന്റെ മകൾക്ക് നൽകിയിട്ടാണ് അച്ഛൻ യാത്രയായത് എന്നോർത്തപ്പോൾ, ആ വലിയ സങ്കടത്തിനിടയിലും എന്റെ ഉള്ളം നിറഞ്ഞു. അവൾ കഴിഞ്ഞ ജന്മത്തിൽ അച്ഛന്റെ മകളായിരുന്നിരിക്കാം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മാസങ്ങൾ എടുത്താണ് അച്ഛൻ ഇനിയില്ലെന്ന സത്യം അവൾ അംഗീകരിച്ചത്.
ജീവിതം സ്നേഹത്തിന്റെ അതിരുകളില്ലാത്ത ആഴങ്ങൾ എനിക്ക് കാണിച്ചുതന്നത് അങ്ങനെയെല്ലാമാണ്. ആ ഓർമ്മകളുടെ സ്നേഹത്താളുകളിൽ അച്ഛൻ ഇന്നും ജീവിക്കുന്നു.
#മൂന്നാംപിറന്നാൾ #കൂട്ടാക്ഷരങ്ങൾ

