ആത്മഹത്യ ചെയ്യാൻ പോകും മുമ്പ് അവസാനമായി അയാൾ അവളുടെ വാട്സാപ്പിലേക്ക് കത്ത് പോലെ ഒരു കുറിപ്പ് എഴുതി..
എന്റെ പ്രിയപ്പെട്ട അശ്വതീ.. നമ്മള് രണ്ട് പേരും ഒന്നിച്ചു എടുത്ത ആ തീരുമാനം – നമ്മുടെ വിവാഹമോചനം – തൊട്ടടുത്ത് എത്തി നിൽക്കുകയാണല്ലോ. നമ്മൾ തമ്മിൽ വലിയ സ്നേഹക്കുറവൊന്നും ഉണ്ടായിട്ടല്ല കാര്യങ്ങൾ ഇവിടെ വരെ എത്തിയത് എന്ന് എനിക്കറിയാം. എന്റെ അമ്മയും നീയും തമ്മിലുണ്ടായ വഴക്കുകൾ.. ഞാൻ ആരുടെ ഭാഗത്ത് നിക്കും. അച്ഛനില്ലാതെ എന്നെ വളർത്തിയ അമ്മയുടെ കൂടെയോ, എന്റെ ഭാര്യയായി എന്റെ വീട്ടിലേക്ക് കയറി വന്ന നിന്റെ കൂടെയോ? നമ്മുടെ പ്രശ്നത്തിൽ എന്റെ ബന്ധുക്കളും, നിന്റെ ബന്ധുക്കളും ഇടപ്പെട്ട് അവർ തമ്മിലുണ്ടായ വാക്കേറ്റവും, ആരുടെയൊക്കെയോ ഈഗോയും കാര്യങ്ങൾ നമ്മള് തമ്മിൽ പിരിയാൻ പാകത്തിൽ ആയി.. എന്റെ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളെ ന്യായീകരിക്കാൻ ഞാൻ ശ്രമിക്കുന്നില്ല. നിന്റെ വികാരങ്ങളെ മനസ്സിലാക്കാൻ എനിക്ക് പലപ്പോഴും കഴിഞ്ഞതുമില്ല. രണ്ട്പേരുടെയും ഇടയിൽ ഒരു ശരിയായ മധ്യസ്ഥനാകാൻ എനിക്കു കഴിഞ്ഞിട്ടുമില്ല.
നിന്നെ നഷ്ടപ്പെട്ടപ്പോളാണ് നീ എനിക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.. നിന്റെ കൂട്ട് ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുന്നില്ലെടീ.. ഞാൻ വന്ന് വിളിച്ചാൽ നീ ഇറങ്ങി വരുമോ എന്ന് പോലും ഇപ്പോൾ എനിക്ക് നിശ്ചയമില്ല. അമ്മയുടെ സമ്മതം ഇല്ലാതെ വിളിച്ചാൽ ഈ വീട്ടിൽ നിനക്ക് വീണ്ടും നരകം ആകും.. അത്കൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തു.. എന്റെ അമ്മയ്ക്കും എന്റെ ബന്ധുക്കൾക്കും ഞാൻ മറുപടി കൊടുക്കാൻ പോകുകാ. എങ്ങനെ എന്ന് മാത്രം ഇപ്പോൾ പറയുന്നില്ല.
നിനക്ക് നല്ലൊരു ജീവിതം നേരുന്നു..
അശ്വതിയുടെ വാട്സാപ്പ്ലേക്ക് മെസ്സേജ് അയച്ച ശേഷം ജയൻ, മുറിയിലേക്ക് കയറി. കടയിൽ നിന്ന് വാങ്ങിയ കയർ സഞ്ചിയിൽ നിന്ന് എടുത്തു ഫാനിന്റെ ഹുക്കിൽ കയർ കെട്ടി. കയറിന്റെ അറ്റത്ത് ഹുക്ക് കെട്ടി. ആത്മഹത്യ ചെയ്യും മുമ്പ് ജയൻ കണ്ണുകൾ അടച്ചു, ധൈര്യം സംഭരിച്ചു.
*************************
മുകളിൽ കറങ്ങുന്ന ഫാനിനെ നോക്കി അശ്വതി ഓർമ്മകളിൽ മുഴുകി.. അവളുടെ ഓർമ്മകളിൽ ജയനായിരുന്നു. ഞാനും ജയേട്ടനും പിരിയാൻ പോകുന്നു. ജയേട്ടന്റെ അമ്മയോടുള്ള വാശിക്ക് വീട്ടിൽ നിന്നിറങ്ങി പോന്നെങ്കിലും ജയേട്ടനോട് എനിക്ക് ഒരു സ്നേഹക്കുറവും ഉണ്ടായിരുന്നില്ല. കാര്യങ്ങൾ വഷളാക്കിയത് എന്റെയും ജയേട്ടന്റെയും ബന്ധുക്കൾ ആണ്..
ഓരോന്ന് ആലോചിച്ചിരിക്കെ വാട്സാപ്പ്ൽ മെസ്സേജ് വരുന്നതിന്റെ നോട്ടിഫിക്കേഷൻ കണ്ടു. ജയേട്ടൻ ആണ് മെസ്സേജ് അയച്ചത് എന്ന് മനസ്സിലായപ്പോൾ അശ്വതി പെട്ടെന്ന് തന്നെ ഓപ്പൺ ആക്കി നോക്കി. മെസ്സേജ് വായിച്ചപ്പോൾ അവൾക്ക് സന്തോഷമായി..
എങ്കിലും അവസാന വരികൾ കണ്ടപ്പോൾ അവൾക്ക് എന്തോ പരിഭ്രാന്തിയായി.. എന്റെ ജയേട്ടൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ?
ആ വീട്ടിൽ നിന്നിറങ്ങിയ ശേഷം ജയേട്ടൻ എനിക്കോ, ഞാൻ തിരിച്ചോ ഫോൺ വിളിക്കുകയോ വാട്സാപ്പ്ൽ മെസ്സേജ് അയക്കുകയോ ചെയ്തിട്ടില്ല.
അശ്വതി ജയന്റെ ഫോണിലേക്ക് കാൾ ചെയ്തു. എടുക്കുന്നില്ല.
അവൾക്ക് പരിഭ്രാന്തി കൂടി.
അവൾ വേഗം തന്നെ ജയന്റെ അമ്മയുടെ ഫോണിലേക്ക് കാൾ ചെയ്തു.. സരസ്വതി അമ്മ ഫോൺ എടുത്തു..
അമ്മേ ജയേട്ടന് എവിടെയാ ഉള്ളത്.. വീട്ടിൽ ഉണ്ടോ?എന്തോ എനിക്ക് പേടിയാകുന്നു..
ഞാൻ നോക്കാം മോളെ.. നീ പോയതിൽ പിന്നെ അവൻ ആകെ തകർന്ന് പോയി.. അവൻ എന്നോട് ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ മനസ്സ് എനിക്കറിയാം.
അമ്മേ എല്ലാം പിന്നെ പറയാം. അമ്മ വേഗം നോക്ക് ജയേട്ടൻ എന്തെങ്കിലും കടുംകൈ ചെയ്യും..
സരസ്വതി അമ്മയ്ക്കും പേടിയായി അവർ റൂമിൽ പോയി വിളിച്ചു ജയാ മോനേ ജയാ..
മറുപടി ഇല്ല..
സരസ്വതി അമ്മ നിലവിളിക്കാൻ തുടങ്ങി.. മോനേ അശ്വതി വിളിച്ചു.. അവൾക്ക് നിന്നോടോ എന്നോടോ ഒരു പിണക്കവും ഇല്ലെടാ നീ വാതിൽ തുറക്ക്..
അല്പ സമയത്തിനകം ജയൻ വാതിൽ തുറന്നു.
ഫാനിന്റെ ഹുക്കിൽ തൂങ്ങിയാടുന്ന കയർ കണ്ടപ്പോൾ തന്നെ സരസ്വതി അമ്മ നിലവിളിക്കാൻ തുടങ്ങി.
നീ മരിക്കാൻ പോകുക അല്ലേ.. നീ മരിച്ചാൽ അമ്മക്ക് ആരാ മോനേ ഉള്ളത്.. നിന്റെ അശ്വതി വിളിച്ചു.. അവൾ വിളിച്ചത് കൊണ്ട് മാത്രമാ ഞാൻ ഇപ്പോൾ വന്നു നോക്കിയത്.. സരസ്വതി അമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു.
സരസ്വതിയമ്മയുടെ ഫോണിലേക്ക് വീണ്ടും അശ്വതിയുടെ കാൾ വന്നു.. അവർ ഫോൺ എടുത്തു.
മോളേ നീ വിളിച്ചത് കൊണ്ട് എന്റെ മോൻ രക്ഷപ്പെട്ടു.. അവൻ ചാകാൻ പോകുകയായിരുന്നു.. മോളേ നീ വേഗം വാ.. ഇനി ഈ അമ്മ ഒരു കാര്യത്തിലും വഴക്കുണ്ടാക്കില്ല.. നിങ്ങള് സന്തോഷത്തിൽ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക്..
സരസ്വതിയമ്മ ഫോണിലൂടെ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
ഞാൻ വരാം അമ്മേ.. അതും പറഞ്ഞു അശ്വതി ഫോൺ വെച്ചു.
എന്താ പറ്റിയത് സരസ്വതിയമ്മേ.. നിലവിളി കേട്ട് അയൽവാസി ഹരിദാസ് ഓടിയെത്തി.
സരസ്വതിയമ്മ ഒരു വിധം കാര്യം പറഞ്ഞു..
നീ എന്ത് പണിയാടാ കാണിച്ചത്.. നീ ചത്താൽ നിന്റെ അമ്മക്കാരാ ഉള്ളത്.. ഹരിദാസും ജയനെ കുറ്റപ്പെടുത്തി.
ജയൻ ഒന്നും മിണ്ടാതെ വാതിൽക്കലെ കസേരയിൽ വന്നിരുന്നു..
അൽപ സമയം കഴിഞ്ഞു അശ്വതി അഛനോടൊപ്പം ബൈക്കിൽ അവിടെ എത്തി.. അവൾ ജയന്റെ മാറിൽ വീണ് പൊട്ടിക്കരഞ്ഞു..
അത് കണ്ട് സരസ്വതിയമ്മയും കരയാൻ തുടങ്ങി..
ഇത്രയും സ്നേഹമുള്ള നിങ്ങള് തമ്മിൽ എന്തിനാ വേർപിരിയുന്നത്.. ഭാര്യയും ഭർത്താവും തമ്മിൽ പിണക്കവും ഇണക്കവും ഒക്കെ ഉണ്ടാകും.. അത് അവർ തമ്മിൽ പറഞ്ഞു തീർക്കട്ടെ. അതിൽ ബന്ധുക്കൾ ഇടപെട്ടാൽ കാര്യങ്ങൾ കൈ വിട്ട് പോകും. പരസ്പരം ഈഗോ ആകും.. അങ്ങനെ എത്രയോ ഡിവോഴ്സുകൾ നടന്നിട്ടുണ്ട്.. മരുമകളെ സ്വന്തം മോളേ പോലെ കാണണം സരസ്വതിയമ്മേ.
എല്ലാം കണ്ടു നിന്ന ഹരിദാസ് പറഞ്ഞു.
എനിക്ക് എന്റെ മോള് സന്തോഷത്തിൽ ജീവിക്കണം അത്രയേ ഉള്ളൂ.. അല്ലാതെ ആരോടും വാശിയോ ദേഷ്യമോ ഇല്ല..
അശ്വതിയുടെ അച്ഛൻ പറഞ്ഞു..
എല്ലാ മാതാപിതാക്കൾക്കും അവരുടെ പെണ്മക്കളെ കുറിച്ചാണ് ആധി.. ആൺമക്കളെ കുറിച്ച് ആരും അധികം ചിന്തിക്കാറില്ല.. എല്ലാവരും പറയുന്നതും എഴുതുന്നതും എല്ലാം പെണ്ണിന്റെ സങ്കടങ്ങളും കണ്ണ് നീരും മാത്രമാണ്. ആണുങ്ങൾ പോലും എഴുതുന്നത് പെണ്ണിന്റെ സങ്കടങ്ങൾ ആണ്. കാരണം അവന് നാളെ കല്യാണം കഴിഞ്ഞു മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ട സഹോദരിയോ, മകളോ ഉണ്ടാകും.. അമ്മയായാലും അച്ഛനായാലും എല്ലാവർക്കും പെണ്മക്കളെ കുറിച്ചാ ആധി..
കാരണം അവളെ നാളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടതാണ്
ജോലി തേടി പ്രവാസത്തിലേക്ക് പോകുന്ന ആൺമക്കളെ കുറിച്ച് ആർക്കും വേവലാതി ഇല്ല.. അവിടെ മുതലാളിയുടെയും മാനേജരുടെയും തെറി കേട്ട്, പൊള്ളുന്ന ചൂടിൽ വിയർത്തു കുളിച്ചു ജോലി ചെയ്യുമ്പോഴും നാട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ എനിക്കിവിടെ സുഖമാണ് എന്നേ അവൻ പറയൂ… അവന്റെ വിഷമങ്ങൾ നാട്ടിൽ അറിയിക്കില്ല.. കുടുംബം നോക്കേണ്ടത് എന്റെ കടമയാണ് എന്ന് അവന് അറിയാം.
അത്രയും പറഞ്ഞ ശേഷം ഹരിദാസ് അശ്വതിയുടെ നേരെ തിരിഞ്ഞു..
മോളേ ഭാര്യക്കും ഭർത്താവിനും ജോലി ഉണ്ടാകുക.. വരുമാനം ഉണ്ടാകുക എന്നത് നല്ല കാര്യമാണ്.. ഇന്നത്തെ ജീവിതചിലവുകൾക്ക് രണ്ട് പേർക്കും ജോലി ഉണ്ടാകുക എന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരമാവധി കുറയും. പക്ഷെ അത് കൊണ്ട് എനിക്ക് ആരെയും ആശ്രയിക്കേണ്ട, സ്വന്തം കാലിൽ നിക്കാൻ കഴിവുണ്ട് എന്ന് കരുതി നിസ്സാര കാര്യത്തിന് പിണങ്ങി പോകാനും ബന്ധം പിരിയാനും കാരണമാകരുത്.. എന്തും സഹിച്ചു ജീവിക്കണം എന്നല്ല ഞാൻ പറയുന്നത്. കുറച്ചൊക്കെ പരസ്പരം തോറ്റു കൊടുക്കണം. തോൽക്കുന്തോറും ജയിക്കുന്ന ഒരു ബന്ധമേ ഉള്ളൂ. അതാണ് ദാമ്പത്യം.
ഹരിദാസ് പറഞ്ഞു നിറുത്തി.. എന്തായാലും ദൈവം കാത്തു.. ഞാൻ ഇറങ്ങട്ടെ.. ദൈവം കൂട്ടിചേർത്തതിനെ നിങ്ങൾ പിരിക്കരുത്.. ഹരിദാസ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. അശ്വതിയുടെ അച്ഛനും യാത്ര പറഞ്ഞിറങ്ങി..
ജയനും അശ്വതിയും അവരുടെ മുറിയിലേക്ക് പോയി.. എന്തിനാ ജയേട്ടാ നമ്മള് തമ്മിൽ പിണങ്ങിയത്.. ജയേട്ടൻ വിളിച്ചിരുന്നുവെങ്കിൽ ഞാൻ ഇറങ്ങി വന്നേനെ.. ആ മെസ്സേജ് അയച്ചപ്പോൾ എനിക്ക് എന്തോ സംശയം തോന്നി.. ജയേട്ടൻ എനിക്ക് വേണ്ടി ഇല്ലാതായാൽ പിന്നെ എനിക്ക് ഈ ലോകത്ത് സന്തോഷത്തിൽ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?
അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു. ജയൻ അവളെ നെഞ്ചോട് ചേർത്തു പറഞ്ഞു..
നിന്റെ കൂട്ട് ഇല്ലാതെ എന്ത് ജീവിതം. എനിക്ക് ജീവിതം മടുത്തു പോയി അച്ചൂ.. നീയാണെന്റെ ലോകം.
#പ്രിയപ്പെട്ടകൂട്ടിന്
#എന്റെരചന

